Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനോടിരുന്നപ്പോൾ ജീവൻ കാത്തത് നൂറിലേറെ പേരുടെ; മരണം കൂട്ടുവിളിച്ചപ്പോൾ ഒപ്പം പോയത് എട്ടുപേർക്ക് ജീവനേകിയും; പ്രിയതമന് അന്ത്യയാത്ര ചൊല്ലുമ്പോഴും പ്രിൻസിയുടെ മനസിന് സാന്ത്വനമേകുന്നത് സഫല ജന്മം എന്ന വിശ്വാസം; അനുജിത്തിന് നാടിന്റെ യാത്രാമൊഴി

ജീവനോടിരുന്നപ്പോൾ ജീവൻ കാത്തത് നൂറിലേറെ പേരുടെ; മരണം കൂട്ടുവിളിച്ചപ്പോൾ ഒപ്പം പോയത് എട്ടുപേർക്ക് ജീവനേകിയും; പ്രിയതമന് അന്ത്യയാത്ര ചൊല്ലുമ്പോഴും പ്രിൻസിയുടെ മനസിന് സാന്ത്വനമേകുന്നത് സഫല ജന്മം എന്ന വിശ്വാസം; അനുജിത്തിന് നാടിന്റെ യാത്രാമൊഴി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രിയതമന് തോരാത്ത മിഴികളുമായി യാത്രാമൊഴി നൽകുമ്പോഴും പ്രിൻസിയുടെ മനസിന് സാന്ത്വനമേകുന്നത് ആ എട്ടു പേരുടെ ജീവിതത്തെക്കുറിച്ചോർക്കുമ്പോഴാണ്. ഇന്ന് വൈകിട്ട് കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാരച്ചടങ്ങ് നടന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി, അയിഷാ പോറ്റി എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാരച്ചടങ്ങിൽ പങ്കുകൊണ്ടു.

പത്തു വർഷം മുമ്പ് സംഭവിക്കാമായിരുന്ന ഒരു ട്രെയിൻ അപകടം ഒഴിവാക്കാനുള്ള അനുജിത്തിന്റെ മനക്കരുത്ത് കടമെടുത്താണ് പ്രിൻസി ആ സമ്മതപത്രത്തിൽ ഒപ്പുവച്ചത്. അനുജിത്തിന്റെ ചിത കെട്ടടങ്ങും മുമ്പുതന്നെ എട്ടുപേർ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ആ കുടുംബത്തോടുള്ള കടപ്പാട് എട്ടുപേർക്കു മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചുമതലക്കാർക്കുമുണ്ട്. മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരിൽ എട്ടു പേർക്ക് ഒരാളിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താൻ കഴിയുന്നുവെന്നത് ആ കുടുംബത്തിന്റെ ഹൃദയവിശാലത തെളിയിക്കുന്നു.

അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിലൂടെ കുടുംബാംഗങ്ങൾ കിംസ് ആശുപത്രിയിലെ ട്രാൻസ് പ്ലാന്റ് പൊക്യുവർ മെൻറ് മാനേജർ കൂടിയായ ഡോ മുരളീധരനും മൃതസഞ്ജീവനി കോ ഓർഡിനേറ്റർ എസ് ശരണ്യയുടെയും തുടർ പ്രവർത്തനങ്ങൾക്ക് കരുത്തേകുകമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രി ശൈലജ ടീച്ചറും ഇടപെട്ട് കാലതാമസം കൂടാതെ അവയവദാന പ്രകൃയ പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചു. ഹൃദയം എത്രയും വേഗം കൊച്ചി ലിസി ആശുപത്രിയിലെ രോഗിയിൽ വച്ചുപിടിപ്പിക്കാൻ ഹെലികോപ്ടർ അനുവദിച്ചതും ഏറെ സഹായകമായി. സർക്കാർ അവയവദാന മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് അനുജിത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

തിരുവനന്തപുരത്ത് ഒരു കോളജ് ബസിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജിത്ത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. അതിനിടെയാണ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്. മുന്നിലെത്തിയെ ആളെ രക്ഷിക്കാൻ വണ്ടിവെട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ 14നായിരുന്നു അപകടം. അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താവിന്റെ വിയോഗ വേദനയ്ക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനം അനുജിത്തിന്റെ ഭാര്യയുടേതായിരുന്നെന്ന് സുഹൃത്തുക്കളും പറയുന്നു. അവന്റെ പേരിൽ ചെയ്യാവുന്നത് പരമാവധി ചെയ്യാനായിരുന്നു ഞങ്ങൾ കൂട്ടുകാരുടെയും തീരുമാനമെന്ന് അനുജിത്തിന്റെ സുഹൃത്തുക്കൾ പറയുന്നു

മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ ഇതിനായി വിട്ടു കൊടുക്കുകയായിരുന്നു. ഈ ഹെലികോപ്ടറിന്റെ രണ്ടാം അവയവ വിന്യാസ ദൗത്യമായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പൊലീസ്, ട്രാഫിക് തുടങ്ങി പല സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംല ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. സാറ വർഗീസ്, മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP