Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാന്തപുരത്തിന് തിരുകേശം കൊടുത്തുവെന്ന് പറയുന്ന ഇഖ്ബാൽ മുഹമ്മദ് ജാലിയവാല എന്നയാളെ മുംബൈയിൽ ആർക്കും അറിയില്ല; പൊട്ടിപ്പൊളിഞ്ഞ ഒരു പഴകിയ ബിൽഡിംഗിങ്ങിലെ ജാലിയവാലയുടെ കുടുസ്സുമുറയിൽ ഉള്ളത് പതിനായിരക്കണക്കിന് മുടികൾ! തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും കാന്തപുരം വിഭാഗം നേതാക്കൾ വിവരം മൂടിവെച്ചു; ജിഷാൻ മാഹിയുടെ പരമ്പര രണ്ടാം ഭാഗം

കാന്തപുരത്തിന് തിരുകേശം കൊടുത്തുവെന്ന് പറയുന്ന ഇഖ്ബാൽ മുഹമ്മദ് ജാലിയവാല എന്നയാളെ മുംബൈയിൽ ആർക്കും അറിയില്ല; പൊട്ടിപ്പൊളിഞ്ഞ ഒരു പഴകിയ ബിൽഡിംഗിങ്ങിലെ ജാലിയവാലയുടെ കുടുസ്സുമുറയിൽ ഉള്ളത് പതിനായിരക്കണക്കിന് മുടികൾ! തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും കാന്തപുരം വിഭാഗം നേതാക്കൾ വിവരം മൂടിവെച്ചു; ജിഷാൻ മാഹിയുടെ പരമ്പര രണ്ടാം ഭാഗം

ജിഷാൻ മാഹി

ചിലരെ കുറച്ചുകാലത്തേക്ക് പറ്റിക്കാം. എന്നാൽ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവിലല്ലോ. കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ കൈയിലുള്ള തിരുകേശത്തെചൊല്ലിയുള്ള വിവാദവും ഇങ്ങനെ തന്നെയാണ്. ആത്മീയ ചൂഷണങ്ങളെ എക്കാലവും എതിർക്കുന്ന മാധ്യമ ധർമ്മംവെച്ച് മറുനാടൻ മലയാളി ഈ വാർത്ത കൊടുത്തപ്പോഴൊക്കെ, കാന്തപുരത്തിന്റെ അനുയായികൾ കൂട്ടത്തോടെ ഓഫീസിലേക്ക് ഫോൺചെയ്ത് തെറിപറഞ്ഞും, ഫേസ്‌ബുക്കിലൂടെയും മറ്റും സൈബർ ലിഞ്ചിങ്ങ് നടത്തുകയും ഞങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുകേശത്തിന്റെ മുഴവൻ ഉള്ളുകള്ളികളും മനസ്സിലാക്കാനും ഈ തട്ടിപ്പിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമം തുടങ്ങിയത്. പരമ്പരയുടെ രണ്ടാം ഭാഗം

കോഴിക്കോട്: അഹമ്മദ് ഖസ്റജി വീട്ടിൽ കെട്ടു കണക്കിന് മുടികൾ കണ്ണാടി കൂട്ടിൽ തൂക്കിയിട്ടതുകണ്ട് ഞെട്ടിയ മലയാളികളിൽ ചിലർ അത് പ്രചരിപ്പിച്ചു.
സമസ്ത ഇ കെ വിഭാഗം ഇത് ഒരു പ്രചാരണം ആക്കി മാറ്റി. അതിന്റെ ഫോട്ടോകൾ അവർ സോഷ്യൽ മീഡിയയിലൂടെ ആ കാലഘട്ടത്തിൽ പുറത്തു കൊണ്ടുവന്നപ്പോൾ ഞാനടക്കമുള്ള അന്നത്തെ കാന്തപുരം വിഭാഗത്തിലെ അണികൾ അത് ഫോട്ടോഷോപ്പ് ആണെന്ന് പറഞ്ഞു കൊണ്ട് പ്രതിരോധിച്ചു കാരണം ഞങ്ങൾക്ക് പോലും ഉൾകൊള്ളാൻ കഴിയുന്നതിന് അപ്പുറമായിരുന്നു ആ ഫോട്ടോയിലെ മുടിയുടെ നീളവും
പതിനായിരക്കണക്കിന് മുടികൾ അടങ്ങിയതായിരുന്നു ഈ കെട്ടുകൾ. 200 വർഷങ്ങൾക്ക് മുൻപുപോലും 20ൽ താഴെ തിരുകേശങ്ങൾ ആണ് ഇന്ത്യയിൽ ഉണ്ടായിരുന്നതായി ചരിത്രത്തിൽ പറയുന്നതെങ്കിൽ എഡി 2000 ത്തിനു ശേഷം പതിനായിരക്കണക്കിന് മുടികൾ അടങ്ങിയ കെട്ടു മുടികളുമായാണ് ഖസ്രജിയുടെ രംഗപ്രവേശം . സാക്ഷാൽ കാന്തപുരത്തിന്റെ മകൻ അബ്ദുൽ ഹകീം അസ്ഹരി തന്നെ വ്യക്തമായി മലയാളത്തിൽ ഖസ്രജിയുടെ അടുക്കൽ മൂന്ന് കെട്ട് മുടികൾ ഉള്ളതായി എഴുതിവെച്ചിട്ടുമുണ്ട്

ആ കാലയളവിൽ കാന്തപുരം വിഭാഗത്തിലുള്ള പണ്ഡിതന്മാരെ വിശ്വസിച്ചുകൊണ്ട് യഥാർത്ഥത്തിൽ ഇതൊരു തിരുകേശമാണെന്ന് വിശ്വസിച്ചു ഇതിന്റെ എതിർചേരിയിൽ നിൽക്കുന്ന മറു വിഭാഗം സുന്നികൾ അടക്കമുള്ളവരെ പ്രതിരോധിക്കാൻ വേണ്ടി സോഷ്യൽമീഡിയ വളരെയധികം ഉപയോഗിച്ച ആളുകളുടെ എണ്ണത്തിൽ മുൻപന്തിയിൽ ഞാനും ഉണ്ടായിരുന്നു. ഇന്നും ഓർക്കുകയാണ്. ആ കാലഘട്ടത്തിൽ അബുദാബി സന്ദർശനത്തിലായിരുന്ന കാന്തപുരം എന്നെ വിളിച്ചത്. അന്ന് അദ്ദേഹത്തിന്റെ അവിടെയുള്ള സംഘടനാ കാര്യങ്ങൾ നോക്കിയിരുന്ന തിരുവത്ര ഉസ്മാൻ സഖാഫിയുടെ (ടൈപ്പിങ് സെന്റർ &ഉംറ സർവീസ് നടത്തുന്നു) മൊബൈലിൽ നിന്നാണ്, ഖത്തറിൽ ജോലി ചെയ്യുന്ന സമയത്ത് എൻന്റെ മൊബൈലിലേക്ക് വിളിച്ചു കൊണ്ട് കാന്തപുരം ഈ വിഷയത്തിലുള്ള പ്രവർത്തനത്തിൽ സന്തോഷം രേഖപ്പെടുത്തിയത് .സ്വാഭാവികമായും സ്വന്തം ഗ്രൂപ്പിലുള്ള നേതാവിന്റെ അഭിനന്ദനം കൂടി ലഭിക്കുമ്പോഴുണ്ടാകുന്ന ഒരു പ്രത്യേക ഊർജം ആ സമയത്ത് അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ അന്ന് തിരുകേശമാണെന്ന് വിശ്വസിച്ച് ഈ മുടികളെ വിമർശിക്കുന്നവരെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കി. അതുകൊണ്ടുതന്നെ ഇതിന്റെ കൂടുതൽ നിജസ്ഥിതി അറിയുവാൻ വേണ്ടി കാന്തപുരത്തെ തന്നെ അദ്ദേഹം നാട്ടിലെത്തിയശേഷം വിളിച്ചു. കിട്ടിയ മുടികളുടെ എണ്ണത്തെ സംബന്ധിച്ച് പോലും അദ്ദേഹം ഒന്നോ രണ്ടോ എന്ന ഒരു കൊട്ടത്തേങ്ങ കണക്കാണ് പറഞ്ഞത്. ആ സംസാരത്തിൽ തന്നെ ആ മുടികൾ വിരിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

അതുപോലെ അദ്ദേഹത്തിന്റെ പ്രമുഖനായ ശിഷ്യനും മർക്കസിലെ പ്രധാന റോളുകൾ വഹിക്കുകയും ചെയ്തിരുന്ന ചുള്ളിക്കോട് സഖാഫി അദ്ദേഹത്തോടും ഇതിനെ സംബന്ധിച്ചു ചോദിച്ചു. ലോക മുസ്ലിംകൾ ഏറ്റവും പ്രാധാന്യത്തോടെ കണ്ടിരുന്ന തിരുകേശങ്ങൾ എന്ന് വിശ്വസിക്കുന്ന മർക്കസിലെ മുടികളുടെ എണ്ണം പോലും അദ്ദേഹത്തിന് അറിയില്ല എന്നുകൂടി കേട്ടപ്പോൾ ആ ഞെട്ടൽ വർധിച്ചു. ഈ വിഷയത്തിൽ പലതരം കള്ളകളികൾ ഉള്ളതായി അവരുടെ സംസാരങ്ങളിൽ നിന്ന് തന്നെ നിഴലിച്ചു. തുടർന്നങ്ങോട്ട് ഇതിന്റെ യാഥാർഥ്യം ബോധ്യപ്പെടാൻ ഒരു അന്വേഷണം നടത്താൻ തന്നെ തീരുമാനിച്ചു.

ആദ്യ മുടികൾ ഖുതുബുദ്ധീൻ ഫിർദൗസി വഴിക്ക് മാർഹര ശരീഫിലെ ബറക്കാത്തി സാദാത്തീങ്ങൾ മുഖേനയാണ് ലഭിച്ചത് എന്നായിരുന്നു കാന്തപുരം പറഞ്ഞിരുന്നത്.പക്ഷേ പിന്നീട് ബോംബെ കാരനായ ഇഖ്ബാൽ മുഹമ്മദ് ജാലിയവാല എന്ന വ്യക്തിയിൽ നിന്നാണ് അത് തനിക്ക് ലഭിച്ചത് എന്ന് കാന്തപുരം സമ്മതിക്കുകയുണ്ടായി. ആ സമയങ്ങളിലൊക്കെ സമസ്ത ഇ കെ വിഭാഗം സുന്നികൾ അതിശക്തമായി ഈ മുടികൾ ക്കെതിരെയുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവരുടെ നേതാക്കന്മാർ ബോംബെയിൽ പോയി ജാലിയവാലയുടെ കേന്ദ്രം കണ്ടുപിടിക്കുകയും അദ്ദേഹത്തിൽനിന്ന് തന്ത്രപരമായി 7 മുടികൾ കരസ്ഥമാക്കി കേരളത്തിൽ തിരിച്ചെത്തുകയും ചെയ്തു. ആ സമയത്ത് അത് പരസ്യമായി കൊണ്ടുതന്നെ അതിന്റെ നിഴൽ പരിശോധന അടക്കം കോഴിക്കോട് ഒരു ഹാളിൽ വച്ച് പ്രദർശനം നടത്തുകയുണ്ടായി. സ്വാഭാവികമായും കാന്തപുരത്തിന് 3 മുടികൾ ആണ് ആദ്യം ലഭിച്ചതെങ്കിൽ അദ്ദേഹത്തിന്റെ എതിരാളികളായ കക്ഷികൾക്ക് 7 മുടികൾ അവിടെനിന്ന് വീണ്ടും ലഭിക്കുന്നു.

ജാലിയവാലയെയും അന്വേഷിച്ച് മുംബൈ തെരുവീഥികളിലൂടെ...

അന്വേഷണം വീണ്ടും ആ വഴിക്ക് നീണ്ടു. കാന്തപുരത്തിന്റെ പ്രിയപ്പെട്ട ശിഷ്യനും അന്ന് കൈറോ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ പിജി ചെയ്തുകൊണ്ടിരിക്കുകയും ചെയ്തിരുന്ന അബ്ദുൾ നസീർ അസ്ഹരി, മുംബൈ കലീന മസ്ജിദിൽ പതിനഞ്ച് വർഷത്തിലധികം ജോലി ചെയ്തുവരികയായിരുന്ന എന്റെ പ്രിയ സുഹൃത്ത് ബഷീർ ബാഖവി,.... ഞങ്ങൾ മൂന്നുപേരും ഒന്നിച്ചായിരുന്നു കോടിക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന മുംബൈ വീഥികളിലൂടെ ഈ മുടികളുടെ സൂക്ഷിപ്പുകാരനായ ജാലിയവാലയെയും അന്വേഷിച്ചു യാത്ര പുറപ്പെട്ടത്. രണ്ടുമണിക്കൂർ പല ദിക്കുകളിൽ ആയി അലഞ്ഞുതിരിഞ്ഞു. സ്വാഭാവികമായും പ്രവാചക തിരുകേശങ്ങൾ സൂക്ഷിക്കുന്ന വ്യക്തി കൂടി ആവുമ്പോൾ അദ്ദേഹം പ്രശസ്തൻ ആവുക സ്വാഭാവികം. പക്ഷേ മുംബൈയിലെ അറിയപ്പെട്ട പല മുസ്ലിം ഏരിയകളിലും ഞങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചു തിരഞ്ഞെങ്കിലും ആർക്കും അദ്ദേഹത്തെ കേട്ട് പരിചയം പോലും ഉണ്ടായില്ല എന്നത് മറ്റൊരു അത്ഭുതം ആയിരുന്നു

അവസാനം ഒരു റോഡിന്റെ ചരിവിലൂടെ നടന്നുപോകുന്ന പർദ്ദാധാരികളായ രണ്ടു സ്ത്രീകളോട് ഇഖ്ബാൽ ജാലിയ വാല എന്ന വ്യക്തിയെ പരിചയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ആ സ്ഥലത്തുനിന്നും തൊട്ടു മുകളിലേക്കു ചൂണ്ടിക്കാണിച്ചു. ഇതാണ് അദ്ദേഹത്തിന്റെ സ്ഥലം എന്ന് അവർ പറഞ്ഞു. സത്യത്തിൽ അതൊരു വലിയ മഹാൽഭുതം പോലെയായിരുന്നു ഞങ്ങളെ സംബന്ധിച്ച്.കാരണം കേവലം ആ പേര് അല്ലാതെ മറ്റൊരു അഡ്രസ്സും ഇദ്ദേഹത്തെ സംബന്ധിച്ച് ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ പൊട്ടിപ്പൊളിഞ്ഞ ഒരു പഴകിയ ബിൽഡിങ് ആയിരുന്നു ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞത് .

ഒരാൾക്കുമാത്രം മുകളിലോട്ട് കയറാൻ സൗകര്യപ്പെടുന്ന രീതിയിലുള്ള ഏണി അതിലൂടെ മുകളിലേക്ക് കയറിയ ഞങ്ങൾക്ക് ഇദ്ദേഹത്തിന്റെ കേന്ദ്രം കണ്ടെത്തിയ ആശ്വാസത്തിലായിരുന്നു. ആ ചുറ്റുപാടുകളും അദ്ദേഹത്തിന്റെ വീട്ടിന്റെ ഉള്ളിലുള്ള ലൊട്ടുലൊടുക്ക സാധനങ്ങൾ അടക്കം മറ്റും കണ്ട ഉടനെ തന്നെ നിലപാടുകളിൽ പലപ്പോഴും കാർക്കശ്യം കാണിച്ചിരുന്ന കാന്തപുരത്തിന്റെ ശിഷ്യൻ ഇതൊരു തട്ടിപ്പ് കേന്ദ്രമാണെന്ന് മനസ്സിലാക്കാൻ ഇനി ഇതിൽ കൂടുതൽ നമുക്ക് ആവശ്യമില്ല ഇനി നമുക്ക് തിരിച്ചുപോകാംഎന്നു പറഞ്ഞ് ദേഷ്യപ്പെട്ടു . എങ്കിലും വന്ന ലക്ഷ്യം നമുക്ക് പൂർത്തീകരിക്കണമെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ശാന്തനാക്കി. അന്യ സ്ത്രീകളായ പലരും ജാലിയവാലയുടെ
കൈകൾ പിടിച്ചു ചുംബിക്കുന്നതും ഞങ്ങൾ കണ്ടു. (അന്യസ്ത്രീകൾ പുരുഷനെ സ്പർശിക്കുക എന്നത് അത് പോലെ തിരിച്ചും ഇസ്ലാം ശക്തമായി വിലക്കിയ ഒന്നാണ്)

ഒരു കുടുസ്സായ മുറിയിൽ പതിനായിരക്കണക്കിന് മുടികൾ!

അങ്ങനെ അദ്ദേഹത്തിനെ നേരിട്ട് കാണാൻ ഞങ്ങളുടേതായ അവസരം വന്നു കിട്ടിയപ്പോൾ കേരളത്തിൽനിന്ന് വരുകയാണെന്നും കാന്തപുരത്തിന്റെ ആളുകൾ ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അവിടെ ഉള്ള കാര്യങ്ങൾ ഓരോന്നായി കാണിച്ചു തരാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഫ്ലാറ്റിലെ ഹാളിനോട് ചേർന്നിരിക്കുന്ന ഒരു കുടുസ്സായ മുറിയിലായിരുന്നു പതിനായിരക്കണക്കിന് മുടികൾ അടക്കമുള്ള അദ്ദേഹത്തിന്റെ എല്ലാ സാമഗ്രികളും സൂക്ഷിച്ചിരുന്നത്. അലമാരയിൽ പ്ലേറ്റുകളിൽ ആക്കി വെച്ചിരിക്കുന്ന മുടികൾ അത് അവിടെയുള്ള വെളിച്ചത്തിൽ തന്നെ ആ മുടികൾക്ക് നിഴലുണ്ട് എന്ന് ഞങ്ങൾ കൃത്യമായി മനസ്സിലാക്കി. കാരണം യഥാർത്ഥ പ്രവാചക തിരൂ കേശങ്ങൾ ക്ക് ഒരിക്കലും നിഴൽ ഉണ്ടാവില്ല എന്നതാണ് യാഥാർഥ്യം. അങ്ങനെ രണ്ടാം ദിവസം എന്നോട് വൈകുന്നേരം നേരത്തെ തന്നെ വരാൻ വേണ്ടി അദ്ദേഹം ആവശ്യപ്പെട്ടു (എന്റെ വസ്ത്രവിതാനവും ഗൾഫിലാണ് ജോലിയും എന്ന് അറിഞ്ഞത് മുതൽക്ക് എന്നെ പ്രത്യേകം പരിഗണിച്ചു) .

കാരണം ഞങ്ങൾ ആദ്യദിവസം അവിടെ എത്തിയപ്പോൾ തന്നെ സമയം ഒരുപാട് വൈകിയിരുന്നു. ഈ വിഷയങ്ങളൊക്കെ കണ്ടുമനസ്സിലാക്കി അന്ന് രാത്രി വൈകി മടങ്ങി . ഞങ്ങളന്ന് കുർളയിൽ കലീന മസ്ജിദിൽ ആയിരുന്നു താമസിച്ചിരുന്നത്. ബോംബെയിൽ പുതുമുഖം ആയതുകൊണ്ടുതന്നെ ബഷീർ ബാഖവി രണ്ടാം ദിവസം എനിക്ക് വഴികാട്ടിയായി കൂടെ വന്നു. അവിടെ എന്നെ ആക്കിയശേഷം അദ്ദേഹം തിരിച്ചുപോയി അന്ന് വളരെ വിശദമായി തന്നെ കാന്തപുരത്തിന് മുടികൾ കൊടുത്ത ഇഖ്ബാൽ മുഹമ്മദ് ജാലിയവാലയുമായി അടുത്ത് ഇടപഴകി കൊണ്ട് ഇടപെടാൻ കഴിഞ്ഞു. ഏകദേശം വൈകുന്നേരം ആറുമണിമുതൽ ഓർമ്മ ശരിയാണെങ്കിൽ രാത്രി പത്തരവരെ എങ്കിലും അവിടെ ചെലവഴിച്ചു അദ്ദേഹത്തിന് സാമ്പത്തികമായി കൊടുത്തും കൂടെ ചില വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു .

അതുകൊണ്ടുതന്നെ ഞാൻ ഒരു ഗൾഫിലെ വലിയ സമ്പന്നൻ ആണെന്ന് അദ്ദേഹം മനസ്സിലാക്കി. ചുരുക്കിപ്പറഞ്ഞാൽ ഒരു മുടി യാണ് ഞാൻ ആവശ്യപ്പെട്ടതെങ്കിലും എനിക്ക് ഒരു തോർത്തിൽ കുറച്ചു മുടികൾ അദ്ദേഹം ഇട്ടു തന്നു. അത് സ്വീകരിച്ചു കൊണ്ട് സന്തോഷത്തോടുകൂടി ഞാൻ കലീന മസ്ജിദിൽ തിരിച്ചെത്തി. അവിടെനിന്ന് നോക്കിയപ്പോഴാണ് 18 മുടികൾ ഉള്ളതായി കാണുന്നത്. ജാലിയവാലയെ കണ്ട സമയത്ത് പ്രവാചകരുടെതായി പറഞ്ഞുകൊണ്ട് നീളം കൂടിയ കെട്ടു മുടികൾ നിങ്ങളുടെ അടുക്കൽ ഉണ്ട് എന്ന് കേട്ടിരുന്നു അത് ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്, അത് ശരിയാണ്, പക്ഷേ രണ്ടാഴ്ചത്തേക്ക് മറ്റൊരാൾ കൊണ്ടുപോയതാണ് അത് പിന്നീട് കൊണ്ടുവരും എന്നതായിരുന്നു . അതുപോലെ തന്നെ അദ്ദേഹത്തിന് പാരമ്പര്യമായി പിതാക്കളിലൂടെ കിട്ടിയതാണെന്നും അദ്ദേഹത്തിന്റെ പരമ്പര പോയി അവസാനിക്കുന്നത് ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് എന്ന അവരിലേക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.

സത്യം അറിഞ്ഞിട്ടും എല്ലാവരും മൂടിവെക്കുന്നു

അവിടെയുള്ള മുടി കൂമ്പാരങ്ങളും ഇസ്ലാമികപരമായി അദ്ദേഹത്തിന്റെ അജ്ഞതകളും ആ രണ്ട് പോക്ക് കൊണ്ട് തന്നെ ഞാൻ നന്നായി മനസ്സിലാക്കി .പിറ്റേന്ന് വൈകുന്നേരം ഞാനും ,നസീർ അസ്ഹരിയും ബോംബെയിൽ നിന്ന് വിമാനമാർഗം കരിപ്പൂരിൽ വന്നിറങ്ങി. കൂടെ 18 മുടികളും. അത് ആ തോർത്തിൽ തന്നെ കെട്ടിവച്ച് ആയിരുന്നു ഉണ്ടായത്. പിറ്റേന്ന് അതിരാവിലെ തന്നെ ഈ തോർത്തു കെട്ടും സഞ്ചിയുമെടുത്ത് അന്ന് കാന്തപുരം വിഭാഗം സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ട് കൂടിയായിരുന്ന വളരെ പ്രമുഖനായ അവരുടെ മുശാവറ പ്രമുഖൻ പൊന്മള അബ്ദുൽഖാദർ മുസ്ലിയാരുടെ സ്ഥാപനത്തിലേക്ക് ആയിരുന്നു പോയത്. അവിടെവച്ച് അദ്ദേഹത്തിന് ബോംബെയിൽ നടന്ന കഥകളും എല്ലാം വളരെ വിശദീകരിച്ചുകൊണ്ട് തന്നെ വിശദീകരിച്ചുകൊടുത്തു. കിട്ടിയ മുടികൾ അടക്കം അദ്ദേഹം കാണുകയും ചെയ്തു. വളരെ നിരാശ ഭാവത്തിൽ ഉള്ള ഒരു നെടുവീർപ്പിട്ടു ഇന്നാലില്ലാഹി എന്ന് അദ്ദേഹം മൊഴിഞ്ഞു (മുസീബത്ത് കേൾക്കുമ്പോൾ ചൊല്ലേണ്ട പദം)

തൽക്കാലം ഇത് പുറത്ത് അറിയരുതെന്നും കാര്യങ്ങൾ രഹസ്യമാക്കി വെക്കാനും അദ്ദേഹം നിർദ്ദേശിച്ചു. അപ്പോഴും സംഘടനാ തലത്തിലുള്ള ഒരു തിരുത്തൽ അദ്ദേഹം അടക്കമുള്ള ആളുകൾ ചെയ്യും എന്നുള്ള ഒരു പ്രത്യാശ തന്നെയായിരുന്നു എന്റെ മനസ്സിൽ കാരണം സത്യത്തിനെതിരെ നിലകൊള്ളാനുള്ള ഒരു മനസ്സ് അന്നും ഇന്നും ഉണ്ടായിരുന്നില്ല. പിറ്റേദിവസം സുന്നി യുവജന സംഘത്തിന്റെ സെക്രട്ടറിയും എന്റെ ഗുരുവും കൂടിയായ പേരോട് അബ്ദുറഹ്മാൻ സഖാഫിയെ കാണാൻ അദ്ദേഹത്തിന്റെ സ്ഥാപനമായ കുറ്റ്യാടിയിലെ സിറാജുൽ ഹുദയിലെക്ക് പോവുകയുണ്ടായി ബോംബെ യാത്രയുടെ വിശദീകരണങ്ങൾ വളരെ കൃത്യമായി അദ്ദേഹത്തെ ബോധിപ്പിച്ചു. കാന്തപുരം വിഭാഗത്തിൽ മറ്റാരെക്കാളും കൂടുതൽ ആത്മബന്ധം എനിക്ക് വർഷങ്ങളായി അദ്ദേഹവുമായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞത് അദ്ദേഹം ഒരു അവിശ്വാസവും അന്ന് എന്നോട് രേഖപ്പെടുത്തിയും ഇല്ല. പകരം തൽക്കാലം ഇത് പുറത്തറിഞ്ഞാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും തൽക്കാലം രഹസ്യമായി സൂക്ഷിക്കണമെന്നും മറ്റാരോടും ഈ കാര്യങ്ങൾ പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ ആ വാക്കുകൾ ശിരസാവഹിച്ച് ഞാൻ എന്റെ മാതാപിതാക്കളോട് പോലും ഈ കാര്യങ്ങൾ ആ കാലഘട്ടത്തിൽ പറയാതെ രഹസ്യമായി സൂക്ഷിച്ചു. തുടർന്നങ്ങോട്ടുള്ള ദിനങ്ങളിൽ ഇതെങ്ങനെ സംഘടനാ തലത്തിൽ നിന്ന് ,അതുപോലെ പൊതു സമക്ഷത്തിൽ നിന്നും എങ്ങനെ നീക്കം ചെയ്യും എന്നുള്ളതിനെപ്പറ്റി ഉള്ള ചർച്ചയിലായിരുന്നു. പലപ്പോഴും ദിവസങ്ങൾ നീണ്ടു പോയി. ഈ ഒരു സമയത്തായിരുന്നു സാക്ഷാൽ ജാലിയവാല തന്നെ കേരളത്തിൽ വന്നു എന്നുള്ള വാർത്ത ഞാനറിയുന്നത്. ഉടനെതന്നെ ഈ വിഷയം അന്ന് പൊന്മള അബ്ദുൽഖാദർ മുസ്ലിയാരെ വിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാക്ക് 'കൊണ്ടുവന്ന മുടി തന്നെ തീരുമാനമായിട്ടില്ല എന്നിട്ടാണോ പുതിയ മുടിയുമായി വീണ്ടും' എന്നതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP