Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അർച്ചനാ കവിയും പിതാവും യാത്ര ചെയ്തിരുന്ന ഓലാ കാബിന് മുകളിലേക്ക് കൊച്ചി മെട്രോ പാളത്തിന്റെ കോൺക്രീറ്റ് ഇടിഞ്ഞു വീണു; ഓടുന്നതിനിടെയിൽ ഉണ്ടായ അപാകത്തിൽ വിൻഡ് സ്‌ക്രീൻ തകർന്ന് കോൺക്രീറ്റ് പാളികൾ പാസഞ്ചർ സീറ്റിലേക്ക് പതിച്ചു; നടിയും മുതിർന്ന മാധ്യമ പ്രവർത്തകനായ പിതാവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരാതിപ്പെടാൻ ചെന്ന ഡ്രൈവറെ ആട്ടിയോടിച്ച് മെട്രോ ഉദ്യോഗസ്ഥർ; പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ഡ്രൈവർക്ക് ആകെയുള്ള ആശ്രയമായ കാറിന്റെ ഗതികേടിൽ സഹതപിച്ച് സോഷ്യൽ മീഡിയ

അർച്ചനാ കവിയും പിതാവും യാത്ര ചെയ്തിരുന്ന ഓലാ കാബിന് മുകളിലേക്ക് കൊച്ചി മെട്രോ പാളത്തിന്റെ കോൺക്രീറ്റ് ഇടിഞ്ഞു വീണു; ഓടുന്നതിനിടെയിൽ ഉണ്ടായ അപാകത്തിൽ വിൻഡ് സ്‌ക്രീൻ തകർന്ന് കോൺക്രീറ്റ് പാളികൾ പാസഞ്ചർ സീറ്റിലേക്ക് പതിച്ചു; നടിയും മുതിർന്ന മാധ്യമ പ്രവർത്തകനായ പിതാവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരാതിപ്പെടാൻ ചെന്ന ഡ്രൈവറെ ആട്ടിയോടിച്ച് മെട്രോ ഉദ്യോഗസ്ഥർ; പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ഡ്രൈവർക്ക് ആകെയുള്ള ആശ്രയമായ കാറിന്റെ ഗതികേടിൽ സഹതപിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാമൂഹിക നവോത്ഥാനമാണ് കൊച്ചി മെട്രോയുടേയും ലക്ഷ്യം. എല്ലാവരേയും കൈപിടിച്ച് ഉയർത്തിക്കൽ. അതിന് വേണ്ടി ഏതറ്റം വരേയും പോകുമെന്നാണ് പ്രഖ്യാപനം. എന്നാൽ ഇതെല്ലാം വാക്കുകളിലേ ഉള്ളൂ. യഥാർത്ഥ പ്രശ്‌നം വന്നാൽ 3000 രൂപയ്ക്ക് വേണ്ടി പോലും മുതലാളിമാരെ പോലെ കൊച്ചി മെട്രോയും കണക്ക് പറയും. ഇതാണ് മലയാള സിനിമയിലെ അറിയപ്പെടുന്ന നടി അർച്ചനാ കവിക്കും പിതാവിനും പറയാനുള്ളത്.

മുതിർന്ന മാധ്യമ പ്രവർത്തകനായ ജോസ് കവിയും മകളും കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കാറിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ഭയാനക ശബ്ദത്തോടെ കോൺക്രീറ്റ് പാളി അടർന്ന് വീണത്. കൊച്ചി മെട്രോ റയിലിന്റെ പാളത്തിൽ നിന്നായിരുന്നു ഇതുണ്ടായത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. പിന്നെ കണ്ടത് ഓല ഡ്രൈവറോട് കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥർ കാട്ടിയ ക്രൂരതയും.

തന്റേതല്ലാത്ത കുറ്റത്തിനാണ് കാറിന്റെ വിൻഡ് സ്‌ക്രീൻ നഷ്ടമായത്. അത് പരിഹരിക്കേണ്ട ബാധ്യത കൊച്ചി മെട്രോയ്ക്കുമുണ്ട്. നടി അർച്ചനാ കവിയും പിതാവും യാത്ര ചെയ്തിരുന്ന ഓലാ കാബിന് മുകളിലേക്ക് കൊട്ടി മെട്രോ പാളത്തിന്റെ കോൺക്രീറ്റ് ഇടിഞ്ഞു വീഴുകയാണ് ഉണ്ടായത്. കാർ ഓടുന്നതിനിടെയിൽ ഉണ്ടായ അപാകത്തിൽ വിൻഡ് സ്‌ക്രീൻ തകർന്ന് കോൺക്രീറ്റ് പാളികൾ പാസഞ്ചർ സീറ്റിലേക്ക് പതിക്കുകയും ചെയ്തു. മുമ്പിലെ പാസഞ്ചർ സീറ്റിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആർക്കും അപകടമുണ്ടാകാത്തത്. ഇതിനെ കുറിച്ച് പരാതിപ്പെടാൻ ചെന്ന ഡ്രൈവറെ തിരിഞ്ഞു നോക്കാതെ ആട്ടിയോടിക്കുകയാണ് മെട്രോ ഉദ്യോഗസ്ഥർ ചെയ്തത്. ഈ വിഷയം അർച്ചനാ കവിയും പിതാവ് ജോസ് കവിയും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതോടെ വിഷയം വൈറലായി. കൊച്ചി മെട്രോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സാമൂഹിക പ്രതിബന്ധതയുള്ള സ്ഥാപനമെങ്കിൽ കൊച്ചി മെട്രോ ഉടൻ ഡ്രൈവർക്ക് നഷ്ടപരിഹാരം കൊടുക്കണമായിരുന്നു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യക്തിയാണ് ഡ്രൈവർ. അതുകൊണ്ട് തന്നെ വിൻഡ് സ്‌ക്രീനിന്റെ കാശും ഈ ഡ്രൈവർക്ക് ഏറെ വിലപിടിച്ചതാണ്. ഇതെല്ലാം പറഞ്ഞിട്ടും പൊലീസിൽ പരാതി കൊടുത്ത് കാത്തിരിക്കാനായിരുന്നു കൊച്ചി മെട്രോക്കാരുടെ ഉപദേശം. ഇതിനൊപ്പം എത്രമാത്രം ഭീതിയാണ് കൊച്ചി മെട്രോയ്ക്ക് താഴെ കൂടെയുള്ള യാത്രകളെന്നും ഈ സംഭവം വിശദീകരിക്കുന്നു. മുകളിൽ നിന്നും എന്തും ഏത് നിമിഷവും താഴേയക്ക് നിലം പതിക്കാവുന്ന അവസ്ഥ. പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ഡ്രൈവറുടെ ആകെയുള്ള ആശ്രയമായ കാറിന്റെ ഗതികേടിൽ സഹതപിക്കുന്ന സോഷ്യൽ മീഡിയ ഞെട്ടലോടെയാണ് കൊച്ചി യാത്രയുടെ സുരക്ഷിതത്വവും ചർച്ചയാക്കുന്നത്. ഇനിയും കോൺക്രീറ്റ് പാളികൾ അടരുന്നില്ലെന്ന് കൊച്ചി മെട്രോ ഉറപ്പ് വരുത്തണമെന്നാണ് ആവശ്യം.

ഫെയ്‌സ് ബുക്കിൽ സംഭവത്തെ കുറിച്ച് ജോസ് കവി കുറിച്ചു. ട്വിറ്ററിൽ അർച്ചനയും. ദൈവാധീനം കൊണ്ടുള്ള ഈ രക്ഷപ്പെടൽ കഥയാണ് കൊച്ചി മെട്രോ ഉദ്യോഗസ്ഥരുടെ സമീപനം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമുള്ള സാമൂഹിക പ്രതിബന്ധതയേ അവർക്കൂള്ളൂവെന്ന് ഇത് തെളിയിച്ചെന്നാണ് വിലയിരുത്തൽ. ദൈവാധീനവും ഭാഗ്യവും കൊണ്ടാണ് കൊച്ചി എയർപോർട്ടിലെ യാത്രയ്ക്കിടെ രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിലേക്ക് കൊച്ചി മെട്രോ റെയിലിൽ നിന്ന് കോൺക്രീറ്റ് സ്ലാബ് അടർന്ന് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് മുമ്പിലെ യാത്രക്കാരുടെ സീറ്റിൽ ഈളുണ്ടായിരുന്നില്ല. അതിന് മുമ്പിലാണ് സ്ലാബ് വീണത്-ഫെയ്‌സ് ബുക്കിൽ വിഷയത്തെ ജോസ് കവി അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.

ദൈവത്തോട് നന്ദി പറയുമ്പോൾ തന്നെ ഞാനും അർച്ചനയും ടാക്‌സി ഡ്രൈവർ അനുരാജും ഇത്തരം പ്രശ്‌നങ്ങളെ കൊച്ചി മെട്രോ ഗൗരവത്തോടെ എടുക്കണമൈന്ന നിലയിൽ പ്രാർത്ഥിക്കുകയാണെന്നാണ് ജോസ് കവി പറയുന്നത്. കാറുടമസ്ഥന് നഷ്ടം നൽകണമെന്നും ആവശ്യപ്പെടുന്നു. ഇത്തരമൊരു പോസ്റ്റ് ഇടാനും ജോസ് കവി ആഗ്രഹിച്ചിരുന്നില്ലെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. എന്നാൽ കൊച്ചി മെട്രോ അധികൃതരുടെ സമീപനം ഞെട്ടിച്ചെന്നാണ് അദ്ദേഹം കുറിക്കുന്നത്. കാർ ഡ്രൈവർ പരാതി പറയനായി അധികൃതരുടെ അടുത്ത് എത്തിയപ്പോൾ നഷ്ടപരിഹാരം നൽകാമെന്ന് ആദ്യം സമ്മതിച്ചു. എന്നാൽ പിന്നീട് സ്വഭാവം മാറി. പരാതിയുണ്ടെങ്കിൽ പൊലീസിൽ കൊടുക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങൾ മാറിയെന്ന് ജോസ് കവി വിശദീകരിക്കുന്നു. ഇതിനൊപ്പം ഡ്രൈവറുടെ പശ്ചാത്തലവും വിശദീകരിക്കുന്നുണ്ട്.

2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടയാളാണ് ഡ്രൈവർ. കാറു മാത്രമാണ് മിച്ചമായി ഉണ്ടായിരുന്നത്. കാറിന്റെ ഗ്ലാസ് മാറ്റുന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. സാമൂഹ്യ നീതിയും പ്രതിബന്ധതയുമാണ് പ്രശ്‌നം. ഇത് വാർത്തകളിൽ ഇടം പിടിക്കാനുള്ള നീക്കമായി കണ്ടാൽ വേദനയുണ്ട്. ഞങ്ങളെ എയർപോർട്ടിലേക്ക് കൊണ്ടു പോയ ഓല ഡ്രൈവർ പറഞ്ഞത് കുറച്ചു കാലം മുമ്പും ഇതേ സംഭവം ഉണ്ടായി എന്നാണ്. ഞാൻ ഡൽഹിയിലാണ് കഴിഞ്ഞിരുന്നത്. മെട്രോയുടെ സിറ്റിയാണ് അത്. അവിടെ ഡൽഹി മെട്രോ റെയിലിന്റെ മുകളിൽ നിന്ന് വസ്തുകൾ താഴേക്ക് പതിക്കുന്നുവെന്നത് ഒരിക്കലും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്-ജോസ് കവി കുറിക്കുന്നു. അങ്ങനെ മെട്രോയുടെ സുരക്ഷിതത്വവും ചോദ്യത്തിൽനിർത്തുകയാണ് മാധ്യമ പ്രവർത്തകൻ.

ഇത് വിഷയം ചിത്രം സഹിതം അർച്ചനാ കവിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും കൊച്ചി മെട്രോയും കൊച്ചി പൊലീസും വിഷയത്തിൽ ഇടപെടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു. ബാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എടുക്കണമെന്നും അർച്ചനാ കവി ആവശ്യപ്പെടുന്നുണ്ട്. കോട്ടയം രാമപുരം സ്വദേശിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായ അർച്ചന പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അർച്ചനാ സിനിമാ രംഗത്തേക്കെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP