Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാശ്മീർ അതിർത്തിയിൽ അരങ്ങേറുന്നത് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പോർവിമാനങ്ങൾ തമ്മിൽ നേരിട്ടുള്ള യുദ്ധം; ആകാശയുദ്ധം തുടങ്ങിയതോടെ കാശ്മീർ മേഖലയിലെ വിമാനത്താവളങ്ങൾ എല്ലാം അടച്ചിട്ട് രണ്ടു രാജ്യങ്ങളും; ഇന്ത്യ-പാക് അതിർത്തിയിലൂടെ പറക്കുന്ന എല്ലാ വിമാനസർവീസുകളും റദ്ദാക്കി വിദേശരാജ്യങ്ങൾ; ഒരു പാക് എഫ്-16 വീഴ്‌ത്തിയെന്ന് ഇന്ത്യയും രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക്കിസ്ഥാനും; പാക്കിസ്ഥാൻ പറയുന്നത് പച്ചക്കള്ളമെന്നും വിമാനങ്ങളും പൈലറ്റുമാരും സുരക്ഷിതരെന്നും ഇന്ത്യ

കാശ്മീർ അതിർത്തിയിൽ അരങ്ങേറുന്നത് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പോർവിമാനങ്ങൾ തമ്മിൽ നേരിട്ടുള്ള യുദ്ധം; ആകാശയുദ്ധം തുടങ്ങിയതോടെ കാശ്മീർ മേഖലയിലെ വിമാനത്താവളങ്ങൾ എല്ലാം അടച്ചിട്ട് രണ്ടു രാജ്യങ്ങളും; ഇന്ത്യ-പാക് അതിർത്തിയിലൂടെ പറക്കുന്ന എല്ലാ വിമാനസർവീസുകളും റദ്ദാക്കി വിദേശരാജ്യങ്ങൾ; ഒരു പാക് എഫ്-16 വീഴ്‌ത്തിയെന്ന് ഇന്ത്യയും രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക്കിസ്ഥാനും; പാക്കിസ്ഥാൻ പറയുന്നത് പച്ചക്കള്ളമെന്നും വിമാനങ്ങളും പൈലറ്റുമാരും സുരക്ഷിതരെന്നും ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയും-പാക്കിസ്ഥാനും തമ്മിൽ നേരിട്ടുള്ള വ്യോമയുദ്ധം തുടങ്ങി. ഇന്നു രാവിലെ കാശ്മീർ മേഖലയിൽ പാക്കിസ്ഥാൻ ഇന്ത്യൻ നിയന്ത്രണരേഖ ലംഘിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യൻ വിമാനങ്ങൾ തുരത്തുന്നതിനിടെ തിരിച്ചുപറന്ന പാക് വിമാനങ്ങൾ ഇന്ത്യയിലെ അതിർത്തിയോട് ചേർന്നുള്ള രജൗരിയിലെ സൈനിക പോസ്റ്റിന് സമീപം ബോംബുകൾ വർഷിച്ചു. എന്നാൽ ആളപായമില്ല. അതേസമയം, ഇന്ത്യയുടെ രണ്ട് വിമാനങൾ വെടിവച്ചിട്ടതായി പാക്കിസ്ഥാനും പാക്കിസ്ഥാന്റെ ഒരു എഫ്-16 വിമാനം വെടിവച്ചു വീഴ്‌ത്തിയതായി ഇന്ത്യയും അവകാശപ്പെടുന്നു. ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ യുദ്ധം തുടങ്ങിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇതിന് തെളിവെന്ന നിലയിൽ കാശ്മീർ മേഖലയിൽ ആകാശയുദ്ധം തുടങ്ങിയെന്ന സൂചനകൾ നൽകി ഇരു രാഷ്ട്രങ്ങളും അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. കാശ്മീർ മേഖലയിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് വിദേശരാജ്യങ്ങളുടെ റിപ്പോർട്ടുകളിലും പറയുന്നു. ഇതോടെ സ്ഥിതി കാശ്മീർ മേഖലയിൽ നിയന്ത്രണാതീതമാണെന്ന സൂചനകളാണ് വരുന്നത്. ഇന്നലെ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. മുന്നൂറിലേറെ പാക് ഭീകരന്മാരെ കാലപുരിക്കയച്ച ഇന്ത്യൻ മിന്നലാക്രമണത്തിന് തിരിച്ചടി എന്നോണമാണ് ഇന്ന് ഇന്ത്യൻ അതിർത്തിലംഘിച്ച് പാക് വിമാനങ്ങൾ എത്തിയത്.

എന്നാൽ ഉടൻ പറന്നുയർന്ന ഇന്ത്യൻ വിമാനങ്ങൾ ഇവയ്‌ക്കെതിരെ വെടിവയ്‌പ്പ് നടത്തി. ഇതോടെ തിരിച്ചുപറന്ന പാക് വിമാനങ്ങൾ രജൗരിയിലെ അതിർത്തിയിൽ ബോംബ് വർഷിച്ചു. ആളൊഴിഞ്ഞ സ്ഥലത്തായതിനാൽ ആർക്കും പരിക്കില്ലെന്ന് ഇന്ത്യൻ സേനാ വ്ൃത്തങ്ങൾ പറഞ്ഞു. ഇതിനിടെയാണ് ഒരു പാക് വിമാനം നിയന്ത്രണ രേഖയ്ക്ക് മൂന്നുകിലോമീറ്റർ അകലെ പാക് അധീന കാശ്മീർ മേഖലയിൽ തകർന്നുവീണത്. ഇതിൽ നിന്ന് പൈലറ്റ് ഇജക്ട് ചെയ്തതായാണ് വിവരം. പാരച്യൂട്ട് പറന്നുവീഴുന്നത് കണ്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് ഇന്ത്യൻ വിമാനങ്ങളെ വെടിവച്ചു വീഴ്‌ത്തിയെന്നും ഇതിൽ ഒരു വിമാനത്തിന്റെ പൈലറ്റിനെ പിടികൂടിയെന്നുമാണ് പാക് അവകാശവാദം. ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. ഏതായാലും ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം തുടങ്ങിക്കഴിഞ്ഞു. ഇതോടെയാണ് കാശ്മീർ മേഖലയിലെ വ്യോമമേഖലയിൽ യാത്രാവിമാനങ്ങൾ വിലക്കുന്ന സ്ഥിതിയുണ്ടായത്. ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങ്‌ളാണ് അടച്ചിട്ടത്. കാശ്മീരിലെ ജമ്മു, ലേ, ശ്രീനഗർ വിമാനങ്ങൾക്ക് പുറമെ, അതിർത്തിയിലെ പത്താൻകോട്ട്, അമൃത്സർ വിമാനത്താവളങ്ങളാണ് ഇന്ത്യ അടച്ചത്.

സമാനമായ രീതിയിൽ പാക്കിസ്ഥാനിലെ വിമാനത്താവളങ്ങളും അടച്ചു. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽക്കോട്ട്, ഇസ്‌ളാമാബാദ് വിമാനത്താവളങ്ങളാണ് അടച്ചത്. ഇതിനൊപ്പം തന്നെ ഈ മേഖലയിലൂടെ വിമാന സർവീസുകൾ നിർത്തിയതായി വിദേശ വിമാനക്കമ്പനികളും വ്യക്തമാക്കി. പല വിമാനക്കമ്പനികളും ഈ മേഖലയിൽ സർവീസ് നിർത്തിവച്ചു. ചില വിമാനങ്ങൾ തിരിച്ചുവിട്ടു. ഏതായാലും ഇതോടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ കാശ്മീർ അതിർത്തിയിൽ വ്യോമ-കരസേനകൾ തമ്മിൽ ശക്തമായ യുദ്ധം തുടങ്ങിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതീവ ജാഗ്രത പുലർത്തുന്ന ഇന്ത്യ സുരക്ഷയുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കുകയാണ് അതിർത്തിയിൽ.

രണ്ട് വിമാനം വീഴ്‌ത്തിയെന്ന് പാക്കിസ്ഥാൻ; തെറ്റെന്ന് ഇന്ത്യ

രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്. പാക് ആർമി മേജറാണ് ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഇരുഭാഗത്തും എത്രത്തോളം നഷ്ടമുണ്ടെന്ന സൂചനകൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ സൈനികനെ പിടികൂടിയെന്നാണ് പാക് അധികൃതർ അവകാശപ്പെട്ടത്. ഒരു വിമാനം പാക് അധീന കാശ്മീരിലും ഒരു വിമാനം ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിലും വെടിവച്ചിട്ടതായാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്. അതേസമയം, എല്ലാ പൈലറ്റുമാരുടേയും വിവരം ഇന്ത്യയുടെ കൈവശമുണ്ടെന്നും വിമാനങ്ങൾ വെടിവച്ചിട്ടെന്നും പൈലറ്റിനെ പിടികൂടിയെന്ന അവകാശവാദം പൊള്ളയാണെന്നും ഇന്ത്യൻ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇന്ത്യൻ പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന് ആണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ ഇതിന്റെ ഭാഗമായി കാണിച്ച ദൃശ്യം തട്ടിപ്പാണെന്ന് വ്യക്തമായി. ഇതോടെ പാക്കിസ്ഥാൻ പച്ചക്കള്ളമാണ് പറയുന്നതെന്നും വ്യക്തമായി.

ഒരു പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടുവെന്നും ഇതിന് തൊട്ടുമുമ്പ് പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടുവെന്നും പാരച്യൂട്ട് കണ്ടെടുത്തെന്നുമാണ് ഇന്ത്യ പറഞ്ഞിട്ടുള്ളത്. ഇന്നലെ പാക് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഇതിന് തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ കനത്ത ജാഗ്രത പുലർത്തുന്നതിനിടെയാണ് ഇന്ന് അമേരിക്കൻ നിർമ്മിത എഫ്-16 പാക് വിമാനങ്ങൾ അതിർത്തിയിലേക്കെത്തിയത്. ഇതോടെ തന്നെ ഇന്ത്യൻ വിമാനങ്ങൾ ചെറുത്തുനിൽപിനായി പറന്നുയർന്നു. ഇതിനിടെ തന്നെ അതിർത്തിയോട് ചേർന്ന ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് സമീപം ബോംബുകൾ വർഷിച്ച് പാക് വിമാനങ്ങൾ തിരിച്ചുപറക്കുകയായിരുന്നു.

കാശ്മീരിൽ ഇന്ത്യൻ വിമാനം തകർന്നുവീണു

ഇതിനിടെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം കാശ്മീരിൽ തകർന്നുവീണുവെന്ന റിപ്പോർട്ടുകളും വന്നു. വ്യോമസേനയുടെ ജെറ്റ് വിമാനമാണ് ജമ്മുവിൽ തകർന്നുവീണത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ റിപ്പോർട്ടുകൾ വരുന്നതേയുള്ളൂ. വിമാനം രണ്ടായി പിളർന്ന് തകർന്നുവീഴുകയായിരുന്നു. ബദ്ഗാം മേഖലയിൽ രാവിലെ 10.05നാണ് ഇന്ത്യൻ സൈനിക ജെറ്റ് വിമാനം തകർന്നുവീണത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗാരെന്റ് കലാൻ ഗ്രാമത്തിലെ ഒരു കൃഷിസ്ഥലത്താണ് വിമാനം വീണ് കത്തിയമർന്നത്.

രണ്ടായി പിളർന്ന് വീഴുകയായിരുന്നു വിമാനമെന്നും ഉടനെ തീ പിടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് പൈലറ്റുമാരുടേതാണെന്നാണ് സൂചനകൾ. സാങ്കേതിക തകരാർ മൂലമാണ് ഈ വിമാനം തകർന്നതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഏതായാലും സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ പ്രതിരോധ മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയാണ്. മൂന്ന് സേനകളുടേയും മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP