Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഹരി വിപണിയിലേക്ക് ചുവടുമാറിയത് പിഴച്ചു; സ്വർണ്ണത്തിന്റെ വിലയിടിവ് പ്രതിസന്ധി രൂക്ഷമാക്കി; കുഴിയിൽ ചാടിച്ചവരെല്ലാം കൈയൊഴിഞ്ഞു; തട്ടിപ്പ് കമ്പനികളിലൂടെ ഫണ്ട് എത്തിക്കാനുള്ള ശ്രമവും നടന്നില്ല; അറ്റ്‌ലസിന്റെ തകർച്ചയുടെ പിന്നാമ്പുറം ഇങ്ങനെ

ഓഹരി വിപണിയിലേക്ക് ചുവടുമാറിയത് പിഴച്ചു; സ്വർണ്ണത്തിന്റെ വിലയിടിവ് പ്രതിസന്ധി രൂക്ഷമാക്കി; കുഴിയിൽ ചാടിച്ചവരെല്ലാം കൈയൊഴിഞ്ഞു; തട്ടിപ്പ് കമ്പനികളിലൂടെ ഫണ്ട് എത്തിക്കാനുള്ള ശ്രമവും നടന്നില്ല; അറ്റ്‌ലസിന്റെ തകർച്ചയുടെ പിന്നാമ്പുറം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: സ്വർണ്ണ വ്യാപാരത്തിൽ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ അറ്റ്‌ലസ് ഗ്രൂപ്പിന് വിനയായത് ചെയർമാൻ രാമചന്ദ്രന്റെ ഓഹരി വിപണിയിലേക്കുള്ള ചുവടുമാറ്റമം. ബോംബെ സ്‌റ്റോക് എക്‌സചേഞ്ചിൽ അറ്റല്‌സ് ഗ്രൂപ്പിനെ ലിസ്റ്റ് ചെയ്തതിലൂടെ ഇന്ത്യയിലെ പ്രധാന വ്യവസായി ആവകുയായിരുന്നു ലക്ഷ്യം. ജിഇഇ ഇഎൽ വൂളൻസ് എന്ന കമ്പനിയെ ഏറ്റെടുത്തത് ഇതിന്റെ ഭാഗമായിരുന്നു. കോടികൾ മുടക്കി കമ്പനി ഏറ്റെടുത്ത ശേഷം അതിന്റെ പേര് അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമിറ്റഡ് എന്നാക്കി. ഈ ഇടപാട് രാമചന്ദ്രന് ഒട്ടും ഗുണകരമായില്ല. ഓഹരി വില ഇടിഞ്ഞതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. അതു തന്നെയാണ് രാമചന്ദ്രന്റേയും മകളുടേയും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ കോടതി വിധിയും.

കടക്കെണിയിൽ പെട്ട അറ്റ്‌ലസ് ബിസിനസ് ശൃംഖലയെ മാസ് ഗ്രൂപ് എന്ന കമ്പനിയുടെ സഹകരണത്തോടെ കരകയറ്റിയെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവെയാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. അറ്റ്‌ലസിന്റെ യു.എ.ഇ.യിലെ ജൂവലറികളും ഒമാനിലെ ആശുപത്രികളിലും നിക്ഷേപമിറക്കുന്നതിനായി മാസ് ഗ്രൂപ്പുമായി ധാരണയുണ്ടാക്കിയത് ഈയടുത്താണ്. ഗ്രൂപ്പിന് യു.എ.ഇ.യിൽ ഇരുപതോളം ജൂവലറി ഔട്‌ലെറ്റുകളും ഇതര ഗൾഫ് രാജ്യങ്ങളിൽ 18 ഔട്‌ലെറ്റുകളുമുള്ളതായി ഇവരുടെ വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മാസങ്ങളായി ജൂവലറികളിലൊന്നുംതന്നെ കാര്യമായ ബിസിനസ് നടക്കുന്നുണ്ടായിരുന്നില്ല. രാമചന്ദ്രനെതിരായ ശിക്ഷാ വിധിയോടെ ഈ നീക്കങ്ങളും ഫലം കാണുമോ എന്ന സംശയം ഉയരുന്നുണ്ട്.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഗൾഫിലെ ബിസിനെസ്സെല്ലാം വൻലാഭത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ കൂടുതൽ ചുവടുറപ്പിക്കാൻ രാമചന്ദ്രൻ തീരുമാനിച്ചത്. പ്രവാസി ബിസിനസ്സുകൾക്കപ്പുറം ഇന്ത്യയിൽ വേരുള്ള വ്യവസായി ആവുകയായിരുന്നു ലക്ഷ്യം. അതിന് കൂടി വേണ്ടിയാണ് ബോംബ് സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ രാമചന്ദ്രൻ എത്തിയത്. ഗൾഫിലെ ബാങ്കുകളിൽ നിന്ന് ആയിരം കോടി രൂപ കടമെടുത്തതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ ഓഹിരി വിപണിയിൽ അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമിറ്റഡിന്റെ വില ദിനം പ്രതി ഇടിഞ്ഞതോടെ പ്രതിസന്ധിയും തുടങ്ങി. വിപണിയിൽ പണം മുടക്കി ആയിരം കോടി തിരിച്ചു പിടിച്ച് ബാങ്കിൽ അടയ്ക്കാമെന്ന പ്രതീക്ഷയും തെറ്റി. ഇതോടെയാണ് ലോണുകളുടെ പ്രതിസന്ധി തുടരുന്നത്. സ്വർണം വാങ്ങനെന്ന പ്രതീക്ഷയിലായിരുന്നു ബാങ്കുകൾ രാമചന്ദ്രന് ലോൺ അനുവദിച്ചത്. എന്നാൽ സ്വർണം വാങ്ങാതെ വന്നതോടെ ഗൾഫിലെ സ്ഥാപനങ്ങളിൽ സ്റ്റോക്ക് കുറഞ്ഞു. ഇതോടെ കച്ചവടവും കുറഞ്ഞു. ഇത് മനസ്സിലായതോടെയാണ് വായ്പ തിരിച്ചടവ് ഉറപ്പാക്കാൻ നിയമ നടപടികളിലേക്ക് കാര്യങ്ങളെത്തിയത്.

ബോംബെ സ്‌റ്റോക് എക്‌സ്‌ഞ്ചേഞ്ചിൽ പേരുവരാനുള്ള നീക്കമാണ് പാളിയത്. ഇതിനായി പൊളിഞ്ഞു കിടന്ന ജിഇഇ ഇഎൽ വൂളൻസ് കമ്പനിയുടെ അമ്പത്തിയൊന്ന് ശതമാനം ഓഹരികൾ അറ്റ്‌ലസ് ഗ്രൂപ്പ് ഏറ്റെടുത്തു. അതിന് ശേഷം ജിഇഇ ഇഎൽ വൂളൻസിന്റെ ഡയറക്ടർ ബോർഡ് കമ്പനിയുടെ പേര് അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് എന്ന് മാറ്റുകയായിരുന്നു. ഇന്ത്യൻ ഓഹരിയിലെ സ്വർണ്ണ കച്ചവട കമ്പനികളിൽ ഒന്നാമനാവുകയായിരുന്നു ലക്ഷ്യം. നേരിട്ട് ഓഹരി വിപണയിൽ കടക്കുന്നതിന്റെ നൂലാമാലകൾ ഒഴിവാക്കാനായിരുന്നു നീക്കം. എന്നാൽ സ്വർണ്ണത്തിന് ആഗോള വിപണിയിൽ വില ഇടിയുന്നത് സ്ഥിരമായതോടെ ഓഹരികൾക്ക് മുന്നോട്ട് കുതിക്കാനായില്ല. ഇതോടെ ഓഹരി വിപണിയിൽ മുതൽമുടക്കിയ തുകയുടെ  മൂല്യം ഇടിയാനും തുടങ്ങി. ഇതിൽ നിന്ന് കരകയറാനുള്ള കരുത്ത് രാമചന്ദ്രന് ഉണ്ടായില്ല. ഇതു തന്നെയാണ് ജനങ്ങളുടെ വിശ്വസ്ത സ്വർണ്ണ വിൽപ്പന കേന്ദ്രത്തെ തകർച്ചിയിലേക്ക് നയിച്ചത്.

ഇതിനിടെ ഇന്ത്യയിലെ ഓഹരി നിക്ഷേപം പൊളിഞ്ഞതോടെ മൂന്ന് തട്ടിപ്പ് കമ്പനികളുണ്ടാക്കി ഗൾഫിൽ നിന്ന് ഫണ്ട് കണ്ടെത്താൻ രാമചന്ദ്രൻ ശ്രമിച്ചിരുന്നു. വിശ്വസ്തരായ ജീവനക്കാരെ ഡയറക്ടർമാരാക്കിയായിരുന്നു ഈ നീക്കം. രാമചന്ദ്രൻ ജയിലിനുള്ളിൽ ആയതോടെ ഈ ഡയറക്ടർമാരെല്ലാം യുഎഇ വിട്ടു. ഗൾഫിലെ വിവിധ ബാങ്കുകളിൽ നിന്ന് ആയിരം കോടിയലധികം ലോൺ എടുപ്പിച്ച് രമാചന്ദ്രനെ കുഴിയിൽ ചാടിച്ച് ജീവനക്കാരിൽ പലരും മാസങ്ങൾക്ക് മുമ്പ് തന്നെ യുഎഇയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാകാം രാമചന്ദ്രനെ ചതിച്ചതെന്നാണ് അറ്റല്‌സ് ഗ്രൂപ്പിലെ ജീവനക്കാരുടെ പക്ഷം. വിദേശ മലയാളികളുടെ നേതൃത്വത്തിൽ ചിലർ രാമചന്ദ്രനെ പുറത്തിറക്കാൻ തുടക്കത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ അറ്റ്‌ലസിന്റെ ആശുപത്രിയും കടകളും വിറ്റാൽ പോലും ആയിരം കോടിയുടെ ജാമ്യത്തുക കിട്ടില്ലെന്ന സൂചന കിട്ടിയതോടെ അവരെല്ലാം പിന്മാറി. ചെറിയ വിലയ്ക്ക് എല്ലാം വാങ്ങാമെന്ന് മോഹിച്ചവരും ഇതോടെ തിരിച്ചടിയിലായി. അമേരിക്കയിലുള്ള മകനും ഫണ്ട് കണ്ടെത്താൻ കഴിയുന്നില്ല. സാമ്പത്തിക കുറ്റകൃത്യമായതിനാൽ സർക്കാരുകളും ഇടപെടുന്നില്ല. ഇതോടെ അറ്റ്‌ലസ് ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലേക്കായി.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ജനറൽ മാനേജരായി സായി ബാബയെന്നയാൾ പ്രവർത്തിച്ചപ്പോഴാണ് വലിയ തുക രാമചന്ദ്രൻ വായ്പ എടുത്തത്. എന്നാൽ ഈ വർഷം ആദ്യം തന്നെ ഇയാൾ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങി. ചെന്നൈയിലാണ് ഇയാൾ ഇപ്പോൾ. സാമ്പത്തികമായി നല്ല അവസ്ഥയിൽ. അറ്റല്‌സിന് വരാൻ പോകുന്ന കുടുക്കുകൾ തിരിച്ചറിഞ്ഞാകും സായി ബാബ സ്ഥാപനം വിട്ടതെന്നാണ് അറ്റ്‌ലസ് ഗ്രൂപ്പിലെ ജീവനക്കാരുടെ ഭാഷ്യം. കച്ചവടം പൊളിയുന്നുവെന്ന ധാരണ രാമചന്ദ്രനും ഉണ്ടായിരുന്നു. അതുകൊണ്ടാണ് മാങ്കൂൾ ജനറൽ ട്രേഡിങ്ങ്, അൽ ലായഹ്, അൽ സ്വാത എന്നീ കമ്പനികൾ ഉണ്ടാക്കിയത്. ഇതിലൂടെ ഫണ്ട് കണ്ടെത്താനായിരുന്നു ശ്രമം. ഫൈസല് കൂപ്പത്ത്, സുർജിത് ശിവൻ, പത്മാക്ഷൻ നായർ, ജംഷീർ എന്നീ ജീവനക്കാരായിരുന്നു ഡയറക്ടർമാർ. ഗൾഫിൽ നിയമനടപടി ഭയന്ന് ഇവരും യുഎഇ വിട്ടു. ഇതിന് സമാനമായി രാമചന്ദ്രന്റെ വിശ്വസ്തരായി അറിയപ്പെടുന്നവരെല്ലാം തിരികെ പോയെന്നാണ് സൂചന.

ഗൾഫിലെ അറ്റ്‌ലസിന്റെ ഷോറുമിൽ നാമമാത്രമായ സ്വർണ്ണവും ഡൈമണ്ടും മാത്രമേ ഉള്ളൂ. വിവാദമായതോടെ ആരും സ്വർണം വാങ്ങാൻ വരുന്നില്ല. ഈ സാഹചര്യത്തിൽ ആയിരം കോടി രൂപയുടെ ജാമ്യത്തുക കെട്ടിവച്ച് പുറത്തുവരാൻ രാമചന്ദ്രന് കഴിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മോചനം വിദൂര സ്വപ്‌നമാണെന്നും ജീവനക്കാർ വിലയിരുത്തുന്നു. അറ്റ്‌ലസ് രാമചന്ദ്രനും മകളും ജയിലിൽ ആയതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നറിയാവുന്ന ജീവനക്കാർ നല്ലരീതിയിലാണ് സഹകരിച്ചു പോന്നത്. ഒരു മാസം ശമ്പളം വൈകിയെങ്കിലും മാനേജ്‌മെന്റിനൊപ്പമാണ് ജീവനക്കാർ നിലകൊണ്ടത്. എന്നാൽ, ഉത്തരവാദിത്തം വഹിക്കേണ്ടുന്ന രാമചന്ദ്രന്റെ മകൻ ശ്രീകാന്ത് അമേരിക്കയിലേക്ക് പോയതും ഫണ്ടിങ് നിൽക്കുകയും ചെയ്തതോടെ ദുബായിലെ അറ്റ്‌ലസ് ജുവല്ലറിയിലെ ജീവനക്കാർ തീർത്തും ദുരിതത്തിലായി. ആർ്ക്കും വ്യക്തമായ ഉത്തരം നൽകാനില്ല. ഭാര്യ ഇന്ദുവിനോടും ജീവനക്കാർ ബുദ്ധിമുട്ട് അറിയിച്ചു. എന്നാൽ ഫണ്ടൊന്നും ഇല്ലെന്നും ശമ്പളം തരാനില്ലെന്നുമാണ് മറുപടി ലഭിച്ചത്. സ്വന്തം നിലയിൽ നാട്ടിലേക്ക് മടങ്ങാനും ഉപദേശിച്ചു.

അറസ്റ്റിലായ രാമചന്ദ്രന് വേണ്ടി ആദ്യഘട്ടങ്ങളിൽ നിരവധി പേർ സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരുന്നു. സഹായിക്കാൻ ദുബായിലെ മലയാളികൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും കാമ്പയിൻ ആരംഭിച്ചെങ്കിലും പിന്നീട് തട്ടിപ്പിന്റെ ആഴം വളരെ വലുതാണെന്ന വിധത്തിലാണ് വാർത്തകൾ വന്നത്. ഗൾഫിലെ 15 ഓളം ബാങ്കുകളിൽ നിന്നായാണ് ജൂവലറി ഉടമ 555 ദശലക്ഷം ദിർഹ(ഏകദേശം 990 കോടി രൂപ)ത്തിന്റെ വായപ തരപ്പെടുത്തിയിരിക്കുന്നത്.ഏതാണ്ട് ഒരു വർഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഇതോടൊപ്പം 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസും ഇദ്ദേഹത്തിനെതിരായി ദുബായിൽ ഉണ്ട്. കുവൈറ്റിൽ തുടങ്ങി ദുബായ് വഴി കേരളത്തിലും വേരുറപ്പിച്ച വ്യാപാര സാമ്രാജ്യത്തിന്റെ മേധാവിയുടെ തകർച്ചയുടെ കഥ അവിശ്വസനീയമാണ്.

തിരച്ചടവിനുള്ള സ്വർണം അറ്റല്‌സ് ഗ്രൂപ്പിന്റെ കൈയിലില്ലെന്ന് ബാങ്കുകൾക്ക് അറിയാം. അതുകൊണ്ടാണ് കടുംപിടത്തത്തിലേക്ക് കാര്യങ്ങളെത്തിയത്. ബാങ്കുകളിൽ നിന്ന് ലോണെടുത്ത ആയിരം കോടി രൂപ മനപ്പൂർവ്വം മുക്കിയെന്നാണ് രാമചന്ദ്രനെതിരായ ആരോപണം. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയിൽ ഇതു വരും. സ്വർണ്ണ കച്ചവടത്തിനായെന്ന് തെറ്റിധരിപ്പിച്ച് ലോൺ എടുത്തുവെന്നാണ് ആക്ഷേപം. റിയൽ എസ്റ്റേറ്റിലും ഓഹരി വിപണിയിലും നിക്ഷേപിച്ചത് പണം തട്ടാനാണെന്നാണ് ഇവരുടെ വാദം. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഗൾഫിലെ ജ്യൂലറിയുടെ ബാലൻസ് ഷീറ്റെല്ലാം ലാഭമാണ് കാണിച്ചിരുന്നത്. കോടികളുടെ ലാഭത്തിൽ കണ്ണുവച്ചാണ് ബാങ്കുകൾ ലോൺ നൽകിയതും. എന്നാൽ ഗൾഫിൽ മുതൽ മുടക്കാനെന്ന് തെറ്റിധരിപ്പിച്ച് രാമചന്ദ്രൻ ആയിരം കോടി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ആരോപണം. ഇത് യുഎയിൽ വിശ്വാസ വഞ്ചനയുടെ പരിധിയിൽ വരുന്ന ഗുരുതര ക്രിമിനൽ കുറ്റമാണ്.

രാമചന്ദ്രന്റെ ഗൾഫിലെ ആശുപത്രികളെല്ലാം നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് താങ്ങായി നിൽക്കുന്ന ഈ ആശുപത്രികളിലൊന്ന് ആർക്കെങ്കിലും നൽകി എല്ലാം ഒതുക്കി തീർക്കാനുള്ള ശ്രമവും നടന്നില്ല. രാമചന്ദ്രന്റെ കാരുണ്യത്തിന് പാത്രമായിട്ടുള്ള ഗൾഫിലെ മലയാളികളെല്ലാം ഈ വ്യവസായിയെ സഹായിക്കാൻ സന്നദ്ധരുമാണ്. എന്നാൽ ആയിരം കോടിയുടെ ബാധ്യത ഏറ്റെടുക്കാൻ മലയാളി സമൂഹം ഒന്നായി വിചാരിച്ചാലും നടക്കാത്ത അവസ്ഥയാണ്. പ്രശ്‌ന പരിഹാരത്തിന് ദുബായിലെ സ്വർണ്ണ മുതലാളിമാരുടെ സംഘടന തയ്യാറായി. അവർക്കും ആയിരം കോടിയുടെ ബാധ്യത എങ്ങനെ രാമചന്ദ്രൻ വീട്ടുമെന്നതിന് കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. രാമചന്ദ്രന്റെ സാമൂഹികസേവന പ്രവർത്തനങ്ങൾ ഉയർത്തി മോചനം സാധ്യമാക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. സാമ്പത്തിക കുറ്റകൃത്യമായതിനാൽ ബാങ്കുകളുടെ പക്കൽ കൃത്യമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഇന്ത്യൻ എംബസി വഴി രാമചന്ദ്രന്റെ അറസ്റ്റ് വിഷയത്തിൽ ഇടപെടാനും കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP