Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങൾ സംഭരിച്ചതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ രണ്ടാഴ്ചക്കാലം പിടിച്ചുനിൽക്കാൻ സാധിച്ചു; ഇത്രയധികം ദിവസങ്ങൾ നടുക്കടലിൽ കുടുങ്ങിയ യാത്രനുഭവവും ഇതാദ്യം; അനിശ്ചിതത്വം നിറഞ്ഞ ദിനങ്ങളിലും യാത്രക്കാർക്ക് വേണ്ടതെല്ലാം ഒരുക്കി കപ്പലിലെ ഹീറോ ആയത് ഈ പുതുപ്പള്ളിക്കാരൻ; 15 വർഷമായി കപ്പലുകളിൽ ജോലി ചെയ്യുന്ന ഈ മലയാളിക്ക് പറയാനുള്ളത് പുതിയൊരു അനുഭവം; എംഎസ് വെസ്റ്റർഡാമിലെ എക്‌സിക്യൂട്ടീവ് ഷെഫ് 'കൊറോണ'യെ ഓർത്തെടുക്കുമ്പോൾ

ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങൾ സംഭരിച്ചതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ രണ്ടാഴ്ചക്കാലം പിടിച്ചുനിൽക്കാൻ സാധിച്ചു; ഇത്രയധികം ദിവസങ്ങൾ നടുക്കടലിൽ കുടുങ്ങിയ യാത്രനുഭവവും ഇതാദ്യം; അനിശ്ചിതത്വം നിറഞ്ഞ ദിനങ്ങളിലും യാത്രക്കാർക്ക് വേണ്ടതെല്ലാം ഒരുക്കി കപ്പലിലെ ഹീറോ ആയത് ഈ പുതുപ്പള്ളിക്കാരൻ; 15 വർഷമായി കപ്പലുകളിൽ ജോലി ചെയ്യുന്ന ഈ മലയാളിക്ക് പറയാനുള്ളത് പുതിയൊരു അനുഭവം; എംഎസ് വെസ്റ്റർഡാമിലെ എക്‌സിക്യൂട്ടീവ് ഷെഫ് 'കൊറോണ'യെ ഓർത്തെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊറോണ ഭീതിയിൽ ആരും അടുപ്പിക്കാതെ കടലിൽ അലഞ്ഞ ആഡംബരക്കപ്പലിൽ എക്‌സിക്യൂട്ടീവ് ഷെഫായിരുന്നു കോട്ടയം സ്വദേശി ബിറ്റാ കുരുവിള. അഡംബര കപ്പലായ എംഎസ് വെസ്റ്റർഡാമിൽ ഹോങ്കോങ്ങിൽനിന്ന് ജപ്പാനിലെ യോക്കോഹാമയിലേക്ക് യാത്ര തിരിക്കുമ്പോൾ പ്രതീക്ഷിക്കാത്തതൊക്കെയാണ് സംഭവിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത രണ്ടാഴ്ചക്കാലം. കൊറോണ വൈറസ് ബാധ സംശയിച്ച് അഞ്ച് രാജ്യങ്ങൾ കരയിലേക്ക് അടുക്കാൻ അനുമതി നൽകാതെ രണ്ടാഴ്ച നടുക്കടലിൽ അലഞ്ഞ എംഎസ് വെസ്റ്റർഡാം കപ്പലിലെ അനുഭവങ്ങൾ വേദനയുടേത് മാത്രമായിരുന്നു. 15 വർഷമായി കപ്പലുകളിൽ ജോലി ചെയ്യുന്ന തനിക്ക് ഇതുവരെ ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെ. ഇത്രയധികം ദിവസങ്ങൾ നടുക്കടലിൽ കുടുങ്ങിയ യാത്രനുഭവവും ഇതാദ്യം.

ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങൾ കപ്പലിൽ സംഭരിച്ചതുകൊണ്ടാണ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ രണ്ടാഴ്ചക്കാലം പിടിച്ചുനിൽക്കാൻ സാധിച്ചത്. ബിറ്റയ്ക്ക് പുറമേ ജോലിക്കാരായി കൊല്ലം സ്വദേശി മണിലാൽ, തൊടുപുഴ സ്വദേശി സിജോ, വൈക്കം വെച്ചൂർ സ്വദേശി അനൂപ് എന്നീ മലയാളികളും കപ്പലിലുണ്ടായിരുന്നു. ഇവരടക്കം ആകെ പത്ത് ഇന്ത്യക്കാരാണ് പതിനാല് ദിവസം കപ്പലിൽ കഴിച്ചുകൂട്ടിയത്. കൊറോണയ്ക്കെതിരേ മുൻകരുതലെടുക്കുന്നതിന്റെ ഭാഗമായി ഹോങ്കോങ്ങിൽനിന്ന് യാത്ര ആരംഭിക്കുമ്പോൾ തന്നെ ചൈനക്കാരായ യാത്രക്കാരെ ഒഴിവാക്കിയിരുന്നെന്നും. കപ്പലിന്റെ പരമാവധി ശേഷിയെക്കാൾ 800ഓളം യാത്രക്കാരെ കുറച്ചായിരുന്നു യാത്ര-ബിറ്റാ കുരുവിള പറയുന്നു.

യാത്ര ആരംഭിച്ച രണ്ടാംദിനം മുതൽ കപ്പലിൽ പ്രശ്നങ്ങൾ ആരംഭിച്ചു. കൊറോണ രോഗ ഭീതിയിൽ ഫിലിപ്പിൻസ്, ജപ്പാൻ, തായ്‌ലൻഡ് അടക്കമുള്ള രാജ്യങ്ങൾ കപ്പലിന് തീരത്തടുപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ദിവസങ്ങളോളം കരകാണാതെ കപ്പലിലെ 1500ഓളം യാത്രക്കാർക്ക് നടുക്കടലിൽ കഴിയേണ്ടി വന്നു. ഒടുവിൽ പതിമൂന്നാമത്തെ ദിവസം കംബോഡിയ കപ്പലിന് അഭയമേകി. കംബോഡിയൻ പ്രധാനമന്ത്രി നേരിട്ടെത്തി കപ്പലിലെ യാത്രക്കാരെ സ്വീകരിച്ചു. മുഴുവൻ യാത്രക്കാർക്കും കൊറോണ ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കംബോഡിയൻ സർക്കാർ കപ്പലിൽനിന്ന് പുറത്തിറങ്ങാനുള്ള അനുമതി നൽകിയത്. ചെറിയ പനിയും മറ്റുമുള്ള പതിനെട്ട് പേരുടെ രക്ത, സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാ ഫലവും നെഗറ്റീവായിരുന്നു.

കംബോഡിയൻ തീരത്ത് തുടരുന്ന കപ്പലിൽനിന്ന് ഇനിയും 257 യാത്രക്കാരെ കൂടി പുറത്തിറക്കാനുണ്ട്. പരിശോധനയ്ക്ക് ശേഷം ഘട്ടംഘട്ടമായാണ് എല്ലാവരെയും കംബോഡിയ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. യുഎസ്, കാനഡ, നെതർലാൻഡ് എന്നീ രാജ്യങ്ങളിൽനിന്നള്ളവരാണ് യാത്രക്കാരിൽ ഏറെയും. മുഴുവൻ യാത്രക്കാർക്കും അവരുടെ രാജ്യത്തേക്ക് വിമാന മാർഗം മടങ്ങാനുള്ള സൗകര്യങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ടെന്നും ബിറ്റാ കുരുവിള വ്യക്തമാക്കി. എല്ലാവരെയും സുരക്ഷിതമായി കംബോഡിയയിൽനിന്ന് അവരവരുടെ നാട്ടിലേക്ക് മടക്കി അയച്ച ശേഷം ബിറ്റ അടക്കം 802 ജീവനക്കാരുമായി എംഎസ് വെസ്റ്റർഡാം ഞായറാഴ്ച ജപ്പാനിലെ യോക്കോഹാമയിലേക്ക് മടങ്ങും. ഫെബ്രുവരി 29നാണ് കപ്പലിന്റെ അടുത്ത യാത്ര ആരംഭിക്കുന്നത്.

കൊറോണ ഭീതിയിൽ കഴിഞ്ഞ യാത്ര പാതി വഴിയിൽ മുടങ്ങിയ എല്ലാ യാത്രക്കാർക്കും സൗജന്യമായ ഒരു യാത്ര കപ്പൽ കമ്പനി ഒരുക്കുകയും ചെയ്യും. ബിറ്റാ പകർന്ന സൗഹൃദവും പിന്തുണയും യാത്രക്കാരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അനിശ്ചിതത്വം നിറഞ്ഞ ദിനങ്ങളിലും യാത്രക്കാർക്ക് വേണ്ടതെല്ലാം ഒരുക്കാനായെന്ന് ബിറ്റാ കുരുവിള പറഞ്ഞു. കംബോഡിയയിൽ ഇറങ്ങിയ യാത്രക്കാർ ബിറ്റാ അടക്കമുള്ളവർ നൽകിയ ഈ കരുതൽ ഓർമിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. കപ്പലിലെ ഏറ്റവും ജനപ്രിയനാണ് ബിറ്റാ എന്നാണ് ഒരു യാത്രക്കാരൻ വിശേഷിപ്പിച്ചത്.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ ബിറ്റാ കുരുവിള 13 വർഷമായി എം.എസ് വെസ്റ്റർഡാം ഉൾപെടുന്ന കാർണിവൽ ഗ്രൂപ്പിൽ പ്രവർത്തിക്കുകയാണ്. കൊച്ചി തൈക്കൂടത്താണ് താമസം. ജപ്പാനിലെ യോക്കോഹാമ തുറമുഖം ലക്ഷ്യമിട്ടായിരുന്നു വെസ്റ്റർഡാമിന്റെ യാത്ര. വെസ്റ്റർഡാം ഉടമസ്ഥരായ കാർണിവൽ ഗ്രൂപ്പിന്റെ ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ ഒട്ടേറെപ്പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജപ്പാൻ അടക്കം അഞ്ച് രാജ്യങ്ങൾ തീരത്തടുപ്പിച്ചില്ല. ഒടുവിലാണ് കംബോഡിയ അഭയമേകിയത്.

ഇന്നലെ പുറംകടലിൽ നങ്കൂരമിട്ട കപ്പിലിലുള്ളവരുടെ സ്രവ സാംപിളുകൾ പരിശോധിച്ച് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ വിനോദസഞ്ചാരികൾക്ക് കംബോഡിയയിൽ ഇറങ്ങാൻ അനുമതിയായി. കംബോഡിയൻ പ്രധാനമന്ത്രി തുറമുഖത്ത് നേരിട്ടെത്തിയാണ് യാത്രക്കാരെ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP