Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചുദിവസം നരകത്തിൽ അടച്ചതിനു പൊലീസ് ഈ സ്ത്രീക്കു നഷ്ടപരിഹാരം നൽകുമോ? വിറങ്ങലിച്ച ഓർമകളുമായി സാറ തോമസ് കൊച്ചിയിലെ ഫ്‌ളാറ്റിൽ; സാറ വില്യംസ് ലണ്ടനിൽതന്നെയുണ്ടെന്നു റിപ്പോർട്ട്

അഞ്ചുദിവസം നരകത്തിൽ അടച്ചതിനു പൊലീസ് ഈ സ്ത്രീക്കു നഷ്ടപരിഹാരം നൽകുമോ? വിറങ്ങലിച്ച ഓർമകളുമായി സാറ തോമസ് കൊച്ചിയിലെ ഫ്‌ളാറ്റിൽ; സാറ വില്യംസ് ലണ്ടനിൽതന്നെയുണ്ടെന്നു റിപ്പോർട്ട്

കൊല്ലം: വിദൂര രൂപസാദൃശ്യവും പാസ്‌പോർട്ടിലെ ജനനത്തീയതി മറ്റൊരാളുടേതിന് സമാനമായതും സാറ തോമസ് എന്ന സ്ത്രീക്ക് നൽകിയത് ദുരനുഭവങ്ങളാണ്. ഇന്റർപോൾ അന്വേഷിക്കുന്ന കൊടുംകുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് അഞ്ചുദിവസമാണ് വിമാനത്താവള എമിഗ്രേഷൻ അധികൃതരുടെയും ക്രൈംബ്രാഞ്ചിന്റെയും മാനസിക പീഡനത്തിന് പത്തനംതിട്ട റാന്നി അങ്ങാടി പുല്ലൂപ്ര കൊടിത്തോപ്പിൽ വീട്ടിൽ സാറാ തോമസ് ഇരയായത്.

ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നൽകുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് സാറ തോമസ്. തന്റേതല്ലാത്ത കുറ്റത്തിന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തിനും മാനഹാനിക്കും മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകുന്നതെന്ന് സാറയുടെ അഭിഭാഷകൻ ലാലു ജോൺ പറഞ്ഞു.

പ്രതിയുടെ വിലാസം ഉറപ്പാക്കുന്നതിൽ ക്രൈംബ്രാഞ്ച് ഗുരുതര വീഴ്ച വരുത്തിയതാണ് സാറ തോമസിന് വിനയായത്. പുനലൂർ പത്തേക്കർ ഇട്ടിവിള ബംഗ്ലാവിൽ ആനിയമ്മ വില്യംസിന്റെ മകൾ സാറാ വില്യംസ് എന്നാണ് പ്രതിയുടെ വാറന്റിലെ വിലാസം. ഇത് പരിശോധിക്കാതെയാണ് സാറ തോമസിനെ പൊലീസ് പിടികൂടിയത്. നിരപരാധിയായ സ്ത്രീയെ അന്യായമായി തടങ്കലിൽ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസ് എടുക്കണമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.

ലണ്ടനിലെ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് രണ്ടു കോടി തട്ടാൻ ശ്രമിച്ചതിന് ഇന്റർപോൾ തെരയുന്ന സ്ത്രീയാണ് പുനലൂർ പത്തേക്കർ സ്വദേശിനി സാറാം വില്യംസ്. ഇവരാണെന്ന് തെറ്റിദ്ധരിച്ചാണ് കൊല്ലം ക്രൈംബ്രാഞ്ച് ചെന്നൈ വിമാനത്താവളത്തിൽനിന്ന് സാറാ തോമസിനെ കസ്റ്റഡിയിലെടുത്തത്. ദുബായിൽ 13 വർഷമായി അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്ന സാറാ തോമസ് ചെന്നൈയിലുള്ള മകനെ കാണാൻ കഴിഞ്ഞ 29നു രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.

കുവൈത്തിൽ സ്ഥിരതാമസമാക്കിയ അച്ഛനമ്മമാരുടെ വിവാഹവാർഷികത്തിൽ പങ്കെടുത്തശേഷം രാവിലെ 8.10ന് ചെന്നൈയിൽ വിമാനമിറങ്ങിയ സാറാ തോമസിനെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ചു. ഒളിവിൽ കഴിയുന്ന സാറാ വില്യംസിനെ പിടികൂടാൻ ഇന്റർപോൾ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിലെ വിദൂര രൂപസാദൃശ്യമാണ് സാറാ തോമസിന് വിനയായത്. പാസ്‌പോർട്ടിലെ ജനത്തീയതിയും സമാനമായിരുന്നു. താൻ സാറാ വില്യംസ് അല്ലെന്നും പാസ്‌പോർട്ട് വിശദമായി പരിശോധിക്കണമെന്നും സാറാ തോമസ് കേണപേക്ഷിച്ചിട്ടും എമിഗ്രേഷൻ അധികൃതർ ചെവിക്കൊണ്ടില്ല. പാസ്‌പോർട്ടിലെ ഫോട്ടോയിൽ കൃത്രിമം നടത്തിയതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ രണ്ടാംവർഷ ബിബിഎ വിദ്യാർത്ഥിയായ മകൻ കെവിൻ ജോൺ സജിത്തിനെ വിവരം അറിയിക്കണമെന്ന ആവശ്യവും നിരസിച്ചു. ഇതിനിടെ സാറാ തോമസ് ഫോണിൽനിന്നു രഹസ്യമായി അയച്ച മെസേജിൽനിന്നാണ് കെവിൻ വിവരം അറിഞ്ഞത്. എമിഗ്രേഷൻ അധികൃതരുടെ പരാതി പ്രകാരം എയർപോർട്ട് എസ്ടു പൊലീസ് സാറാ തോമസിനെതിരെ കേസ് രജിസ്റ്റർചെയ്തു. വൈകിട്ടോടെ ആലന്തൂർ കോടതിയിൽ ഹാജരാക്കിയശേഷം രാത്രി സ്റ്റേഷൻ ലോക്കപ്പിൽ അടച്ചു.

കൊല്ലത്തുനിന്നെത്തിയ ക്രൈംബ്രാഞ്ച് 31ന് സാറാ തോമസിനെ കസ്റ്റഡിയിൽവാങ്ങി വൈകിട്ട് ബസിൽ കൊല്ലത്തേക്ക് കൊണ്ടുവന്നു. കോടതിയിലേക്കും പിന്നീട് ജയിലിലേക്കും കൊണ്ടുപോയപ്പോൾ മാത്രമാണ് കെവിന് അമ്മയെ കാണാനായത്. അതേ ബസിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം മകൻ കെവിനും കൊല്ലത്തേക്ക് വന്നു.

ഒന്നിനു രാത്രി 11.30നു കൊല്ലത്ത് എത്തിച്ച സാറാതോമസിനെ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ വനിതാ സെല്ലിൽ പാർപ്പിച്ചു. റാന്നിയിൽ താമസിക്കുന്ന അനുജത്തി മെർലിൻ തോമസും ബന്ധുക്കളും അഭിഭാഷകൻ ലാലു ജോണും എത്തിയെങ്കിലും സാറാ തോമസിനെ കാണാൻ പൊലീസ് അനുവദിച്ചില്ല. ഞായറാഴ്ച പ്രതി സാറ വില്യംസിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി കസ്റ്റഡിയിലുള്ളത് യഥാർഥ സാറയല്ലെന്നു തിരിച്ചറിഞ്ഞശേഷം രാത്രി ഒമ്പതോടെ പുനലൂർ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

മകൾക്കുണ്ടായ ദുരവസ്ഥ അറിഞ്ഞ് കുവൈത്തിൽനിന്ന് അച്ഛൻ തോമസ് എബ്രഹാമും അമ്മ മറിയാമ്മയും നാട്ടിലെത്തി. മാനസികമായി തകർന്ന സാറ തോമസ് അച്ഛനമ്മമാർക്കും ഭർത്താവ് സജിത് ജോണിനുമൊപ്പം എറണാകുളത്തെ ഫ്‌ളാറ്റിൽ കഴിയുകയാണിപ്പോൾ.

സാറ തോമസിനെ തെറ്റിദ്ധാരണയാൽ കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടർന്ന് ഇൻഷുറൻസ് തട്ടിപ്പ് കേസിലെ യഥാർഥ പ്രതി സാറാ വില്യംസിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും രാജ്യാന്തര പൊലീസ് ശൃംഖലയായ ഇന്റർപോളും വർഷങ്ങളായി തിരയുന്ന സാറാ വില്യംസ് എവിടെയെന്ന് വ്യക്തമായ ഒരു സൂചനയും കേരള പൊലീസിനില്ല. ഭർത്താവ് മരിച്ചശേഷം പുനർവിവാഹം നടത്തി ഗൾഫിൽ ഒളിച്ചുകഴിയുന്നു എന്ന സ്ഥിരീകരിക്കാത്ത വിവരം മാത്രമാണ് ക്രൈംബ്രാഞ്ചിനുള്ളത്. ഏക പിടിവള്ളിയും ഇതാണ്. ഇതിനിടെ ഇവർ മകൾ ഇസബല്ലയുമായി ലണ്ടനിൽ താമസിക്കുന്നതായും അടുത്തിടെവരെ സജീവമായിരുന്ന ഫേസ്‌ബുക്കിൽനിന്ന് പ്രൊഫൈൽ നീക്കിയതായും റിപ്പോർ്ട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഇവരുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും പത്രങ്ങളിൽ വന്നതിനെത്തുടർന്നാണ് ഫേസ്‌ബുക്ക് അക്കൗണ്ട് നീക്കം ചെയ്യാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP