Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യം റിസോർട്ട് മാഫിയകളെ ഇറക്കണം; പിന്നാലെ അതേ മാനദണ്ഡം വെച്ച് പാവപ്പെട്ട കർഷകരെയും; ഇടുക്കിയെ രക്ഷിക്കാൻ ഇങ്ങനെ ഇറങ്ങിയാൽ അത് ചെന്നെത്തുക കേരളം താങ്ങാത്ത കലാപത്തിലേക്കാവും; ഇടുക്കിയെ കുറിച്ച് ഒന്നും അറിയാതെ മൂന്നാറിനെ രക്ഷിക്കാൻ ഇറങ്ങുന്നവർ പരാജയപ്പെടുന്നത് എന്തുകൊണ്ട്? ജിജോ കുര്യൻ എഴുതുന്നു..

ആദ്യം റിസോർട്ട് മാഫിയകളെ ഇറക്കണം; പിന്നാലെ അതേ മാനദണ്ഡം വെച്ച് പാവപ്പെട്ട കർഷകരെയും; ഇടുക്കിയെ രക്ഷിക്കാൻ ഇങ്ങനെ ഇറങ്ങിയാൽ അത് ചെന്നെത്തുക കേരളം താങ്ങാത്ത കലാപത്തിലേക്കാവും;  ഇടുക്കിയെ കുറിച്ച് ഒന്നും അറിയാതെ മൂന്നാറിനെ രക്ഷിക്കാൻ ഇറങ്ങുന്നവർ പരാജയപ്പെടുന്നത് എന്തുകൊണ്ട്? ജിജോ കുര്യൻ എഴുതുന്നു..

ജിജോ കുര്യൻ

മൂന്നാറിനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ദേവികുളം സബ്കളക്ടർ ശ്രീരാമും മറുനാടൻ അടക്കം ഒരു വിഭാഗം മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും. എന്നാൽ ഭൂമാഫിയയുടെ പേരിൽ പാവപ്പെട്ട കർഷകരെ കുടിയിറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പറയുന്നു. ഇന്നല്ലെങ്കിൽ നാളെ കുടിയിറക്കപ്പെടാം എന്നു ഭയന്നു പാവപ്പെട്ട കർഷകരും കഴിയുന്നു. വാസ്തവത്തിൽ ആ കർഷകരുടെയും കർഷക തൊഴിലാളികളുടെയും ആശങ്കയാണ് ഭൂമാഫിയയുടെ യഥാർത്ഥ കരുത്ത്. ഇടുക്കിക്കാർ ആരാണ് എന്നിറിഞ്ഞു വേണം മാറ്റം തുടങ്ങേണ്ടത് എന്ന് പറയുകയാണ് മൂന്നാറിന്റെ മനസറിഞ്ഞ ലേഖകൻ - എഡിറ്റർ.

ഇടുക്കിയുടെ വിമോചനം എവിടെ തുടങ്ങണമെന്നറിയണമെങ്കിൽ ഇടുക്കിയുടെ അരക്ഷിതമായ ജീവിതപരിസരങ്ങളിൽ ജീവിക്കുന്നവർ ആരൊക്കെ എന്ന് ആദ്യം അറിയണം. അവരിൽ തുടങ്ങണം ആ മോചനമുന്നേറ്റം. അവരുടെ വിശ്വാസം നേടിയെടുത്താലല്ലാതെ ഇടുക്കിയിൽ നിന്ന് മാഫിയ കയ്യേറ്റങ്ങളെ തുരത്താൻ ആവില്ല. കാരണം ഇപ്പോൾ റിസോർട്ട്-തോട്ട-പാറമട മാഫിയകളെ തുരത്തുന്ന അതേ നിയമമാനദണ്ഡം വെച്ച് ഇവിടുത്തെ 70 - 80 % വരുന്ന സാധാരണക്കാർ മനുഷ്യരെ കുടിയിറക്കുകയോ അവരുടെ സാധാരണ ജീവിതത്തിന് മേൽ കൂച്ചുവിലങ്ങിടുകയോ ചെയ്യില്ലായെന്ന് അവർക്കിന്ന് സ്വാഭാവികമായി വിശ്വസിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇടുക്കിയുടെ ജനതയേയും അവർ അധിവസിക്കുന്ന ഇടങ്ങളേയും പൊതുസമൂഹം ആദ്യം പരിചയപ്പെടണം.

ഇടുക്കിയുടെ ജനതയെ വിശാലമായി ഇങ്ങനെ തിരിക്കാം:. 1) കുടിയേറ്റ കർഷകർ, 2) തോട്ടമുടമകൾ, 3) തോട്ടംതൊഴിലാളികൾ, 4) ആദിവാസികൾ, 5) കർഷകത്തൊഴിലാളികൾ, 5) ടൂറിസഅനുബന്ധമേഖലയിൽ പ്രവർത്തിക്കുന്ന പ്രദേശവാസികൾ (മോട്ടോർവാഹന തൊഴിലാളികൾ/ടൂറിസ്റ്റ് ഗൈഡുകൾ), 6) സേവനമേഖലയിൽ ഉള്ളവർ (കച്ചവടക്കാർ അടക്കം). ഈ ജനതകൾ അധിവസിക്കുന്ന ഇടങ്ങൾ ആണ് പ്രധാനപരാമർശം അർഹിക്കുന്നത്. ഇതിൽ അഞ്ചും ആറും വിഭാഗത്തിൽപ്പെട്ടവർ തുലോംതുച്ഛമാണ്. അതായത് ഇടുക്കിയിലെ തനത് ജനത ഏതാണ്ട് 90%വും ഇന്നും കൃഷിയേയോ കൃഷിഅനുബന്ധമേഖലയേയോ ആശ്രയിച്ചുജീവിക്കുന്നവരാണ്. ഇവർ അതിവസിക്കുന്ന ഇടങ്ങൾ ആണ് ഇവിടെ വിശദമായ പരാമർശം ആവശ്യപ്പെടുന്നത്.

ഇടുക്കി ജനത അധിവസിക്കുന്ന ഇടങ്ങൾ:

1. സാധാരണ പോക്കുവരവ് നടത്തിയ പട്ടയംകിട്ടിയ ഇടങ്ങളിൽ വസിക്കുന്നവർ
സാധാരണ മറ്റുജില്ലകളിലേതുപോലെ ഭൂമികൈവശംവെച്ച് സാധാരണ പാട്ടവ്യവസ്ഥകൾ മാത്രമനുസരിച്ച് ഭൂമി ഉപയോഗിക്കാൻ കഴിയുന്ന ജനങ്ങൾ അധിവസിക്കുന്ന ഇടങ്ങൾ ഇടുക്കിയിൽ വളരെ പരിമിതമാണ്. തോട്ടംമേഖലകൾക്കും ഏലമലക്കാടുകൾക്കും ആദിവാസി-വനമേഖലകൾക്കും പുറത്തുതാമസിക്കുന്നവരാണ് ഇവർ. അതായത് ഒരു ന്യൂനപക്ഷം തദ്ദേശജനത ഇടുക്കിയുടെ ഭൂവിഷയത്തിൽ സ്വതന്ത്രമായ അഭിപ്രായം പറയാൻ പറ്റുന്ന രീതിയിൽ ഭൂസുരക്ഷിതത്വം അനുഭവിക്കുന്നവരാണ് എന്ന് ചുരുക്കം. അവർ ഏതാണ്ട് എല്ലാവരുംതന്നെ ലോറേഞ്ചിൽ താമസിക്കുന്നവരുമാണ്.

2. CHR (Cardamom Hill Reserve) വനമേഖലയിൽ താമസിക്കുന്നവർ

1822 ൽ അന്നത്തെ തിരുവതാംകൂർ സർക്കാർ ആണ് ഇടുക്കിയിലെ ഒരു വിശാലഇടത്തിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ തനത് വിളയായ ഏലം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിനുള്ള അനുകൂലസാധ്യത തിരിച്ചറിഞ്ഞ്. ആ മേഖലയെ 'ഏലമലക്കാടുകൾ' എന്ന പേരിൽ ഏലകൃഷിക്കായി പിന്നീട് കൊടുക്കുകയായിരുന്നു. 1897 ലെ രാജകല്പനപ്രകാരം 15,721 ഏക്കർ സ്ഥലമാണ് ഇപ്രകാരം ഇടുക്കിയിൽ ഏലം കൃഷിക്കായി കണ്ടെത്തിയത്. തത്വത്തിൽ വനമേഖയെങ്കിലും ആകെ വിസൃതിയിൽ 264,885 ഏക്കർ ഉള്ള CHR മേഖലയിലെ 140,500 ഏക്കറോളം ഭൂമി പല ഭൂമികൈമാറ്റനിയമ പ്രകാരം പതിച്ചുകൊടുത്തു. ശേഷിക്കുന്ന 124,386 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏലകൃഷിക്കായി പാട്ടത്തിന് കൊടുത്തിരിക്കുന്നത്.സാധാരണ പോക്കുവരവ് നടത്തിയ പട്ടയംകിട്ടിയ ഇടങ്ങളിൽ വസിക്കുന്നവർ സാധാരണ മറ്റു ജില്ലകളിലേതു പോലെ ഭൂമികൈവശംവെച്ച് സാധാരണ പാട്ട വ്യവസ്ഥകൾ മാത്രമനുസരിച്ച് ഭൂമി ഉപയോഗിക്കാൻ കഴിയുന്ന ജനങ്ങൾ അധിവസിക്കുന്ന ഇടങ്ങൾ ഇടുക്കിയിൽ വളരെ പരിമിതമാണ്.

വനഭൂമിയായ CHR മേഖല കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി സംസ്ഥാനഗവണ്മെന്റിന്റെ കീഴിൽ റെവന്യൂഭൂമിയായി കൈകാര്യം ചെയ്യപ്പെടുന്ന മേഖലയാണെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്നു. ഈ വിഷയത്തിൽ സംസ്ഥാനസർക്കാരും വനവകുപ്പും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നു. അതായത് ഇടുക്കിയുടെ ചങ്കായ ഭാഗം എന്ന് പറയാവുന്ന CHR വനമേഖലയിൽ ആദ്യകാലം മുതൽ പട്ടയം കൊടുത്തിരുന്നത് ഏലംകൃഷിചെയ്യാൻ മാത്രമായിരുന്നു. എന്നാൽ നിലവിൽ അവിടെ കുത്തകപ്പാട്ടഭൂമിയൊഴികെ സാധാരണക്കാരന്റെ കൈവശമിരിക്കുന്ന എല്ലാ ഭൂമിക്കും 'ഉപാധിരഹിത പട്ടയം' കിട്ടുകയോ, കൊടുക്കാൻ ഗവണ്മെന്റ് നടപടികൾ സ്വീകരിച്ചുവരികയോ ചെയ്യുന്നുണ്ട്. പട്ടയം എന്തുതന്നെയാലും ഈ ഭൂമിയെ 'വനഭൂമി' എന്ന സ്റ്റാറ്റസിൽ നിന്ന് മാറ്റണം എന്ന ആവശ്യമാണ് ഇപ്പോൾ തർക്കവിഷയമായിരിക്കുന്നത്.

നിലവിലുള്ള പട്ടയപ്രകാരം ഇടുക്കിയുടെ മലയോരമേഖലയിലെ ചെറുതുംവലുതുമായ എല്ലാ പട്ടണങ്ങളും (ചെറുതോണി, നെടുംകണ്ടം, രാജാക്കാട്, കട്ടപ്പന, കുമളി....) CHRൽ വരുന്നതും അവിടങ്ങളിൽ നടത്തുന്ന മനുഷ്യഇടപെടലുകൾ തത്വത്തിൽ വനഭൂമിനിയമമനുസരിച്ച് ആവേണ്ടതുമാണ്. അതായത് ഏലകൃഷിആവശ്യത്തിനും വീടുവെച്ച് താമസിക്കുന്നതിനുമായി കൊടുത്തിരിക്കുന്ന ഈ വനഭൂമിപട്ടയപ്രകാരം അവിടെ അടിക്കാടുകൾ അല്ലാത്ത നാല് അടിയിൽ കൂടുതൽ വളർന്നിരിക്കുന്ന ഏതുമരങ്ങളും മുറിക്കുന്നതിനും തഹസിൽദാരുടേയും വനംവകുപ്പിന്റെയും അനുവാദം വാങ്ങിയിക്കണം, വ്യവസായങ്ങൾ (കുടിൽ വ്യവസായങ്ങൾ ഒഴികെ) ഒന്നും പാടില്ല, റിസോർട്ട്/ഫ്‌ലാറ്റ് സമാനമായ ബഹുനിലക്കെട്ടിടങ്ങളുടെ നിർമ്മാണം പാടില്ല, ഒരു രീതിയിലുള്ള ഖനനവും അനുവദനീയമല്ല. അവിടെ അധിവസിക്കുന്ന കർഷകജനതയെ സംബന്ധിച്ച് ഈ പട്ടയഉപാധികൾക്ക് ഗുണദോഷങ്ങൾ ഉണ്ട്. അതിന്റെ ദോഷവശങ്ങൾ മാത്രമാണ് ഇപ്പോൾ 'ഉപാധിരഹിത പട്ടയം' എന്ന ആവശ്യം ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.

3. ലയങ്ങളിൽ തൊഴിൽ സംബന്ധമായി താമസിക്കുന്നവർ

അതായത് ഇടുക്കിയുടെ ചങ്കായ ഭാഗം എന്ന് പറയാവുന്ന CHR വനമേഖലയിൽ ആദ്യകാലം മുതൽ പട്ടയം കൊടുത്തിരുന്നത് ഏലംകൃഷി ചെയ്യാൻ മാത്രമായിരുന്നു. എന്നാൽ നിലവിൽ അവിടെ കുത്തകപ്പാട്ട ഭൂമിയൊഴികെ സാധാരണക്കാരന്റെ കൈവശമിരിക്കുന്ന എല്ലാ ഭൂമിക്കും 'ഉപാധിരഹിത പട്ടയം' കിട്ടുകയോ, കൊടുക്കാൻ ഗവണ്മെന്റ് നടപടികൾ സ്വീകരിച്ചു വരികയോ ചെയ്യുന്നുണ്ട്. തോട്ടംമേഖലയിൽ വസിക്കുന്ന തമിഴ്‌വംശജരാണ് ലയങ്ങളിൽ വസിക്കുന്ന ഇടുക്കിക്കാരിൽ ഏറിയ പങ്കും. ഇവർ മൂന്നുംനാലും തലമുറകൾക്ക് മുൻപ് തോട്ടങ്ങളിൽ പണിചെയ്യാൻ തമിഴ്‌നാട്ടിൽ നിന്ന് സായിപ്പ് വഴി വന്നവരുടെ പിൻതലമുറക്കാർ ആണ്. അവർ ഒരിക്കലും ഭൂവുടമകൾ ആയിരുന്നില്ല. 2016 അവസാനത്തോടെ കെ.എസ്.കെ.ടി.യു ജില്ലയിൽ നടത്തിയ ഒരു സർവ്വേയിൽ ആകെ ഭവനരഹിതരുടെ എണ്ണം 21,179 ആണ് (6194 ഭൂരഹിതർ, 5462 ഭവനരഹിതർ, 9523 വാസയോഗ്യമായ വീട് ഇല്ലാത്തവർ). അത് ഗവണ്മെന്റ് സർവ്വേയിൽ പറയുന്ന 7970തിലും ഏറെ കൂടുതൽ ആണ്. സമ്പൂർണ്ണ ഭവനനിർമ്മാണ പദ്ധതിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് 24628 ഉം ആണ്. എന്നാൽ ഇടുക്കിയുടെ കാര്യത്തിൽ ഇതൊന്നുമല്ല സത്യം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈ കണക്കുകളിൽ ഒക്കെ തോട്ടംമേഖലയിൽ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളിജനത ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കണം.

കാരണം KDH വില്ലേജിൽ തന്നെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ എണ്ണം 12441 ആണ്. ഇടുക്കിയുടെ തോട്ടംമേഖലമാത്രം എടുത്താൽ 30,000 ത്തിൽ കൂടുതൽ ഭവനരഹിതർ ഉണ്ടാവും. തോട്ടംതൊഴിലാളികൾ ആയിരിക്കുന്നിടത്തോളം കാലമാണ് അവർക്ക് ഈ ലയങ്ങളിൽ താമസിക്കാൻ കഴിയുന്നത്. ഒരു വീട്ടിൽ ഒരാളെങ്കിലും തൊഴിലാളിയല്ലാതായിതീരുന്ന കാലത്ത് അവർ ലയങ്ങൾ ഒഴിഞ്ഞുപോയിക്കൊള്ളണം. തോട്ടംതൊഴിലാളികൾക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരാണ്. അതിൽ അത്യപൂർവ്വം ചിലർക്കാണ് സ്വന്തമായി സ്ഥലവും വീടും ഉള്ളത്. പെമ്പിളഒരുമൈ സമങ്ങൾക്കൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ചാലകശക്തി ഭൂ-ഭവനപ്രശ്‌നം തന്നെയാണ്. പെമ്പിളഒരുമൈ ഈ പ്രശ്‌നത്തെ വീണ്ടും ഉയർത്തിക്കാട്ടി ഒരു രണ്ടാംസമരത്തിനുള്ള പുറപ്പാടിലാണിപ്പോൾ. കയ്യേറ്റങ്ങളുടെ പട്ടിക അവരും തയ്യാറാക്കുന്നു. പറഞ്ഞുവരുന്നത് തമിഴ് തോട്ടംതൊഴിലാളികളുടെ പ്രശ്‌നം കൂടി കേരളസർക്കാർ കാര്യമായി എടുക്കാത്ത പക്ഷം വലിയ രാഷ്ട്രീയപ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കാൻ ഒരുങ്ങിയിരിക്കുക തന്നെ വേണം. ഇപ്പോൾ തന്നെ തദ്ദേശസ്വയംഭരണസ്ഥാപങ്ങളിൽ AIADMK രണ്ട് സീറ്റ് നേടിക്കഴിഞ്ഞു.

4. ആദിവാസികൾ സെറ്റിൽമെന്റുകൾ

വയനാട് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന ജില്ല ഇടുക്കിയാണ്. ജില്ലയിൽ ആകെ 245 ആദിവാസിസെറ്റിൽമെന്റുകൾ ആണ് ഉള്ളത്. 2001 ലെ സർവ്വേപ്രകാരം ഇടുക്കിയിൽ അരലക്ഷത്തോളം (50973) ആദിവാസികൾ ഉണ്ട്. ഇടുക്കിയിലെ ആദിവാസികൾ പൊതുവിൽ മുഖ്യധാരാസമൂഹവുമായി അടുത്ത് ഇടപഴകി ജീവിക്കുന്നവരും കൂടുതൽ വിശാലമായ സെറ്റിൽമെന്റിൽ താമസിക്കുന്നവരുമാണ്. അതിൽത്തന്നെ മലയരയസമുദായം പോലുള്ള വിഭാഗങ്ങൾ ഉന്നതവിദ്യാഭ്യാസം നേടി പ്രദേശവാസികളായ പൊതുസമൂഹത്തോളം തന്നെ സാമ്പത്തികസുരക്ഷിതത്വത്തിൽ എത്തിയവരും രാഷ്ട്രീയവിലപേശൽ നടത്താൻ പര്യാപ്തമായവരുമാണ്. അതേസമയം ഇനിയും മുഖധാരയിലേയ്ക്ക് കടന്നുവരാത്ത മലംപണ്ടാരങ്ങൾ പോലുള്ള ചെറുസമൂഹങ്ങളും ഉണ്ടെന്നത് വാസ്തവമാണ്.കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തും ഇടുക്കിക്ക് അവകാശപ്പെട്ടതാണ്. 245 ആദിവാസി സെറ്റിൽമെന്റുകൾ ഉള്ള ഇടുക്കിയിൽ വയനാട്ടിലും കണ്ണൂരും പത്തനംതിട്ടയിലും ഒക്കെ സംഭവിക്കുന്ന രീതിയിൽ വലിയ ഭൂ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഇതുവരെ ഭൂമിസംബന്ധമായി ഇടുക്കിയിലെ ആദിവാസികൾ നടത്തിയ ഏകപ്രക്ഷോഭം 62 ആദിവാസികൾ ഉൾപ്പെടുന്ന പെരിഞ്ഞാംകുട്ടി പ്രക്ഷോഭം മാത്രമാണ്. 

കേരളത്തിലെ ആദ്യആദിവാസി പഞ്ചായത്തും ഇടുക്കിക്ക് അവകാശപ്പെട്ടതാണ്. 245 ആദിവാസി സെറ്റിൽമെന്റുകളുള്ള ഇടുക്കിയിൽ വയനാട്ടിലും കണ്ണൂരും പത്തനംതിട്ടയിലുമൊക്കെ സംഭവിക്കുന്ന രീതിയിൽ വലിയ ഭൂപ്രശ്‌നങ്ങളൊന്നുമില്ല. ഇതുവരെ ഭൂമിസംബന്ധമായി ഇടുക്കിയിലെ ആദിവാസികൾ നടത്തിയ ഏകപ്രക്ഷോഭം 62 ആദിവാസികൾ ഉൾപ്പെടുന്ന പെരിഞ്ഞാംകുട്ടി പ്രക്ഷോഭം മാത്രമാണ്. ഇവിടെ ആദിവാസികൾക്ക് എല്ലാവർക്കും തന്നെ വസിക്കാൻ സ്വന്തമായി ഭൂമിയുള്ളവരാണ്. എന്നാൽ ഇടുക്കിയിലെ ആദിവാസി ഭൂപ്രശ്‌നം മറ്റൊന്നാണ്.

മുഖ്യധാരയിൽ എത്തിയ ആദിവാസികൾക്ക് അവരുടെ ഭൂമി വിൽക്കാനോ അതിൽ മുഖ്യധാര സമൂഹത്തോട് ചേർന്ന് വികസനപ്രവർത്തങ്ങൾ നടത്താനോ ആവുന്നില്ല. കൂടാതെ സാമ്പത്തീക സുരക്ഷിതത്വമുള്ള ഇവർ സെറ്റിൽമെന്റിന് പുറത്ത് ഭൂമിവാങ്ങിയാലും അത് പിന്നീട് പൊതുസമൂഹത്തിൽ ഒരാൾക്ക് മറച്ചുവിൽക്കാൻ ആവില്ല. അതായത് ഒരു ആദിവാസി എല്ലാക്കാലത്തും സെറ്റിൽമെന്റിൽ തന്നെ താമസിക്കുന്ന ആദിവാസി ആയിരിക്കണമെന്ന് സെറ്റിൽമെന്റ് നിയമം തത്വത്തിൽ അനുശാസിക്കുന്നു. മൂന്നാർ വിഷയത്തിൽ ഏറെ ചീത്തപ്പേര് കേട്ട എം.ഐ. രാവീന്ദ്രനെപ്പോലുള്ള ആദിവാസി ഉന്നതഉദ്യോഗസ്ഥർ ഉന്നയിച്ച അടിസ്ഥാന പ്രശ്‌നങ്ങളിൽ ഒന്ന് ഇതായിരുന്നു. പക്ഷേ, അദ്ദേഹത്തെയൊന്നും ആരും വിലയ്ക്കെടുത്തില്ല. അയാൾ ഒരു ആദിവാസിയും ഈ ഭൂപ്രശ്‌നത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ആളും ആണ്. ഇന്നും സ്വന്തം പേരിൽ ഒരു സെന്റ് പട്ടയഭൂമി പോലും ഇല്ലാത്ത ആൾ.

രവീന്ദ്രൻ നൽകിയ സെറ്റിൽമെന്റിലെ കൈവശാവകാശരേഖ യാഥാർഥ്യത്തിൽ ആദിവാസികൾക്ക് കൊടുത്ത ഒരു ബ്ലാങ്ക് ചെക്ക് മാത്രമാണ്. അതിന് ക്രയവിക്രയമൂല്യമൊന്നുമില്ല. ഇടുക്കിയിൽ മാത്രം ഒരു ആദിവാസി രോഗിയായിരിക്കുമ്പോഴോ പെൺകുട്ടിയെ കെട്ടിച്ചുവിടാനോ കളക്ടറുടെ അനുവാദത്തോടെ ഭൂമി വിൽക്കാം എന്നൊരു ധാരണ നിലവിലുണ്ടെങ്കിലും അതിന് നിയമസാധുതയൊന്നുമില്ല. ആദിവാസിസംരക്ഷണത്തിന് കൊണ്ടുവന്ന സെറ്റിൽമെന്റ് നിയമം ആ സമൂഹം സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായി ശക്തിപ്പെടുന്നതനുസരിച്ച് മാറിപ്പോയില്ലെങ്കിൽ അത് അവരെത്തന്നെ സാമൂഹ്യപുറംതള്ളലിലേയ്ക്ക് (social exclusion) നയിക്കും. അതാണ് ഇപ്പോൾ ചില ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇടുക്കിയിൽ കണ്ടുതുടങ്ങിയിരിക്കുന്നത്. അവർ തന്നെ അതുകൊണ്ട് സെറ്റിൽമെന്റ് നിയമത്തിനെതിരെ പ്രതികരിച്ചുതുടങ്ങി.

5. സെറ്റിൽമെന്റ്‌റിൽ താമസിക്കുന്ന പൊതുവിഭാഗം (General Category) ജനങ്ങൾ.

ഇടുക്കിയിൽ പൊതുവിൽ രണ്ടുതരം ആദിവാസി സെറ്റിൽമെന്റുകളാണ് ഉള്ളത്: വനം, റെവന്യൂ സെറ്റിൽമെന്റുകൾ. ഇടമലക്കുടി എന്ന ആദിവാസി പഞ്ചായത്തിലും വനാന്തരത്തിൽ താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസിക്കുടികളിലും ഒഴികെ ഒരിടത്തും ആദിവാസികൾ തനിച്ച് താമസിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ശേഷം എല്ലാ ആദിവാസി സെറ്റിൽമെന്റുകളിലും പൊതുവിഭാഗത്തിൽപ്പെട്ട ജനങ്ങളും ആദിവാസികളും ഒത്തുചേർന്നാണ് താമസിക്കുന്നത്. എങ്ങനെ ആദിവാസിസെറ്റിൽമെന്റിൽ പൊതുവിഭാഗത്തിലുള്ളവർ കയറിതാമസിച്ചു എന്ന് ചോദിച്ചാൽ അട്ടപ്പാടിയിലേതുപോലുള്ള വഞ്ചനയുടെ ചരിത്രം ഏറെയൊന്നും പറയാൻ ഇടുക്കിയുടെ സെറ്റിൽമെന്റുകൾക്ക് ഉണ്ടാവില്ല. അതിൽ താമസിക്കുന്ന പൊതുവിഭാഗത്തിൽപ്പെട്ടവർ വളരെ സാധാരണക്കാരോ ദരിദ്രരോ ആണ്. അവരൊക്കെ കുറഞ്ഞ വിലയിൽ കുറച്ച് സെന്റ്‌റുകൾ വാങ്ങി ഒരു വീടുവെക്കാനോ അല്പം കൂടുതൽ കൃഷിസ്ഥലം കിട്ടനോ വേണ്ടി സെറ്റിൽമെന്റിൽ എത്തിയവരാണ്. അവർക്കൊന്നും കൃത്യമായ രേഖകളുമില്ല. വീട്ടിൽ കറന്റ് എടുക്കുന്നത് പോലും ഇപ്പോഴും അവർക്ക് ചെയ്തുകൊടുക്കുന്നത് സ്ഥലം വിലയ്ക്ക് കൊടുത്ത ആദിവാസികൾ തന്നെയാണ്.

ശേഷം എല്ലാ ആദിവാസി സെറ്റിൽമെന്റുകളിലും പൊതുവിഭാഗത്തിൽപ്പെട്ട ജനങ്ങളും ആദിവാസികളും ഒത്തുചേർന്നാണ് താമസിക്കുന്നത്. എങ്ങനെ ആദിവാസി സെറ്റിൽമെന്റിൽ പൊതുവിഭാഗത്തിലുള്ളവർ കയറി താമസിച്ചു എന്ന് ചോദിച്ചാൽ അട്ടപ്പാടിയിലേതുപോലുള്ള വഞ്ചനയുടെ ചരിത്രം ഏറെയൊന്നും പറയാൻ ഇടുക്കിയുടെ സെറ്റിൽമെന്റുകൾക്ക് ഉണ്ടാവില്ല. അതിൽ താമസിക്കുന്ന പൊതുവിഭാഗത്തിൽപ്പെട്ടവർ വളരെ സാധാരണക്കാരോ ദരിദ്രരോ ആണ്. ഇതെല്ലാം നിയമവിരുദ്ധമല്ലേ എന്ന് ചോദിച്ചാൽ 'ആണ്' എന്നത് തന്നെയാണ് ഉത്തരം. പക്ഷേ, സെറ്റിൽമെന്റിൽ ഇനിമുതൽ പൊതുവിഭാഗത്തിൽ നിന്നുള്ള ഒരാളും താമസിച്ചുകൂടാ എന്ന നിയമം കണിശമായി നടപ്പിലാക്കിയാൽ ഇടുക്കിയുടെ തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ നിന്ന് വ്യാപകമായ കുടിയിറക്ക് ഉണ്ടാകും. അങ്ങനെ കുടിയിറങ്ങേണ്ടിവരുന്നവരുടെ എണ്ണം വളരെ വലുതായിരിക്കും. അവരിൽ 95% പേരും ഭൂരഹിതരും ഭവനരഹിതരും ആകും. ഇതൊക്കെ താങ്ങാൻ ഇടുക്കിക്ക് ആകുമോ? ഇവിടുത്തെ ഭരണകൂടത്തിന് ആകുമോ?

6. KSEB ഭൂമിയിൽ താമസിക്കുന്നവർ

ഏറ്റവും കൂടുതൽ ജലവൈദ്യുതപദ്ധതികൾ ഉള്ള ജില്ലയാണ് ഇടുക്കി. ജലവൈദ്യുതപദ്ധതികളുടെ നിർമ്മാണത്തിന് ഇടുക്കിയിൽ അങ്ങോളമിങ്ങോളം KSEB പല കാലങ്ങളിൽ ആയി സ്ഥലമെടുപ്പ് നടത്തിയിട്ടുണ്ട്. എന്നാൽ അതിൽ എല്ലാ പദ്ധതികളും പൂർത്തീകരിക്കപ്പെടുകയോ സ്ഥലമെടുപ്പ് നടത്തിയിടത്തു നിന്ന് ആളുകളെ കുടിയൊഴിപ്പിച്ച് അവർക്ക് പകരം സ്ഥലം കൊടുക്കുകയോ ചെയ്തിട്ടില്ല. KSEB അളവെടുത്തുപോയ ഭൂമി എന്ന നിലയ്ക്ക് അവയിൽ റിസർവ്വേ നടത്തുകയോ പട്ടയത്തിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുകയും ഉണ്ടായില്ല. അങ്ങനെയുള്ള ഭൂമിയിൽ അധിവസിക്കുന്ന ധാരാളം ആളുകൾ ഇടുക്കിയിൽ ഉണ്ട്. രാജാക്കാട് പോലുള്ള മേഖലകൾ ഉദാഹരണങ്ങളാണ്. കൂടാതെ ഡാമുകളുടെ ക്യാച്ച്‌മെന്റ് ഏരിയയിൽ നിന്ന് പത്തുചങ്ങലപ്പാട് മാറിയേ മനുഷ്യവാസമോ കൃഷിയോ പാടുള്ളൂ എന്ന നിയമം നിലനിൽക്കെ ഡാമിലെ ജലസമർദ്ധിനോക്കി ക്യാച്ച്‌മെന്റ് ഏരിയയിൽ കൃഷി ചെയ്തുവരുന്നവരുമുണ്ട്. KSEB ഭൂമിയിൽ താമസിക്കുന്നവരുടെ പട്ടയം തീരുമാനത്തിൽ എത്താത്ത ഒന്നായതുകൊണ്ട് അവരും അരക്ഷിതരാണ്.

7. വനഭൂമിയിൽ താമസിക്കുന്നവർ

നിലവിലുള്ള ഒരു നിയമപ്രകാരവും പട്ടയം കിട്ടാൻ സാധ്യതയില്ലാതെ 1977 ന് ശേഷം വനഭൂമികയ്യേറി വെട്ടിത്തെളിച്ച് അവിടെ താമസമാക്കിയ ആയിരക്കണക്കിന് മനുഷ്യരുണ്ട് ഇടുക്കിയിൽ. ഹൈറേഞ്ചിന്റെ എല്ലാ പ്രവശേനമാർഗ്ഗങ്ങളിലും അവർ കൂട്ടമായി തിങ്ങിപാർക്കുന്നു. ഇവരാരും വൻകുടിയേറ്റക്കാരോ റിസോർട്ട് മാഫിയയോ വൻതോട്ടംഉടമകളോ അല്ല. ഇടുക്കിയിലേയ്ക്കുള്ള പ്രധാനമലവഴികളുടെയെല്ലാം അതിരുകൾ ഇന്നു കണ്ടാൽ മനുഷ്യർ കാലങ്ങളായി തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണെന്നേ തോന്നു. എന്നാൽ അവയൊക്കെ തന്നെയും 1977 ന് ശേഷം നടന്ന വനഭൂമി കയ്യേറ്റങ്ങളാണ്. അതൊക്കെ നിയമവിരുദ്ധവുമാണ്.ഇടുക്കിയിൽ കുടിയേറിയവരെ ക്കുറിച്ച് മാത്രമേ ഇന്ന് പുറംസമൂഹത്തിന് അറിയൂ. എന്നാൽ 'കുടിയിരുത്തിയ' ഒരു വലിയ ജനസമൂഹം ഇടുക്കിയിൽ അധിവസിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധം ലോകത്ത് ആകമാനം ഭക്ഷ്യപ്രതിസന്ധി സൃഷ്ടിച്ചു. ഈ പ്രതിസന്ധി കേരളത്തിലും ശക്തമായി പ്രതിഫലിച്ചു. അതിനെ നേരിടാൻ ഭരണതലത്തിൽ നടന്ന മുന്നേറ്റമായിരുന്നു 'ഗ്രോ മോർ ഫൂഡ്' എന്ന കൃഷി ക്യാമ്പയിൻ.

ഉദാഹരണത്തിന് മലയോരഹൈവെ കടന്നുപോകുന്ന വണ്ണപ്പുറം - വെണ്മണി ഭാഗത്ത് കിലോമീറ്ററുകളോളം വളരെ സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത് 1977 ശേഷം വനഭൂമി വെട്ടിപ്പിടിച്ചെടുത്താണ്. അതുപോലെതന്നെ ആലുവ-ഇടുക്കി റോഡിന്റെ ഇരുവശവും നീണ്ടപാറ മുതൽ പനംകുട്ടിക്ക് അപ്പുറം വരെയും ഇങ്ങനെ വെട്ടിപ്പിടിച്ച വനഭൂമി തന്നെ. ഇനി ഹൈറേഞ്ചിന്റെ ഉള്ളിലേയ്ക്ക് കടന്നാൽ 1977 ന് ശേഷമുള്ള സാധാരണ ജനങ്ങളുടെ കയ്യേറ്റങ്ങൾ ആയിരക്കണക്കിനാണ്. നിലവിലുള്ള നിയമം വെച്ച് അവർക്കാർക്കും ഒരിക്കലും പട്ടയം കിട്ടാൻ പോകുന്നില്ല. വനഭൂമിയായതുകൊണ്ട് അവിടെ നിന്ന് എപ്പോൾ വേണമെങ്കിലും ഒരു കുടിയൊഴിപ്പിക്കൽ പ്രതീക്ഷിക്കാം. അങ്ങനെയെങ്ങാൻ സംഭവിച്ചാൽ ഇടുക്കിയിൽ നിന്ന് കുടിയിറങ്ങാൻ പോകുന്നത് ഒരു വലിയ ജനതതന്നെയായിരിക്കും. അവരെ എവിടെ ഉൾക്കൊള്ളണം എന്നറിയാതെ കേരളം പകച്ചുനിൽക്കും.

8.അധിക ഭക്ഷ്യോൽപ്പാദനപദ്ധതിക്ക് (Grow more Food) വേണ്ടി വനഭൂമിയിൽ പട്ടയം കിട്ടി താമസിക്കുന്നവർ

ഇടുക്കിയിൽ കുടിയേറിയവരെക്കുറിച്ച് മാത്രമേ ഇന്ന് പുറംസമൂഹത്തിന് അറിയൂ. എന്നാൽ 'കുടിയിരുത്തിയ' ഒരു വലിയ ജനസമൂഹം ഇടുക്കിയിൽ അധിവസിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധം ലോകത്ത് ആകമാനം ഭക്ഷ്യപ്രതിസന്ധി സൃഷ്ടിച്ചു. ഈ പ്രതിസന്ധി കേരളത്തിലും ശക്തമായി പ്രതിഫലിച്ചു. അതിനെ നേരിടാൻ ഭരണതലത്തിൽ നടന്ന മുന്നേറ്റമായിരുന്നു 'ഗ്രോ മോർ ഫൂഡ്' എന്ന കൃഷി ക്യാമ്പയിൻ. അതിന്റെ ഭാഗമായി വനത്തിനുള്ളിൽ ചതുപ്പുനിലങ്ങൾ വെട്ടിത്തെളിച്ച് നെല്ലും മറ്റുഭക്ഷ്യവിളകളും വളർത്താൻ ഗവണ്മെന്റ് തന്നെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ വനഭൂമിയിൽ ഭക്ഷ്യോത്പാദനത്തിന് വേണ്ടി പട്ടയം കിട്ടിയവർ അനേകമാണ്. ഇതേപദ്ധതിയോട് അനുബന്ധിച്ചാണ് ഇടുക്കിയിൽ വിമുക്തഭടന്മാർക്ക് ഭൂമി പതിച്ചുനൽകൽ സ്‌കീംമും സഹകരണസംഘങ്ങൾക്കും മതസംഘടനകൾക്കും ഭൂമി പതിച്ചുകൊടുക്കലും സർക്കാർ നടപ്പിലാക്കിയത്.

അധിക ഭക്ഷ്യോൽപ്പാദനപദ്ധതി പ്രകാരം കുടിയിരുത്തപ്പെട്ടവർ നല്ലൊരു ശതമാനം ഇന്നും അധിവസിക്കുന്നത് കാടിനുള്ളിൽ ഒറ്റപ്പെട്ട മക്കുവള്ളി, മണ്ണൂക്കാട്, കൈതപ്പാറ പോലുള്ള പ്രദേശങ്ങളിലും പിന്നീട് തെളിഞ്ഞുവന്ന പട്ടംകോളനി പോലുള്ള പ്രദേശത്തുമാണ്. കാടിനുള്ളിൽ കൃഷി ചെയ്ത് താമസിക്കുന്ന ഈ ജനങ്ങൾക്ക് കൈവശമുള്ള പട്ടയപ്രകാരം അവർ താമസിക്കുന്നത് വനമേഖലയിൽ ആണ്. കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ആ വനഭൂമിയെ ഉപയോഗിച്ചുകൂടാ. ഈ ജനതയ്ക്ക് മിക്കവർക്കും ഇന്നും കറന്റില്ല, ടാറിട്ട പൊതുസഞ്ചാരവഴിയോ വാഹനങ്ങളോ ഇല്ല, ആശുപത്രിയില്ല, ഹൈസ്‌കൂൾ ഇല്ല.... അങ്ങനെ പ്രാഥമികമായ ആവശ്യങ്ങൾ പലതുമില്ല. ആശുപത്രിയിൽ പോകാൻ, സ്‌കൂളിൽ പോകാൻ, വാർത്താവിനിമയത്തിന് ഒക്കെ അവർക്ക് കാടുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. വനമേഖലയായതുകൊണ്ട് വനംവകുപ്പ് ഇവക്കൊന്നും അനുവാദം കൊടുക്കുകയുമില്ല.കാടിനുള്ളിൽ കൃഷി ചെയ്ത് താമസിക്കുന്ന ഈ ജനങ്ങൾക്ക് കൈവശമുള്ള പട്ടയപ്രകാരം അവർ താമസിക്കുന്നത് വനമേഖലയിൽ ആണ്. കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ആ വനഭൂമിയെ ഉപയോഗിച്ചുകൂടാ. ഈ ജനതയ്ക്ക് മിക്കവർക്കും ഇന്നും കറന്റില്ല, ടാറിട്ട പൊതുസഞ്ചാര വഴിയോ വാഹനങ്ങളോ ഇല്ല, ആശുപത്രിയില്ല, ഹൈസ്‌കൂൾ ഇല്ല

പട്ടംകോളനി പോലുള്ള പ്രദേശത്ത് 'കുടിയിരുത്തി'യതിന് പിന്നിൽ കേരളത്തിന്റെ തമിഴ്-വൈരരാഷ്ട്രീയം കൂടി കൂടിക്കുഴഞ്ഞുകിടക്കുന്നു. ഭാഷാപരമായി സംസ്ഥാനങ്ങളെ തിരിച്ചപ്പോൾ സ്വാഭാവികമായി ഇടുക്കിയുടെ കിഴക്കൻ മേഖലകൾ പൂർണ്ണമായി തന്നെ തമിഴ്‌നാടിന് പോകേണ്ടതായിരുന്നു. കാരണം മലയാളി ഒരു ജനതയായി ഇടുക്കിയുടെ ഹൈറേഞ്ചിൽ അധിവസിക്കാൻ തുടങ്ങുന്നതിന് മുൻപേ ഇടുക്കിയുടെ ചരിത്രം രചിച്ചത് അവിടുത്തെ ആദിമനിവാസികളും തമിഴ്കുടിയേറ്റ തോട്ടംതൊഴിലാളികളുമായിരുന്നു. എന്നാൽ ഇടുക്കി കേരളത്തിന് നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായപ്പോൾ പട്ടംതാണുപിള്ളയെപ്പോലുള്ളവരുടെ നേത്രുത്വത്തിൽ തമിഴർ അധിവസിക്കുന്ന മേഖലകളിൽ മലയാളികളെ ഇടകലർത്തി താമസിപ്പിച്ചു. ഓരോ കുടുംബത്തിനും 5 ഏക്കർ ഭൂമി വീതം നൽകി 1800 കുടുംബങ്ങളെയാണ് അന്ന് കുടിയിരുത്തിയത്. 1955 ൽ ഇന്നത്തെ നെടുങ്കണ്ടം, കരുണാപുരം,പാമ്പടുംപാറ പഞ്ചായത്തുകളിലായി സ്ഥാപിക്കപ്പെട്ട പട്ടംകോളനിയാണ് അവയിൽ പ്രധാനം. മറയൂരിന്റെ മേഖലകളിലും ഇങ്ങനെ കുടിയിരുത്തലുകൾ നടന്നിട്ടുണ്ട്. അതാണ് കുടിയിരുത്തലിന്റെ ചരിത്രം.

1950കളിൽ കുടിയിരുത്തലിനോടൊപ്പം കുടിയേറ്റത്തിനും സർക്കാർ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ നിലപാടാണ് ഉണ്ടായത്. ആളുകൾ വൻതോതിൽ വനഭൂമി കൈവശപ്പെടുത്താൽ തുടങ്ങി. 1955 ലെ കോളനൈസേഷൻ സ്‌കീമനുസരിച്ചും 1958 ലെ ലാൻഡ് അസൈന്മെന്റ് സ്‌കീം അനുസരിച്ചും ഉണ്ടായ കയ്യേറ്റങ്ങൾക്ക് സർക്കാർ വ്യക്തികളിൽനിന്നും അപേക്ഷകൾ സ്വീകരിച്ച് ഭൂമി പതിച്ചുകൊടുക്കുന്ന രീതിയും നിലവിൽവന്നു. ഇന്ന് ഇടുക്കിയുടെ ഹൈറേഞ്ചിൽ ചെന്നാൽ ഡസൻകണക്കിന് വിഭാഗത്തിൽപ്പെട്ട പട്ടയങ്ങളും കൈവശാവകാശരേഖകളും കാണാം. ഏതൊക്കെ, എന്തൊക്കെ, എത്രഭൂമി... എന്നൊന്നും കൃത്യമായി പറയാൻ റെവന്യൂ ഡിപ്പാർട്ട്‌മെന്റ്‌റിനുപോലും കഴിയുന്നില്ല. ഇടുക്കിയിലെ കുടിയേറ്റചരിത്രത്തിൽ നിന്ന് ഒരുകാര്യം വ്യക്തമാണ്- ഇടുക്കിയിൽ ജനങ്ങൾ കുടിയേറിപ്പാർത്തത് സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു. ഈ കുടിയേറ്റത്തിൽ കുറെപ്പേർക്ക് സർക്കാർ രേഖകൾ ലഭിച്ചു, ഒരു വലിയ ശതമാനത്തിന് രേഖകളൊന്നും സ്വായത്തമാക്കാനായതുമില്ല. 'സർവ്വേനടന്നാൽ കരം കെട്ടണം' എന്നൊക്കെ പറഞ്ഞ് പട്ടയത്തിനുള്ള സർവ്വേപോലും നടത്തിക്കാത്തവർ 30 വർഷം മുൻപ് വരെ ഇടുക്കിയിൽ ഏറെ ആയിരുന്നു.

ഇടുക്കിയിലെ കുടിയേറ്റചരിത്രത്തിൽ നിന്ന് ഒരുകാര്യം വ്യക്തമാണ്- ഇടുക്കിയിൽ ജനങ്ങൾ കുടിയേറിപ്പാർത്തത് സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു. ഈ കുടിയേറ്റത്തിൽ കുറെപ്പേർക്ക് സർക്കാർ രേഖകൾ ലഭിച്ചു, ഒരു വലിയ ശതമാനത്തിന് രേഖകളൊന്നും സ്വായത്തമാക്കാനായതുമില്ല. 'സർവ്വേനടന്നാൽ കരം കെട്ടണം' എന്നൊക്കെ പറഞ്ഞ് പട്ടയത്തിനുള്ള സർവ്വേപോലും നടത്തിക്കാത്തവർ 30 വർഷം മുൻപ് വരെ ഇടുക്കിയിൽ ഏറെ ആയിരുന്നു. ഇങ്ങനെ ഇടുക്കിയുടെ ഹൈറേഞ്ചിലെ ജനപ്പാർപ്പുള്ള ഭൂമിയെ മൊത്തത്തിൽ എടുക്കുമ്പോൾ ഏതാണ്ട് 70 - 80 % പേരും ഒരുരീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവർ ജീവിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന ഭൂമിയുടെ കാര്യത്തിൽ അരക്ഷിതരാണ്. അത് കൂടാതെയാണ് അവർക്ക് കാലാവസ്ഥാമാറ്റത്തിന്റെ കാർഷികപ്രത്യാഘാതങ്ങളും ഇന്നും പൂർത്തീകരിക്കപ്പെടാത്ത അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും നിലനിൽക്കുന്ന ജിവിതശൈലിയോട് അനുരൂപപ്പെടാൻ കഴിയാത്ത വിധം വരുമാനത്തകർച്ച നേരിടുന്ന കാർഷികവൃത്തിയും കൃഷിയിലെ വന്യമൃഗങ്ങളുടെ ആക്രമണവും ഒക്കെ നേരിടേണ്ടിവരുന്നത്. ഈ പ്രശ്‌നങ്ങളെ എല്ലാം സമഗ്രമായി കണക്കിലെടുത്ത് വേണം ഇടുക്കിയുടെ സംരക്ഷണത്തിന് ഒരു മാർഗ്ഗരേഖ തയ്യാറാക്കാൻ.

ആദ്യം ഇടുക്കിയിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പുകൊടുത്തിട്ട് തുടങ്ങാം ഈ ഭൂമിയിൽ നടക്കുന്ന നഗ്നമായ പാരിസ്ഥിതിക കയ്യേറ്റങ്ങളെ ഉന്മൂലനം ചെയ്യാൻ. അപ്പോൾ പ്രാദേശികജനം കൂടെനില്ക്കും. അല്ലെങ്കിൽ അവരുടേതല്ലാത്ത ഭൂമി സംരക്ഷിക്കാൻ അവർ ഇറങ്ങുമോ എന്ന് ചോദിക്കുന്നത് ഭോഷത്തമല്ലേ? ആദ്യം ഇടുക്കിജനതയ്ക്ക് ഉറപ്പുകൊടുക്കൂ അവർ താമസിക്കുന്ന ഭൂമി അവരുടേത് തന്നെയെന്ന്. അല്ലെങ്കിൽ ഇന്ന് മാഫിയയെ കുടിയിറക്കുന്നവർ നാളെ അവരെ കുടിയിറക്കില്ല എന്ന് അവർക്ക് എന്താണ് ഉറപ്പ്? അരക്ഷിതരായ ഒരു കർഷകജനതയുടെ ഭയത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് ഇടുക്കിയിൽ റിസോർട്ട്-പാറമട-മരത്തോട്ടവ്യവസായ മാഫിയകൾ ശക്തമായി വേരോടിച്ചത്. ഇനിയെങ്കിലും ആ അരക്ഷിതരായ കർഷകജനതയ്ക്ക് സംരക്ഷണത്തിന്റെ ഉറപ്പ് ഭരണകൂടങ്ങൾക്ക് കൊടുക്കാൻ കഴിയണം. ആ ഉറപ്പിൽ ആരംഭിക്കണം ഇടുക്കിയുടെ വിമോചനം. അത് സാധാണക്കാരന്റെ വിമോചനമാകും, കർഷകജനതയുടെ വിമോചനമാകും, പ്രകൃതിയുടെ വിമോചനമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP