Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫാ പുതൃക്കയിൽ അർദ്ധരാത്രി മതിലു ചാടി എത്തുന്നത് പലവട്ടം കണ്ട സാക്ഷി; സിസ്റ്റർ സെറ്റഫിയെ അച്ചന്മാർ കാണാനെത്തുന്നുവെന്ന് സിബിഐ ആദ്യം ഉറപ്പിച്ചത് ഈ മൊഴിയിലൂടെ; മരണ ദിവസം പുതൃക്കയിലിനെ ദാസ് കാണാത്തതും നിർണ്ണായകമായി; കൊലപാതകത്തിലെ പ്രതികാരം സിബിഐ ഉറപ്പിച്ചത് ആറാം സാക്ഷിയുടെ ഈ മൊഴിയിൽ; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും സത്യം ജയിക്കാനായി ഉറച്ച നിലപാട് എടുത്തു; അഭയ കേസിൽ മൊഴി നൽകാൻ കോടതി സമൻസ് അയച്ചത് വർഷങ്ങൾ മുൻപ് മരിച്ച നൈറ്റ് വാച്ച് മാന്

ഫാ പുതൃക്കയിൽ അർദ്ധരാത്രി മതിലു ചാടി എത്തുന്നത് പലവട്ടം കണ്ട സാക്ഷി; സിസ്റ്റർ സെറ്റഫിയെ അച്ചന്മാർ കാണാനെത്തുന്നുവെന്ന് സിബിഐ ആദ്യം ഉറപ്പിച്ചത് ഈ മൊഴിയിലൂടെ; മരണ ദിവസം പുതൃക്കയിലിനെ ദാസ് കാണാത്തതും നിർണ്ണായകമായി;  കൊലപാതകത്തിലെ പ്രതികാരം സിബിഐ ഉറപ്പിച്ചത് ആറാം സാക്ഷിയുടെ ഈ മൊഴിയിൽ; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും സത്യം ജയിക്കാനായി ഉറച്ച നിലപാട് എടുത്തു; അഭയ കേസിൽ മൊഴി നൽകാൻ കോടതി സമൻസ് അയച്ചത് വർഷങ്ങൾ മുൻപ് മരിച്ച നൈറ്റ് വാച്ച് മാന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; അഭയ കേസിൽ മൊഴി നൽകാൻ കോടതി സമൻസ് അയച്ചത് വർഷങ്ങൾ മുൻപ് മരിച്ച ദൃക്സാക്ഷിക്ക്. കേസിൽ 177 സാക്ഷികളാണ് ആകെയുള്ളത്. തിരുവനന്തപുരം സിബിഐ കോടതിയിൽ നാളെ മുതൽ സാക്ഷി വിസ്താരം തുടങ്ങും. നാളെ മുതൽ എല്ലാ പ്രവൃത്തിദിവസവും തുടർച്ചയായി സാക്ഷിവിസ്താരംനടത്താനാണ് ജഡ്ജ് കെ സനൽകുമാർ ഉത്തരവിട്ടിരിക്കുന്നത്. ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ രണ്ടു പ്രതികളാണ് ഇപ്പോൾ വിചാരണ നേരിടുന്നത്.

സിസ്റ്റർ അഭയ കേസിലെ ദൃക്‌സാക്ഷിയും നൈറ്റ് വാച്ച്മാനുമായ കോട്ടയം പാറംമ്പുഴ കൊശമറ്റം കോളനിയിലെ എസ് ദാസിനോട് തിരുവനന്തപുരം സിബിഐ കോടതിയിൽ ഓഗസ്റ്റ് 27 ന് ഹാജരായി മൊഴി നൽകുവാനാണ് കോടതി സമൻസ് അയച്ചത്. ആറാം സാക്ഷി ദാസ് (64)2014 ഫെബ്രുവരി 28 ന് മരിച്ചു പോയ വിവരം സിബിഐ അറിയാതെ പോയതാണ് കോടതി സമൻസ് അയച്ചെന്നാണ് വ്യക്തമാകുന്നത്.

കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിൽ സിസ്റ്റർ അഭയ മരിക്കുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ് രാത്രി 11 മണിക്കു ശേഷം കോൺവെന്റിന്റെ മതിൽ ചാടി കിണറിന്റെ ഭാഗത്തു കൂടി കിച്ചന്റെ ഭാഗത്തേക്കു പോകുന്നതു കണ്ടെന്നും പൂതൃക്കയിൽ പിറ്റേന്നു രാവിലെ 4:30 മണിക്ക് മതിൽ ചാടി പുറത്തേയ്ക്കു വരുന്നതും കണ്ടെന്നും നിർണായക മൊഴി നൽകിയിരുന്നു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് ഫാ. ജോസ് പൂതൃക്കയിൽ രാത്രി ഒരു മണിക്ക് സ്‌കൂട്ടർ പുറത്തു നിർത്തിയിട്ടിട്ട് മതിൽ ചാടി കിച്ചൺ ഭാഗത്തേക്കു പോയി. തിരിച്ചു വരുന്നത് കണ്ടില്ല.അങ്ങനെ മൂന്നു പ്രാവശ്യം ഫാ. പൂതൃക്കയിൽ അർധരാത്രി കോൺവെന്റിന്റെ മതിൽ ചാടി പോകുന്നതു കണ്ടതായി നൈറ്റ് വാച്ച്മാൻ ദാസ് സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. ഇതേ മൊഴി തന്നെ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.

എന്നാൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം ഫാ.പൂതൃക്കയിലിനെ കണ്ടതായി മൊഴിയിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ രണ്ടാം പ്രതി ഫാ. ജോസ് പൂതൃ ക്കയിലിനെ വിചാരണ കൂടാതെ കോടതി 2018 മാർച്ച് 7 ന് വെറുതെ വിട്ടിരുന്നു.പ്രതികൾക്കു സിസ്റ്റർ സെഫിയുമായുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കോടതിയിൽ കൊടുത്ത കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.2008 ൽ നൈറ്റ് വാച്ച്മാൻ ദാസ് മൊഴി കൊടുത്തിട്ടു തിരികെ വീട്ടിലേക്കു വരുമ്പോൾ ഗുണ്ടകൾ ദാസിനെ മർദ്ദിച്ചുവെന്ന് ദാസിന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് സിബിഐ സ്ഥിരീകരിച്ചെങ്കിലും, കേസ് ഇന്നും എങ്ങുമെത്തിയില്ല. അഭയ കേസിന്റെ അന്വേഷണത്തെ വഴിതെറ്റിച്ച അദൃശ്യശക്തികൾ ഇന്നും നിഗൂഢമായി തുടരുന്നു. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്, കേസിന് വഴിത്തിരിവായി. കോട്ടയം നീണ്ടൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയിൽ നിലനിർത്താനും നിരന്തര സമരത്തിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു. 15 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്. ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എഎസ്‌ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു.

സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു. അഭയയുടെ മരണത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എഎസ്‌ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

പല തവണ ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിസ്റ്റർ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഎസ്‌ഐ. ആയിരുന്നു അദ്ദേഹം. അഗസ്റ്റിന്റെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവം നടന്ന് 16 വർഷത്തിനുശേഷമാണ്, കേസിൽ അറസ്റ്റുണ്ടാകുന്നത്. 2008 ഒക്ടോബർ 18, 19 തീയ്യതികളിലായി വൈദികരായ തോമസ് കോട്ടൂർ, ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി കോടതി, സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രപ്രകാരം ഇവർ വിചാരണ നേരിടുകയാണ്. കേസിലെ മുഖ്യ പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്ന ഫാ. തോമസ് കോട്ടൂർ, അറസ്റ്റ് വരിക്കുമ്പോൾ കോട്ടയം അതിരൂപതാ ചാൻസലറായിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെൻത് കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു രണ്ടാം പ്രതിയായ ജോസ് പുതൃക്കയിൽ. സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സ്റ്റെഫിയെന്ന് സിബിഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകിയെന്നാണ് ആരോപണം. ഇതിൽ പുതൃക്കയിലിനെ കോടതി വിചാരണയിൽ നിന്നും ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP