Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്ഷകരായി ആരും എത്തിയില്ല; 75 വർഷത്തെ ചരിത്രം ബാക്കിയാക്കി എന്നന്നേക്കുമായി അലിറ്റാലിയ സേവനം അവസാനിപ്പിച്ചു; പകരക്കാരനായി എത്തിയത് ഐടിഎ

രക്ഷകരായി ആരും എത്തിയില്ല; 75 വർഷത്തെ ചരിത്രം ബാക്കിയാക്കി എന്നന്നേക്കുമായി അലിറ്റാലിയ സേവനം അവസാനിപ്പിച്ചു; പകരക്കാരനായി എത്തിയത് ഐടിഎ

മറുനാടൻ മലയാളി ബ്യൂറോ

മിലാൻ: ഇന്ത്യയിൽ എയർ ഇന്ത്യയെ സർക്കാർ കൈയൊഴിഞ്ഞ് ടാറ്റ തിരികെ വിലയ്ക്കെടുത്തപ്പോൾ അങ്ങകലെ ഇറ്റലിയിലും ദേശീയ എയർലൈനായ അലിറ്റാലിയ സേവനം നിർത്തി. കമ്പനിയെ ഐടിഎ എന്ന ചെറുവിമാന കമ്പനി ഏറ്റെടുക്കുകയായിരുന്നു.റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ 14ന് രാത്രി 11:10 ന് കാഗ്ലിയാരിയിൽ നിന്നുള്ള എസെഡ് 1586 വിമാനം ലാൻഡ് ചെയ്തതോടെ അലിറ്റാലിയ ചരിത്രമായി.

മാർപാപ്പമാരുടെ വിദേശ യാത്രകളിലൂടെ ആഗോള പ്രശസ്തി നേടിയ ഇറ്റാലിയൻ ദേശീയ എയർലൈൻ അലിറ്റാലിയ പേപ്പൽ ഫ്‌ളൈറ്റ് എന്നു ഖ്യാതിയോടെ വ്യോമയാന രംഗത്ത് 75 വർഷം തികയ്ക്കാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് എയർലൈൻ അരങ്ങൊഴിയുന്നത്.മാർപാപ്പമാരുടെ വിദേശ പര്യടനങ്ങൾ അലിറ്റാലിയയുടെ ചാർട്ടേഡ് വിമാനങ്ങളിലായിരുന്നു. 1946ൽ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെട്ട എയർലൈൻ ഇറ്റലിക്കാരുടെ ദേശീയ അഭിമാനവുമായിരുന്നു.

1946 ൽ തുടങ്ങിയ വിമാനക്കമ്പനിയുടെ ഉടമസ്ഥാവകാശം പലതവണ കൈമറിഞ്ഞിരുന്നു. പാപ്പരാകുന്ന സാഹചര്യം ഒഴിവാക്കാൻ 2017 മുതൽ സർക്കാർ നിയോഗിച്ച പ്രതിനിധികളാണ് അലിറ്റാലിയയുടെ നടത്തിപ്പിന് മേൽനോട്ടം വഹിച്ചിരുന്നത്.കമ്പനിയെ കടക്കെണിയിൽ നിന്ന് കരകയറ്റാൻ സർക്കാർ പലതവണ ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ മൂന്നു വർഷം മാത്രം എട്ട് ബില്യൺ (800 കോടി) യൂറോയിൽ അധികമാണ് കമ്പനിക്കുവേണ്ടി സർക്കാർ ചിലവഴിച്ചത്.

അലിറ്റാലിയയെ രാജ്യത്തിന്റെ പുതിയ ഔദ്യോഗിക വിമാനക്കമ്പനിയായ ഇറ്റാലിയ ട്രോൻസ്പോർട്ടോ എയ്റോ (ഐടിഎ) ഏറ്റെടുത്തു. പുതിയ കമ്പനിയുടെ ബ്രാൻഡ് ലോഗോ പുറത്തിറക്കിയതിന് പിന്നാലെ ആദ്യവിമാനവും വെള്ളിയാഴ്ച പറന്നുയർന്നു. 75 വർഷം പഴക്കമുള്ള അലിറ്റാലിയ വിമാനക്കമ്പനിയാണ് ഇതോടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്. കടക്കെണിയിലായ വിമാനക്കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.

എന്നാൽ, 90 മില്യൺ യൂറോ ചിലവഴിച്ചാണ് ജനപ്രിയ ബ്രാൻഡ് ഐടിഎ സ്വന്തമാക്കിയത്. അൽഇറ്റാലിയ പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് ഇതെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രിയോടെ അലിറ്റാലിയയുടെ അവസാന വിമാനവും നിലത്തിറങ്ങി.

അലിറ്റാലിയയുടെ 10,000 ത്തിലധികം ജീവനക്കാരെ താരതമ്യേന ചെറിയ കമ്പനിയായ ഐടിഎ ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നു. തൊഴിലാളി യൂണിയനുകളുമായുള്ള ചർച്ച തുടരുകയാണ്. ചെലവ് കുറഞ്ഞ വിമാനക്കമ്പനികളുമായി മത്സരിക്കാനാണ് ഐടിഎ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ജീവനക്കാരുടെ എണ്ണം അടക്കം കുറയ്ക്കാനാണ് നീക്കമെന്നാണ് സൂചന. 44 വിമാനത്താവളങ്ങളിലേക്കാണ് ഐടിഎ ആദ്യം ഘട്ടത്തിൽ പറക്കുന്നത്. നാല് വർഷത്തിനകം ഇത് 74 ആയി ഉയർത്തും.

കൈമാറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി മാരിയോ ഡ്രാഗി പറഞ്ഞത് ഇങ്ങനെ: അലിറ്റാലിയ ഞങ്ങളുടെ കുടുംബമാണ്. എന്തുചെയ്യാൻ, താങ്ങാൻ പറ്റാത്ത ചെലവുള്ള കുടുംബമായിപ്പോയി!. അലിറ്റാലിയയ്ക്കു പകരമായി ഇന്നലെ ചിറകു വിരിച്ച എയർലൈനായ ഐടിഎ (ഇറ്റാലിയ ട്രാൻസ്‌പോർട്ടോ എയ്റോ ഇറ്റ)യിലായിരിക്കും ഇനി മാർപാപ്പയുടെ വിദേശ യാത്രകൾ.

പതിനായിരത്തിൽ അധികം ജീവനക്കാരുള്ള അലിറ്റാലിയയിൽ നിന്നു 2800 പേരിലേക്ക് ഇറ്റയുടെ ആൾ ശേഷി ചുരുങ്ങി. 52 വിമാനത്താവളങ്ങളിലേക്കാണ് പുതിയ കമ്പനിയുടെ സർവീസ്. ഇറ്റ സർവീസ് തുടങ്ങിയ ഇന്നലെ ഇറ്റലിയിൽ ഫിയുമിസിനോ അടക്കമുള്ള വിമാനത്താവളങ്ങളിൽ അലിറ്റാലിയയുടെ മുൻ ജീവനക്കാർ സമരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP