Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാനത്ത് തുറക്കാൻ ഇതുവരെ അനുമതി കിട്ടിയത് 38 ബാറുകൾക്ക്; എക്‌സൈസ് ഓകെ പറഞ്ഞ തലസ്ഥാനത്തെ ചില ബാറുകളിൽ ഇപ്പോഴേ മദ്യം വിളമ്പി; ഡ്രൈഡേ കഴിഞ്ഞ് തുറക്കും മമ്പേ കൂടുതൽ ബാറുകൾക്ക് അനുമതി കിട്ടിയേക്കും; പന്ത്രണ്ടു ബാറുകൾ വീതം തിരുവനന്തപുരത്തും എറണാകുളത്തും തുറക്കും; കണ്ണൂരിൽ എട്ടും തൃശൂരിൽ ഏഴും കോട്ടയത്ത് ആറും ബാറുകൾക്ക് പച്ചക്കൊടി

സംസ്ഥാനത്ത് തുറക്കാൻ ഇതുവരെ അനുമതി കിട്ടിയത് 38 ബാറുകൾക്ക്; എക്‌സൈസ് ഓകെ പറഞ്ഞ തലസ്ഥാനത്തെ ചില ബാറുകളിൽ ഇപ്പോഴേ മദ്യം വിളമ്പി; ഡ്രൈഡേ കഴിഞ്ഞ് തുറക്കും മമ്പേ കൂടുതൽ ബാറുകൾക്ക് അനുമതി കിട്ടിയേക്കും; പന്ത്രണ്ടു ബാറുകൾ വീതം തിരുവനന്തപുരത്തും എറണാകുളത്തും തുറക്കും; കണ്ണൂരിൽ എട്ടും തൃശൂരിൽ ഏഴും കോട്ടയത്ത് ആറും ബാറുകൾക്ക് പച്ചക്കൊടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നവയും മുമ്പ് പൂട്ടിയവയുമായ ബാറുകളിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിളമ്പുന്നതിന് ഇതുവരെ അനുമതി ലഭിച്ചത് 38 ബാറുകൾക്ക് മാത്രം. അനുമതി ലഭിച്ചവയിൽ തിരുവനന്തപുരം ജില്ലയിലെ ചില ബാറുകൾ ഒരു ദിവസം നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയതായും റിപ്പോർട്ട്.

സംസ്ഥാനത്ത് ബാർ ലൈസൻസിനായി ഇതുവരെ അപേക്ഷിച്ചത് 61 ബാറുടമകളാണ്. ഇതിൽ 38 പേരുടെ അപേക്ഷ എക്‌സൈസ് അംഗീകരിച്ചതിനാൽ പുതിയ മദ്യനയം നിലവിൽ വരുന്ന ജൂലായ് ഒന്നുമുതൽ അവയ്ക്ക് പ്രവർത്തിക്കാം. എന്നാൽ ഒന്നാംതിയത് ഡ്രൈ ഡേ ആയതിനാൽ രണ്ടാംതീയതി രാവിലെ 11 മണിമുതലായിരിക്കും മദ്യവിൽപന ഈ ബാറുകളിൽ തുടങ്ങുന്നത്. മറ്റ് ബാറുടമകൾ അന്തിമപരിശോധനയും അനുമതിയും കാത്തിരിക്കുകയാണ്.

അതേസമയം നേരത്തെ അനുമതി ലഭിച്ചതിന്റെ ഉദ്ഘാടനമെന്നോണം തലസ്ഥാനത്ത് മൂന്നിടങ്ങളിൽ ബാറുകൾ തുറന്നതായും വിദേശമദ്യ വിൽപന ആരംഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്ത് പന്ത്രണ്ട് ബാറുകൾക്ക് തുറക്കാൻ അനുമതി ലഭിച്ചതായും നെയ്യാറ്റിൻകര, ആറ്റിങ്ങൽ തിരുവനന്തപുരം എന്നിവടങ്ങളിലെ ബാറുകൾ തുറന്നതായുമാണ് റിപ്പോർട്ട്.

ഇതിനകം എറണാകുളത്തും തിരുവനന്തപുരത്തും പന്ത്രണ്ടു വീതവും കണ്ണൂരിൽ എട്ടും തൃശൂരിൽ ഏഴും കോട്ടയത്ത് ആറും ബാറുകൾക്ക് വിദേശമദ്യം വിളമ്പാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 23 ബാറുകളുടെ കാര്യത്തിൽ പരിശോധന തുടരുകയാണ്. ഇവ പെൻഡിങ് ആക്കി വച്ചതിനാൽ പരിശോധനകൾക്കു ശേഷം അനുമതി ലഭിച്ച ശേഷമേ ഇവ പ്രവർത്തിച്ചു തുടങ്ങൂ.

ആലപ്പുഴ ഒന്ന്, കൊല്ലം രണ്ട്, കോഴിക്കോട് മൂന്ന്, മലപ്പുറവും പാലക്കാട്ടും നാലുവീതം, വയനാട്ടിൽ രണ്ട് എന്നിങ്ങനെയാണ് പ്രവർത്തനാനുമതി ലഭിച്ച ബാറുകളുടെ എണ്ണം. സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കള്ളും ബാറുകളിൽ ലഭ്യമാകുമെന്നാണ് സൂചനകൾ.

സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 753 ബാറുകളിൽ നിലവാരമില്ലാത്ത 418 ബാറുകൾക്ക് 2014 ഏപ്രിൽ 13ന് യുഡിഎഫ് സർക്കാർ പ്രവർത്തനാനുമതി നിഷേധിച്ചതോടെയാണ് ബാറുകളിൽ മദ്യവിൽപന ആശങ്കയിലായത്. എന്നാൽ 2014 ഓഗസ്റ്റ് 21നു ചേർന്ന യുഡിഎഫ് യോഗം പഞ്ചനക്ഷത്രം ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാൻ തീരുമാനിച്ചു. ഇതോടെ 730 ബാറുകൾ ഇല്ലാതായി.

2016 ഏപ്രിൽ ഒന്നിന് 29 ബാർഹോട്ടലും 814 ബീയർ-വൈൻ പാർലറും 270 ബവ്‌റിജസ് ഔട്ട്‌ലറ്റുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാല വേണ്ടെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പാതകളുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിച്ചിരുന്ന 137 റീട്ടെയിൽ ഔട്ട്‌ലറ്റുകളും 8 ബാർഹോട്ടലുകളും 18 ക്ലബ്ബുകളും 9 മിലിട്ടറി കാന്റീനുകളും 532 ബീയർ-വൈൻ പാർലറുകളും ഒരു ബീയർ റീട്ടെയിൽ ഔട്ട്‌ലറ്റും 1092 കള്ളുഷാപ്പുകളും അടച്ചുപൂട്ടി.

നിബന്ധനകൾ കടുകട്ടി

പുതിയ മദ്യനയം അനുസരിച്ച് പൂട്ടിയ പല ബാറുകളും നിലവാരം മെച്ചപ്പെടുത്തി തുറക്കാനുള്ള നീക്കം സജീവമാണ്. കോടതി വിധിപ്രകാരം അടച്ചുപൂട്ടിയവ ഒഴികെ മറ്റു കേന്ദ്രങ്ങളിൽ നിർമ്മാണങ്ങളും നിലവാരം മെച്ചപ്പെടുത്തലും ജീവനക്കാർക്കുള്ള പരിശീലനവും എല്ലാം നടക്കുന്നു. 2014 മാർച്ച് 31ന് പ്രവർത്തിച്ചിരുന്ന, അബ്കാരിനയം കാരണം ബാർപദവി നഷ്ടപ്പെട്ട, ഇപ്പോൾ മൂന്ന്, നാല്, അഞ്ച് നക്ഷത്രപദവിയുള്ളവർക്കാണു ലൈസൻസിന് അപേക്ഷിക്കാൻ കഴിയുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചും, എക്‌സൈസ് നിയമങ്ങൾ ലംഘിക്കാതെയും പ്രവർത്തിക്കുമെന്നു പരിശോധനയിൽ ബോധ്യമായാൽ ലൈസൻസ് അനുവദിക്കും. 28 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. കൗണ്ടറുകൾ കൂടുതൽ വേണമെങ്കിൽ ഫീസ് 30.5 ലക്ഷംവരെ ഉയരാം.

ലൈസൻസിന് ഓൺലൈൻവഴി അപേക്ഷിക്കാം. അപേക്ഷകർക്ക് നക്ഷത്ര പദവി ഉണ്ടോയെന്ന് എക്‌സൈസ് ആദ്യം പരിശോധിക്കും. പദവിയുടെ കാലാവധി കഴിഞ്ഞെങ്കിൽ കേന്ദ്ര ടൂറിസം വകുപ്പിൽനിന്ന് പദവി നേടിയതിന്റെ രേഖകൾ വീണ്ടും ഹാജരാക്കണം. 2014 മാർച്ച് 31ന് രണ്ടു നക്ഷത്ര പദവിയുണ്ടായിരുന്ന, മൂന്ന് നക്ഷത്രപദവിയിലേക്ക് സൗകര്യങ്ങൾ ഉയർത്തിയ ബാറുകൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പുതുതായി ബാർലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കാൻ കഴിയില്ല. ബന്ധപ്പെട്ട എക്‌സൈസ് ഓഫീസിൽ ആവശ്യമായ രേഖകൾ ഹാജരാക്കണം.

എക്‌സൈസിന് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട സർക്കിൾ ഓഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി ബാറിലെ സൗകര്യങ്ങൾ പരിശോധിക്കും. സുപ്രീംകോടതി പറഞ്ഞിരിക്കുന്ന ദൂരപരിധി പാലിച്ചിട്ടുണ്ടോ, നക്ഷത്രപദവി അനുസരിച്ചുള്ള സംവിധാനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചശേഷം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് റിപ്പോർട്ടു നൽകും. ഇതിനുശേഷമാണ് ലൈസൻസ് നൽകുന്നത്.

തുറക്കാൻ ഒരുങ്ങുന്നത് 52 ഫോർസ്റ്റാറും 68 ത്രീ സ്റ്റാറും

ഇതിനിടെ സംസ്ഥാനത്താകെ 52 ഫോർ സ്റ്റാർ ഹോട്ടലിലും 68 ത്രീ സ്റ്റാർ പദവിയുമുള്ള ഹോട്ടലുകളിലുമാണ് പുതുതായി ബാർ തുറക്കുകയെന്ന റിപ്പോർട്ടുമുണ്ട്. ഇവിടെയെല്ലാം അവസാനഘട്ട മിനുക്കുപണികളും സർക്കാർ നിഷ്‌കർഷിക്കുന്ന രീതിയിലുള്ള മാറ്റങ്ങളും വരുത്തുന്ന തിരിക്കുകളിലാണ്. ഈ ഹോട്ടലുകളിൽ വിദേശ മദ്യത്തിനൊപ്പം കള്ളും കിട്ടും. ജൂലൈ ഒന്നിനാണ് നയം പ്രാബല്യത്തിൽ വരുന്നതെങ്കിലും , അന്ന് അവധിയായതിനാൽ രണ്ടിനേ ബാറുകൾ തുറക്കുകയുള്ളു

പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്ന ജൂലൈ രണ്ടിനുതന്നെ തുറക്കാനുള്ള അവസാനവട്ട മിനുക്കുപണികളിലാണ് അനുമതി കിട്ടിയ ബാറുകൾ. ത്രീ സ്റ്റാർ മുതൽ മുകളിലേക്കു നക്ഷത്രപദവിയുള്ള എല്ലാ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ 23 പഞ്ച നക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ 143 ഹോട്ടലുകളിലാണ് ബാർ ഉണ്ടാകും. എന്നാൽ ഇവയിൽ പലതിന്റേയും കാര്യത്തിൽ അന്തിമ തീരുമാനം നാളെയോടെയെ ഉണ്ടാവൂ.

ബാറുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരും. നിലവിൽ രാവിലെ 9.30 മുതൽ രാത്രി 10 വരെയെന്നത് രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി.എന്നാൽ വിനോദ സഞ്ചാര മേഖലയിൽ രാവിലെ 10 മുതൽ 11 വരെ ആയിരിക്കും പ്രവൃത്തി സമയം. വിമാനത്താവളങ്ങളിലെ അന്തരാഷ്ട്ര ലോഞ്ചുകൾക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാകും.എഫ്.എൽ 3,എഫ്.എൽ 2ലൈസൻസുള്ള റസ്റ്ററന്റുകളിൽ ആവശ്യമുള്ള സാഹചര്യത്തിൽ വിരുന്നു സൽക്കാരം നടക്കുന്നിടത്ത് മദ്യം വിളമ്പാൻ അനുമതിയുണ്ട്.

ഇതിനായി പ്രത്യേക ഫീസും ഈടാക്കും. സംസ്ഥാനത്ത് 500 മീറ്ററിന്റെ പരിധിയിൽപ്പെടുന്ന ബിയർ വൈൻ പാർലറുകൾക്ക് അതേ താലൂക്കിൽ സ്ഥലം കിട്ടുന്ന മുറയ്ക്ക് അനുമതി നൽകും. നിലവിലുണ്ടായിരുന്ന 815 ബിയർ വൈൻ പാർലറുകളിൽ 341 എണ്ണം ദൂരപരിധിയുടെ പേരിൽ പൂട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP