Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹർത്താലിലെ വ്യാപക അക്രമത്തിൽ 745 അറസ്റ്റ്; കരുതൽ തടങ്കലിൽ 628 പേർ; തലശ്ശേരിയിലും തിരുവനന്തപുരത്തും മലപ്പുറത്തും ബോംബേറ്; കലാപം ലക്ഷ്യമിട്ട് വ്യാപക അക്രമം അഴിച്ച് വിട്ട് ഹർത്താൽ അനുകൂലികൾ; പലയിടത്തും തെരുവിൽ തമ്മിലടിച്ച് ബിജെപി സിപിഎം പ്രവർത്തകർ; സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാത്ത പാലക്കാട് നഗരത്തിൽ നിരോധനാജ്ഞ; കെഎസ്ആർടിസിക്ക് കല്ലെറിഞ്ഞും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കിയും പ്രതിഷേധം; യുവതീപ്രവേശനത്തിലെ ഹർത്താലിൽ യുദ്ധക്കളമായി കേരളം

ഹർത്താലിലെ വ്യാപക അക്രമത്തിൽ 745 അറസ്റ്റ്; കരുതൽ തടങ്കലിൽ 628 പേർ; തലശ്ശേരിയിലും തിരുവനന്തപുരത്തും മലപ്പുറത്തും ബോംബേറ്; കലാപം ലക്ഷ്യമിട്ട് വ്യാപക അക്രമം അഴിച്ച് വിട്ട് ഹർത്താൽ അനുകൂലികൾ; പലയിടത്തും തെരുവിൽ തമ്മിലടിച്ച് ബിജെപി സിപിഎം പ്രവർത്തകർ; സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാത്ത പാലക്കാട് നഗരത്തിൽ നിരോധനാജ്ഞ; കെഎസ്ആർടിസിക്ക് കല്ലെറിഞ്ഞും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കിയും പ്രതിഷേധം; യുവതീപ്രവേശനത്തിലെ ഹർത്താലിൽ യുദ്ധക്കളമായി കേരളം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താൽ അവസാനിക്കുമ്പോൾ സംസ്ഥാനം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സംഘർഷഭരിതമായ കാഴ്‌ച്ചകളാണ് മിക്ക സ്ഥലങ്ങളിൽ നിന്നും പ്രകടമായത്. കെഎസ്ആർടിസി ബസ് അടക്കമുള്ള പൊതുമുതൽ അടിച്ച് തകർത്ത് നടന്ന ഹർത്താലിൽ ഉണ്ടായ നഷ്ടം ചെറുതല്ല. മാധ്യമപ്രവർത്തകർക്കടക്കം പരുക്കേറ്റ സംഘർഷങ്ങൾക്ക് പിന്നിലുള്ളവരെ പിടികൂടാനായി ഓപ്പറേഷൻ ബ്രോക്കൻ വിൻഡോ നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിടുകയും ചെയ്തു. സിഥിതിഗതികൾ സംഘർഷഭരിതമായി തുടരുന്ന പാലക്കാട് നഗര പ്രദേശത്തിൽ ഇന്ന് അർധരാത്രി മുതൽ നാളെ വൈകുന്നേരം ആറ് മണി വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹർത്താൽ സംഘർഷ ഭരിതമായപ്പോൾ നിരവധി സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും തകർക്കപ്പെട്ടു. പലയിടത്തും വലിയതോതിൽ സംഘർഷമുണ്ടായി. ഇതുവരെ 559 കേസുകളിലായി 745 പേരെ അറസ്റ്റ് ചെയ്തു. 628 പേരെ കരുതൽ തടങ്കലിലാക്കി. അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചു പാലക്കാട് സിപിഎം നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി ജില്ലാ ഓഫീസിന് നേരെ പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ബിജെപി ഒാഫിസിനുനേരെ കല്ലേറുണ്ടായി. പലർക്കും പരുക്കേറ്റു. തിരുവനന്തപുരം മലയിൻകീഴും നെടുമങ്ങാട്ടും വൻ സംഘർഷമുണ്ടായി.

സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി. കല്ലേറിൽ നിരവധിപേർക്ക് പരുക്കേറ്റു. പാലക്കാട് സിപിഐ ജില്ലാകമ്മിറ്റി ഒാഫിസിനുനേരെയുണ്ടായ അക്രമത്തിൽ 5 ബൈക്കുകളും 2 കാറും എറിഞ്ഞുതകർത്തു. ഒാഫിസിന്റെ ജനലുകളും നശിപ്പിച്ചു. പ്രകടനം നടത്താനായി വിക്ടോറിയ കോളജിനു സമീപം ഒത്തുകൂടിയ പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനിടെയായിരുന്നു അക്രമം. സിപിഎം - കർമസമിതി പ്രവർത്തകർ തമ്മിൽ കല്ലേറുമുണ്ടായി. ഹർത്താനുകൂലികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

അക്രമികളെ പൊക്കാൻ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ

ഇത്തരത്തിൽ അക്രമം നടത്തിയ ക്രിമിനലുകൾക്ക് എതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു. ഇതിന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കലാപകാരികളെ പിടികൂടാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്നാണ് പേര്. ഇന്നലെ മുതൽ ആക്രമണങ്ങൾ വളരെ ഗൗരവത്തോടെ കണക്കാക്കി നടപടിയെടുക്കും. മാധ്യമപ്രവർത്തകരെ അക്രമിക്കുന്നതിനും അതിക്ഷേപിക്കാനും മുമ്പിൽ നിന്ന സംഘപരിവാർ പ്രവർത്തകരെ പ്രത്യേകം തിരിച്ചറിയാനും എളുപ്പമാണ്.

ചാനൽ ക്യാമറകളിൽ തന്നെ ഇവരുടെ ചിത്രം പതിഞ്ഞിട്ടുള്ളതിനാൽ ഒരാളെയും വെറുതെ വിടേണ്ടതില്ലെന്ന നിർ്ദ്ദേശമാണ് ഡിജിപി നൽകിയിരിക്കുന്നത്. ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അക്കാര്യവും വിശദമായി അന്വേഷിക്കും. ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. ഇന്നും ഇന്നലെയും സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെ സ്ത്രീകൾ അടക്കമുള്ള മാധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇന്ന് തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ മാർച്ചിനിടെയും മാധ്യമങ്ങൾക്ക് നേരെ വ്യാപകമായി ആക്രമണം നടന്നു.

ഇതിന് പിന്നാലെ പ്രതിഷേധ സൂചകമെന്നോണം മാധ്യമ പ്രവർത്തകർ ബിജെപി പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നത് നിറുത്തിവച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മാധ്യമങ്ങൾ ബിജെപി പരിപാടികളിൽ നിന്നും വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഭക്തിയുടെ പേരിൽ ആര്എസ്എസ് ക്രിമിനലുകൾ അഴിച്ചുവിട്ട കലാപത്തിനെതിരെ മാധ്യമപ്രവർത്തകർ.

സംഘപരിവാർ നേതാക്കളുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചും വർഗ്ഗീയ പരാമർശങ്ങളും മനുഷ്യനെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കെപി ശശികലയെ പോലുള്ളവരുടെ വാർത്താ സമ്മേളനത്തിന് പ്രസ്‌ക്ലബ് നൽകാതെയുമാണ് മാധ്യമപ്രലവർത്തകർ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇന്നലെ യുവതികൾ പ്രവേിശിച്ചത് മുതൽ വലിയ രീതിയിലാണ് മാധ്യമപ്രവർത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതാണ് സംസ്ാനത്ത് ഉടനീളം കാണുന്നത്.

പരക്കേ അക്രമം തലസ്ഥാനത്ത് ബോംബേറ്

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറുണ്ടായതിന് പിന്നാലെ സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപി ആരോപണം. മലയിൻകീഴിലും സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കാട്ടാക്കട താലൂക്ക് ഓഫീസ് തകർക്കാനും നടന്നുവെന്നാണ് വിവരം. പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം കലശലായതിന് പിന്നാലെ ബിജെപി കൗൺസിലർമാരുടെ വീടിന് നേരെയും ആക്രണുമണ്ടായെന്നാണ് വിവരം.

ഹർത്താലാതിനാൽ ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്. തിരുവനന്തപുരത്ത് ട്രയിനിൽ കുഴഞ്ഞുവീണ ഒരാൾ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ സമയത്ത് ആംബുലൻസ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.വയനാട് സ്വദേശി ഫാത്തിമയെന്ന വയോധികയാണ് മരിച്ചത്. ഇവർ ശ്രീചിത്രയിൽ ചികിത്സയ്ക്ക് എത്തിയതാണ്.

ദീർഘനാളായി ആർസിസിയിലെ ചികിത്സയിലായിരുന്നു ഇവർ. ആംബുലൻസ് എത്താൻ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കൾ ആരോപിച്ചു.റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ പ്ലാറ്റ്ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പൊലീസിന്റെ ആംബുലൻസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത്പയ്യോളിയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറ്. ഡ്രൈവർക്ക് പരിക്ക്. കണ്ണൂരിൽ കടകൾ അടപ്പിച്ച നാലു സംഘപരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

പാലക്കാട് വെണ്ണക്കരയിൽ ഇന്നലെ അർധരാത്രിയോടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് അജ്ഞാതർ തീയിട്ടു. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചയോടെ മലപ്പുറം തവനൂരിലുള്ള സിപിഎം തവനൂർ ലോക്കൽ കമ്മിറ്റി ഓഫീസിനും ഒരു സംഘം തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്.

കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹിൽ കോയ റോഡിലും ഹർത്താലാനുകൂലികൾ റോഡിൽ കല്ലിട്ടും ടയർ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങൾ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികൾ കൊട്ടാരക്കരയിൽ റോഡിൽ ടയറുകൾ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്.

ശബരിമല പാതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ഹർത്താൽ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവർത്തകർ എത്തി കടകൾ അടപ്പിച്ചു. പാലക്കാടും തൃശ്ശൂരും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നില്ല. ബെംഗളൂരുവിൽ നിന്നും വന്ന കെഎസ്ആർടിസി ബസുകൾ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ല.

കണ്ണൂർ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടർന്ന് കണ്ണൂരിലെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണമായി നിർത്തി വച്ചു. കണ്ണൂർ നഗരത്തിൽ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗ്ലളൂരുവിൽ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറിൽ ബസിന്റെ ചില്ല് തകർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP