Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ടുവയസുകാരനെ ഇടിച്ച് തെറിപ്പിച്ചിട്ട് വഴിയിൽ ഉപേക്ഷിച്ചുപോയ വിരുതൻ ഓടിച്ചിരുന്നത് ഭാര്യയുടെ പേരിലുള്ള കാർ; ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിന്റെ വേഗത കുറച്ചിട്ട് 'എനിക്ക് ഇങ്ങനയെ വണ്ടി ഓടിക്കാൻ കഴിയൂ..വേണമെങ്കിൽ മറ്റേതെങ്കിലും വാഹനത്തിൽ കയറിപ്പോകാനും മന:സാക്ഷിയില്ലാത്ത ഡയലോഗ്; ഗാന്ധിപുരത്ത് ആരുഷിനെയും അമ്മയെയും തിരിഞ്ഞുനോക്കാത്ത സജി മാത്യുവിനെതിരെ നടപടിയെന്ന് ആർടിഒ; കാർ കസ്റ്റഡിയിൽ എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

രണ്ടുവയസുകാരനെ ഇടിച്ച് തെറിപ്പിച്ചിട്ട് വഴിയിൽ ഉപേക്ഷിച്ചുപോയ വിരുതൻ ഓടിച്ചിരുന്നത് ഭാര്യയുടെ പേരിലുള്ള കാർ; ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിന്റെ വേഗത കുറച്ചിട്ട് 'എനിക്ക് ഇങ്ങനയെ വണ്ടി ഓടിക്കാൻ കഴിയൂ..വേണമെങ്കിൽ മറ്റേതെങ്കിലും വാഹനത്തിൽ കയറിപ്പോകാനും മന:സാക്ഷിയില്ലാത്ത ഡയലോഗ്; ഗാന്ധിപുരത്ത് ആരുഷിനെയും അമ്മയെയും തിരിഞ്ഞുനോക്കാത്ത സജി മാത്യുവിനെതിരെ നടപടിയെന്ന് ആർടിഒ; കാർ കസ്റ്റഡിയിൽ എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വയസ്സുകാരനെ ഇടിച്ചു തെറിപ്പിച്ച് ആശുപത്രിയിലാക്കാതെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞ കാർ ഡ്രൈവറുടെ വിവരങ്ങൾ പുറത്തായതോടെ കർശന നടപടി എടുക്കുമെന്ന് ആർടിഒ. കേരളാ പൊലീസിൽ നിന്നും അവധി എടുത്ത് പ്രവാസ ജീവിതം നയിക്കുന്ന കൊട്ടാരക്കര വെട്ടിക്കവല, പുലമൺ, സദാനന്തപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യൂവാണ് ക്രുരതയ്ക്ക് പിന്നിലെ വ്യക്തിയെന്ന് കണ്ടെത്തിയത് മറുനാടൻ മലയാളിയാണ്.

കാറുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബിജുമോൻ പറഞ്ഞു. അതേസമയം, കാർ കസ്റ്റഡിയിൽ എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. വിഷയത്തിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടു. കാറുടമയ്ക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ അറിയിച്ചു. കാറുടമയുടേത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഡിജിപിയും ജില്ലാ കളക്ടറും റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.കേസിൽ കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസബുക്ക് പോസ്റ്റിൽ അറിയിച്ചു.
വാഹന അപകടത്തിൽ പെട്ട അമ്മയെയും പിഞ്ചു കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വഴിയിൽ ഇറക്കി വിട്ട സംഭവം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണ്. പ്രശ്നത്തിൽ ഇടപെടുകയും കർശന നടപടി എടുക്കുവാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കുഞ്ഞിന്റെ അമ്മയെ സ്റ്റേഷനിൽ വരുത്തുന്നതിന് പകരം വീട്ടിൽ പോയി മൊഴി എടുക്കുവാനും കുറ്റാരോപിതനെ ഐഡന്റിഫിക്കേഷൻ നടത്തി കർശന നടപടി എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും വിളിച്ചു സംസാരിച്ചു. ആ കുഞ്ഞിന് ഇത്രയധികം പരിക്ക് ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിന് പോലും ആ കാർ യാത്രക്കാർ തയ്യാറാകാതിരുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു

സജി മാത്യുവിന്റെ ഭാര്യയുടെ പേരിലാണ് കാറെടുത്തിരിക്കുന്നത്. ഡിസംബർ 28നാണ് ശ്രീകാര്യത്ത് അപകടം നടന്നത്. രേഷ്മ എന്ന യുവതിയും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഇവര് സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലാക്കാതെ കടന്നുകളഞ്ഞ കാർ ഡ്രൈവർക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നത്. ഇതിനായി കേരളാ സൈബർ ഫീനിക്‌സ് എന്ന കൂട്ടായ്മയിലെ അംഗത്തിന്റെ സഹായവും ലഭിച്ചു.

കഴിഞ്ഞ മാസം 28 നാണ് തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം ഗാന്ധിപുരത്ത് വച്ച് സജി മാത്യുവിന്റെ മാരുതി ഡിസയർ കാർ രണ്ട് വയസ് മാത്രം പ്രായമുള്ള ആരുഷും മാതാവും സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ആരുഷിന്റെ മുഖം റോഡിൽ ഉരഞ്ഞ് ഗുരുതരമായി പരിക്കേറ്റു. മാതാവിനും പരിക്കേറ്റു. വാഹനം തട്ടിയിട്ടും വണ്ടി നിർത്തി ഇവരെ തിരിഞ്ഞുപോലും നോക്കാതെ കടന്നുകളയാൻ ശ്രമിച്ച സജിയെ അതുവഴി ബൈക്കിൽ വന്ന രണ്ട് യുവാക്കൾ തടഞ്ഞു നിർത്തുകയും ആശുപത്രിയിൽ കൊണ്ടുപോകാനും ആവിശ്യപ്പെട്ടു. ഇതോടെയാണ് അപകടത്തിൽപെട്ടവരെ കാറിൽ കയറ്റിയത്.

കാറിൽ വച്ച് ഇയാൾ ഇവരെ വളരെ അധികം ശകാരിക്കുകയും വാഹനം മെല്ലെ ഓടിക്കാനും തുടങ്ങി. ഈ സമയം പരിക്കേറ്റ കുഞ്ഞ് വേദന കൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. വേഗം വാഹനം ആശുപത്രിയിലേക്ക് വിടാൻ മാതാവ് ആവശ്യപ്പെട്ടപ്പോൾ ഇയാൾ വീണ്ടും വാഹനത്തിന്റെ വേഗത കുറച്ചു. എനിക്ക് ഇങ്ങനയെ വണ്ടി ഓടിക്കാൻ കഴിയൂ. വേണമെങ്കിൽ മറ്റേതെങ്കിലും വാഹനത്തിൽ കയറിപ്പോകാൻ പറയുകയും ചെയ്തു. ഇതോടെ മാതാവ് കാർ നിർത്താൻ ആവിശ്യപ്പെടുകയും കുഞ്ഞിനെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. ഈ സമയം ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു.

കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മൂന്ന് ദിവസത്തോളം ഐ.സി.യുവിലായിരുന്നു. മുംബൈയിലായിരുന്ന പിതാവ് നാട്ടിലെത്തിയതിന് ശേഷം അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ ശ്രമിച്ചു. ചാവടിമുക്കിലുള്ള ഓട്ടോറിക്ഷാ തൊഴിലാളികൾ സജിമാത്യുവിന്റെ കാർ നമ്പർ കുറിച്ചു വച്ചിരുന്നു. അവർ അത് ആരുഷിന്റെ പിതാവ് അരവിന്ദ് സുധാകർക്ക് നൽകി. തുടർന്ന് അദ്ദേഹം ഉണ്ടായ സംഭവങ്ങളും കാർനമ്പരും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ഇയാളെ കണ്ടെത്താൻ സഹായിക്കണം എന്ന് അപേക്ഷിച്ചു.

ഫെയ്‌സ് ബുക്കിൽ ഈ പോസ്റ്റ് വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ കാർ ഡ്രൈവർക്കെതിരെ പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളി സംഭവത്തെപറ്റി അന്വേഷിക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിൽ സജിമാത്യുവിനെ കണ്ടെത്തി. കൂടാതെ കേരളാ സൈബർ ഫീനിക്‌സ് എന്ന കൂട്ടായ്മയിലെ അംഗം ഇയാളുടെ ഫെയ്‌സ് ബുക്ക് ഡീറ്റെയിൽസും നൽകി സഹായിച്ചു. തുടർന്ന് കൊട്ടാരക്കരയിലെ ഇയാളുടെ വീട്ടിലേക്ക് മറുനാടൻ മലയാളി സംഘം എത്തി.

വെട്ടിക്കവല സദാനന്തപുരം ജംഗ്ഷനിൽ നിന്നും പ്ലാപില റോഡിൽ കനാൽ ജംഗ്ഷനിലായിരുന്നു ഇയാളുടെ ഇരുനില വീട്. കിഴക്കേ വിള എന്ന വീട്ടുപേര് മതിലിൽ ഉണ്ടായിരുന്നു. വീടിന്റെ കാർ പോർച്ചിൽ സജി ഓടിച്ചിരുന്ന കെ.എൽ 24 ടി 0132 എന്ന വെള്ള മാരുതി ഡിസയർ കാറും ഒരു മാരുതി കാറും ഉണ്ടായിരുന്നു. ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഞങ്ങൾ എത്തിയത് കണ്ട് ഒരു മധ്യവയസ്‌ക ഗേറ്റിനരികേലേക്ക് വന്ന് ആരാണ് എന്ന് ചോദിച്ചു. സജിയെ കാണാൻ വന്നതാണെന്നും മാധ്യമ പ്രവർത്തകരായിരുന്നു എന്നും മറുപടി നൽകി.

സജി വീട്ടിലില്ലാ എന്നാണ് മറുപടി നൽകിയത്. തിരുവനന്തപുരത്ത് നടന്ന അപടത്തിന്റെ വിശദാംശങ്ങൾ അറിയാൻ എത്തിയതാണ് എന്ന് പറഞ്ഞപ്പോൾ അവർ വീടിനുള്ളിലേക്ക് കയറിപോയി. തിരികെ വന്ന് ഞങ്ങളുടെ നമ്പർ ആവശ്യപ്പെട്ടു. വരുമ്പോൾ തിരികെ വിളിക്കാം എന്നും പറഞ്ഞു. വീടിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ വാർത്ത വരാതിരിക്കാൻ മാർഗമുണ്ടോ എന്നും കാശ് വല്ലതും കൊടുത്താൽ ഇത് തീർക്കാൻ പറ്റുമോ എന്നും ചോദിച്ചു. ഞങ്ങൾ മറപടി നൽകാതെ തിരികെ പോരുകയായിരുന്നു.

സജിയുടെ വീടിനടുത്തുള്ള കനാൽ ജംഗ്ഷനിൽ അന്വേഷിച്ചപ്പോൾ കണ്ണിൽച്ചോരയില്ലാത്ത.........മോനാണ് എന്ന് ഒരസഭ്യ വാക്കാണ് നാട്ടുകാരിലൊരാൾ പറഞ്ഞത്. പണത്തിന്റെ അഹങ്കാരം കൂടുതലുള്ള ആളാണ് എന്നും അവിടെ നിന്നും അറിഞ്ഞു. പൊലീസിൽ ജോലി ലഭിച്ച ശേഷം അഞ്ച് വർഷം അവധിയിൽ പ്രവേശിച്ച് വിദേശത്ത് പോകുകയും അവധി അവസാനിച്ചപ്പോൾ വീണ്ടും മൂന്ന് മാസം ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തതിന് ശേഷം വിദേശത്തേക്ക് പോകുകയുമായിരുന്നു.

അതേ സമയം ആരുഷിന്റെ പിതാവ് ഇയാൾക്കെതിരെ വീണ്ടും ശ്രീകാര്യം പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്. ഇടിയുടെ ആഘാതത്തിൽ ആരുഷിന്റെ മുഖത്തിന്റെ ഇടത് വശത്താണ് പരിക്കേറ്റത്. കണ്ണിന് മുകളിൽ കവിളിലും താടിയിലും തുന്നലമുണ്ട്. മാതാവിന്റെ കാലിനാണ് പരിക്കു പറ്റിയത്. കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP