Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തയായ മലയാളി; ജവഹർലാൽ നെഹ്‌റുവിന്റെ പ്രശംസ പിടിച്ചു പറ്റിയ വനിത; സി രാജഗോപാലാചാരി വാനോളം പുകഴ്‌ത്തിയ വ്യക്തിത്വം; വൈദ്യുതി ഇല്ലാതിരുന്ന ഹൊസൂറിലേക്കു മാറ്റത്തിന്റെ വെളിച്ചമെത്തിച്ച സബ് കളക്ടർ; പുരുഷന്മാരുടെ മേഖലയായ സിവിൽ സർവീസ് പരീക്ഷ എഴുതി ഇന്ത്യയിലെ ആദ്യ വനിതാ കളക്ടറായ അന്ന മൽഹോത്ര ഇനി ചരിത്രം

ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തയായ മലയാളി; ജവഹർലാൽ നെഹ്‌റുവിന്റെ പ്രശംസ പിടിച്ചു പറ്റിയ വനിത; സി രാജഗോപാലാചാരി വാനോളം പുകഴ്‌ത്തിയ വ്യക്തിത്വം; വൈദ്യുതി ഇല്ലാതിരുന്ന ഹൊസൂറിലേക്കു മാറ്റത്തിന്റെ വെളിച്ചമെത്തിച്ച സബ് കളക്ടർ; പുരുഷന്മാരുടെ മേഖലയായ സിവിൽ സർവീസ് പരീക്ഷ എഴുതി  ഇന്ത്യയിലെ ആദ്യ വനിതാ കളക്ടറായ അന്ന മൽഹോത്ര ഇനി ചരിത്രം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പുരുഷന്മാരുടെ മാത്രം കുത്തകയായ സിവിൽ സർവീസിലേക്ക് കടന്നു വന്ന് ചരിത്രം കുറിച്ച മലയാളി വനിതയാണ് അന്ന രാജൻ മൽഹോത്ര. അതുകൊണ്ട് തന്നെ 92കാരിയായ അന്ന മരണത്തിലൂടെ നടന്നു നീങ്ങിയത് ചരിത്രത്തിന്റെ താളുകളിലേക്കാണ്. അന്ധേരി മരോളിലെ ശുഭം കോംപ്ലക്‌സിലെ വസതിയിലായിരുന്നു വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് അന്നയുടെ അന്ത്യം. സംസ്‌കാരം മുംബൈയിൽ നടത്തി.

ഇന്ത്യയിലെ ആദ്യ വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ അന്ന മരണത്തിലേക്ക് നടന്നു നീങ്ങിയത് ഒരിക്കലും തിരുത്താനാവാത്ത നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിക്കൊണ്ടാണ്. ഒരു സ്ത്രീക്ക് അവൾ മനസ് വച്ചാൽ ഏത് പദവിയും എത്തി പിടിക്കാം എന്ന് ആദ്യം തളിയിച്ചു തന്ന വ്യക്തിത്വമാണ് അന്നയുടേത്. അതുകൊണ്ട് തന്നെ ഇന്ത്യൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവരെ അന്നയെ പ്രശംസിച്ച് രംഗത്തെത്തി. റിസർവ് ബാങ്ക് മുൻ ഗവർണർ പരേതനായ ആർ.എൻ. മൽഹോത്രയുടെ ഭാര്യയായ അന്ന പത്തനംതിട്ട നിരണം ഒറ്റവേലിൽ കുടുംബാംഗമാണ്.

ഒറ്റവേലിൽ ഒ.എ. ജോർജിന്റെയും അന്ന പോളിന്റെയും മകളായി ജനിച്ച അന്ന കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റും മലബാർ ക്രിസ്ത്യൻ കോളജിൽ നിന്നു ബിരുദവും നേടിയ ശേഷം ഇംഗ്ലിഷ് സാഹിത്യത്തിൽ മദ്രാസ് സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദം നേടി. ഇവിടുത്തെ പഠനത്തിനിടെ സഹപാഠികളിൽ ചിലർ സിവിൽ സർവീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതു കണ്ടാണ് അന്നയ്ക്കും ആവേശമായത്. എന്നാൽ 'പുരുഷന്മാരുടെ മേഖലയായ' സിവിൽ സർവീസിനു മകൾ തയ്യാറെടുക്കുന്നെന്നു കേട്ടപ്പോൾ വീട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് മറികടന്ന അന്ന 1950ൽ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ചു.

വിവാഹിതയായാൽ പിരിച്ചുവിടുമെന്ന് സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിന്റെ മുന്നറിയിപ്പു നൽകി. അന്ന ഐശ്വര്യത്തോടെ, അതിലേറെ ആത്മവിശ്വാസത്തോടെ സേവനത്തിനു തിരഞ്ഞെടുത്തത് മദ്രാസ് സംസ്ഥാനം. സ്ത്രീകൾക്കു പറ്റിയ വിദേശകാര്യ സർവീസോ കേന്ദ്ര സർവീസോ നോക്കിയാൽ പോരേയെന്ന ചോദ്യം അവഗണിച്ചു. ഐഎഎസ് നേടിയ പ്രഥമ വനിതയെന്ന നിലയിൽ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പ്രത്യേക അഭിനന്ദനം നേടിയ അന്നയ്ക്ക് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സി.രാജഗോപാലാചാരിയുടെ എതിർപ്പുകൾ ആദ്യകാലത്തു നേരിടേണ്ടി വന്നിട്ടുണ്ട്. വനിതകൾ ഐഎഎസ് രംഗത്തെത്തുന്നതിനോടു വിയോജിപ്പുണ്ടായിരുന്ന യാഥാസ്ഥിതികനായ രാജാജി തന്നെ പിന്നീട് അന്നയുടെ സേവനത്തെ വാനോളം പുകഴ്‌ത്തിയതും ചരിത്ര മുഹൂർത്തമായി.

ഹൊസൂർ സബ്കലക്ടർ ആയി ആദ്യ നിയമനം. ഹൊസൂറിലേക്ക് വനിതാ കളക്ടർ എത്തിയപ്പോൾ കൗതുകമായിരുന്നു എല്ലാവർക്കു. കളക്ടർ ഒരു സാധാരണ സ്ത്രീയാവില്ല എന്നായിരുന്നു ഗ്രാമവാസികളായ സ്ത്രീകളും മറ്റും കരുതിയിരുന്നത്. എന്നാൽ ഞാനും നിങ്ങളെ പോലെ ഒരു സാധാരണക്കാരിയായ സ്ത്രീയാണെന്ന് പറയാൻ അന്ന അവർക്കിടയിലേക്ക് നേരിട്ടെത്തി. കുതിരപ്പുറത്തുകയറി വന്ന സബ്കലക്ടർ അന്ന മൽഹോത്രയെ കാണാൻ ഹൊസൂറിലെ ഗ്രാമീണസ്ത്രീകൾ തടിച്ചു കൂടി. ഒരു കൗതുകവസ്തു കാണുന്നതുപോലെ ആ സ്ത്രീകൾ അന്നയുടെ ചുറ്റും നടന്നു; പരസ്പരം അടക്കം പറഞ്ഞു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം, കൂട്ടത്തിലെ വയോധിക പറഞ്ഞു: നമ്മളെപ്പോലെ തന്നെയൊരു സ്ത്രീ.

സബ്കലക്ടറായ സ്ത്രീ സാധാരണ സ്ത്രീ ആയിരിക്കില്ലെന്നു കരുതിയ ആ ഗ്രാമീണസ്ത്രീകളുടെ അതേ കാഴ്ചപ്പാടായിരുന്നു അന്നത്തെ പൊതുസമൂഹത്തിന്റേതും. അബലയെന്നു വിശേഷിപ്പിച്ചു സ്ത്രീകൾക്കു പ്രത്യേക പരിഗണന നൽകിപ്പോന്ന ആ കാലഘട്ടത്തോടുള്ള പോരാട്ടം കൂടിയാണ് അന്ന മൽഹോത്രയെന്ന രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയുടെ ജീവിതത്തെ വേറിട്ടതാക്കിയത്. ഡിൻഡിഗൽ, മദ്രാസ് എന്നിവിടങ്ങളിൽ സേവനത്തിനുശേഷം കേന്ദ്ര സർവീസിൽ ചേർന്നു. പിന്നീട്, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായതോടെ കേന്ദ്രത്തിൽ വകുപ്പു സെക്രട്ടറിയാകുന്ന ആദ്യവനിതയായി.

പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു. 1982 ഏഷ്യാഡ് പദ്ധതിയിൽ രാജീവ് ഗാന്ധിയുടെ കൂടെ പ്രവർത്തിച്ചു. നവിമുംബൈ നാവസേവയിലെ ജവാഹർലാൽ നെഹ്‌റു തുറമുഖ പദ്ധതിയുടെ ചുമതല പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്നയെയാണ് ഏൽപിച്ചത്. 1989ൽ പദ്ധതി പൂർത്തിയാക്കിയതിനു രാഷ്ട്രം പത്മഭൂഷൺ നൽകി അവരെ ആദരിച്ചു. തമിഴ്‌നാട്ടിലെ ഏഴു മുഖ്യമന്ത്രിമാർക്കൊപ്പം ജോലി ചെയ്തു. മദ്രാസ് സർക്കാരിലെ ആദ്യ വനിതാ സെക്രട്ടറി, ഇന്ത്യയിലെ ആദ്യത്തെ വനിതാ സബ് കലക്ടർ, കേന്ദ്രസർക്കാരിലെ ആദ്യ വനിതാ സെക്രട്ടറി എന്നീ റെക്കോർഡുകളും അന്നയുടെ പേരിലുള്ളതാണ്.

നാഷനൽ സീഡ്സ് കോർപറേഷന്റെ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുള്ള അവർ ഹരിത വിപ്ലവത്തിനു നൽകിയ സേവനവും എന്നും ഓർമിക്കപ്പെടും. വൈദ്യുതി ഇല്ലാതിരുന്ന ഹൊസൂറിലേക്കു മാറ്റത്തിന്റെ വെളിച്ചമെത്തിച്ച സബ് കലക്ടർ അന്ന പിന്നീടു കേന്ദ്രത്തിൽ വകുപ്പു സെക്രട്ടറിയായിരിക്കെ ഭക്ഷ്യക്ഷാമ വേളയിൽ ഇന്ദിര എട്ടു സംസ്ഥാനങ്ങളിൽ നടത്തിയ പര്യടനത്തിൽ അനുഗമിച്ചു. ഇന്ദിരയെ പേടിച്ച് അന്നത്തെ കേന്ദ്ര ഭക്ഷ്യമന്ത്രി വിട്ടുനിന്നപ്പോഴായിരുന്നു കണങ്കാലിനുണ്ടായിരുന്ന പരുക്കുപോലും വകവയ്ക്കാതെ അന്ന ഒപ്പം കൂടിയത്.

ഭർത്താവായിത്തീർന്ന ആർ.എൻ.മൽഹോത്ര അന്നയുടെ സഹബാച്ചുകാരനായിരുന്നു. സഹോദരിമാരെ കല്യാണം കഴിച്ചുവിടുന്നതുൾപ്പെടെ മൽഹോത്രയുടെ കുടുംബ ഉത്തരവാദിത്തങ്ങൾ തീരാനുള്ള കാത്തിരിപ്പിനുശേഷം, നാൽപതു വയസ്സു കഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന ആർ.എൻ.മൽഹോത്ര ഐഎംഎഫിൽ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരിക്കെയാണ് അന്നയെ വിവാഹം ചെയ്തത്. ഇവർക്കു മക്കളില്ല.

ഡോ. മന്മോഹൻ സിങ്ങിനുശേഷം റിസർവ് ബാങ്ക് ഗവർണറായിരുന്ന മൽഹോത്രയുടെ കാലത്താണ് 500 രൂപയുടെ നോട്ട് പുറത്തിറക്കിയത്. കുടുംബസുഹൃത്തായിരുന്ന ലീല ഹോട്ടൽ സ്ഥാപകൻ ക്യാപ്്റ്റൻ കൃഷ്ണൻ നായരാണ് മൽഹോത്രയുടെ മരണശേഷം അന്നയെ മുംബൈയിലേക്കു ക്ഷണിച്ചത്. തുടർന്ന് അന്ന അവരുടെ വീടിനും ഹോട്ടലിനും അടുത്തായി താമസമാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP