Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജമാണിക്യം പടിയിറങ്ങിയതോടെ കോടികളുടെ തട്ടിപ്പിനുള്ള ആലോചനകൾ സജീവം; കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കാൻ ഇടനിലക്കാർ തലസ്ഥാനത്ത്; പഞ്ചറായ കോർപറേഷനിൽ നിയമനത്തിലും സ്ഥലമാറ്റത്തിലും വരെ തയ്യാറാവുന്നത് വമ്പൻ അഴിമതി; കയ്യിൽ നിന്ന് പണം എടുത്ത് ശമ്പളം നൽകുമെന്ന് പറഞ്ഞ് അധികാരം ഏറ്റ തോമസ് ചാണ്ടി ആനവണ്ടിയെ മുച്ചൂടും മുടിക്കുമോ?

രാജമാണിക്യം പടിയിറങ്ങിയതോടെ കോടികളുടെ തട്ടിപ്പിനുള്ള ആലോചനകൾ സജീവം; കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കാൻ ഇടനിലക്കാർ തലസ്ഥാനത്ത്; പഞ്ചറായ കോർപറേഷനിൽ നിയമനത്തിലും സ്ഥലമാറ്റത്തിലും വരെ തയ്യാറാവുന്നത് വമ്പൻ അഴിമതി; കയ്യിൽ നിന്ന് പണം എടുത്ത് ശമ്പളം നൽകുമെന്ന് പറഞ്ഞ് അധികാരം ഏറ്റ തോമസ് ചാണ്ടി ആനവണ്ടിയെ മുച്ചൂടും മുടിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കേസിന്റെ മറവിൽ ഡിജിപി ഹേമചന്ദ്രനെ കുടിയിരുത്തുകയും, എം.ജി.രാജമാണിക്യത്തെ പടി കടത്തുകയും ചെയ്‌തോടെ, കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കാനുള്ള നീക്കങ്ങൾ സജീവമായി.കൃത്യമായ ആസൂത്രണത്തോടെ കോർപറേഷനെ കരകയറ്റാനുള്ള പദ്ധതിയുമായി മുന്നോട്ട് പൊയ്‌ക്കോണ്ടിരുന്ന രാജമാണിക്യത്തെ ഒഴിവാക്കിയതോടെ ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്.

സോളാർ കുരുക്കിൽ പെട്ട ഡിജിപി ഹേമചന്ദ്രൻ കാര്യങ്ങൾ പഠിക്കാനും പുനരുദ്ധാരണ പാക്കേജ് മുന്നോട്ടുകൊണ്ടുപോകാനും സമയമെടുക്കും. ഇക്കാര്യമൊന്നും പരിഗണിക്കാതെയാണു സർക്കാർ രാജമാണിക്യത്തെ പൊടുന്നനെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരമാണ് രാജമാണിക്യത്തെ ഒരു വർഷം മുൻപ് കെഎസ്ആർടിസി എംഡിയാക്കിയത്. കോർപറേഷനെ കടക്കെണിയിൽനിന്നു രക്ഷിച്ചെടുക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. രാഷ്ട്രീയസമ്മർദം പാടില്ലെന്ന രാജമാണിക്യത്തിന്റെ അഭ്യർത്ഥന നടപ്പാക്കുകയും ചെയ്തു. അങ്ങനെ വാളെടുത്ത് കെ എസ് ആർ ടി സിയെ രാജമാണിക്യം വൃത്തിയാക്കാൻ ഇറങ്ങി. യൂണിയനുകൾ ഭയന്നു വിറച്ചു. ജീവനക്കാർ പണിയെടുത്തു. അതിന്റെ നേട്ടം പൊതുമേഖലാ സ്ഥാപനത്തിന് ഉണ്ടാവുകയും ചെയ്തു. അതുകൊണ്ട് തന്നെ രാജമാണിക്യം സെയ്ഫ് ആണെന്ന് ഏവരും കരുതി. എന്നാൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കണ്ണിലെ കരടിനെ സർക്കാർ മാറ്റി.

ഗതാഗതമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വഴിവിട്ട നിർദ്ദേശങ്ങൾക്ക് രാജമാണിക്യം ചെവി കൊടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പായിരുന്നു ഇതിന് കാരണം. ചെലവുകുറയ്ക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ഒട്ടേറെ നടപടികൾ രാജമാണിക്യം സ്വീകരിച്ചു. എന്നാൽ, മന്ത്രി തോമസ് ചാണ്ടിയും എംഡിയും തമ്മിലുള്ള ഭിന്നത ഇതിനിടെ രൂക്ഷമായി. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വാങ്ങുന്നതിലും ഡിപ്പോകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിലും മന്ത്രിയുടെ ഓഫിസ് നൽകിയ ശുപാർശകൾ എംഡി തള്ളി.ടെൻഡറിലൂടെ മാത്രമേ കരാർ നൽകൂ എന്ന് രാജമാണിക്യം നിലപാട് എടുത്തു. ഇതോടെ മന്ത്രിയുടെ ഓഫീസിന്റെ കമ്മീഷൻ മോഹങ്ങൾ തകർന്നു.കോർപ്പറേഷന് അധികബാദ്ധ്യതയുണ്ടാക്കുന്ന മന്ത്രിയുടെ ഓഫീസിന്റെ പല നിർദ്ദേശങ്ങളും രാജമാണിക്യം നിഷേധിച്ചിരുന്നു. കോടികളുടെ ക്രമക്കേട് നടക്കുമായിരുന്ന പരസ്യക്കരാറിനെയും മന്ത്രിയുടെ ശുപാർശ ഉണ്ടായിട്ടും രാജമാണിക്യം എതിർത്തു.രാജമാണിക്യത്തെ പടിയിറക്കിയതിന് പിന്നാലെ തന്റെ താൽപര്യങ്ങൾ നടപ്പാക്കുകയാണ് മന്ത്രി.

നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും കൈകടത്താൻ മന്ത്രിയുടെ ഓഫീസിനെ രാജമാണിക്യം അനുവദിച്ചിരുന്നില്ല. സെക്രട്ടേറിയേറ്റിലെ സീനിയർ സെക്രട്ടറി ജോകോസ് പണിക്കരെ സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിക്കാൻ ശ്രമിച്ചെങ്കിലും എം.ഡി തടയിട്ടു.. രാജമാണിക്യം പോയതോടെ ഈ തസ്തികയിലും നിയമനത്തിന് നീക്കം തുടങ്ങി. മറ്റ് രണ്ട് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനും നീക്കമുണ്ട്. പുതിയ എം.ഡി വരുമ്പോഴേക്കും കോർപ്പറേഷന്റെ ചെലവ് കൂടും. മാസം തോറും വാങ്ങേണ്ട വായ്പയും കൂടും.

കെ.എസ്.ആർ.ടി. സിയിൽ നിലവിൽ ചീഫ് ലാ ഓഫീസർ ഉണ്ടായിരിക്കെ ചട്ടം ലംഘിച്ച് നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി എം.ചാക്കോയെ കൂടി അതേ തസ്തികയിൽ നിയമിച്ചത് വിവാദമായിട്ടുണ്ട്. നിലവിൽ ഈ തസ്തികയിലുള്ളത് കെ.എസ്.ആർ.ടി.സി ട്രെയിനിങ് സ്‌കൂൾ പ്രിൻസിപ്പൽ ഡി.ഷിബുകുമാറാണ്. അദ്ദേഹത്തിന് മറ്റൊരു ചുമതല നൽകിയപ്പോൾ എസ്. രാധാകൃഷ്ണൻ എന്നയാൾക്ക് നിയമ ഓഫീസറുടെ അധികചുമതല കൊടുത്തിരുന്നു. അതിന് പുറമെയാണ് മന്ത്രി ഇടപെട്ട് പുതിയ നിയമനം നടത്തിയത്. ഇതോടെ ഒരു തസ്തികയിൽ മൂന്നുപേർക്ക് ശമ്പളം കൊടുക്കേണ്ട സ്ഥിതിയായി. ശമ്പളത്തിനും പെൻഷനും പണമില്ലാതെ നട്ടംതിരിയുമ്പോഴാണ് ലക്ഷങ്ങളുടെ അധികബാദ്ധ്യത വരുത്തുന്ന നിയമനം.

ബസ് സ്റ്റാൻഡുകളിലും ഡിപ്പോകളിലും പരസ്യത്തിനായി 1.15 കോടി രൂപയ്ക്ക് മൂന്നുവർഷത്തേക്കാണ് കരാർ നൽകിയിരുന്നത്. കാലാവധി തീരുമ്പോൾ ടെൻഡർ തുകയുടെ 25ശതമാനം അധികം ഈടാക്കി അതേ സ്ഥാപനത്തിന് വീണ്ടും കരാർ നൽകാം. കാലാവധി കഴിഞ്ഞപ്പോൾ പരസ്യകമ്പനി ഉടമ മന്ത്രിയുടെ ഓഫീസിന്റെ ഒത്താശയോടെ എസ്റ്റേറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുറഞ്ഞ തുകയ്ക്ക് കരാർ പുതുക്കാൻ ശ്രമിച്ചു.ക്രമക്കേട് കണ്ടെത്തിയ രാജമാണിക്യം എസ്റ്റേറ്റ് ഓഫീസറെയും സൂപ്രണ്ടിനെയും നീക്കി. കരാറുകാരൻ കോടതിയെ സമീപിച്ചു. എസ്റ്റേറ്റ് ഓഫീസർ പരസ്യ കമ്പനിക്ക് നൽകിയ താത്പര്യപത്രം പരിഗണിച്ച കോടതി, തുക അടയ്ക്കാൻ സാവകാശം നൽകിയെങ്കിലും കരാറുകാരന് തുക അടയ്ക്കാനായില്ല. ഇതിനിടെ പുതിയ ടെൻഡർ വിളിക്കാൻ രാജമാണിക്യം നിർദ്ദേശിച്ചു. ഇത് മന്ത്രിയുടെ ഓഫീസ് എതിർത്തുവെങ്കിലും ടെൻഡർ നടന്നു. 24 മാസത്തേക്ക് 4.65 കോടി രൂപയ്ക്ക് മറ്റൊരു കമ്പനിക്ക് കരാർ നൽകി. മൂന്ന് കോടിയിലേറെ ലാഭമുണ്ടാക്കുന്ന ഈ കരാർ നടപടികളും രാജമാണിക്യത്തെ തെറിപ്പിക്കാൻ കാരണമായി.

സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്ന് 3000 കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് അപ്രതീക്ഷിത മാറ്റം. ശമ്പളവും പെൻഷനും മുടങ്ങി മാസംതോറും 160 കോടി രൂപ കടത്തിലേക്കു നീങ്ങുന്ന സ്ഥാപനത്തിനുമേൽ അനവസരത്തിലാണ് സർക്കാർ പുതിയ പരീക്ഷണം നടത്തിയതെന്ന് അദ്ദേഹത്തിന്റെ നടപടികളെ അനുകൂലിക്കുന്ന ജീവനക്കാർ പറയുന്നു. സുശീൽഖന്ന റിപ്പോർട്ടിന്റെ സുപ്രധാന നിർദ്ദേശങ്ങൾ നടപ്പാക്കിത്തുടങ്ങിയത് രാജമാണിക്യം ചുമതലയേറ്റതിനു ശേഷമാണ്. മേധാവി എന്നതിലുപരി ജീവനക്കാർക്കിടയിൽ സ്ഥാപനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിലും രാജമാണിക്യം വിജയിച്ചിരുന്നു.

മന്ത്രി ഓഫീസിൽ നിന്നെത്തുന്ന ശുപാർശകളെല്ലാം തള്ളി. ജീവനക്കാരുടെ നിയമനം പോലും രാജമാണിക്യം തീരുമാനിച്ചു. ഇതൊന്നും തോമസ് ചാണ്ടിക്കും എൻസിപിക്കും താങ്ങാനാവുന്നതായിരുന്നില്ല. സ്ഥാപനത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ പല മാറ്റങ്ങളും നടന്നത് ഈ കാലഘട്ടത്തിലാണ്. മെക്കാനിക്കൽ, ഓപ്പറേറ്റിങ് ജീവനക്കാരുടെ കാര്യക്ഷമത ഉയർത്താനും ഡബിൾ ഡ്യൂട്ടി നിർത്തലാക്കാനും കഴിഞ്ഞു. കെ.എസ്.ആർ.ടി.സി.യെക്കുറിച്ചു പഠിച്ച വിദഗ്ദ്ധരെല്ലാം ഈ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. വരുമാനത്തിനനുസൃതമായി ബസുകൾ ക്രമീകരിച്ചു.ഇതിന്റെ അവലോകനം നിർണായകഘട്ടത്തിലാണ്. ജീവനക്കാരുടെ പുനർവിന്യാസവും നടക്കുകയായിരുന്നു. അദർ ഡ്യൂട്ടികൾ ഒഴിവാക്കിയതും അവധികൾ നിയന്ത്രിച്ചതും ഭരണത്തിൽ ട്രേഡ് യൂണിയൻ ഇടപെടൽ ഒഴിവാക്കിയതും എതിർപ്പുകളുണ്ടാക്കിയിരുന്നു. സ്വകാര്യബസ് ഉടമകളായ ജീവനക്കാർക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതും യൂണിയനുകളുടെ കണ്ണിലെ കരടാക്കി. ഇവരെല്ലാം രാജമാണിക്യത്തിന്റെ ശത്രുക്കളായി. എല്ലാവരും തോമസ് ചാണ്ടിക്കൊപ്പം നിന്ന് യുവ ഐഎഎസുകാരനെ പറപ്പിക്കാൻ നീക്കം നടത്തി. സിപിഎമ്മും യൂണിയനുകൾക്കൊപ്പമായി. ഇതോടെ രാജമാണിക്യം പുറത്തും.

കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാനുള്ള രാജമാണിക്യത്തിന്റെ പരിശ്രമം വിജയത്തിലേക്കു നീങ്ങുന്നതിനിടയിലാണ് അദ്ദേഹത്തെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റുന്നത്. അതുകൊണ്ട് തന്നെ ഈ മാറ്റം കെ.എസ്.ആർ.ടി.സി.ക്കു കനത്ത തിരിച്ചടിയായേക്കും. ബാങ്ക് പ്രതിനിധികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. പുറമേ, അന്തസ്സംസ്ഥാന പാതകളിൽ വാടക ബസുകൾ ഓടിക്കാനുള്ള തീരുമാനവും നടപ്പാക്കാനിരിക്കുകയാണ്. ഇതെല്ലാം അട്ടിമറിക്കപ്പെടും. നിത്യവരുമാനം നാലേമുക്കാൽ കോടിയിൽനിന്ന് ആറുകോടിയിലെത്തിച്ച എംഡിയാണ് രാജമാണിക്യം.

ഇരട്ട ഡ്യൂട്ടി നിർത്തലാക്കി, അദർ ഡ്യൂട്ടി നിയന്ത്രിച്ചതും നേട്ടമായി. ബസ് മുടക്കിയവർക്കു സ്ഥലംമാറ്റം അച്ചടക്കം കൊണ്ടുവന്നു. ഭരണത്തിൽ യൂണിയൻ ഇടപെടൽ ഒഴിവാക്കിയതും ഏറെ വിപ്ലവകരമായി. തവണവ്യവസ്ഥയിൽ ബസ് വാങ്ങാൻ തീരുമാനിച്ചു. 900 ബസുകൾ വാങ്ങാൻ നടപടി തുടങ്ങി. ബസിൽ യാത്രാകാർഡ് നടപ്പാക്കി. സ്‌പെയർപാർട്‌സ് ക്ഷാമം പരിഹരിച്ചു. മിന്നൽ ബസുകൾ തുടങ്ങി ഇങ്ങനെ നീളുന്നു കെഎസ് ആർടിസിയിലെ രാജമാണിക്യം ഇടപെടലുകൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP