Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാ. ഡൊമിനിക്ക് വാളമനാലിനെ തട്ടിക്കൊണ്ട് പോയെന്ന വാർത്ത വ്യാജമെന്ന് വ്യക്തമാക്കി കാഞ്ഞിരപ്പള്ളി രൂപത; 'തുർക്കിയിലെ ഈസ്താംബൂളിലെ ധ്യാന പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്'; ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന സൂചന ലഭിക്കുമ്പോഴും വിവാദ പ്രസംഗം നടത്തിയ വൈദികനെതിരെ നാടാകെ പ്രതിഷേധം ശക്തം; പ്രചരണം നടത്തുന്നത് നിരീശ്വരക്കൂട്ടായ്മകളാണെന്ന് ആരോപിച്ച് സഭാ വിശ്വാസികളുടെ ഓൺലൈൻ മാധ്യമവും

ഫാ. ഡൊമിനിക്ക് വാളമനാലിനെ തട്ടിക്കൊണ്ട് പോയെന്ന വാർത്ത വ്യാജമെന്ന് വ്യക്തമാക്കി കാഞ്ഞിരപ്പള്ളി രൂപത; 'തുർക്കിയിലെ ഈസ്താംബൂളിലെ ധ്യാന പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്'; ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന സൂചന ലഭിക്കുമ്പോഴും വിവാദ പ്രസംഗം നടത്തിയ വൈദികനെതിരെ നാടാകെ പ്രതിഷേധം ശക്തം; പ്രചരണം നടത്തുന്നത് നിരീശ്വരക്കൂട്ടായ്മകളാണെന്ന് ആരോപിച്ച് സഭാ വിശ്വാസികളുടെ ഓൺലൈൻ മാധ്യമവും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: വിവാദ പ്രസംഗം നടത്തി വെട്ടിലായ കത്തോലിക്കാ വൈദികനും അണക്കര മരിയൻ ധ്യാനകേന്ദ്ര ഡയറക്ടറുമായ ഫാ. ഡൊമിനിക്ക് വാളമനാലിനെ തട്ടിക്കൊണ്ട് പോയി എന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി സഭ. വാർത്ത തെറ്റാണെന്നും രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഫാ. ഡൊമിനിക്കുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രം അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ധ്യാനപരിപാടികൾ പൂർത്തിയാക്കിയതിന് പിന്നാലെ തുർക്കിയിലെ ഇസ്താംബൂളിൽ നടക്കുന്ന ധ്യാന പരിപാടിയിലാണ് ഫാ. ഡൊമിനിക്ക് ഇപ്പോൾ. ഇതിനു ശേഷം അദ്ദേഹം വൈകാതെ നാട്ടിലേക്ക് തിരിക്കുമെന്നും രൂപത അധികൃതർ വ്യക്തമാക്കി.

വ്യാഴാഴ്‌ച്ച രാവിലെ മുതലാണ് ഫാ. ഡൊമിനിക്കിലെ തട്ടിക്കൊണ്ട് പോയി എന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. മാത്രമല്ല ഇതിനിടെ വൈദികനെതിരെ നടക്കുന്ന പ്രചരണങ്ങൾ നടത്തുന്നത് നിരീശ്വര കൂട്ടായ്മയാണെന്നും ഓരോ വിശ്വാസിയും ഇതിനെതിരെ പ്രതികരിക്കണമെന്നും ആരോപിച്ച് സഭാ വിശ്വാസികളുടെ ഓൺലൈൻ മാധ്യമം രംഗത്തെത്തിയിരുന്നു.

ഓൺലൈനിൽ വൈദികനെ പറ്റി പറയുന്നതിങ്ങനെ:

അനേകായിരങ്ങളെ ക്രിസ്തുവിന്റെ പാതയിലേക്ക് നയിക്കുവാൻ സ്വർഗ്ഗം കാലഘട്ടത്തിന്റെ ഉപകരണമാക്കി തെരഞ്ഞെടുത്ത ഫാ. ഡൊമിനിക്ക് വാളമനാലിനെതിരെ വിദ്വേഷ പ്രചരണവുമായി അയർലണ്ടിലെ നിരീശ്വരകൂട്ടായ്മകൾ. ഒക്ടോബർ മാസത്തിൽ 26, 27, 28 തീയതികളിൽ അയർലണ്ടിലെ വിവിധ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷ തടയണമെന്നും ഫാ. ഡൊമിനിക്കിന്റെ ഐറിഷ് സന്ദർശനത്തിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിരീശ്വരവാദികൾ നവമാധ്യമങ്ങളിലും സർക്കാർ തലത്തിലും വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം വിശ്വാസികളും അവിശ്വാസികളുമായ ആയിരകണക്കിന് ആളുകൾക്കു ക്രിസ്തുവിൽ പുതിയ ജീവിതം സമ്മാനിച്ച ഫാ. ഡൊമിനിക്ക് വാളമനാൽ അച്ചന്റെ ശുശ്രൂഷകൾ നിരീശ്വരവാദികളെ ചൊടിപ്പിക്കുന്നുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിശുദ്ധ പാട്രിക്കിന്റെ സാന്നിധ്യം കൊണ്ട് സുവിശേഷത്തിന്റെ വേര് പിടിച്ച അയർലണ്ട് നൂറ്റാണ്ടുകൾക്ക് ഇപ്പുറം ക്രിസ്തീയ വിശ്വാസത്തിൽ നിന്നു തെന്നി മാറുമ്പോൾ ശ്രമകരമായ ശുശ്രൂഷയുമായാണ് ഫാ. ഡൊമിനിക്ക് അയർലണ്ടിൽ എത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വൈദികനിലൂടെ കർത്താവ് ആയിരകണക്കിന് കുടുംബങ്ങൾക്ക് നല്കിയ വിടുതൽ സൗഖ്യവും മാനസാന്തര അനുഭവങ്ങളും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് അസ്വസ്ഥത പൂണ്ട യൂറോപ്പിലും കേരളത്തിലും ഉള്ള നിരീശ്വരവാദികൾ വൈദികന്റെ ഐറിഷ് ശുശ്രൂഷകളെ തടസ്സപ്പെടുത്താൻ മുന്നോട്ടുവന്നിരിക്കുന്നത്.

മാപ്പിരന്ന് സീറോ മലബാർ സഭ

ഓട്ടിസത്തിന് കാരണം സ്വയംഭോഗവും സ്വവർഗ രതിയുമാണെന്നതടക്കമുള്ള വിവാദ പ്രസംഗം നടത്തിയ ധ്യാനഗുരു ഫാ. ഡൊമിനിക്ക് വാളമനാൽ വിവാദച്ചുഴിയിൽ പെട്ട് നിൽക്കുന്ന വേളയിൽ അദ്ദേഹത്തിനായി പര്യമായി മാപ്പ് പറഞ്ഞ് അയർലണ്ടിലെ സീറോ മലബാർ സഭ രംഗത്തെത്തിയിരുന്നു. ഫാ. ഡൊമിനിക്കിനെ ഇപ്പോൾ അയർലൻഡിൽ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡ് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. ജൂൺ ആദ്യ ഞായറാഴ്‌ച്ച നടന്ന കുർബാന മധ്യേ ലൂക്കൻ ഡിവൈൻ മേഴ്സി പള്ളിയിൽ വച്ചാണ് ഫാ. ക്ലമന്റ് അയർലന്റിലെ സീറോ മലബാർ സഭയ്ക്ക് വേണ്ടി പരസ്യമായി മാപ്പുചോദിച്ചത്.

ഈ വിഷയം ഇവിടെ വച്ച് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഈ കാര്യം അയർലണ്ടിലെ വിശ്വാസികൾ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ഫാ. ഡൊമിനിക് വളമനാലിനെതിരെ ഐറിഷ് ടൈംസ് പത്രത്തിൽ വന്ന വാർത്ത ഐറിഷ് സമൂഹത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഐറിഷ് ടൈംസ് ഫേസ്‌ബുക്ക് പേജിന് താഴെ വന്ന രൂക്ഷമായ കമന്റുകൾ സീറോ മലബാർ അയർലൻഡ് ഘടകത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അതിനിടെ ഓട്ടിസം ബാധിച്ച കുട്ടിയെ സുഖപ്പെടുത്തി എന്ന വൈദികന്റെ വാദം കള്ളം ആയിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്.

അയർലണ്ടിലെ ഒരു കുടുംബത്തിൽ മൂന്നു കുട്ടികൾ ഓട്ടിസ്റ്റിക് ആണ് എന്നും ആ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ കുട്ടികൾ സുഖം പ്രാപിച്ചു, അതിൽ മൂത്തകുട്ടി നൂറുശതമാനവും സൗഖ്യ പെട്ടു, ഇപ്പോൾ ആ കുട്ടി സാധാരണ സ്‌കൂളിൽ സാധാരണക്കാരെ പോലെയാണ് ആണ് പഠിക്കുന്നത് എന്നുമായിരുന്നു പ്രസംഗമധ്യേ ഫാദർ ഡൊമിനിക് വളമനാൽ അറിയിച്ചത്. എന്നാൽ ഈ കുട്ടി ഇപ്പോഴും ഓട്ടിസ്റ്റിക് തന്നെ ആണ് എന്നും, ഇങ്ങനെ ധ്യാനം എന്ന പേരിൽ കള്ളം പ്രചരിപ്പിക്കുന്നത് സഭയുടെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം വരുത്തുമെന്നും സീറോമലബാർ മൈഗ്രേൻ കൗൺസിൽ ഓഫ് അയർലൻഡ് പ്രതിനിധി അറിയിച്ചു.

അതേസമയം വളമനാലിനെ അനുകൂലിച്ച് കേരളത്തിലെ ചില പള്ളികളിൽ ഒപ്പു ശേഖരണവും നടന്നിരുന്നു. ഐറിഷ് സമൂഹത്തിൽ വൈദികന് നേരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ വേളയിൽ കേരളത്തിൽ നിന്നും ഇത്തരമൊരു നീക്കമുണ്ടാകുന്നതിനെതിരേയും വൻ വിമർശനമാണ് ഉയരുന്നത്. എങ്കിലും കേരളത്തിലെ ചില ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ ഒപ്പ് ശേഖരണവും ക്യാമ്പയിനും നിർബാധം തുടരുകയാണ്.

വളമനാലിനെതിരായ സൈബർ ആക്രമണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമീഷിന്റെ ഉത്തരവുണ്ടെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.ഇടുക്കി ജില്ലാ പൊലീസ് മേധാവിയും ഹൈടെക്ക് സെൽ ഇൻസ്പെക്ടറും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്. വൈദികൻ നടത്തിയ ബൈബിൾ കൺവെൻഷൻ ശുശ്രൂഷകളുടെ വീഡിയോയിൽ വൈദികൻ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കിയ ശേഷം വ്യാജമായ മറ്റ് കാര്യങ്ങൾ എഡിറ്റ് ചെയ്ത് ഫേസ്‌ബുക്ക് വാട്ാസാപ്പ്, യൂട്യൂബ്, ബ്ലോഗ്, ഓൺലൈൻ സൈറ്റുകൾ എന്നിവ വഴി പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.

കുരുക്കായത് ഓട്ടിസം ബാധിതരായ കുട്ടികളെ പറ്റിയുള്ള പ്രസംഗം

കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈസ്റ്റേൺ സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് അയർലണ്ടിൽ ഏതാണ്ട് 4000ത്തോളം അംഗങ്ങളാണുള്ളത്. ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്. അവിഹിത ബന്ധം, സ്വയംഭോഗം, സ്വവർഗബന്ധം, നീലച്ചിത്രങ്ങൾ കാണൽ, തുടങ്ങിയ ദുശീലങ്ങൾക്ക് അടിമപ്പെടുന്നവർ തുടർന്ന് വിവാഹിതരാവുമ്പോൾ അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവ ബാധിക്കാൻ കാരണമാകുമെന്നായിരുന്നു വിശ്വാസികൾക്കായുള്ള പ്രസംഗത്തിൽ വാളമനാൽ ആരോപിച്ചിരുന്നത്.

ഇത്തരക്കാർ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഫാദർ ആരോപിച്ചിരുന്നത്. അതിനാൽ ഇത്തരക്കാർക്ക് ജനിക്കുന്ന കുട്ടികൾ മൃഗതുല്യരായിരിക്കുമെന്നും ഫാദർ വാളമനാൽ ആരോപിച്ചിരുന്നു. ഇതിന് മുമ്പ് താൻ ഡബ്ലിൻ സന്ദർശിച്ചപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയെ സുഖപ്പെടുത്തിയിരുന്നുവെന്ന അവകാശവാദവും വളമനാൽ പുറപ്പെടുവിച്ചിരുന്നു.

ഓട്ടിസത്തിന്റെയും ഹൈപ്പർ ആക്ടിവിറ്റിയുടെയും ദുരാത്മാവുകളെ താൻ ജീസസിന്റെ ബലത്തിൽ പിടിച്ച് കെട്ടിയെന്നാണ് ഫാദർ അവകാശപ്പെട്ടിരുന്നത്. അയർലണ്ടിലേക്കുള്ള മറ്റൊരു സന്ദർശനത്തിനിടെ ലിമെറിക്കിലെ മറ്റൊരു കുട്ടിയെ സുഖപ്പെടുത്തിയെന്നും വളമനാൽ അവകാശപ്പെട്ടിരുന്നു.നിലവിൽ ആ കുട്ടി സ്വാഭാവികമായി പഠിച്ച് മുന്നോട്ട് പോകുന്നുവെന്നും ഫാദർ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP