Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊന്നിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത്? അപകടവും ഹൃദയാഘാതവുമായി മാറിയ കൊലപാതകം തെളിയിക്കാൻ ഇപ്പോഴും ജോൺ പോരാട്ടത്തിലാണ്; മകന്റെ കുഴിമാടത്തിൽ നിന്നും അതിശക്തരായ അമിറ്റി യൂണിവേഴ്‌സിറ്റിക്കെതിരെ ഈ അച്ഛൻ തുടങ്ങിയ പോരാട്ടം എന്നെങ്കിലും വിജയിക്കുമോ?

കൊന്നിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത്? അപകടവും ഹൃദയാഘാതവുമായി മാറിയ കൊലപാതകം തെളിയിക്കാൻ ഇപ്പോഴും ജോൺ പോരാട്ടത്തിലാണ്; മകന്റെ കുഴിമാടത്തിൽ നിന്നും അതിശക്തരായ അമിറ്റി യൂണിവേഴ്‌സിറ്റിക്കെതിരെ ഈ അച്ഛൻ തുടങ്ങിയ പോരാട്ടം എന്നെങ്കിലും വിജയിക്കുമോ?

ഞാൻ അവസാനിപ്പിക്കുകയാണ്. ഈ കർക്കിടകത്തിൽ മഴ തകർത്തു പെയ്യുന്നു. പെരുമഴ 'ശ്രീവിഹാറി'നു മുകളിൽ പെയ്തു വീഴുമ്പോഴൊക്കെ ഞാൻ മോനെ ഓർക്കുന്നു. പടിവാതിൽ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയിൽ മുട്ടുന്നതുപോലെ. ആത്മാവിന് പൂർവജന്മ ബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല. മഴ പൊഴിക്കുന്ന ഈ രാത്രിയിൽ ഞാൻ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്‌റെക്കൊർഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാൻ തൊട്ടെടുക്കാൻ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാൻ കേൾക്കാതെ പോയ പാട്ടുകൾകൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകൻ നിൽക്കുന്നു.

പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല.പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്? ഞാൻ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകൾ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ. (ഒരച്ഛന്റെ ഓർമകൾ -പ്രഫ. ടി.വി. ഈച്ചരവാര്യർ).

വീണ്ടുമൊരച്ഛൻ ചോദിക്കുന്നു കൊന്നിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിറുത്തിയിരിക്കുന്നത്?

2009 സെപ്റ്റംബർ മൂന്നിന് ഡൽഹിയിലെ നോയിഡ അമിറ്റി ഡീംഡ് യൂണിവേഴ്‌സിറ്റി കാമ്പസിലെ നീന്തൽക്കുളത്തിൽ അസ്തമിച്ച ജസ്റ്റിൻ ജോൺ എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥി. അടിയന്തരാവസ്ഥയുടെ കരാളകാലം കൊന്നുകുഴിച്ചുമൂടിയ രാജനും ഒരു എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു. എന്റെ മകന് എന്തുപറ്റിയെന്ന് അന്വേഷിച്ച് വേദന തിന്നാണ് രാജന്റെ അച്ഛൻ പ്രഫ. ടി.വി. ഈച്ചരവാര്യർ എന്ന കേരളത്തിലെ എക്കാലത്തേയും ദുഃഖഭരിതനായ അച്ഛൻ മരിച്ചുപോയത്.

നീന്തൽ വിദഗ്ധനായ, പൂർണ ആരോഗ്യവാനായ എന്റെ മകൻ എങ്ങിനെയാണ് ഇത്തിരിപ്പോന്ന ഒരു നീന്തൽക്കുളത്തിൽ അസ്തമിച്ചുപോകുകയെന്ന് ചോദിച്ചു വീണ്ടുമൊരു പിതാവ് നമ്മുടെ മനസാക്ഷിക്ക് മുന്നിൽ നിൽക്കുന്നു. ആലുവ തെക്കേ വാഴക്കുളം മാളിയേക്കൽ വീട്ടിൽ ജോൺ സേവ്യർ! നീതിയുടെ ഉദയം കാണാതെ അടങ്ങില്ലെന്ന ശപഥത്തോടെ നടത്തുന്ന നിയമപോരാട്ടത്തിന് ഏഴ് വയസ്. ഇതിനിടയിലെല്ലാം നീതിന്യായ പീഠം ആ പാവം അച്ഛനോട് അലിവ് കാട്ടാറുണ്ട്. കേസ് പുനരന്വേഷിക്കാൻ ഉത്തരവിടും. 2014 ജൂലൈ 15ന് ഗസ്സിയബാദിലെ പ്രത്യേക സിബിഐ കോടതി നീന്തൽക്കുളത്തിൽ മുങ്ങുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായി മരിച്ചതാണെന്ന സിബിഐയുടെ റിപ്പോർട്ടിനെ തള്ളിക്കളയുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നിട്ടും ഒന്നും സംഭവിച്ചില്ല.

മരിച്ചിട്ടും എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നതെന്ന് ചോദിച്ചു വേദനിച്ചു മരിച്ച ഈച്ചരവാര്യറെ പോലെ തന്നെ, കൊന്നിട്ടും നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ മഴയത്ത് നിറുത്തിയിരിക്കുന്നതെന്ന് ഉറക്കെ ചോദിച്ചുകൊണ്ട് ജീവിക്കുകയാണ് ജോൺ എന്ന പ്രവാസിയായ ആ അച്ഛൻ.

മകന്റെ കുഴിമാടത്തിൽ നിന്ന് തുടങ്ങിയ പോരാട്ടം

2009 ഒക്‌ടോബർ 21, രാവിലെ ഒമ്പത് മണി. തെക്കേ വാഴക്കുളം ഉണ്ണി മിശിഹ പള്ളി സെമിത്തേരി. മരിച്ചതിന്റെ 49ാം ദിവസം, മറമാടിയതിന്റെ 46ാം ദിവസം, ആ മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുക്കുന്നതും കാത്ത് എല്ലാവരും നിന്നു. ഡി.വൈ.എസ്‌പിമാർ മുതൽ കോൺസ്റ്റബിൾമാർ വരെ കാക്കിപ്പടയുടെ വൻനിര. ഉത്തരവാദപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും അടങ്ങുന്ന ജനക്കൂട്ടം വേറെയും. എല്ലാവരും മുഖ കവചം ധരിച്ച്, കുഴിമാന്തുമ്പോൾ വരാനിടയുള്ള ദുർഗന്ധത്തെ നേരിടാൻ സജ്ജരായി നിൽക്കുകയാണ്. അവിടെ മുഖകവചം ധരിക്കാതെ ഒരാളെയുണ്ടായിരുന്നുള്ളൂ.ആ മകന്റെ അച്ഛൻ. ഏക മകന്റെ അരുമയായ ഗന്ധം ആ പിതാവിന് എങ്ങിനെ ദുർഗന്ധമാകും? കല്ലറയിലേക്ക് നോക്കിനിൽക്കുമ്പോൾ പൂർവജന്മ ബന്ധങ്ങളുടെ മണ്ണടരുകളെ ഭേദിക്കുന്ന പിറവിയുടെ ഞരക്കങ്ങൾ ജോൺ സേവ്യറുടെ ഹൃദയത്തെ കൊളുത്തിപ്പിടിച്ചു.

കിലോമീറ്ററുകളോളം അകലെ അങ്കമാലിയിലെ മഞ്ഞപ്രയിൽനിന്നെത്തിയ കുഴിവെട്ടുകാരൻ മണ്ണുമാന്തൽ തുടരുകയാണ്. തോർത്തുകൊണ്ട് അയാളും മുക്ക് മറച്ച് മുറുക്കി കെട്ടിയിട്ടുണ്ട്. ചീഞ്ഞ ശവമെടുക്കാൻ സമീപത്തെ കുഴിവെട്ടുകാർ ആരും തയാറില്ലാതെ വന്നപ്പോൾ വിദൂരദേശത്തുനിന്ന് കണ്ടെത്തി വലിയ പണച്ചെലവിൽ കൊണ്ടുവന്നതാണ്. മണ്ണുമാറി, ആറടി കുഴിയിൽ പെട്ടി തെളിഞ്ഞു. അന്ന് തന്റെ ഹൃദയത്തോടൊപ്പം ആ അച്ഛൻ ഇറക്കിവച്ച് മണ്ണുവലിച്ചിട്ട അതേ പെട്ടി. കുഴിയിൽനിന്ന് അതുയർത്തുമ്പോഴേക്കും ചുറ്റും നിരന്നുനിന്നവർ ഒന്ന് പിന്നാക്കം ആഞ്ഞു, കാണാനാവാത്ത കാഴ്ചയിലേക്ക് കണ്ണ് നടാൻ മടിച്ച്.

കുഴിക്ക് പുറത്തെത്തിയ പെട്ടിയുടെ അടുത്തേക്ക് ജോൺ നടന്നു. മൂടി പതിയെ വലിച്ചുതുറന്നു. അരുതായ്ക കാണാൻ മടിച്ച് പിടച്ചുകൊണ്ടിരുന്ന ആളുകളുടെ കണ്ണുകൾ മിഴിച്ചുപോയി. സ്യൂട്ട് ധരിപ്പിച്ച് പൂക്കളാൽ മൂടി പെട്ടിയിൽ കിടത്തിയ അതേ രൂപം ഒരു കേടും പുറത്തറിയിക്കാതെ നീണ്ടുനിവർന്ന്...! പൂക്കൾ മാത്രം വാടിയുണങ്ങിയിരിക്കുന്നു. ദുർഗന്ധമേയില്ല. മുഖം മറച്ചിട്ടിരുന്ന വെള്ള തൂവാല ജോൺ എടുത്തുമാറ്റി. അപ്പോൾ ആ ഉള്ളൊന്ന് പിടഞ്ഞു. അന്ത്യകൂദാശക്കുശേഷം തൂവാല അവസാനമായി പുതപ്പിച്ചതും ആ കരങ്ങളായിരുന്നല്ലോ. ഉറങ്ങിയതുപോലുള്ള ഭാവത്തിൽ ഓമനത്വം വിട്ടുമാറാത്ത ആ മുഖം. ജോണിന്റെ ഹൃദയം ഒന്ന് പിടഞ്ഞു.

പൊലീസ് സേനയുടെ അകമ്പടിയിൽ മൃതദേഹം എറണാകുളം ജില്ല ആശുപത്രിയിലേക്ക്. അവിടെ മോർച്ചറിയിൽ ആലുവ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ശ്രീകുമാരിയുടെയും മറ്റ് രണ്ട് സീനിയർ ഡോക്ടർമാരുടെയും നേതൃത്വത്തിൽ ശരീരം വീണ്ടും വെട്ടിക്കീറി. ഓരോ ആന്തരികാവയവങ്ങളും പുറത്തെടുത്ത് വിശദമായി പരിശോധിച്ചു. മോർച്ചറിയുടെ തിണ്ണയിൽ ഉറച്ച മനസോടെ നിന്ന ജോൺ ഒരുവേള അകത്തെ പോസ്റ്റുമോർട്ടം ടേബിളിലേക്ക് ഒന്ന് പാളിനോക്കി. മകന്റെ ശരീരം പല കഷണങ്ങളായി മേശപ്പുറത്ത്! കണ്ണുകൾ തളർന്നുപോയി. കാഴ്ച കലങ്ങി. നെഞ്ച് കിടുകിടുത്തു.

പുതിയ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. നോയിഡയിലെ സർക്കാർ പോസ്റ്റുമോർട്ടം സെന്ററിലെ ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തള്ളുന്നതായിരുന്നു അത്. ആദ്യ പോസ്റ്റുമോർട്ടത്തിൽ ആന്തരികായവങ്ങളൊന്നും തൊട്ടിട്ടേയുണ്ടായിരുന്നില്ല! പോസ്റ്റുമോർട്ടം നടത്തിയെന്ന് വരുത്തി തുറന്ന ശരീരം തിരികെ അടച്ചു തുന്നിക്കെട്ടുകയായിരുന്നു എന്ന് വ്യക്തമായി.

തലക്കേറ്റ ക്ഷതവും വെള്ളത്തിൽ മുങ്ങിയതും മരണത്തിന് സംയുക്ത കാരണമായി എന്ന് രണ്ടാം പോസ്റ്റുമോർട്ടം റിപ്പോർട്ട് പറഞ്ഞപ്പോൾ ആദ്യത്തേതിൽ മുങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതെമന്നാണ് പറഞ്ഞിരുന്നത്. ശരീരത്തിലുണ്ടായിരുന്ന പരിക്കുകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ എടുത്ത ഡോ. ശ്രീകുമാരി അവ കൂടുതൽ വിദഗ്ധ പരിശോധനക്ക് ഉന്നത സൗകര്യങ്ങളുള്ള ലബോറട്ടറികളിലേക്ക് അയച്ചു.

കേരളത്തിലെ ഏറ്റവും വിദഗ്ധ പത്തോളജിസ്റ്റായ ഡോ. ബലരാമനാണ് അന്തിമ പരിശോധന നടത്തിയത്. അദ്ദേഹം തയാറാക്കിയ റിപ്പോർട്ട് ജോണിന്റെ സംശയങ്ങളെ ശരിവച്ചുകൊണ്ട് കൃത്യതയോടെ ചുണ്ടിക്കാട്ടി, മരണത്തിലേക്ക് നയിച്ചത് ബാഹ്യമായും ആന്തരികമായും ശരീരത്തിനേറ്റ പരിക്കുകളാണെന്ന്.

അതിങ്ങനെ എണ്ണിപ്പറഞ്ഞു: 1) മരണം സംഭവിക്കുന്നതിനും ഏറെ മുമ്പേ പരിക്കുകളേറ്റിരുന്നു. 2) ആന്തരിക രക്തസ്രാവമുണ്ടായി ചിലയിടങ്ങളിൽ രക്തം കട്ടപ്പിടിച്ചതായി കണ്ടു. 3) വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പുതന്നെ പലതവണ അബോധാവസ്ഥയിലായി. 4) തലച്ചോറിൽ മാത്രമല്ല, വൃക്കകളിലും പരിക്കേറ്റിരുന്നു. വൃക്കയിൽനിന്ന് മുറിവേറ്റവിധം രക്തസ്രാവമുണ്ടായി. 5) ഒരു ബ്ലണ്ടായ ഉപകരണം കൊണ്ടാണ് പരിക്കുകളേറ്റത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടും അവയവ പരിശോധന ഫലങ്ങളും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഉമാദത്തനും കണ്ടെത്തലുകളെ ശരിവച്ചു. പോസ്റ്റുമോർട്ടം നടപടികൾ മുഴുവൻ ജോൺ വീഡിയോയിലും ഫോട്ടോയിലുമാക്കാൻ ഏർപ്പാടാക്കിയിരുന്നു. ഇപ്പോഴും അതെല്ലാം സൂക്ഷിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് പുനരന്വേഷണ നടപടികൾ സ്വീകരിച്ചു. എ.എസ്‌പി, ഡി.വൈ.എസ്്.പി, സർക്കിൾ ഇൻസ്‌പെകടർ, സബ് ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്ന നാലംഗ ക്രൈം ഡിറ്റാച്ചുമെന്റ് സംഘത്തെ നോയിഡയിലേക്ക് അയച്ചു.

നേര് അറിയിക്കാതെ സിബിഐ

വലിയ ആവേശത്തോടെ ഡൽഹിയിലേക്ക് പോയ പൊലീസ് സംഘം സെൻട്രൽ ഏജൻസി അന്വേഷിക്കണം എന്ന റിപ്പോർട്ടുമായാണ് 10 ദിവസത്തിനുശേഷം മടങ്ങിവന്നത്. പൊലീസിന്റെ ചലനം അവിടെ അവസാനിക്കുകയായിരുന്നു. പിന്നെയൊന്നുമുണ്ടായില്ല. ഒരു കാര്യം ജോൺ ഓർക്കുന്നു, പോയപ്പോഴുണ്ടായ ആവേശം സംഘത്തിന് തിരികെ വരുമ്പോഴുണ്ടായിരുന്നില്ല! കേരള പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കേന്ദ്ര ഏജൻസിയുടെ അന്വേഷണവും കാത്തിരുന്ന് നിരാശനായ ജോൺ അഞ്ചുമാസത്തിന് ശേഷം കേരള ഹൈക്കോടതിയിൽ റിട്ട് കൊടുത്തു. കേസ് ഗൗരവമായി പരിഗണിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. എട്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയെ ചുമതലപ്പെടുത്തി.

കുറച്ചുദിവസത്തിനകം തന്നെ ജോൺ സേവ്യറിന് എ.ജി അഗർവാൾ എന്ന സിബിഐ ഓഫീസറിൽനിന്ന്, കേസ് അന്വേഷിക്കുന്നത് താനാണെന്ന് അറിയിച്ചുകൊണ്ട് ഒരു ഈമെയിൽ സന്ദേശം ലഭിച്ചു. ശേഷം എട്ടുമാസം കഴിഞ്ഞു. ഒരു അനക്കവുമുണ്ടായില്ല. ഇതിനിടയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം ജോൺ കത്തയക്കുന്നുണ്ടായിരുന്നു. 11മാസം കഴിഞ്ഞിട്ടും ഒരു അന്വേഷണ പുരോഗതിയും കാണാതായപ്പോൾ സിബിഐക്കെതിരെ കോടതയലക്ഷ്യ ഹർജി കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തു. േകാടതിയിൽ ഹാജരായ സിബിഐ അന്വേഷണ നടപടി പൂർത്തീകരിക്കാൻ മൂന്നുമാസത്തെ സമയം കൂടി ഇരന്നുവാങ്ങി.

ആദ്യം മുതലെ സിബിഐയുടെ സമീപനങ്ങളിൽ ഒരു പന്തികേട് ജോണിന് തോന്നിയിരുന്നു. 14ാം മാസത്തിൽ ക്ലോഷർ റിപ്പോർട്ട് ഗസ്സിയാബാദിലെ സിബിഐയുടെ പ്രത്യേക കോടതിയിൽ സമർപ്പിച്ചു. പകർപ്പ് എറണാകുളത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) കോടതിയിലേക്കുമയച്ചു. രണ്ട് കോടതികളിൽനിന്നും സിബിഐ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ച് ജോണിന് കത്തുവന്നു. രണ്ടാം പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളെ തള്ളിക്കളയുന്നതും ഹൃദയാഘാതം മൂലം മരിച്ചതാണെന്ന ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട് ശരിവെയ്ക്കുന്നതുമായ ആ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ജോൺ മറുപടി നൽകി.

അതിനോടൊപ്പം സി.ജെ.എം കോടതിയിൽ പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനും മുൻ എംഎ‍ൽഎയുമായ അഡ്വ. സെബാസ്റ്റ്യൻ പോളിനെയും അദ്ദേഹത്തിന്റെ നിർേദശമനുസരിച്ച് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ സുബൈർ അഹ്മദ് ഖാനെ ഗസ്സിയബാദ് കോടതിയിലും നിയമിച്ച് കേസുമായി മുന്നോട്ടുപോകാൻ തയാറാണെന്ന് ജോണ കോടതികളെ അറിയിച്ചു. രണ്ടുവർഷമാണ് കേസ് വാദവും വിചാരണയുമായി നീണ്ടത്.

ജെസ്റ്റിന്റെ ജീവിതവും മരണവും, ഒരു ഫ്‌ളാഷ് ബാക്ക്

റിയാദിലെ അദൗലിയ യൂണിവേഴ്‌സൽ കമ്പനിയിൽ ലോജിസ്റ്റിക് മാനേജരായ ജോൺ സേവ്യറിനും റിയാദിലെ കിങ് സുഊദ് മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്‌സായ അന്നാ ജോണിനും മരുന്നും മന്ത്രവുമായി ആറുവർഷം കാത്തിരുന്ന് കിട്ടിയതാണ് അവനെ. മകനും മകളുമൊക്കെയായി ഒറ്റക്കൊരു ജെസ്റ്റിൻ. നിലത്തും തലയിലും വെക്കാതെ നെഞ്ചിലേറ്റി അവർ ലാളിച്ചു. മീശപൊടിയുന്ന കൗമാരത്തിലും ലാളന നീണ്ടു. മിടുക്കനായിരുന്നു അവൻ, സുമുഖനും. ദൃഢഗാത്രനായ അവന് നല്ല ഉയരവുമുണ്ടായിരുന്നു. 18ാം വയസിൽ ആറടി ഒരിഞ്ച്. നീന്തൽ, കുതിരയോട്ടം, ബാസ്‌ക്കറ്റ് ബാൾ, വാട്ടർ പോളോ എന്നിവയിലെല്ലാം പ്രായം വിസ്മയിച്ച കഴിവ് ്രപകടിപ്പിച്ചു. യേർക്കാഡ് മൗണ്ട് ഫോർട്ട് സ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾതല വാട്ടർപോളോ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ മിടുക്കൻ നീന്തലിലും അനുപമമായ കഴിവ് പ്രകടിപ്പിച്ചു.

അങ്ങിനെയൊരു കുട്ടി നീന്തൽക്കുളത്തിലെ വെറും നാലര അടി ആഴത്തിൽ മുങ്ങിമരിച്ചുവെന്ന് പറയുമ്പോൾ താനെന്തിന് വിശ്വസിക്കണമെന്ന് ജോൺ സേവ്യർ ചോദിക്കുമ്പോൾ ഇപ്പോഴും സ്വരത്തിൽ രോഷം കത്തുന്നു. അവൻ മുങ്ങിത്താണു എന്ന് വാഴ്‌സിറ്റി അധികൃതർ ചൂണ്ടിക്കാണിച്ച ഭാഗത്തിന്റെ ആഴം വെറും നാലര അടിയായിരുന്നു. നീന്തൽക്കുളത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്തിനുപോലും ആറടിയിൽ കൂടുതലില്ല.

18വയസിനിടെ ഏതെങ്കിലും തരത്തിലുള്ള അസുഖം ഉണ്ടായിട്ടുമില്ല. സംഭവം നടന്ന ദിവസം യൂണിവേഴ്‌സിറ്റിയിലെ വാർഡനടക്കമുള്ളവർ ചോദിച്ച് കുറ്റപ്പെടുത്താൻ ്രശമിച്ചത് മോന് ഹൃദ്രോഗമുള്ളത് എന്തിന് മറച്ചുവച്ചു എന്നാണ്. ഇല്ലാത്ത രോഗം എങ്ങിനെ ഒളിച്ചുവെക്കാനാണ്?

ഏഴാം ക്ലാസുവരെ റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചത്. എട്ടാം ക്ലാസിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായ തമിഴ്‌നാട്ടിലെ യേർക്കാഡ് മൗണ്ട് ഫോർട്ടിൽ എത്തിയത്. സ്‌കൂൾ കാമ്പസിലെ 14 അടി വെള്ളമുള്ള നീന്തൽക്കുളത്തിലാണ് നീന്തൽ പഠിച്ചത്, 12 വയസുള്ളപ്പോൾ. റിയാദിലും യേർക്കാഡും ഹെൽത്ത് ക്ലബുകളിലെ പതിവ് സന്ദർശകനുമായിരുന്നു. ആരോഗ്യം കാര്യമായി തന്നെ അവൻ ്രശദ്ധിച്ചിരുന്നു.

ഡിസ്റ്റിങ്ഷനോടെ 12ാം ക്ലാസ് വിജയിച്ചപ്പോൾ ഏറോസ്‌പെയിസ് എൻജിനീയറിങ്ങിലും ഏവിയോണിക്‌സിലും ഒരേസമയം ബിരുദം ലഭിക്കുന്ന റൗമഹ ഡിഗ്രി പ്രോഗ്രാമിൽ ആകൃഷ്ടനായാണ് അമിറ്റിയിൽ 2009ൽ ചേർന്നത്. ആദ്യവർഷ വിദ്യാർത്ഥികൾക്ക് കാമ്പസിലും ഹോസ്റ്റലിലുമെല്ലാം പ്രത്യേക സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മാതാപിതാക്കൾക്ക് തുല്യമായ സംരക്ഷണവും പരിചരണവും ഹോസ്റ്റലിൽ ലഭിക്കുമെന്നുമുള്ള അധികൃതരുടെ ഉറപ്പാണ് പ്രധാനമായും ആ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജോൺ പറയുന്നു. 

അമിറ്റിയിലെത്തിയ ആദ്യ നാളുകളിൽ അവൻ വളരെ സന്തോഷവാനായിരുന്നെങ്കിലും മുതിർന്ന ചില വിദ്യാർത്ഥികളുടെ പെരുമാറ്റം സംബന്ധിച്ച് പിന്നീട് അവന് പരാതികൾ ഉണ്ടായി തുടങ്ങിയിരുന്നു. ഇക്കാര്യങ്ങളൊക്കെ മൗണ്ട് ഫോർട്ടിലെ തന്റെ പഴയ സഹപാഠികളോട് അവൻ പങ്കുവച്ചിരുന്നു. ഈ കുട്ടികളിൽനിന്ന് സിബിഐ മൊഴിയെടുത്തിട്ടുണ്ട്.

റാഗിങ്ങിനെ കുറിച്ചും കാമ്പസിലെ ചില വിദ്യാർത്ഥികളുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുമെല്ലാം സുഹൃത്തുക്കളോട് മാ്രതമല്ല ഒന്നുരണ്ട് തവണ തന്നോടും പറഞ്ഞിട്ടുണ്ടെന്നും കോളജ് മാറിയാലോ എന്നൊരു ചിന്ത പങ്കുവച്ചെന്നും ജോൺ ഓർക്കുന്നു. ഏതായാലും സെപ്റ്റംബർ അവസാനത്തിലെ പാദവാർഷിക അവധിവരെ കാത്തിരിക്കാൻ അവനോട് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അങ്ങെത്തും മുമ്പുതന്നെ വിധി അവധിക്കാലം ്രപഖ്യാപിച്ചു.

തിരുവോണദിവസം വന്ന ദുരന്തവാർത്ത

2009ലെ തിരുവോണത്തിന്റെ തലേരാത്രിയിലാണ് മകനുമായി അച്ഛനും അമ്മയും അവസാനം ഫോണിൽ സംസാരിച്ചത്. അത് റമദാൻ രാവായിരുന്നു. സൗദി അറേബ്യയിൽ രാവ് അപ്പോൾ പകലാണ്. കമ്പനികളെല്ലാം രാത്രി വൈകിയും പ്രവർത്തിക്കും. ഡ്യൂട്ടിക്ക് പോകാനിറങ്ങുന്നതിന് തൊട്ടുമുമ്പ്, അതായത് സൗദി സമയം രാത്രി എട്ടിന് ജോൺ മകെന വിളിച്ചു. ബാസ്‌ക്കറ്റ് ബാൾ കളിച്ചെന്നും കാൽമുട്ടിന് ഒരു ചതവ് പറ്റിയെന്നും അവൻ അപ്പോൾ പറഞ്ഞു. നടക്കാൻ പ്രയാസമുണ്ടെന്നും അവൻ ചിണുങ്ങി. ഏക മകനെ ഓമനിച്ച് വളർത്തിയതുകൊണ്ട് കൗമാരക്കാരനായപ്പോഴും കൊഞ്ചലും ചിണുങ്ങലും മാറിയിരുന്നില്ല.

പിന്നീടവൻ അമ്മയുമായും സംസാരിച്ചു. രാത്രി ഒരു മണിയോടെ കമ്പനിയിൽനിന്ന് തിരിച്ചെത്തി ജോണും ഭാര്യയും ഉറങ്ങാൻ കിടന്നു. മൊബൈൽ ഫോണുകൾ സൈലന്റ് മോദിലിട്ടാണ് ഉറങ്ങാൻ കിടക്കുക പതിവ്. അതുകൊണ്ട് തന്നെ തിരുവോണ ദിവസം രാവിലെ വന്ന കോളുകളൊന്നും ശബ്ദിച്ചില്ല. തങ്ങളുറങ്ങുമ്പോൾ കാതങ്ങൾക്കകലെ മകനും നിതാന്തമായ ഒരു ഉറക്കത്തിനുവേണ്ടി നീന്തൽക്കുളത്തിൽ മുങ്ങിത്താഴുകയാണെന്ന് അവരറിഞ്ഞിരുന്നില്ലല്ലോ.

ജോൺ സേവ്യറുടെ ഏക സഹോദരി ജെസി മുംബൈയിലെ ഭാരതീയ വിദ്യാഭവനിൽ അക്കൗണ്ടന്റാണ്. അവർ പതിവുപോലെ ഈ സമയം ജെസ്റ്റിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏക മകൾ ഹൃദ്രോഗം വന്ന് മരിച്ചതിൽ പിന്നെ ജെസിയും ഭർത്താവ് തോമസും സ്വന്തം മകനെ പോലെയാണ് ജെസ്റ്റിനെ കണ്ടിരുന്നത്. അമിറ്റിയിലെ രേഖകളിൽ ലോക്കൽ ഗാർഡിയനായി ചേർത്തിരുന്നതും ഇരുവരേയുമായിരുന്നു. കുറെനേരം ഫോണടിച്ചപ്പോൾ ആരോ എടുത്ത് ജെസ്റ്റിൻ അൽപം മുമ്പ് നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു എന്ന് പറഞ്ഞു. അപ്പോൾ വീട്ടിൽനിന്നിറങ്ങി ഓഫീസിലേക്ക് പോകാൻ വാഹനത്തിൽ കയറുകയായിരുന്ന ജെസി മോഹാലസ്യപ്പെട്ടുവീണു.

പിന്നീട് ഡൽഹിയിലുള്ള ബന്ധു നോബിളാണ് വിവരമറിയിക്കാൻ ജോൺ സേവ്യറെ വിളിച്ചുകൊണ്ടിരുന്നത്. പലരും വിളിച്ചു. സൗദി സമയം രാവിലെ 10മണിയോടെയാണ് ജോണും ഭാര്യയും ഉണരുന്നത്. അപ്പോഴേക്കും ഇരുവരുടേയും മൊബൈൽ ഫോണുകളിൽ നൂറുകണക്കിന് മിസ്ഡ് കോളുകൾ നിറഞ്ഞുകഴിഞ്ഞിരുന്നു. എന്നാൽ ആ കോളുകളിൽ ഒന്നുപോലും അമിറ്റി യൂണിവേഴ്‌സിറ്റിയിൽനിന്നുള്ളതായിരുന്നില്ല. അറിയിക്കാൻ ബാധ്യതപ്പെട്ട അവർ മാത്രം വിളിച്ചില്ല.

ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും കേരളത്തിൽനിന്നുമാക്കെ മുഴുവൻ ബന്ധുക്കളും അന്ന് ഉച്ചയോടെ അമിറ്റിയിലെത്തി. എന്നാൽ അവരെത്തുന്നതിന് മുമ്പുതന്നെ മൃതദേഹം നോയിഡയിലെ സർക്കാർ വക പോസ്റ്റുമോർട്ടം സെന്ററിലേക്ക് കൊണ്ടുപോയിരുന്നു. അത് ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ തിരികെ കൊണ്ടുവന്ന് സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ വച്ചു. ബന്ധുക്കൾ മൃതദേഹം കണ്ട് വിവരം ജോണിനെ അറിയിച്ചു. കണ്ണുകൾ കലങ്ങിക്കിടക്കുന്നതായും കൺതടങ്ങളിൽ അസാധാരണമായി കറുത്തനിറം വ്യാപിച്ചിരിക്കുന്നതായും. ജോണിന്റെ സംശയങ്ങളുടെ തുടക്കം ഈ വിവരങ്ങളിൽനിന്നായിരുന്നു.

പിറ്റേന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. വെറും ഒരു മണിക്കൂറിനുള്ളിൽ 'ദൗത്യം' നിർവഹിച്ച് ഡോക്ടർ മൃതദേഹം മടക്കിക്കൊടുത്തു. കൂടെ റിപ്പോർട്ടും. മൃതദേഹം കൊച്ചിയിൽ കൊണ്ടുവരുമ്പോൾ എത്തിയാൽ മതിയെന്ന് ബന്ധുക്കൾ നിർദ്ദേശിച്ചതിനാൽ ജോണും ഭാര്യയും സെപ്റ്റംബർ ആറിനാണ് സൗദിയിൽനിന്ന് യാത്ര തിരിച്ചത്. അതിന്റെ തലേദിവസം മൃതദേഹം കൊച്ചിയിൽ കൊണ്ടുവരികയും ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു.

മകന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിയ ദിവസം വിമാനത്താവളം ജനനിബിഡമായിരുന്നത് ജോൺ ഓർക്കുന്നു. ചെന്നൈയിലെ ആശുപ്രതിയിൽ മരിച്ച മേഴ്‌സി രവിയുടെ മൃതദേഹം അന്ന് അതേസമയത്താണ് അവിടെയെത്തിയത്. ഒരേസമയമാണ് ഇരു മൃതദേഹങ്ങളും പുറത്തേക്കുവന്നതും. വർഷങ്ങൾക്കുശേഷം പ്രവാസികാര്യ മന്ത്രി വയലാർ രവി റിയാദ് സന്ദർശിച്ചപ്പോൾ ഒരു നിവേദനവുമായി പോയി കണ്ടിരുന്നു, അന്വേഷണത്തിന് ്രപവാസികാര്യ വകുപ്പിന്റെ സഹായം േതടി. അപ്പോൾ ഇക്കാര്യവും മന്ത്രിയോട് പറഞ്ഞു.

പ്രിയ പത്‌നിയുടെ ചേതനയറ്റ ശരീരത്തെ കുറിച്ചോർത്ത് കണ്ണുനിറക്കുകയും താൽപര്യപൂർവം നിവേദനം വാങ്ങുകയും ചെയ്ത മന്ത്രി ഒരു സഹായവും ചെയ്യാത്തതുപോകട്ടെ, സാധാരണ മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകുമ്പോൾ അവർ നാട്ടിലേക്ക് മടങ്ങിയ ശേഷം മന്ത്രാലയത്തിൽനിന്ന് പതിവായ അക്‌നോളഡ്ജ് കാർഡ് അയക്കൽ പരിപാടി പോലുമുണ്ടായില്ലെന്ന് ജോൺ അമർഷത്തോടെ പറയുന്നു.

മകനെ മറമാടി ഒരു മാസത്തിനുശേഷമാണ് അമിറ്റി യൂണിവേഴ്‌സിറ്റി കാമ്പസും ജീവനെടുത്ത നീന്തൽക്കുളവുമെല്ലാം കാണാൻ നോയിഡയിൽ പോയത്. അതെല്ലാം കണ്ടുകഴിഞ്ഞപ്പോഴാണ് മനസിലെ സംശയങ്ങൾ ബലപ്പെട്ടത്. നീന്തൽക്കുളത്തിലെ രജിസ്റ്റർ പരിശോധിച്ചപ്പോൾ സംഭവദിവസത്തെ എൻട്രികളെല്ലാം ഒരേ കൈപ്പടയിലുള്ളതാണെന്ന് കണ്ടെത്താനായി. നീന്തൽക്കുളത്തിൽ മുങ്ങിമരിക്കേണ്ട സാഹചര്യമില്ലെന്നും മനസിലായി. കാമ്പസിലാകെ 170 കാമറകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും നീന്തൽക്കുളത്തിലെ കാമറ ദൃശ്യങ്ങൾ ചോദിച്ചപ്പോൾ അവിടെ കാമറയില്ലെന്ന മറുപടിയാണ് യൂണിവേഴ്‌സിറ്റി അധികൃതരിൽനിന്ന് കിട്ടിയത്. കാമറ ഘടിപ്പിരുന്നത് കണ്ടെത്തി കാണിച്ചുകൊടുത്തപ്പോൾ അത് കേടാണെന്നായിരുന്നു മറുപടി.

കാമ്പസിൽ നിന്നിറങ്ങി നേരെ പോയത് കേന്ത്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അടുത്തേക്കായിരുന്നു. എല്ലാം അനുഭാവപൂർവം കേട്ട അദ്ദേഹം അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതിക്കും കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും കേരള ഡി.ജി.പി ജേക്കബ് പുന്നൂസിനും മൂന്ന് കത്തുകൾ തന്നു. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ ആഭ്യന്തരമന്ത്രാലയം പൊലീസിന് നിർേദശം നൽകി. ഡി.ജി.പി അതിന് അന്നത്തെ എറണാകുളം ഐ.ജി വിൻസൻ എം. പോളിന് ചുമതലപ്പെടുത്തി.

മകനെ എക്കാലത്തും മഴയത്ത് നിറുത്തില്ല

സത്യം കണ്ടെത്തി ലോകസമക്ഷം അവതരിപ്പിക്കുംവരെ പോരാട്ടം തുടരുകതന്നെ ചെയ്യും എന്ന ദൃഢനിശ്ചയത്തിന്റെ രൂക്ഷതയുള്ള ആ കണ്ണുകളിൽനിന്ന് പക്ഷെ, നീതിന്യായ ഇടനാഴികളിലെ മൂന്നുവർഷത്തെ അലച്ചിലിന്റെ വെയിലും ഏക മകന്റെ വിരഹം തീർത്ത നഷ്ടബോധത്തിന്റെ വേദനയും കണ്ണീരും വായിച്ചെടുക്കാമായിരുന്നു. ജീവിതത്തിലെ സന്തോഷവും പ്രതീക്ഷയും ഉത്സാഹവും ജെസ്റ്റിനെന്ന വിടവിലൂടെ ചോർന്നുപോയി ഊഷരമായി തീർന്ന ജീവിതത്തിൽ ഇനി സമ്പാദിക്കുന്നതെല്ലാം മകന്റെ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണ വഴിയിൽ ചെലവഴിക്കാനുള്ളത് മാത്രമാണെന്ന് ജോൺ. ഇതുവരെ 40ലക്ഷം രൂപ ചെലവായി. ഇനിയും എത്രയും ചെലവഴിക്കും. നീതി പുലരുന്നതുവരെ.  ഈച്ചരവാര്യരെ പോലെ ചോദ്യം ബാക്കിയാക്കി താനൊടുങ്ങില്ലെന്ന് ആ അച്ഛൻ പറയുന്നു. മകനെ അധികാലം മഴയത്തുതന്നെ നിറുത്താൻ ഞാൻ സമ്മതിക്കില്ല!!

മകന്റെ ഓർമക്കായി അവന്റെ പേരിൽ ഒരു വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്: www.justinjohn.com. മകനോടെന്നപോലെ ഈ വെബ്‌സൈറ്റിനെ പരിപാലിച്ചാണ് സമയം നീക്കുന്നത്. തങ്ങളുടെ നിത്യ ചെലവിനും കേസ് നടത്തിപ്പിനുമുള്ളത് കഴിഞ്ഞ് ബാക്കിവരുന്ന തങ്ങളുടെ സമ്പാദ്യം ജെസ്റ്റിൻ ഫൗണ്ടേഷൻ എന്ന പേരിൽ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവെക്കുന്നു. കൗമാരം പിന്നിടാത്ത മക്കളെ കേരളത്തിന് പുറത്തേക്ക് ഉപരിപഠനത്തിന് അയക്കുന്നതിനെ കുറിച്ച് ചോദിച്ചാൽ ഒറ്റ വാക്കിൽ പെട്ടെന്നാണ് മറുപടി, 'അരുതേ!'

(ഗൾഫ് മാധ്യമത്തിന്റെ റിയാദ് പ്രതിനിധിയാണ് ലേഖകനായ നജിം കൊച്ചുകലുങ്ക് )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP