Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യാജരേഖ വിവാദത്തിൽ ബിഷപ്പിനേയും വൈദികനേയും പ്രതികളാക്കിയതിൽ ഗൂഢാലോചനയെന്ന് ആക്ഷേപം; പരാതിക്കാരനായ ഫാ.ജോബിയെ പുറത്താക്കണമെന്ന് മറ്റ് വൈദികർ; അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഫാ.പോൾ തേലക്കാട്ടിനെയും പ്രതിയാക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചനയെന്ന് വാദം; ഭൂമി വിവാദത്തിന്റെ അലകൾ അടങ്ങുംമുമ്പ് വീണ്ടും സഭയിൽ പ്രശ്‌നങ്ങൾ

വ്യാജരേഖ വിവാദത്തിൽ ബിഷപ്പിനേയും വൈദികനേയും പ്രതികളാക്കിയതിൽ ഗൂഢാലോചനയെന്ന് ആക്ഷേപം; പരാതിക്കാരനായ ഫാ.ജോബിയെ പുറത്താക്കണമെന്ന് മറ്റ് വൈദികർ; അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഫാ.പോൾ തേലക്കാട്ടിനെയും പ്രതിയാക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചനയെന്ന് വാദം; ഭൂമി വിവാദത്തിന്റെ അലകൾ അടങ്ങുംമുമ്പ് വീണ്ടും സഭയിൽ പ്രശ്‌നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയെ പിടിച്ചുകുലുക്കിയ ഭൂമിവിവാദം അൽപമൊന്ന് അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ അടങ്ങുന്നില്ല. സഭയെ വിവാദത്തിൽ എത്തിച്ച വ്യാജരേഖ കേസിൽ ബിഷപ്പിനെയും വൈദികനേയും പ്രതികളാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന വാദമാണ് ഉയരുന്നത്. ഇതോടെ പരാതിക്കാരനെ പുറത്താക്കണമെന്ന് വൈദികർ ആവശ്യപ്പെടുന്നു. ഇതിന്റെ കാര്യങ്ങൾ വിശദമാക്കാൻ ഇന്ന് വൈകീട്ട് യോഗവും നിശ്ചയിച്ചിട്ടുണ്ട്.

സിറോ മലബാർ സഭയെ വിവാദത്തിലാക്കിയ വ്യാജരേഖ കേസിൽ കടുത്ത നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിഷയം ചർച്ച ചെയ്യുന്നതിനായി വൈകിട്ട് നാലിന് വൈദിക സമിതി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈദികരുടെ ആവശ്യത്തെ തുടർന്ന് അപ്പോസ്തലിക് അഡ്‌മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് ആണ് യോഗം വിളിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ അതിരൂപതയിലെ വൈദികരുടെ യോഗം നടന്നിരുന്നു. അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഫാ.പോൾ തേലക്കാട്ടിനെയും പ്രതിയാക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് വൈദികർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകീട്ട് വീണ്ടും കൂടിയാലോചനകൾ. പരാതിക്കാരനായ ഫാ.ജോബി മാപ്രകാവിൽ എം.എസ്.ടിയെ സിറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ ചുമതലയിൽ നിന്ന് നീക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു. മെത്രാനെതിരെ വൈദികൻ പരാതി നൽകിയത് കാനോൻ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് നീക്കം.

മാർപാപ്പയുടെ പ്രതിനിധിയായ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്തിനെതിരെ അന്വേഷണം നടത്താനോ പരാതി നൽകാനോ സിനഡിന് പോലും അധികാരമില്ലെന്നിരിക്കേ വൈദികൻ അദ്ദേഹത്തെ പ്രതിയാക്കി കേസ് നൽകിയത് കാനോൻ നിയമത്തിന്റെ കടുത്ത ലംഘനമാണെന്ന് ഒരു വിഭാഗം വൈദികർ പറയുന്നു. ജോബി മാപ്രക്കാവിനെ പുറത്താക്കുകയോ എം.എസ്.ടി സഭ തിരിച്ചുവിളിക്കുകയോ ചെയ്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചനകൾ.

വ്യാജരേഖക്കേസ് ഒത്തുതീർക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടെന്ന് ഇന്നലെ ചേർന്ന സഭയുടെ സ്ഥിരം സിനഡ് തീരുമാനിച്ചതായാണ് റിപ്പോർട്ട്. വിവാദ ഭൂമി ഇടപാടിന്റെ സമയത്ത് കർദ്ദിനാൾ ജോർജ് ആലഞ്ചേരി എറണാകുളത്തെ രണ്ട് ബിസിനസ് സ്ഥാപനത്തിലേക്ക് തന്റെ അക്കൗണ്ടിൽ നിന്നും പണം കൈമാറിയെന്ന കാണിക്കുന്ന ബാങ്ക് രേഖകൾ ഫാ.പോൾ തേലക്കാട്ടിനു ലഭിച്ചിരുന്നു.

ഈ രേഖകളുടെ ആധികാരികത അറിയില്ലെന്നും സത്യാവസ്ഥ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഫാ.തേലക്കാട് തന്റെ മേലധികാരിയായ ജേക്കബ് മനത്തോടത്തിന് രേഖകൾ കൈമാറുകയായിരുന്നു. ഇക്കാര്യം സിനഡിൽ ചർച്ച ചെയ്തതോടെയാണ് വ്യാജരേഖയെ കുറിച്ച് അന്വേഷിക്കാൻ സിനഡ് തീരുമാനിച്ചത്.

വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണത്തിനായി പരാതി നൽകാൻ സിനഡ് ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ഫാ.ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതുപ്രകാരം പരാതി നൽകിയ ഫാ.ജോബി പിന്നീട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനും ഫാ.പോൾ തേലക്കാടിനും എതിരെ മൊഴി നൽകുകയും ഇവരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

രേഖയുടെ ഉറവിടം കണ്ടെത്തുന്നതിനു പകരം രേഖകൾ ലഭിച്ചവരെ പ്രതികളാക്കി എന്ന ആക്ഷേപമാണ് ഉയരുന്നത്. തേലക്കാട് ഈ രേഖയുടെ സത്യാവസ്ഥ പരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂ എന്നും രേഖ ചമച്ചവരെ കണ്ടെത്താതെ ഇക്കാര്യം ഉന്നയിച്ചവരെ പ്രതികളാക്കുന്നു എന്നുമാണ് ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP