Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഡാക്കിൽ ഗാൽവൻ താഴ് വരയിലെ ഏറ്റുമുട്ടലിൽ 13 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചെന്ന് ലണ്ടനിലെ ദി ടെലിഗ്രാഫ്; 32 ഇന്ത്യൻ സൈനികരെ പിടികൂടിയ ശേഷം ചൈനീസ് സൈന്യം വിട്ടയച്ചു; നാലുപേരെ ഇപ്പോഴും കാണാനില്ല; ആരുടെ ഭാഗത്താണ് പിഴവെന്ന് ഇരുപക്ഷത്തെയും പ്രസ്താവനകളിൽ നിന്ന് വ്യക്തമല്ല; ലഡാക്കിന്റെ 60 ചതുരശ്രകിലോമീറ്റർ പ്രദേശം 12,000 ത്തോളം ചൈനീസ് സൈനികർ കൈയടക്കിയതായി കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തതും ദി ടെലിഗ്രാഫ്

ലഡാക്കിൽ ഗാൽവൻ താഴ് വരയിലെ ഏറ്റുമുട്ടലിൽ 13 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചെന്ന് ലണ്ടനിലെ ദി ടെലിഗ്രാഫ്; 32 ഇന്ത്യൻ സൈനികരെ പിടികൂടിയ ശേഷം ചൈനീസ് സൈന്യം വിട്ടയച്ചു; നാലുപേരെ ഇപ്പോഴും കാണാനില്ല; ആരുടെ ഭാഗത്താണ് പിഴവെന്ന് ഇരുപക്ഷത്തെയും പ്രസ്താവനകളിൽ നിന്ന് വ്യക്തമല്ല; ലഡാക്കിന്റെ 60 ചതുരശ്രകിലോമീറ്റർ പ്രദേശം 12,000 ത്തോളം ചൈനീസ് സൈനികർ കൈയടക്കിയതായി കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തതും ദി ടെലിഗ്രാഫ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ് വരയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ 13 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്ന വ്യത്യസ്ത റിപ്പോർട്ടുമായി ലണ്ടനിലെ ദി ടെലിഗ്രാഫ്. നാലുപേരെ കാണാതായെന്നും, ചൈനീസ് സൈന്യം പിടികൂടിയ 32 സൈനികരെ വിട്ടയച്ചുവെന്നും ഇന്ത്യൻ സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ദി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവഹാനിയുണ്ടായെന്നാണ് ബിബിസി അടക്കമുള്ള രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗാൽവാൻ താഴ് വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികർ തമ്മിൽ പ്രകോപനമുണ്ടാകുകയായിരുന്നു.

അഞ്ചുചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും 11 പേർക്ക് പരിക്കേറ്റുവെന്നും ചൈനയിലെ ഗ്ലോബൽ ടൈംസിന്റെ മുതിർന്ന ലേഖകൻ റിപ്പോർട്ട് ചെയ്തുവെന്നും അത് സ്ഥിരീകരിച്ചിട്ടില്ലെന്നും ടെലിഗ്രാഫ് പറയുന്നു. ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഹുസിങ്ജിൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ: 'എനിക്ക് കിട്ടിയ വിവരം അനുസരിച്ച് ഗാൽവൻ താഴ് വരയിലെ ഏറ്റുമുട്ടലിൽ ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ സൈന്യത്തോട് എനിക്ക് പറയാനുള്ളത് അഹന്ത കാട്ടേണ്ടെന്നാണ്. ചൈനീസ് സൈന്യം നിയന്ത്രണം പാലിച്ചത് ദൗർബല്യമായികാണരുത്. ഇന്ത്യയുമായി സംഘർഷം ചൈന ആഗ്രഹിക്കുന്നില്ല. എന്നാൽ ഒരുപോരിന് ഒട്ടും ഭയക്കുന്നില്ല താനും'. ഡൽഹിയിൽ നിന്ന് ജോ വാലനും, ബിജിങ്ങിൽ നിന്ന് സോഫിയ യാനും ചേർന്നാണ് ദി ടെലിഗ്രാഫിന്റെ റിപ്പോർട്ട് എഴുതിയിരിക്കുന്നത്. രണ്ട് ഇന്ത്യൻ സൈനികർ ചൈനീസ് മേഖലയിലേക്ക് അതിക്രമിച്ച് കടന്നതോടെയണ് തങ്ങളുടെ സൈനികർ സ്വയംപ്രതിരോധത്തിനായി പ്രതികരിച്ചതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചത്.

ഇരുഭാഗവും തമ്മിൽ വെടിവെപ്പുണ്ടായില്ലെന്ന് പേരുവെളിപ്പെടുത്താത്ത ഇന്ത്യൻ ഉദ്യോഗസ്ഥൻ ഏജൻസ് ഫ്രാൻസ് പ്രസിനോട് വെളിപ്പെടുത്തിയതായും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇരുപക്ഷവും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന സാഹചചര്യത്തിൽ, ഈ ഘട്ടത്തിൽ ആരുടെ പിഴവാണെന്ന് വ്യക്തമല്ലെന്ന് ഒരുമുൻ ഇന്ത്യൻ സൈനികനെ ഉദ്ധരിച്ച് ടെലിഗ്രാഫ് പറഞ്ഞു. ചൈനീസ് സൈന്യം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുമ്പോൾ, ഇന്ത്യൻ സൈന്യം പ്രതിരോധത്തിൽ ഊന്നിയ പ്രസ്താവനകളാണ് പുറപ്പെടുവിക്കുന്നത്. എങ്ങനെയാണ് ഈ സൈനികർ വീരചരമം പ്രാപിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ അധീനതയിലുള്ള ലഡാക്കിന്റെ 60 ചതുരശ്രകിലോമീറ്റർ പ്രദേശം 12,000 ത്തോളം ചൈനീസ് സൈനികർ കൈയടക്കിയതായി ദി ടെലിഗ്രാഫ് കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയുമായി ഇന്ത്യ കൂടുതൽ അടുക്കുന്നതിനോടുള്ള പ്രതികരണമാണ് ചൈനയുടേത് എന്നാണ് ടെലിഗ്രാഫിന്റെ വിലയിരുത്തൽ.

ചൈനീസ് കടന്നുകയറ്റം മെയ് ആദ്യം

മെയ് ആദ്യമാണ് ഗൽവാൻ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് 3 കിലോമീറ്റർ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് സൈനികോദ്യോഗസ്ഥർ തിങ്കളാഴ്ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്. ഗൽവാനിലെ 14ാം പട്രോൾ പോയിന്റിലും, ഹോട് സ്പ്രിങ്‌സിലെ 15, 17 പോയിന്റുകളിലും പാംഗോങ്ങിലുമാണ് സംഘർഷം നിലനിൽക്കുന്നത്.

16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. പ്രശ്‌ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങി. സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ കരസേന മേധാവി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. സ്ഥിതി ഗതികൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചർച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചർച്ചയിൽ പങ്കെടുത്തു.

മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ യോഗം അവസാനിച്ചതിന് ശേഷം രാജ്നാഥ് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് സ്വന്തം വസതിയിലേക്ക് പോയി. മൂന്ന് മണിയോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിലേക്കെത്തും. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. വൈകീട്ടോടെ പ്രതിരോധ മന്ത്രി ചൈനാ അതിർത്തിയിലെ സംഘർഷം സംബന്ധിച്ച് വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP