Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സബ്കലക്ടറായിരിക്കേ തിരിച്ചെടുത്തത് 60 കോടിയിലേറെ വിലവരുന്ന ഭൂമി; വമ്പന്മാരുടെ സ്വന്തം ക്ലബ്ബായ കൊച്ചിൻ ക്ലബ്ബിന്റെ പൊന്നും വിലയുള്ള കയ്യേറ്റ ഭൂമിയെ തൊട്ടപ്പോൾ 'ലൈഫ് മിഷനിലേക്ക്' ഒതുക്കി; പാവങ്ങൾക്ക് വീട് വയ്ക്കാനുള്ള ടെൻഡറിലെ കള്ളക്കളി കണ്ടെത്തിയപ്പോൾ ചീഫ് സെക്രട്ടറിക്ക് പിടിച്ചില്ല; അദീല അബ്ദുള്ളയുടെ ദീർഘകാല അവധിക്ക് കാരണം ഊരാളുങ്കലിന്റെ സമ്മർദ്ദമോ? യുവ ഐഎഎസുകാർ പ്രതിഷേധത്തിൽ

സബ്കലക്ടറായിരിക്കേ തിരിച്ചെടുത്തത് 60 കോടിയിലേറെ വിലവരുന്ന ഭൂമി; വമ്പന്മാരുടെ സ്വന്തം ക്ലബ്ബായ കൊച്ചിൻ ക്ലബ്ബിന്റെ പൊന്നും വിലയുള്ള കയ്യേറ്റ ഭൂമിയെ തൊട്ടപ്പോൾ 'ലൈഫ് മിഷനിലേക്ക്' ഒതുക്കി; പാവങ്ങൾക്ക് വീട് വയ്ക്കാനുള്ള ടെൻഡറിലെ കള്ളക്കളി കണ്ടെത്തിയപ്പോൾ ചീഫ് സെക്രട്ടറിക്ക് പിടിച്ചില്ല; അദീല അബ്ദുള്ളയുടെ ദീർഘകാല അവധിക്ക് കാരണം ഊരാളുങ്കലിന്റെ സമ്മർദ്ദമോ? യുവ ഐഎഎസുകാർ പ്രതിഷേധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പഴയ തലമുറയിലെ ഐഎഎസുകാരേക്കാൾ ജോലിയോട് കൂറും രാഷ്ട്രീയക്കാർക്ക് മുമ്പിൽ നട്ടെല്ല് വളയാത്ത നിലപാട് സ്വീകരിക്കുന്നവരാണ് പുതുതലമുറയിലെ ഉദ്യോഗസ്ഥർ. ശ്രീരാം വെങ്കിട്ടരാമനും, പ്രശാന്ത് നായരും, ഷൈനമോളും, ടി വി അനുപമയുമൊക്കെ വ്യത്യസ്തരാകുന്നത് അവരുടെ നേരായ മാർഗ്ഗത്തിലൂടെ പോകുന്ന നിലപാടുകൊണ്ടാണ്. തെറ്റു കണ്ടാൽ പ്രതികരിക്കുകയും തൊഴിലിൽ വെള്ളം ചേർക്കാതെ മുന്നോട്ടു പോകുകയും ചെയ്യുന്ന ഇവരെ സർക്കാരിന് വേണ്ട. മുതലാളിമാരോടാണ് അവർക്ക് താൽപ്പര്യം. അങ്ങനെ ഉറച്ച നിലപാടുമായി മുന്നോട്ട് പോകുന്ന അദീല അബ്ദുള്ള വീണ്ടും നീണ്ട അവധിയിൽ പോയി. ഇവിടെ ഊരാളുങ്കൽ സൊസൈറ്റുമായി ബന്ധപ്പെട്ട വിഷയമാണ് ആദിലയ്ക്ക് പ്രശ്‌നമായത്. ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ ഉദ്യോഗസ്ഥയാണ് ആദില. എന്നാൽ ഊരാളുങ്കലിന് അനുകൂലമായി ചീഫ് സെക്രട്ടറി ഉറച്ച നിലപാട് എടുത്തപ്പോൾ അവധിയെന്ന വഴി മാത്രമേ ഈ യുവ ഐഎഎസുകാരിക്ക് മുമ്പിലുണ്ടായിരുന്നുള്ളൂ. നേരത്തെ ഇതേ വിഷയത്തിൽ ബി അശോകെന്ന ഐഎഎസു കാരനും സ്ഥാന ചലനം സംഭവിച്ചിരുന്നു.

കേരളത്തെ നിയന്ത്രിക്കുന്നത് ഉരാളുങ്കലാണെന്ന ചർച്ച സജീവമാക്കുന്നതാണ് പുതിയ വിവാദം. അഞ്ചര ലക്ഷം പാവങ്ങൾക്ക് വീട് നൽകാനുള്ള ലൈഫ്മിഷൻ പദ്ധതിയെ ചൊല്ലി ഐഎസുകാർക്കിടയിൽ ചേരി പോര് രൂക്ഷമാകുമ്പോഴാണ് ഇത്തരത്തിൽ ചർച്ചകൾ ഉയരുന്നത്. കോഴിക്കോട്ടെ സി. പി. എം. ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി വമ്പൻ ചരട് വലികൾ നടക്കുന്നതായാണ് സൂചന. ലൈഭ് മിഷൻ പദ്ധതിയിലെ ഒറ്റ ടെൻഡറിലെ അപ്രായോഗികമാം വിധം താഴ്ന്ന നിരക്കിൽ സംസ്ഥാനത്താകെ ഭവനനിർമ്മാണ കരാർ നൽകണമെന്ന ചീഫ്‌സെക്രട്ടറി പോൾ ആന്റണിയുടെ നിർദ്ദേശം പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്. ചീഫ് സെക്രട്ടറി ശകാരിച്ച മിഷൻ സിഇഒ അദീല അബ്ദുള്ള ദീർഘകാല അവധിയെടുത്ത്, പദവി ഒഴിയുകയാണെന്ന് അറിയിച്ചു. വിയോജനക്കുറിപ്പെഴുതിയ നഗരകാര്യ സെക്രട്ടറി ഡോ.ബി. അശോകിനെ വകുപ്പു മാറ്റി. അശോകും അവധിയിൽ പോയി. ചീഫ്എൻജിനിയർ കെ.സുന്ദരൻ രാജിവച്ചു.

ഊരാളുങ്കൽ പദ്ധതികളെ അംഗീകരിച്ചില്ലെങ്കിൽ ഐഎഎസുകാർക്ക് പണിയെടുക്കാനാവാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് പ്രധാന ചുമതലുള്ള ഐഎഎസുകാരൻ മറുനാടനോട് പറഞ്ഞു. കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ചർച്ചാവുകയാണ്. കെ എസ് ആർ ടി സിയിലെ ഓൺലൈൻ ബുക്കിങ് സംവിധാനത്തിലെ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. പിന്നാലെയാണ് ഐ. എ. എസുകാർക്കിടയിൽ പൊട്ടിത്തെറിയുണ്ടാക്കി ലൈഫ് മിഷൻ വിഷം ചർച്ചയാകുന്നത്. ഇതോടെ 30,000 കോടി ചെലവിടുന്ന സർക്കാരിന്റെ അഭിമാന പദ്ധതി പ്രതിസന്ധിയിലായി. സൊസൈറ്റിക്ക് നൽകാനുള്ള നടപടിക്രമങ്ങളെക്കുറിച്ചാണ് ഐഎഎസുകാർക്കിടയിൽ പ്രധാന ഭിന്നത. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിലപാടുള്ള ഐഎഎസുകാർക്കൊന്നും നല്ല സ്ഥാനങ്ങൾ നൽകിയിട്ടില്ല. പലരും പീഡിപ്പിക്കപ്പെട്ടു. ഇതിൽ അവസാനത്തേതാണ് അദിലയുടെ നീണ്ട അവധിയെടുക്കൽ.

ടെൻഡറില്ലാതെ സൊസൈറ്റിക്ക് 60 കോടിയുടെ നിർമ്മാണ കരാർ നൽകാൻ ഉന്നതസമ്മർദ്ദം ഉദ്യോഗസ്ഥർക്കുമേൽ ഉണ്ടായി. ഫെബ്രുവരിയിൽ വിളിച്ച ടെൻഡറുകളിൽ ഉയർന്ന യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിനാൽ പങ്കാളിത്തം കുറവായിരുന്നു. എന്നാൽ ഒറ്റ ടെൻഡർ അടിസ്ഥാനത്തിൽ മലപ്പുറത്തെ 6 കോടിയുടെ നിർമ്മാണം സൊസൈറ്റിക്ക് നൽകണമെന്ന് ചീഫ് സെക്രട്ടറി രേഖാമൂലം നിർദ്ദേശം നൽകി. ഭാവിയിൽ നിയമനടപടി നേരിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ചീഫ് സെക്രട്ടറി വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തിനു സമർപ്പിച്ച കുറിപ്പിൽ ഒറ്റ ടെൻഡർ നടപടിയിലെ അപാകത ചൂണ്ടിക്കാണിച്ചതാണ് ഡോ. ബി. അശോകിന് കുരുക്കായത്. ഇതിന് പിന്നാലെയാണ് ആദീല അബ്ദുള്ളയുടെ ദീർഘകാല അവധിയും.

ഒറ്റ ടെൻഡറിലെ കുറഞ്ഞ നിരക്കിൽ സർക്കാർ പ്രവൃത്തികൾ നൽകിക്കൂടായെന്നാണ് അശോക് നിലപാട് എടുത്തത്. ?15ദിവസം നീട്ടി നൽകണം. മത്സരമില്ലെങ്കിൽ റീ-ടെൻഡർ ചെയ്യണം. കേന്ദ്രവിജിലൻസ് കമ്മിഷൻ ചട്ടവും ഇങ്ങനെയാണ്. ഒറ്റടെൻഡറിലെ നിരക്കുമായി മറ്റ് ഏജൻസികൾ മത്സരിക്കണമെന്ന ചീഫ്‌സെക്രട്ടറിയുടെ വാദം ഹൈക്കോടതി ഉത്തരവിനെതിരാണ്. സൊസൈറ്റിയെ അവിഹിതമായി സഹായിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാം. ഉദ്യോഗസ്ഥർ കുടുങ്ങുമെന്നായിരുന്നു അശോക് നിലപാട് എടുത്തത്. ഇതോടെയാണ് അശോകിനെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റിയത്.

പെരിന്തൽമണ്ണയിലെ 48 ഫ്‌ളാറ്റുകൾക്ക് ഊരാളുങ്കൽ സൊസൈറ്റി 11.11 ലക്ഷം വച്ച് 5.33 കോടിയാണ് ക്വോട്ട് ചെയ്തത്. സർക്കാർ 15 ലക്ഷം കണക്കാക്കിയിടത്താണ് സൊസൈറ്റി നാല് ലക്ഷം കുറച്ചത്. ഇതിലും താഴ്ന്ന നിരക്കേ മറ്റ് ഏജൻസികൾക്ക് ക്വോട്ട് ചെയ്യാനാകൂ. ഊരാളുങ്കലിന്റെ നിരക്ക് മറ്റ് ഏജൻസികൾ അംഗീകരിച്ചില്ലെങ്കിൽ മുഴുവൻ ജോലികളും അവർക്ക് നൽകേണ്ടിവരും. എല്ലാം ഊരാളുങ്കലിന് കൊടുക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ്് ഉയരുന്ന ആക്ഷേപം.

ആറിടത്ത് ഫ്‌ളാറ്റിന് ടെൻഡർ ക്ഷണിച്ചെങ്കിലും പെരിന്തൽമണ്ണയിലേ ഒരെണ്ണം ( ഊരാളുങ്കൽ ) ലഭിച്ചുള്ളൂ. ഡിസൈൻ ആൻഡ് ബിൽഡ്' മാതൃകയിൽ സ്ഥലം, മണ്ണ് പരിശോധനയ്ക്ക് മുൻകൂർ പണം മുടക്കേണ്ടതിനാലാണ് മറ്റ് ഏജൻസികൾ പിൻവലിഞ്ഞത്. അവശ്യം വേണ്ട ചുറ്റുമതിൽ, പൊതുഇടം, അഗ്‌നിസുരക്ഷ, മാലിന്യ നിർമ്മാർജ്ജനം, ഡ്രെയിനേജ്, കുടിവെള്ളം തുടങ്ങിയവ ഇല്ലാതെയായിരുന്നു ഊരാളുങ്കലിന്റെ ടെൻഡർ. ഫ്‌ളാറ്റ് വിസ്തൃതി 500ചതുരശ്ര അടിയിൽനിന്ന് 467ലേക്ക് ചുരുക്കി. സ്ഥലമൊരുക്കേണ്ട ചെലവു കൂടിയാവുമ്പോൾ അഞ്ച് ശതമാനം നിരക്ക് കൂടുമെന്ന് ഡോ.ബി. അശോകും, അവശ്യ സൗകര്യങ്ങളോടെ ഫ്‌ളാറ്റുണ്ടാക്കാൻ 14.50ലക്ഷം വേണമെന്ന് പരിസ്ഥിതി, ധനസെക്രട്ടറിമാരും ചീഫ്എൻജിനിയറും ചൂണ്ടിക്കാട്ടിയിട്ടും ചീഫ്‌സെക്രട്ടറി വഴങ്ങിയില്ല. ഇവിടെയാണ് വിവാദങ്ങളുടെ തുടക്കം.

പെരിന്തൽമണ്ണയിലെ നിരക്കിൽ സംസ്ഥാനത്താകെ എല്ലാ ഏജൻസികളും പ്രവൃത്തികൾ ഏറ്റെടുക്കണമെന്ന് ചീഫ്‌സെക്രട്ടറി നിർദ്ദേശിച്ചു. ഒറ്റ ടെൻഡർ തുറക്കാൻ നിയമ തടസമുണ്ടെന്ന് അദീല അബ്ദുള്ള അറിയച്ചപ്പോൾ, ടെൻഡർ തുറന്നിട്ടേ ഇനി യോഗം ചേരൂ എന്നായി ചീഫ് സെക്രട്ടറി. ഗതികെട്ട് ടെൻഡർ തുറന്ന സി. ഇ. ഒയെ ഒഴിവാക്കി, അനുമതിക്കായി ചീഫ്‌സെക്രട്ടറി ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു. ഒറ്റടെൻഡർ തുറന്നത് തന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചീഫ്‌സെക്രട്ടറി മുഖ്യമന്ത്രിയിൽ നിന്ന് മറച്ചു വച്ചതോടെ അദീല അബ്ദുള്ള അവധിയെടുത്തു. ഒമ്പത് മാസം മാത്രമേ ഫോർട്ട് കൊച്ചി സബ്കലക്ടർ സ്ഥാനത്ത് അദീല അബ്ദുള്ളയെന്ന യുവ ഐഎഎസുകാരി ഇരുന്നുള്ളൂ. അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ എതിർപ്പുകളെ വകവെക്കാതെ രംഗത്തിറങ്ങിയതോടെയാണ് അന്ന് കസേര തെറിച്ചത്. ഈ നിലപാടിൽ ഇന്നും അവർ മാറ്റം വരുത്തിയിട്ടില്ല. ഇതാണ് ഊരാളുങ്കലിലും നിറയുന്നത്.

നെൽവയൽ നികത്തുന്നത് തടയുകയും സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത അദീല ശക്തമായ നടപടികളാണ് കൊച്ചി സബ് കളക്ടറായിരിക്കെ കൈക്കൊണ്ടിരുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനെതിരെ കർശന നിലപാട് സബ് കലക്ടർ സ്വീകരിച്ചിരുന്നു. നഗരത്തിലെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമി കൈയേറ്റം കണ്ടെത്തി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലെ സംഘം നടപടി സ്വീകരിച്ചിരുന്നു. ഇതിൽ പ്രധാനമായത് സ്വകാര്യവ്യക്തികൾ കൈവശം വെച്ച ആസ്പിൻവാൾ ഭൂമി സർക്കാറിലേക്ക് തിരികെ പിടിച്ചതാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി വെച്ചുതാമസിപ്പിക്കാതെ ഭൂമി തിരിച്ചു പിടിച്ചു അദീലയും ഉദ്യോഗസ്ഥരും. ഒടുവിൽ കൊച്ചിയിലെ വമ്പന്മാരുടെ കൊച്ചിൻ ക്ലബ്ബ് അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി കോടികൾ വിലവരുന്ന 4 ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന നിർദ്ദേശവും അദീല നൽകിയിരുന്നു. കൊച്ചിൻ ക്ലബ്ബിൽ തൊട്ടപ്പോൾ സിപിഎമ്മിലെ തന്നെ പ്രമുഖർക്ക് പൊള്ളി. അങ്ങനെ സ്ഥലം മാറ്റമെത്തി. അധികമാരും അറിയാതെ പബ്ലിസിറ്റിയില്ലാതെ ആയിരുന്നു അവരുടെ നടപടികൾ. ഹോട്ടൽ ഗ്രൂപ്പായ ട്രെൻഡൺ കായൽ കൈയേറി പണിത് ബോട്ട് യാർഡ് പൊളിച്ചു നീക്കാനും നടപടി സ്വീകരിച്ചത് അദീലയായിരുന്നു.

സബ് കളക്ടർ പദവിയിൽ പാട്ടക്കുടിശ്ശികയുള്ളവർക്ക് എതിരെയും ശക്തമായ നടപടികളായിരുന്നു അദീല സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിൽ മുഖം നോക്കാതെ തന്നെ നടപടി അവർ സ്വീകരിച്ചു. വഖഫുകൾക്കും പള്ളികൾക്കും പോലും ഇതിന്റെ പേരിൽ നോട്ടീസ് നൽകി. ഇതോടെ ഭൂമാഫിയക്കാരുമായി ബന്ധമുള്ള ചില സിപിഎം നേതാക്കൾക്കും പൊള്ളി. അങ്കമാലിയിൽ നടന്ന ഒരു ഭൂമി ഇടപാടിൽ സ്വകാര്യ വ്യക്തികൾ ഭൂമി വില കുറച്ചു കാണിച്ച് രജിസ്റ്റർ ചെയ്ത നടപടിക്കെതിരെയും അദീല മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്നു. അവിടെ നിന്നാണ് പാവങ്ങൾക്ക് വീടുവെച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്ക് അദീലയെ മാറ്റിയത്.. 2012 സിവിൽ സർവീസ് ബാച്ചിലം അംഗമാണ് അദീല അബ്ദുള്ള. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ് ഇവർ. മലബാറിലെ മുസ്ലിം സമുദായത്തിൽ നിന്നും പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ വനിതയാണ് അദീല. സാധാരണ കുടുംബത്തിൽ ജനിച്ച് സിവിൽ സർവീസ് നേടിയ അവർ തൊഴിലിൽ വെള്ളം ചേർക്കാത്ത നിലപാടുകാരിയാണ്.

കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ൽ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതൽ കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരുന്നു. തിരൂരിന്റെ സബ്കളക്ടർ കസേരയിലെ ആദ്യ വനിതാ ഐ.എ.എസ് സബ്കളക്ടർ എന്ന പദവിയും ഡോ. അദീല അബ്ദുള്ളയ്ക്കായിരുന്നു തിരൂർ റവന്യുഡിവഷന്റെ ചുമതലയായിരുന്നു അദീലക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP