Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാംഗോ മൊബൈൽ ഉടമകളുടെ പേരിൽ കേരളത്തിന് അകത്തും പുറത്തുമായുള്ളത് നിരവധി കേസുകൾ; ഒരേ വസ്തു വച്ച് രണ്ട് ബാങ്കുകളിൽ നിന്നും പണം തട്ടിയതിന് കേസ്; കാനറാ ബാങ്കിനെ കബളിപ്പിച്ചത് 64 ലക്ഷം; ഐഫോണിനെ തോൽപ്പിക്കുന്ന മൊബൈൽ നിർമ്മിക്കാനിറങ്ങിയവരുടെ ഭൂതകാലം അങ്ങനെ എളുപ്പം മറക്കാൻ സാധിക്കുമോ?

മാംഗോ മൊബൈൽ ഉടമകളുടെ പേരിൽ കേരളത്തിന് അകത്തും പുറത്തുമായുള്ളത് നിരവധി കേസുകൾ; ഒരേ വസ്തു വച്ച് രണ്ട് ബാങ്കുകളിൽ നിന്നും പണം തട്ടിയതിന് കേസ്; കാനറാ ബാങ്കിനെ കബളിപ്പിച്ചത് 64 ലക്ഷം; ഐഫോണിനെ തോൽപ്പിക്കുന്ന മൊബൈൽ നിർമ്മിക്കാനിറങ്ങിയവരുടെ ഭൂതകാലം അങ്ങനെ എളുപ്പം മറക്കാൻ സാധിക്കുമോ?

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: 3500 കോടി മുതൽ മുടക്കി ആപ്പിളിന്റെ ഐ ഫോണിലെ തോൽപ്പിക്കാൻ ഇറങ്ങിയ മലയാളികളുടെ മൊബൈൽ കമ്പനികളുടെ ഉടമകൾ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസ് നേരിട്ടവർ. കൂടാതെ നിരവധി ബാങ്കുകളെയും കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസുണ്ടായിരുന്നു. കൂടാതെ ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്. ഇങ്ങനെയുള്ള ഭൂതകാലം ഉള്ളവരാണ് സച്ചിൻ ടെണ്ടുൽക്കറെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കി മൊബൈൽ ഫോൺ കമ്പനിയുണ്ടാക്കിയെന്ന് അവകാശപ്പെടുന്നത്. മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് മാംഗോ മൊബൈൽ കമ്പനി ഉടമകളായ റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ എന്നവരുടെ പേരിൽ പ്രമുഖ ബാങ്കുകളെ പോലും കബളിപ്പിച്ച കേസിൽ നിയമ നടപടി നേരിടുന്നവരാണെന്ന് വ്യക്തമായിട്ടുണ്ട്.

3500 കോടി രൂപ മുടക്കി ഐഫോണിനെ വെല്ലാൻ ഇറങ്ങുന്നവർ രണ്ട് മാസം മുമ്പ് മാത്രമാണ് ഈ കമ്പനി രജിസ്‌ട്രേഷൻ നടത്തിയതെന്ന കാര്യം ഞങ്ങൾ നേരത്തെ തന്ന വ്യക്തമാക്കിയിരുന്നു. 10 ലക്ഷം രൂപ മാത്രമാണ് കമ്പനിയുടെ മൂലധനമായി കാണിച്ചിരുന്നത്. മാംഗോ ഉടമകളുടെ പൂർവ്വകാലവും തിടുക്കപ്പെട്ടുള്ള കമ്പനി രൂപീകരണവും എല്ലാം ചേർത്തു വായിക്കുമ്പോൾ പന്തികേടുകൾ വ്യക്തമായി തന്നെ നിഴലിക്കുന്നുണ്ട്. മാദ്ധ്യമങ്ങളിൽ വൻതോതിൽ പരസ്യം നൽകിയാണ് മൊബൈൽ കമ്പനിയുടെ തുടക്കവും. മാനോരമ അടക്കമുള്ള പത്രങ്ങൾ മാംഗോ മൊബൈൽ കമ്പനിയെ പുകഴ്‌ത്തി കൊണ്ട് ഫീച്ചറുകൾ എഴുതിയിരുന്നു. ഐ ഫോണിനെ തോൽപ്പിക്കുമെന്ന വിധത്തിൽ പരസ്യവും നൽകി. ഇതേ മാതൃക തന്നെയായിരുന്നു ഇവരുടെ പൂർവകാല കമ്പനികളുടെ പ്രവർത്തനങ്ങളും.

ഒരുകാലത്ത് ഒരു പ്രമുഖ ചാനലിൽ ഏറ്റവും കൂടുതൽ പരസ്യം നൽകി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടോഴ്‌സ് കമ്പനിയും റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുടേതായിരുന്നു. ഏഷ്യൻ മോട്ടോഴ്‌സിന്റെ പരസ്യങ്ങൾ മാദ്ധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. ഒരു ചാനലിന്റെ സ്ഥിരം പരസ്യദാതാക്കളായിരുന്നു ഇവർ. ഇങ്ങനെ പരസ്യങ്ങളിൽ നിറഞ്ഞു നിന്ന ഈ കമ്പനിക്ക് ഇപ്പോൾ എന്തു സംഭവിച്ചു എന്നുപോലും ആർക്കും അറിവില്ല. ഈ കമ്പനിയെ കൂടാതെ ഏഷ്യൻ ടിമ്പർ ഡിപ്പോ, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉള്ളത്.

2014ൽ ഇവരുടെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടേഴ്‌സ് എന്ന കമ്പനിക്കും ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. കളമശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും ഇവരുടെ സ്ഥാപനത്തിലേക്ക് വിൽപ്പനക്കായുള്ള വണ്ടികൾ വാങ്ങാനുള്ള ലോണിനായി ഒരു പ്രോപ്പർട്ടി ജാമ്യം കാണിച്ചു കോടികൾ വായ്‌പ്പയെടുത്തു. ഇതോടൊപ്പം ജാമ്യമായി കൊടുത്ത അതേ പ്രോപ്പർട്ടി ജാമ്യം വച്ചു ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ഇവർ ലോൺ എടുക്കുകയുമായിരുന്നു. ഫലത്തിൽ രണ്ട് ബാങ്കുകളെ മനപ്പൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചെന്നതായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം. ജാമ്യം കൊടുത്ത വണ്ടികൾ തന്നെ റീസെയിലിന് വേണ്ടി വാങ്ങിയതാണെന്നും ബാങ്കുകൾക്ക് വ്യക്തമായിരുന്നു. ഈ കേസ് ഹൈക്കോടതി വരെയാണ് മാംഗോ മൊബൈൽസ് ഉടമകളെ എത്തിച്ചത്.

അവിടം കൊണ്ടും മാംഗോ മൊബൈൽസ് ഉടമകൾക്കെതിരായ കേസുകളുടെ കഥ തീരുന്നില്ല. ബാങ്കുകളെ കബളിപ്പിച്ചെന്ന കേസുകൾ വേറെയും ഇവർക്കെതിരെയുണ്ട്. കാനറാ ബാങ്കിന്റെ കൊച്ചി ബാനർജി റോഡിലുള്ള ബ്രാഞ്ചിൽ സ്ഥലം പണയപ്പെടുത്തിയ ലോൺ തിരിച്ചടയ്ക്കാതിരിക്കുകയാണ് ഇവർ ചെയ്തത്. വയനാട്ടിലെ വസ്തുവിന്റെ പ്രമാണം വച്ച് ലോൺ എടുത്ത ശേഷം പണം തിരിച്ചടയ്കാത്തതിനാൽ ബാങ്ക് അഗസ്റ്റിൻ സഹോദർമാർക്കെതിരെ ജപ്തി നടപടി സ്വീകരിച്ചിരുന്നു. 45 ലക്ഷം ലോൺ എടുത്ത ശേഷം പണം തിരിച്ചയ്ക്കാതെ പലിശ അടക്കം 64 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തി. ഇത് കൂടാതെ ബാങ്കിന് ജപ്തി നടപടി സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ പണയവസ്തു മറ്റൊരു നിയമക്കുരുക്കിലാണെന്ന് ബോധ്യമാകുകയായിരുന്നു. ചുരുക്കത്തിൽ കാനറ ബാങ്കിനെയും കബളിപ്പിക്കുകയാണ് ഇവർ ചെയ്തത്.

ഇങ്ങനെ ബാങ്കുകളെ കബളിപ്പിച്ചത് കൂടാതെയാണ് ഏറ്റവും ഒടുവിൽ ജീവനക്കാരിയെ മർദ്ദിച്ച് അവശയാക്കിയതിന് ക്രിമിനൽ കേസും നിലവിലുള്ളത്. കർണ്ണാടക ഹൈക്കോടതിയിലും ഇവർക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. സിവിലായും ക്രിമിനലായും നിരവധി കേസ് നടപടികൾ നേരിട്ടവർ ആപ്പിളിനെ വെല്ലുന്ന ഫോൺ നിർമ്മിക്കുമെന്ന അവകാശവാദവുമായി രംഗത്തുവരുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് ചോദ്യം മാദ്ധ്യമങ്ങൾ ആരും ഉന്നയിച്ചിരുന്നില്ല. പരസ്യങ്ങൾ ലഭിച്ചതോടെ മാദ്ധ്യമങ്ങളാരും അന്വേഷണത്തിന് മുതിർന്നില്ലെന്നതാണ് സത്യം.

പൂർവകാലത്തിലെ തട്ടിപ്പിന്റെ കഥകളും കമ്പനിയിലെ പൊള്ളത്തരങ്ങളും അറിഞ്ഞതിന്റെ പേരിലാണ് മാംഗോ മൊബൈൽ ഉടമകൾ ജീവനക്കാരിയെ മർദ്ദിച്ചതെന്ന കാര്യം പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്താണ് ഈ കമ്പനിയിൽ നടക്കുന്നതെന്ന കാര്യത്തെ കുറിച്ച് സ്വാഭാവികമായും അന്വേഷണം നടതത്തേണ്ടതുമാണ്. സാമ്പത്തിക തട്ടിപ്പിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയല്ല വേണ്ടത് മറിച്ച് അത്തരം ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ഇല്ലാതാക്കുന്ന വിധത്തിലുള്ള ഇടപെടലാണ് വേണ്ടതെന്നാണ് ഞങ്ങളും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇവർ തന്നെ സ്വയം മറച്ചുവച്ച ഇവരുടെ ഭൂതകാലത്തെ കുറിച്ചും തുറന്നെഴുതിയത്.

കേസുകൾ നിറഞ്ഞ ഒരു പൂർവ്വകാലമുള്ളവർ ഐഫോണിനെ വെല്ലുന്ന ഫോൺ നിർമ്മിക്കുന്നു എന്ന അവകാശവാദവുമായി രംഗത്തുവരുമ്പോൾ സാമാന്യ ബുദ്ധിയിൽ ചിന്തിക്കുമ്പോൾ തന്നെ പൊരുത്തക്കേടുകൾ ബോധ്യമാകേണ്ടതാണ്. ഇങ്ങനെ സാമാന്യ യുക്തിക്ക് തോന്നിയ ചോദ്യം തന്നെയാണ് ഞങ്ങൾ ഉന്നയിച്ചിരുന്നത്. നിങ്ങൾ മുടക്കി എന്നു പറയുന്ന ഈ 3500 കോടി എവിടെ നിന്നും കിട്ടി? അത് ചൈനയിലും കൊറിയയിലും വൻ നിക്ഷേപം നടത്തിയെന്ന തെളിവ് എന്താണ്? ആപ്പിളിനെ വെല്ലുവിളിക്കുന്ന കമ്പനിയുടെ സിഇഒ ആരാണ്? എന്തു കൊണ്ടാണ് കൊച്ചിയിലെ ആലപ്പാട്ട് ബിൽഡിങ്ങിനെ വാടക കെട്ടിടത്തിൽ പത്തോ പതിനഞ്ചോ ജീവനക്കാരെ മാത്രം വച്ച് നിങ്ങൾ ഇങ്ങനെ ഒരു ലോകോത്തര സ്ഥാപനം നടത്തുന്നു? ഇങ്ങനെ മറുനാടൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ ഇതുവരെ മാംഗോ ഫോൺ അധികൃതർക്ക് സാധിച്ചിട്ടില്ല.

ചൈനയിൽ നിന്നും മൊബൈൽ പാർട്‌സുകൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്ത് വിൽക്കുന്നതാണ് ശൈലിയാണെങ്കിൽ അത് തുറന്നു പറയുക. അല്ലാതെ എല്ലാം സ്വന്തം സാങ്കേതിക വിദ്യയാണെന്ന് പറഞ്ഞുള്ള കബളിപ്പിക്കൽ ശൈലി സ്വീകരിക്കുന്നത് എന്തിനാണ്? ഇതിന് മെനക്കിടാതെ ഫ്രാഞ്ചൈസി വഴി പണം സ്വരൂപിച്ച് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു മാംഗോ ഉടമകൾ ലക്ഷ്യമിട്ടത് എന്ന് തന്നെ വേണം കരുതാനും. എന്നാൽ, എത്ര ഡീലർമാരുമായി ഇവർ കരാറുണ്ടാക്കിയെന്നും ഡീൽ ഉറപ്പിച്ചെന്നും ഇനിയും വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP