Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കലക്കാനം മുണ്ടൻ തുറൈ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരി കൊമ്പൻ എത്തിയത് നിഷ്പ്രയാസം; ഇനി കുറച്ചു ദൂരം കൂടി നടന്നാൽ അതിർത്തി കടക്കും; ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങിയാൽ തമിഴ്‌നാട് മയക്കുവെടിവയ്ക്കും; ഇല്ലെങ്കിൽ നെയ്യാറിലോ പേപ്പാറയിലോ അരിക്കൊമ്പൻ എത്താൻ സാധ്യത; തിരുവനന്തപുരത്ത് 'കൊമ്പൻ' നിരീക്ഷണം

കലക്കാനം മുണ്ടൻ തുറൈ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരി കൊമ്പൻ എത്തിയത് നിഷ്പ്രയാസം; ഇനി കുറച്ചു ദൂരം കൂടി നടന്നാൽ അതിർത്തി കടക്കും; ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങിയാൽ തമിഴ്‌നാട് മയക്കുവെടിവയ്ക്കും; ഇല്ലെങ്കിൽ നെയ്യാറിലോ പേപ്പാറയിലോ അരിക്കൊമ്പൻ എത്താൻ സാധ്യത; തിരുവനന്തപുരത്ത് 'കൊമ്പൻ' നിരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

നാഗർകോവിൽ : അരിക്കൊമ്പന്റെ യാത്ര തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലേക്കോ? ആ രസകരമായ ചോദ്യം അവശേഷിപ്പിച്ചാണ് അരിക്കൊമ്പന്റെ നീക്കങ്ങൾ. ഇനി 40 കിലോമീറ്ററിൽ താഴെ സഞ്ചരിച്ചാൽ അരിക്കൊമ്പൻ കേരളത്തിലെത്തും. ജനവാസ മേഖലയിൽ ഇറങ്ങാതെ നടത്തം തുടരുമോ എന്നതാണ് നിർണ്ണായകം.

കേരളത്തിൽ എത്തും മുമ്പ് ജനവാസ മേഖലകളിൽ അരിക്കൊമ്പൻ എത്തിയാൽ തമിഴ്‌നാട് വീണ്ടും മയക്കു വെടിയിൽ പിടികൂടും. വ്യാഴാഴ്ച രാത്രിയോടെ അരിക്കൊമ്പൻ കന്യാകുമാരി അതിർത്തി പ്രദേശത്ത് എത്തിയതായി റേഡിയോ കോളർ സിഗ്‌നൽ ലഭിച്ചതിനെത്തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. മുമ്പ് കേരളത്തിന്റെ ഭാഗമായിരുന്നു കന്യാകുമാരി. കേരളത്തിന് തൊട്ടടുത്തുള്ള പ്രദേശം. അതുകൊണ്ടാണ് കേരളം വീണ്ടും ജാഗ്രതയിലാകുന്നത്. തിരുവനന്തപുരത്തെ നെയ്യാർ വന്യജീവി സങ്കേതത്തിന് അടുത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. കാട്ടിലൂടെയാണെങ്കിൽ ഒരു ദിവസത്തെ രാത്രി നടത്തത്തിലൂടെ അരിക്കൊമ്പന് വീണ്ടും കേരളത്തിൽ എത്താം.

15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു. അപ്പർ കോതയാറിലെ മുത്തുക്കുളി വയലിൽനിന്നിരുന്ന അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്‌നൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാട് വനംവകുപ്പ് അധികൃതർക്ക് കിട്ടാതായതോടെ, അരിക്കൊമ്പൻ എങ്ങോട്ടുനീങ്ങുമെന്ന് ആശങ്ക ഉയർന്നു. വനത്തിനുള്ളിലേക്ക് നേരിട്ട് പരിശോധിക്കാനായി സജ്ജീകരണങ്ങൾ ഒരുക്കുന്നതിനിടെ രാത്രിയോടെ വീണ്ടും സിഗ്‌നൽ ലഭിച്ചുതുടങ്ങി. ഇന്ന് രാവിലെയാണ് കന്യാകുമാരിയിൽ പ്രവേശിച്ചുവെന്നാണ് സൂചന.

കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഡി.എഫ്.ഒ. അറിയിച്ചു. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.

ഇടുക്കിയെയും തമിഴ്‌നാടിനെയും വിറപ്പിച്ച അരിക്കൊമ്പനെ തമിഴ്‌നാട് തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ട സാഹചര്യത്തിൽ തന്നെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പ്രദേശങ്ങളിൽ കേരളത്തിലെ വനം വകുപ്പും ജാഗ്രതയിലായിരുന്നു. തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയാർ, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും എന്ന് വ്യക്തമായിരുന്നു. അപ്പർ കോതയാറും നെയ്യാർ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റർ മാത്രമാണ്. ഇനി ചെങ്കുത്തായ മലനിരകളും കുത്തിറക്കങ്ങളും ഉള്ള നിബിഡ വനമേഖല ആയ പ്രദേശത്ത് കൂടെ അരി കൊമ്പന് വെറും 20 മുതൽ 30 വരെ കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാർ വന്യജീവി സങ്കേതത്തിലാ തൊട്ടടുത്ത അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിലോ എത്താം.

കലക്കാനം മുണ്ടൻ തുറൈ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരി കൊമ്പൻ എത്തിയത് നിഷ്പ്രയാസമാണ്. തോട്ടം മേഖലയും അതുപോലെ ജനവാസ കേന്ദ്രവും ഇവിടെ കൂടുതലാണ്. അരി കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിക്കുന്ന കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്‌നാട് വനം വകുപ്പുമായും ആശയ വിനിമയം നടത്തുന്നുണ്ട്. കേരളതമിഴ്‌നാട് അതിർത്തി പ്രദേശമായ ആനനിരത്തിയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിർത്തികടക്കൽ. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസമേഖലയുമാണ്. നെയ്യാർ വനമേഖലയുടെ ഒരു ഭാഗത്തും ജനവാസമേഖലകൾ കൂടുതലാണ്. ആനനിരത്തിയിലെ റബർ തോട്ടങ്ങൾ വൻതോതിൽ മുറിച്ചതിനാൽ ഇവിടം കാടിനു സമാനമാണ്.

തിരുവനന്തപുരത്തു നിന്നും 152 കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടൻതുറൈ കടുവ സങ്കേതം. അഗസ്ത്യമല ബയോളജിക്കൽ റിസർവിന്റെ ഭാഗം കൂടിയാണ് ഇത്. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും. ഒരു ദിവസം 40 മുതൽ 100 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകും കാട്ടാനകൾക്ക്. കാട്ടാക്കടയ്ക്കു സമീപം കുറ്റിച്ചൽ പഞ്ചായത്തിൽപ്പെട്ട പരുത്തിപ്പള്ളി റേഞ്ചിൽ അരിക്കൊമ്പൻ എത്താനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നു. അഗസ്ത്യാർ വനമേഖല ഭാഗത്ത് ചെങ്കുത്തായ പ്രദേശങ്ങളുള്ളതിനാൽ ഇതു വഴി നെയ്യാറിലെത്താൻ അരിക്കൊമ്പന് ബുദ്ധിമുട്ടുകളേറെയായിരിക്കുമെന്നും ചില വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, നാഗർകോവിൽ മേഖലയിലെ മലനിരകൾക്ക് അധികം ഉയരമില്ല. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP