Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് എൻഐടിയിൽ താൽക്കാലിക ജോലി ഒഴിവുകളിൽ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം; വെബ്‌സൈറ്റിലും മാധ്യമങ്ങളിലും പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചെങ്കിലും ഉദ്യോഗാർത്ഥികളെ വേണ്ടവിധം അഭിമുഖ പരീക്ഷ നടത്താൻ പോലും തയ്യാറാകാതെ അധികൃതർ; കെടുകാര്യസ്ഥത മാനവശേഷി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ അപേക്ഷകർ

കോഴിക്കോട് എൻഐടിയിൽ താൽക്കാലിക ജോലി ഒഴിവുകളിൽ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം; വെബ്‌സൈറ്റിലും മാധ്യമങ്ങളിലും പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചെങ്കിലും ഉദ്യോഗാർത്ഥികളെ വേണ്ടവിധം അഭിമുഖ പരീക്ഷ നടത്താൻ പോലും തയ്യാറാകാതെ അധികൃതർ; കെടുകാര്യസ്ഥത മാനവശേഷി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ അപേക്ഷകർ

രഞ്ജിത് ബാബു

കോഴിക്കോട്: എൻഐടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന സ്ഥാപനം സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മികവുറ്റ പഠന കേന്ദ്രമായാണ് കരുതുന്നത്. എന്നാൽ ഇവിടുത്തെ താത്കാലിക നിയമനങ്ങൾ ഉൾപ്പെടെ സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയുടേയും കഥകൾ പുറം ലോകം അറിയുന്നില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും ചെയ്യാത്ത മറികടക്കലാണ് കോഴിക്കോട് എൻ.ഐ.ടിയിൽ നടക്കുന്നത്.

ഈ മാസം 1, 2 തീയ്യതികളിൽ എൻ.ഐ. ടിയിൽ നടന്ന അഡ്ഹോക്ക് ലൈബ്രറി അസിറ്റന്റ്, പ്രോജക്ട് ഡിജിറ്റൽ ലൈബ്രറി അസിറ്റന്റ്, പ്രോജക്ട് ഡിജിററൽ ലൈബ്രറി ടെക്നിക്കൽ അസിറ്റന്റ് എന്നീ തസ്തികകളിൽ നടന്ന നിയമനങ്ങളിലാണ് ആരോപണമുയർന്നിട്ടുള്ളത്. വാർത്താ മാധ്യമങ്ങളിലും എൻ.ഐ.ടിയുടെ വെബ് സൈറ്റിലും ഒഴിവുകൾ വിശദമായി തന്നെ പരസ്യപ്പെടുത്തിയെങ്കിലും അധികാരികളുടെ സ്വന്തക്കാരെ തന്നെ നിയമനങ്ങളിലുൾപ്പെടുത്തി ഇന്റർവ്യൂ പ്രഹസനമാക്കി മാറ്റിയിരിക്കയാണ്.

കേരളത്തിനകത്തും പുറത്തു നിന്നുമുള്ള 70 ലേറെ പേരാണ് കോഴിക്കോട് എൻ.ഐ. ടിയിൽ വാക്-ഇൻ ഇന്റർവ്യൂവിന് പങ്കെടുത്തിരുന്നത്. ഇന്റർവ്യൂവിന് എത്തിയിരുന്നവർക്ക് രാവിലെ തന്നെ കടുത്ത അവഗണനയായിരുന്നു. 9 മണിക്ക് മുമ്പ് തന്നെ എൻ.ഐ.ടിയിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ മണി 9.30 കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ യാതൊരു നിർദ്ദേശം നൽകാൻ ആരോയും നിയോഗിച്ചിരുന്നില്ല.

സെക്യൂരിറ്റി ജീവനക്കാർക്കും ഒന്നും അറിയുമായിരുന്നില്ല. ഒടുവിൽ ഇന്റർവ്യൂവിനെത്തിയവരും രക്ഷിതാക്കളും ഓഫീസ് വരാന്തയിൽ കൂടി നിന്നപ്പോൾ ഒരു സെക്യൂരിറ്റി എത്തി. അയാൾ മുമ്പാകെ ഇന്റർവ്യൂവിനെത്തയവർ സന്ദർശക പുസ്തകത്തിൽ പേര് രേഖപ്പെടുത്തുകയായിരുന്നു. മറ്റ് കാര്യങ്ങലൊന്നും അയാളിൽ നിന്നും അറിയാനുമായില്ല. പത്ത് മണി കഴിഞ്ഞപ്പോൾ ഒഫീസിലെ ഒരു മുറി തുറന്ന് കണ്ടു. അവിടെ അന്വേഷിച്ചപ്പോൾ അലസമായി ഒരു ജീവനക്കാരൻ സർട്ടിഫിക്കറ്റ് പകർപ്പുകൾ ഇവിടെ നൽകാമെന്ന് പറയുകയായിരുന്നു.

അത് പ്രകാരം ഉദ്യോഗാർത്ഥികൾ അവിടെ ഏറെ നേരം ക്യൂ നിന്നു. പകർപ്പുകൾ നൽകി. എന്നാൽ അടുത്ത നടപടിയെന്താണെന്ന് ആർക്കും നിർദ്ദേശം നൽകിയിരുന്നുമില്ല. ചിലർ വീണ്ടും അന്വേഷിച്ചപ്പോഴാണ് ലൈബ്രറിയിൽ ഇന്റർവ്യൂ നടക്കുമെന്ന വിവരമറിഞ്ഞത്. അതനുസരിച്ച് ലൈബ്രറി ഹാളിലേക്ക് പോയപ്പോൾ അവിടെ ആരുമില്ലായിരുന്നു. എന്നാൽ ഏറെ നേരം അവിടെ ഇരുന്നപ്പോൾ 11.30. കഴിഞ്ഞ് ചില മേധാവികളെത്തി. എല്ലാം ചടങ്ങിന് മാത്രമാണെന്ന് ഉദ്യോഗാർത്ഥികൾക്ക് മനസ്സിലാവുകയും ചെയ്തു. അഡ്ഹോക്ക് ലൈബ്രറിയിൽ നേരത്തെ താത്കാലിക നിയമനം നടത്തിയവരെ ഉറപ്പിച്ചു നിർത്താനാണ് ഈ ഇന്റർവ്യൂ പ്രഹസനം. അതീവ ഗൗരവത്തോടെ ഇന്റർവ്യൂവിനെത്തയവർക്ക് ഇതെല്ലാം നേരിട്ട് കാണാമായിരുന്നു. ലൈബ്രറിയിൽ താത്ക്കാലിക തസ്തികയിൽ കഴിയുന്നവർ ഇടക്കിടെ ഇന്റർവ്യൂ ഹാളേേിലാക്ക് വരികയും പോവുകയും ചെയ്യുന്നതും ഉദ്യോഗാർത്ഥികൾ കാണുന്നുണ്ടായിരുന്നു.

അതിനിടെ ഒരു മണിയോടെ ഇന്റർവ്യൂ നിർത്തി വെച്ചു. ലെഞ്ച് ബ്രൈക്ക് എന്ന പേരിലാണ് ഈ നിർത്തി വെക്കൽ. അതിനിടെ ഉദ്യോഗാർത്ഥികളുടെ രേഖകൾ ഈ താത്ക്കാലികക്കാർ പരിശോധിക്കുമുണ്ടായിരുന്നു. അവധി പോലുമെടുക്കാതെ നേരത്തെ താത്ക്കാലിക നിയമനം നേടിയവർ ഇന്റർവ്യൂവിന് ഹാജരായതും കുറ്റകരമാണ്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് വീണ്ടും ഇന്റർവ്യൂ ആരംഭിച്ചു. സെൽഫ് ഇൻട്രൊഡക്ഷൻ മാത്രമായിരുന്നു ഇന്റർവ്യൂ. അതിനും ഏറെ സമയം ചിലവഴിപ്പിച്ചു.

നേരത്തെ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ടും ഇത്രയേറെ ഉദ്യോഗാർത്ഥികളെ എന്തിന് കുരങ്ങ് കളിപ്പിച്ചു എന്നാണ് അവരുടെ ചോദ്യം. വിദൂര സ്ഥലങ്ങളിൽ നിന്നും കോഴിക്കോട്ടെത്തി താമസിച്ചവർക്ക് തിരിച്ച് പോകാൻ വണ്ടി പോലും കിട്ടാതെ വൈകീട്ട് വരെ ഇന്റർവ്യൂ നീണ്ടു. എന്നാൽ ശുപാർശക്കാരും മറ്റുമാണ് ഈ തസ്തികളിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. കോഴിക്കോട് എൻ.ഐ. ടിയിൽ നടന്ന ഈ കെടുകാര്യസ്ഥതയിൽ സ്വജന പക്ഷപാതവും പ്രധാനമന്ത്രിയുടേയും മാനവശേഷി മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്താൻ ഒരുങ്ങുകയാണ് അപേക്ഷകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP