Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സന്നിധാനത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഒൻപതുപേർ അറസ്റ്റിൽ; നടപടി ആറുമണിക്കൂറിനകം ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങണമെന്ന നിബന്ധന ലംഘിച്ചതിന്; ബിജെപി സർക്കുലർ പ്രകാരം കൊല്ലത്ത് നിന്ന് എത്തിയവരാണ് ഇവരെന്നും നിരോധനാജ്ഞ ലംഘിച്ചെന്നും പൊലീസ്; അറസ്റ്റ് ബിജെപി എംപിമാർക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായി; നാമജപപ്രതിഷേധത്തിൽ അറസ്റ്റിലായ ദേവസ്വം ജീവനക്കാരന് സസ്‌പെൻഷൻ; വലിയ നടപ്പന്തലിൽ നിയന്ത്രണം ഭാഗികമായി നീക്കിയെന്ന് തീർത്ഥാടകർക്ക് പൊലീസ് അറിയിപ്പ്

സന്നിധാനത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഒൻപതുപേർ അറസ്റ്റിൽ; നടപടി ആറുമണിക്കൂറിനകം ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങണമെന്ന നിബന്ധന ലംഘിച്ചതിന്; ബിജെപി സർക്കുലർ പ്രകാരം കൊല്ലത്ത് നിന്ന് എത്തിയവരാണ് ഇവരെന്നും നിരോധനാജ്ഞ ലംഘിച്ചെന്നും പൊലീസ്; അറസ്റ്റ്  ബിജെപി എംപിമാർക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായി; നാമജപപ്രതിഷേധത്തിൽ അറസ്റ്റിലായ ദേവസ്വം ജീവനക്കാരന് സസ്‌പെൻഷൻ; വലിയ നടപ്പന്തലിൽ നിയന്ത്രണം ഭാഗികമായി നീക്കിയെന്ന് തീർത്ഥാടകർക്ക് പൊലീസ് അറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: സന്നിധാനത്ത് കസ്റ്റഡിയിൽ എടുത്ത ഒമ്പതുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറുമണിക്കൂറിനകം ദർശനം കഴിഞ്ഞിറങ്ങണമെന്ന നിബന്ധന ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബിജെപി സർക്കുലർ പ്രകാരം എത്തിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസെടുത്തതെന്നും പൊലീ്‌സ് വ്യക്തമാക്കി.
അതിനിടെ, ഭക്തർക്ക് വലിയ നടപ്പന്തലിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൊലീസ് ഭാഗികമായി നീക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് തീരുമാനം. ഇവിടെ ഭക്തർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ടാകും.

ഒൻപതുപേരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ, എംപിമാരായ വി.മുരളീധരൻ, നളിൻകുമാർ കട്ടീൽ എന്നിവർക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായാണ് അറസ്റ്റ് നടന്നിരിക്കുന്നത്. സന്നിധാനം പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ച എംപിമാർക്ക് ഇത് കരുതൽ കസ്റ്റഡി മാത്രമാണെന്നും പിന്നീട് വിട്ടയയ്ക്കുമെന്നുമുള്ള ഉറപ്പാണ് നൽകിയത്. ഇതിനെ തുടർന്നാണ് വി.മുരളീധരനും, നളിൻകുമാർ കട്ടീലും പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ, നിരോധനാജ്ഞ ലംഘിച്ച സാഹചര്യത്തിലാണ് അറസ്‌റ്റെന്ന് പൊലീസ് വിശദീകരിക്കുന്നു. മജിസ്‌ട്രേറ്റിന് മുന്നിൽ ഇവരെ ഹാജരാക്കിയ ശേഷം ജാമ്യമെടുക്കാവുന്നതാണെന്നും സന്നിധാനത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നേരത്തെ, ഇവരെ ആരുപറഞ്ഞിട്ടാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഇവർക്ക് ദർശനം നടത്താൻ കഴിയാത്ത എന്തുസാഹചര്യമാണ് ഉള്ളതെന്നും വി.മുരളീധരൻ എംപി ചോദിച്ചു. ഇവരെ വിട്ടയയ്ക്കുമെന്ന പൊലീസ് ഉറപ്പിനെ തുടർന്ന് ബിജെപി നേതാക്കൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, സന്നിധാനത്ത് നവംബർ 18ന് രാത്രിയിൽ നാമജപം നടത്തിയവരോടൊപ്പം ചേർന്ന് പ്രശ്‌നമുണ്ടാക്കിയതിന് അറസ്റ്റിലായ ദേവസ്വം ബോർഡ് ജീവനക്കാരനെ സസ്‌പെൻഡ്് ചെയ്തു. തൃക്കാരിയൂർ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചർ പുഷ്പരാജനെയാണ് സസ്‌പെൻഡ് ചെയ്തത്. പറവൂർ ദേവസ്വം അസി. കമ്മീഷണർ ഓഫീസിൽ നിന്നും ശബരിമല ഡ്യൂട്ടിക്കായി റിലീവ് ചെയ്ത് ഇയാൾ ഡ്യൂട്ടിക്കു ജോയിൻ ചെയ്യാതെ ശബരിമല നട അടയ്ക്കുന്ന സമയത്തും തുടർന്നും അതീവ സുരക്ഷാ മേഖലയിൽ നാമജപക്കാർക്കൊപ്പം ചേർന്ന് പ്രശ്‌നമുണ്ടാക്കുകയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുകയുമായിരുന്നു. 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തതിനെ തുടർന്നാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്.ദേവസ്വം കമ്മീഷണർ എൻ.വാസു ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്

അതിനിടെ, ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് അറസ്റ്റിലായ ആർഎസ്എസ് നേതാവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മലയാറ്റൂർ ആയുർവേദ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റായിരുന്ന ആർ. രാജേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.

സന്നിധാനത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് രാജേഷ് പൊലീസിന്റെ പിടിയിലാവുന്നത്. ആർഎസ്എസ് ജില്ലാ കാര്യദർശിയും ശബരിമല ജില്ലാ സംയോജകനുമാണ് ഇയാൾ. ആർഎസ്എസ് സേവനസംഘടനയായ സേവാഭാരതിയിൽ സജീവ പ്രവർത്തകനായ രാജേഷിന്റെ പേരിൽ ഹർത്താലിന് വഴിതടഞ്ഞതിന് പെരുമ്പാവൂർ പൊലീസിൽ കേസുണ്ട്. ആർ.എസ്.എസിന്റെ മുൻ ജില്ലാ കാര്യവാഹക് ആയിരുന്നു. നിലവിൽ എറണാകുളം, മൂവാറ്റുപുഴ എന്നീ സംഘ ജില്ലകളുൾപ്പെടുന്ന വിഭാഗിന്റെ കാര്യകർതൃ സദസ്യനാണ്.

സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇവർ നാമജപം നടത്തിയിരുന്നത്. പ്രതിഷേധം നടത്തിയതിനെ തുടർന്ന് രാജേഷുൾപ്പെടെ 69 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

അതേസമയം, ശബരിമല വിഷയത്തിൽ നടത്തുന്ന സമരം യുവതി പ്രവേശനത്തിനെതിരല്ലെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക് വി.ഗോപാലൻ കുട്ടി പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന സമരത്തിന്റേയും പ്രതിഷേധത്തിന്റേയും അടിസ്ഥാനം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നതല്ല. അങ്ങനെയാണെന്ന് എല്ലാവരും വ്യാഖ്യാനിക്കുകയാണ്. ശബരിമലയെ തകർക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെയും ഗൂഢപ്രവർത്തനത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപ്പാക്കാൻ ധൃതികാണിക്കുന്നതിന് മുമ്പ് തന്ത്രിയേയും രാജകുടുംബത്തേയും കണ്ട് ആലോചനകൾ നടത്തണമായിരുന്നു. അവരുമായി ചർച്ച ചെയ്ത ശേഷമാണ് കോടതി വിധി നടപ്പാക്കേണ്ടതെന്നും ഗോപാലൻ കുട്ടി പറഞ്ഞു. യുവതി പ്രവേശനത്തിനെതിരെയുള്ള സമരമല്ല തങ്ങളുടേതെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞിരുന്നെങ്കിലും പിന്നീട് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP