Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അടിച്ചമർത്തപ്പെടുന്ന മുസ്ലിങ്ങൾക്കു വേണ്ടി അന്തർദേശീയ വേദികളിൽ ശബ്ദമുയർത്തുന്ന നേതാവാണ് എർദോഗൻ; വ്യാജ സെക്കുലറിസത്തിന്റെ മറവിൽ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുൽസിതശ്രമങ്ങളുടെ തുടർച്ച മാത്രമാണ്; ഹാഗിയ സോഫിയ പള്ളിയാക്കിയതിനെ ന്യായീകരിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം വിവാദമാകുന്നു

'അടിച്ചമർത്തപ്പെടുന്ന മുസ്ലിങ്ങൾക്കു വേണ്ടി അന്തർദേശീയ വേദികളിൽ ശബ്ദമുയർത്തുന്ന നേതാവാണ് എർദോഗൻ; വ്യാജ സെക്കുലറിസത്തിന്റെ മറവിൽ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുൽസിതശ്രമങ്ങളുടെ തുടർച്ച മാത്രമാണ്; ഹാഗിയ സോഫിയ പള്ളിയാക്കിയതിനെ ന്യായീകരിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം വിവാദമാകുന്നു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ മ്യൂസിയം ഹാഗിയ സോഫിയ മുസ്‌ലീം പള്ളയാക്കി മാറ്റിയ തുർക്കിപ്രസിഡന്റ് റെജപ് തയിപ് എർദോഗാനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ലോക വ്യാപകമായി ഉയരുന്നത്. എർദോഗന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികൾ അടക്കമുള്ളവർ പൊങ്കാലയിടുന്ന സമയമാണിത്. അപ്പോഴാണ് മുസ്‌ലീംലീഗ് നേതാവും, കേരള മുസ്‌ലീങ്ങളുടെ ആത്മീയ നേതൃത്വം അവകാശപ്പെടുന്ന പാണക്കാട് കടുംബാംഗവുമായ സാദിഖലി ശിഹാബ് തങ്ങൾ എർദോഗാന്റെ പള്ളിയാക്കൽ നടപടിയെ ന്യായീകരിക്കുന്നത്.

'ലോകത്തിന്റെ വിവിധ കോണുകളിൽ വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെടുന്ന മുസ്ലിംകൾക്കു വേണ്ടി അന്തർദേശീയ വേദികളിൽ ശബ്ദമുയർത്തുന്ന എർദോഗനെതിരെയും വ്യാജസെക്കുലറിസത്തിന്റെ മറവിൽ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുൽസിതശ്രമങ്ങളുടെ തുടർച്ച മാത്രമാണെന്ന്' ചൂണ്ടിക്കാട്ടുന്ന സാദിഖലി തങ്ങളുടെ ലേഖനത്തിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നിന്നടക്കം ഉയരുന്നത്. ബാബറി മസ്ജിദ് തകർന്നപ്പോൾപോലും മുസ്‌ലീം ലീഗ് സ്വീകരിച്ച നിലപാട് മതസൗഹാർദത്തിന്റെതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഓരോ മതവും അവർക്ക് ആധിപത്യം കിട്ടുമ്പോൾ തികഞ്ഞ ഫാസിസിമാണ് നടപ്പാക്കുകയെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനത്തിന്റെ പൂർണരൂപം:

ഇസ്താൻബുളിന്റെ പ്രതീകവും മാനവരാശിയുടെ സാംസ്‌കാരിക, രാഷ്ട്രീയ ചരിത്രത്തിലുടനീളം നിറഞ്ഞു നിന്നിരുന്ന അയാസോഫിയ വീണ്ടും പത്രത്താളുകളിൽ ഇടം പിടിച്ചിരിക്കുകയാണ്. തുർക്കി റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ട സമയത്ത് അയാസോഫിയ ഫാതിഷ് സുൽതാൻ മുഹമ്മദിന്റെ പേരിലുള്ള വഖ്ഫ് ഭൂമിയായി രജിസ്റ്റർ ചെയ്തതെന്ന കാരണത്താൽ, അയാസോഫിയയെ മ്യൂസിയം ആക്കിമാറ്റിയുള്ള 1934 ൽ മന്ത്രി സഭ തീരുമാനം, തുർക്കികോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ നിലവിലെ ടർക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ വിജ്ഞാപനത്തിലൂടെ പള്ളിയായി പുനഃസ്ഥാപിക്കപ്പെട്ട അയാസോഫിയയിൽ വീണ്ടും മുസ്ലിംസഹോദരങ്ങൾ ടർക്കിഷ് മതകാര്യ വകുപ്പ് മേധാവി പ്രൊഫസർ ഡോക്ടർ അലി എർബാഷിന്റെ നേതൃത്വത്തിൽ വീണ്ടുമൊരു ജുമുഅ നിസ്‌കാരം കൂടി ഇന്ന് നിർവഹിക്കപ്പെടാനിരിക്കുകയാണ്.

വാസ്തുശില്പ ചാരുതയോടെ ജസ്റ്റിനിയൻ രണ്ടാമൻ 537 ൽ പണി കഴിപ്പിച്ച അയാസോഫിയ 900 വർഷക്കാലം ക്രിസ്തീയ ദേവാലയമായും 500 വർഷക്കാലം മുസ്ലിം മസ്ജിദായും നിലനിന്നു . 1900 വർഷക്കാലം ഓരോ വിശ്വാസിസമൂഹത്തിന്റെയും പ്രധാനപ്പെട്ട ആരാധനാലയമായും അതിനേക്കാളുപരി ലോകം കണ്ട ഏറ്റവും ശക്തമായ ഭരണകൂടങ്ങളായിരുന്ന റോമൻ, ബൈസാന്റിയൻ, ഓട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭരണസിരാകേന്ദ്രമായും നിലകൊണ്ടു എന്നത് തന്നെയാണ് അയാസോഫിയയെ ഇത്രമാത്രം പ്രസിദ്ധമാക്കുന്നത്. 86 വർഷം മ്യൂസിയം ആയി നിലനിന്ന ശേഷം വീണ്ടും പള്ളിയായി പുനഃസ്ഥാപിച്ചതാണ് ലോകത്തിന്റെ വിവിധകോണുകളിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങൾക്കും പുതിയ ചർച്ചകൾക്കും വഴിയൊരുക്കിയത്.

സമകാലീന ക്രിസ്ത്യൻ രാഷ്ട്രീയ മത നേതാക്കൾ തീരുമാനത്തോട് വിയോജിക്കുമ്പോഴും അയാസോഫിയയുടെ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതും ചരിത്രപരമായി അതിന് സാധ്യതയില്ല എന്ന തിരിച്ചറിവ് കൊണ്ടുതന്നെയാകണം. അമേരിക്ക പോലെയുള്ള രാഷ്ട്രങ്ങൾ തീരുമാനത്തെ എതിർത്തെങ്കിലും 25 ശതമാനം ഓർത്തോഡോസ് ക്രിസ്ത്യൻസ് താമസിക്കുന്ന റഷ്യ തീരുമാനത്തിൽ കൈകടത്താതതും പ്രത്യേകം ശ്രദ്ധേയമാണ്. ഈയൊരു തീരുമാനത്തെ എതിർത്ത പല യൂറോപ്പ്യൻ രാജ്യങ്ങളിലും മുസ്ലിംകൾക്കു നിസ്‌കരിക്കാൻ പോലും അനുമതിയില്ല എന്ന് കൂടി മനസിലാക്കമ്പോഴാണ് ഇവരുയർത്തുന്ന മതേതരവാദം എത്ര മാത്രം ഏകപക്ഷീയവും പൊള്ളയുമാണെന്ന് തിരിച്ചറിയുന്നത്.

ഈ ആധുനിക രാഷ്ട്രീയ സാഹചര്യത്തിലും ഓട്ടോമൻ, മുസ്ലിം സ്‌പെയിൻ കാലത്തു നിർമ്മിക്കപ്പെട്ട 350 ളം പള്ളികൾ ചർച്ചുകളായിട്ടും തീയേറ്ററുകൾ ആയിട്ടും ഉപയോഗിക്കുന്നവർ തന്നെയാണ് ഇതിനെതിരെ ശബ്ദം ഉയർത്തുന്നത് . കൊറോണ യൂറോപ്പിനെ പിടിച്ചുലച്ചസമയത് പല യൂറോപ്യൻ രാജ്യങ്ങളിലും വർഷകങ്ങൾക്കു ശേഷം ബാങ്ക് വിളിക്കപ്പെട്ട വാർത്തകൾ നാം വീക്ഷിച്ചവരാണ്. ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ച ഗ്രീസിൽ മാത്രം 100 ഓളം പള്ളികൾ ചർച്ചുകളയും ജയിലുകളായും മാറ്റിയെന്നതും തലസ്ഥാനമായ ഏതൻസിൽ, മുസ്ലിം വിശ്വാസികൾ വർഷങ്ങളായി മുറവിളികൂട്ടിയതിന്റെ ഫലമെന്നോണം മിനാരങ്ങളില്ലാത്ത ആദ്യത്തെ പള്ളിക്ക് അനുമതി നൽകിയത് കഴിഞ്ഞ വർഷം മാത്രം എന്നതും ഇരട്ടത്താപ്പ് നയമല്ലേ.

തുർകിയിൽ എല്ലാ മതവിശ്വാസികൾക്കും ആരാധനാ സ്വാന്ത്ര്യമുണ്ടെന്ന് മാത്രമല്ല ഓർത്തഡോക്‌സിന്റേതടക്കം മറ്റു ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ അരാധനാലയങ്ങൾ പോലും എർദോഗന്റെ നേതൃത്തിലുള്ള ഗവണ്മെന്റ് തന്നെ പുനരുദ്ധാരണം ചെയ്തു കൊടുത്തിട്ടുണ്ട് എന്നുള്ളതും പ്രസ്താവ്യമാണ്. ഇസ്താൻബുളിലെ ഉസ്‌കുന്ദറിൽ ഒരേ കോമ്പൗണ്ടിൽ മുസ്ലിം പള്ളിയും ക്രിസ്ത്യൻ ചർച്ചും തൊട്ടടുത്തു തന്നെ യഹൂദരുടെ സിനഗോഗും ഒരുപോലെ ഒരേ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഈ വസ്തുതകളൊക്കെ മറച്ചുവെച്ചു കൊണ്ട് പേരിൽ തുർകിയെയും , ലോകത്തിന്റെ വിവിധ കോണുകളിൽ വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെടുന്ന മുസ്ലിംകൾക്കു വേണ്ടി അന്തർദേശീയ വേദികളിൽ ശബ്ദമുയർത്തുന്ന എർദോഗനെതിരെയും വ്യാജസെക്കുലറിസത്തിന്റെ മറവിൽ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുൽസിതശ്രമങ്ങളുടെ തുടർച്ച മാത്രമാണ്.

പ്രതിപക്ഷ ഭരണപക്ഷം എന്ന വ്യത്യാസമില്ലാതെ തുർക്കിയിലെ ജനത ഒന്നടങ്കം ആവശ്യപ്പെട്ട ടർക്കിഷ് റിപ്പബ്ലിക്കിന്റെ രേഖകളിൽ പള്ളിയായി തന്നെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള റിപ്പബൽക്കിന്റെ ആദ്യത്തെ ആറു വർഷം പള്ളിയായിതന്നെ സേവനം നൽകിയ ആരാധനാലയം വിശ്വാസികൾക്കു തുറന്നുകൊടുക്കാതിരിക്കലല്ലേ യാഥാർത്ഥത്തിൽ ജനാധിപത്യ വിരുദ്ധം. ആരാധനാലയങ്ങളും പള്ളികളും താഴിട്ടു പൂട്ടുന്ന വെസ്റ്റേൺ മതേതരത്തിൽ നിന്ന് വിശ്വാസികൾക്കു ആരാധനാലയങ്ങൾ തുറന്നു കൊടുക്കുന്ന കിഴക്കൻ മതേതരത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണ് അയാസോഫിയയുടെ പള്ളി പുനഃസ്ഥാപനം എന്ന് നിസ്സംശയം പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP