Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നോട്ടീസ് പോലും നൽകാതെ ഡി സിനിമാസിന് താഴിട്ടത് തുണച്ചു; കൈയേറ്റവും അനിധികൃത നിർമ്മാണവും കണ്ടില്ലെന്ന് നടിച്ച് ജനറേറ്ററിന് അനുമതിയില്ലെന്ന വാദമുയർത്തിയതും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്നും തെളിഞ്ഞു; കോടതിയിൽ കാര്യങ്ങൾ താരരാജാവിന് അനുകൂലമാക്കിയത് ചാലക്കുട്ടിയിലെ രാഷ്ട്രീയ ഒത്തുകളിയോ? ദിലീപിന്റെ മൾട്ടി പ്ലക്‌സ് വീണ്ടും തുറക്കുന്നതിലെ കള്ളക്കളി ഇങ്ങനെ

നോട്ടീസ് പോലും നൽകാതെ ഡി സിനിമാസിന് താഴിട്ടത് തുണച്ചു; കൈയേറ്റവും അനിധികൃത നിർമ്മാണവും കണ്ടില്ലെന്ന് നടിച്ച് ജനറേറ്ററിന് അനുമതിയില്ലെന്ന വാദമുയർത്തിയതും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്നും തെളിഞ്ഞു; കോടതിയിൽ കാര്യങ്ങൾ താരരാജാവിന് അനുകൂലമാക്കിയത് ചാലക്കുട്ടിയിലെ രാഷ്ട്രീയ ഒത്തുകളിയോ? ദിലീപിന്റെ മൾട്ടി പ്ലക്‌സ് വീണ്ടും തുറക്കുന്നതിലെ കള്ളക്കളി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി : നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റർ വീണ്ടും തുറക്കും. നിബന്ധനകൾ പാലിക്കാത്തതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം നഗരസഭ നിർദ്ദേശിച്ചതിൽ ഒരുപാട് കള്ളക്കളികളുണ്ടായിരുന്നു. ഇത് മറുനാടൻ മലയാളി തുറന്നു കാട്ടുകയും ചെയ്തു. മുൻകൂർ നോട്ടിസ് പോലും നൽകാതെ തിയറ്റർ അടച്ചിടാൻ നഗരസഭ ശ്രമിച്ചത് തന്നെയാണ് ദിലീപിന് തുണയായത്. കോടതിയുടെ അനുമതിയോടെ ഡി സിനിമാസ് തുറക്കാനുള്ള തന്ത്രമാണ് വിജയിച്ചത്.

ഡി സിനിമാസിന് നിലവിൽ ലൈസൻസ് ഇല്ല. 2017-18 വർഷത്തെ ലൈസൻസ് പുതുക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ സമർപ്പിക്കുമ്പോൾ പുതുക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിച്ചിരുന്നില്ല. എന്നാൽ ഇതൊന്നും തിയേറ്റർ പൂട്ടാനുള്ള നോട്ടീസിൽ സൂചിപ്പിച്ചില്ല. അതുകൊണ്ട് മാത്രമാണ് അനുകൂല വിധി ഉണ്ടായത്. അല്ലാത്ത പക്ഷം കോടതി വിശദ വാദം കേട്ടശേഷം മാത്രമേ തീരുമാനം എടുക്കുമായിരുന്നുള്ളൂ. അങ്ങനെ ചാലക്കുടി നഗരസഭയുടെ ബോധപൂർവ്വമായ നീക്കം ദിലീപിനെ തുണച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ്, ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് ആരോപണമുയർന്നത്. ഇത് പ്രതിഷേധങ്ങൾ ശക്തമാക്കി. സമരം നടത്തിയവരുടെ കണ്ണിൽ പൊടിയിടാനാണ് നഗരസഭ തട്ടിപ്പ് നീക്കം നടത്തിയതെന്ന വാദത്തിനാണ് ഹൈക്കോടതി വിധിയും അടിവരയിടുന്നത്.

ഡി സിനിമാസ് തുറന്നു പ്രവർത്തിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. തിയേറ്റർ അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കി. തിയേറ്റർ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരനും തിയേറ്റർ മാനേജരുമായ അനൂപാണ് ഹർജി നൽകിയത്. ജനറേറ്ററിന്റെ മോട്ടോറിന് ലൈസൻസില്ലെന്ന കാരണം കാണിച്ചാണ് നഗരസഭ തിയേറ്ററിന്റെ ലൈസൻസ് റദ്ദാക്കിയത്. എന്നാൽ, ഇങ്ങിനെയൊരു കാരണത്തിന്റെ പേരിൽ ലൈൻസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീയേറ്ററിന് നിർമ്മാണ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നേരത്തെ നഗരസഭ കണ്ടെത്തിയിരുന്നു. ഇത് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിൽ കോടതി അനുകൂല തീരുമാനം എടുക്കുമായിരുന്നില്ല.

ചൂടേറിയ ചർച്ചകൾക്കൊടുവിൽ തീയേറ്ററിന് നിർമ്മാണ അനുമതി നൽകിയതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തിയേറ്റർ അടച്ചു പൂട്ടാൻ നഗരസഭ തീരുമാനിച്ചത്. യോഗത്തിൽ പങ്കെടുത്ത മുഴുവൻ കൗൺസിലർമാരും ചേർന്ന് സംയുക്തമായാണ് ഡി സിനിമാസ് അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തത്. തീയേറ്ററിന് നിർമ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമർപ്പിച്ച പ്രധാനരേഖകൾ വ്യാജമാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ ജനറേറ്ററിൽ മാത്രമായി കാര്യങ്ങൾ നഗരസഭ ഒതുക്കി. പൊതുജനങ്ങളെ പറ്റിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടുകയും ചെയ്തു. ഇതെല്ലാം ഒത്തുകളിയാണെന്ന് വ്യക്തമാവുകയാണ്. ഇനി കോടതി വിധിയുടെ പേരിൽ ദിലീപിന്റെ തിയേറ്ററിനെതിരായ എല്ലാ നടപടികളും കൗൺസിൽ വേണ്ടെന്ന് വയ്ക്കും. അങ്ങനെ ഡി സിനിമാസിനെ സമർത്ഥമായി രക്ഷിച്ചെടുക്കുകയാണ് ചാലക്കുടിയിലെ രാഷ്ട്രീയക്കാർ.

നഗരസഭയുടെ കൗൺസിൽ യോഗമാണ് തിയേറ്റർ അടയ്ക്കാൻ തീരുമാനമെടുത്തത്. വെള്ളിയാഴ്ച പ്രവർത്തനം നിർത്താനാണ് നഗരസഭ ഡിസിനിമാസിനോട് നേരത്തെ ആവശ്യപ്പെട്ടത്. അതുപ്രകാരം തിയറ്റർ അടച്ചുപൂട്ടാൻ പൊലീസും അധികൃതരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് വെള്ളിയാഴ്ച സെക്കൻഡ് ഷോയും നടത്താൻ ഒടുവിൽ അനുമതി നൽകുകയായിരുന്നു. അതിനുശേഷം തിയറ്റർ അധികൃതർ തന്നെയാണ് അടച്ചുപൂട്ടിയത്. അതേസമയം തിയറ്റർ അടപ്പിച്ച ശേഷം താക്കോൽ വാങ്ങി കൈവശംവയ്ക്കാൻ നഗരസഭ ശ്രമിച്ചില്ല. അതായത് കോടതിയിൽ കാര്യങ്ങൾ അനുകൂലമായി തിയേറ്റർ തുറന്നോട്ടെയെന്ന നിലപാട് തന്നെയായിരുന്നു ഇവിടെ വ്യക്തമായത്.

നോട്ടീസ് പോലും നൽകാതെ അടപ്പിച്ചത് സാമാന്യ നീതിക്ക് നിരക്കാത്തതാണ്. അതേ സമയം യഥാസമയം നോട്ടീസ് നൽകി പൂട്ടിച്ചിരുന്നുവെങ്കിൽ നിയമപരമായി അതിനെ ചോദ്യം ചെയ്യാൻ കഴിയാത്ത സ്ഥിതി വരുമായിരുന്നു. ഇത് കോടതിയെ സ്വാധീനിക്കാൻ പോന്ന തെളിവാണ്. അതും ഭൂമി കൈയേറ്റവും അനിധികൃത നിർമ്മാണവും അടക്കം നിരവധി വിഷയങ്ങൾ ഉണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ വെറും തൊടുന്യായം പറഞ്ഞ് ദിലീപിന്റെ തിയേറ്ററിനെ പൂട്ടിച്ചു. ഇതും കോടതിയുടെ വിമർശനത്തിന് ഇടയാക്കി.

അതിനിടെ ഡി സിനിമാസ് പൂട്ടാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ തിയറ്റർ ഉടമകളുടെ സംഘടന 'ഫിയോക്' രംഗത്ത് വന്നിരുന്നു. 2014 മുതൽ 2017 ഡിസംബർ വരെ തിയറ്റർ പ്രവർത്തിപ്പിക്കാനാണ് വൈദ്യുതി ഇൻസ്പെക്ടറേറ്റ് അനുമതി നൽകിയിട്ടുള്ളതെന്നാണ് ഫിയോകിന്റെ വാദം. അതിന്റെ രേഖകളും ഇവർ പുറത്തുവിട്ടിട്ടുരുന്നു. ഡി സിനിമാസിന് 2014 മുതൽ ലൈസൻസുണ്ട്. കൃത്യമായി നികുതി അടയ്ക്കുന്നുമുണ്ട്. ജനറേറ്റർ വയ്ക്കുന്നതിനുള്ള എല്ലാ അനുമതികളും ഉണ്ട്. എല്ലാ രേഖകളും കൃത്യമാണെന്നും തിയറ്റർ സംഘടനാഭാരവാഹികൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാതെയുള്ള അടച്ചു പൂട്ടലിൽ സംശയം ഏറുന്നത്. ഇത് ശരിവയ്ക്കുന്ന വിധിയാണ് കോടതിയിൽ നിന്നും ഉണ്ടായത്.

നഗരസഭയുടെ അനുമതിയില്ലാതെ ഉയർന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകൾ പ്രവർത്തിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഡി സിനിമാസ് പൂട്ടാൻ നഗരസഭ നിർദ്ദേശിച്ചത്. കോടിക്കണക്കിനു രൂപ നഗരസഭയ്ക്ക് നികുതി നൽകിയ സ്ഥാപനം പൂട്ടിക്കാൻ രാഷ്ട്രീയക്കാർ മനപ്പൂർവം ശ്രമിക്കുകയാണെന്നും ജീവനക്കാർ ആരോപിച്ചിരുന്നു. രണ്ട് സിനിമകൾ റിലീസ് ചെയ്ത ദിവസംതന്നെ തിയറ്റർ അടപ്പിക്കാൻ നടത്തിയ നീക്കം സംശയകരമാണെന്നും ആരോപിച്ചിരുന്നു. എന്നാൽ, നഗരസഭയ്ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും ഏകകണ്ഠേനയാണ് ഡി സിനിമാസ് പൂട്ടാനുള്ള തീരുമാനമെടുത്തതെന്നും ചാലക്കുടി നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പ്രതികരിച്ചിരുന്നു. എന്നാൽ നഗരസഭയിലെ ചിലരുടെ ഒത്തുകളി മൂലം തിയേറ്റർ വീണ്ടും തുറക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP