Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിൽ നാളെ നിരോധനാജ്ഞ; 144 പ്രഖ്യാപിച്ചത് നിലയ്ക്കലും പമ്പയിലും ഇലവുങ്കലും സന്നിധാനത്തും; തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് കളക്ടർ; നടപടി പമ്പയും നിലയ്ക്കലും ഒരുവിഭാഗം അക്രമികൾ യുദ്ധഭൂമിയാക്കിയതോടെ; പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ പല സ്ഥലങ്ങളിലും അക്രമം; പമ്പ-പത്തനംതിട്ട ബസ് സർവീസുകൾ നിർത്തി വച്ചു; നാളത്തെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; ബിജെപിയും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ നാളെ നിരോധനാജ്ഞ; 144 പ്രഖ്യാപിച്ചത് നിലയ്ക്കലും പമ്പയിലും ഇലവുങ്കലും സന്നിധാനത്തും; തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് കളക്ടർ; നടപടി പമ്പയും നിലയ്ക്കലും ഒരുവിഭാഗം അക്രമികൾ യുദ്ധഭൂമിയാക്കിയതോടെ; പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ പല സ്ഥലങ്ങളിലും അക്രമം; പമ്പ-പത്തനംതിട്ട ബസ് സർവീസുകൾ നിർത്തി വച്ചു; നാളത്തെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; ബിജെപിയും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

നിലയ്ക്കൽ: സംഘർഷത്തിന്റെ പശ്ചാത്തലത്തി്ൽ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലു സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് 144 പ്രഖ്യാപിച്ചത്.നിരോധനാജ്ഞ നാളത്തേക്ക് മാത്രമാണെന്ന് ജില്ല കളക്ടർ അറിയിച്ചു. ആവശ്യമുണ്ടെങ്കിൽ നിരോധനാജ്ഞ നീട്ടും.തീർത്ഥാടനം സുഗമമായി നടത്തുന്നതിനാണ് മുൻഗണനയെന്നും കളക്ടർ വ്യക്തമാക്കി. തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല.

നിരോധനാജ്ഞ പ്രഖ്യാപിട്ടതിന് പിന്നാലെ കെഎസ്ആർടിസി ബസുകൾക്ക് നേരേ ആക്രമണമുണ്ടായി. ളാഹയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞിു. പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ പല സ്ഥലങ്ങളിലും പമ്പ-പത്തനംതിട്ട ബസ് സർവീസുകൾ നിർത്തിവച്ചു. ഇതേ തുടർന്ന് പമ്പ ബസ് സ്റ്റാന്റിൽ അയ്യപ്പഭക്തർ പ്രതിഷേധിച്ചു. നിലയ്ക്കലിൽ പൊലീസ് വാഹനത്തിന് നേരേ കല്ലേറുണ്ടായി. ശബരിമല എസ്‌ഐയുടെ വാഹനത്തിന് നേരേയാണ് ആക്രമണമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക മറിഞ്ഞു. മൂന്ന് പേർക്ക പരിക്കേറ്റു. ഇലവുങ്കലിലും വാഹനങ്ങൾക്ക് നേര ആക്രണമുണ്ടായി.

അതേസമയം ബിജെപിയും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ഗൾഫ് പര്യടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമമാണ്. അയ്യപ്പഭക്തർക്ക് ആവശ്യമായ സുരക്ഷ നൽകും. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ആർഎസ്എസ് കരുതിക്കൂട്ടി നടത്തിയ അക്രമമാണിതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണ്. പുണ്യഭൂമിയിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കാൻ ബിജെപി തയ്യാറാകണം. അക്രമങ്ങൾക്ക് നേരേ കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതസമയം, ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ മറവിൽ വിശ്വാസികൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഭക്തജനങ്ങളുടെ സമാധാനപരമായ ഗതാഗതത്തെയും ശാന്തമായ ദർശനത്തെയും തടസ്സപ്പെടുത്തുന്നത് നോക്കിനിൽക്കാൻ കഴിയുന്നതല്ല. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടർന്നാണ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കപ്പെട്ടത്. ഭരണഘടനാ ബാധ്യത നിറവേറ്റുന്ന സംസ്ഥാനസർക്കാറിന്റെ നിലപാടിനെതിരെയാണ് സംഘപരിവാറിന്റെ പിന്തുണയോടെ അക്രമം അഴിച്ചുവിട്ടിട്ടുള്ളത്.

തുലാമാസപൂജയ്ക്ക് നടതുറക്കുമ്പോൾ ദർശത്തിനെത്തുന്ന സ്ത്രീകളെയും, റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ക്രൂരമായി മർദിക്കുകയും വാഹനങ്ങളും ക്യാമറകളും തല്ലിതകർക്കുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രത്യേക രാഷ്ട്രീയ അജണ്ടയോടെയാണ് സംഘപവാറിന്റെ പിന്തുണയിൽ ഒരുകൂട്ടം ആളുകൾ നിലയ്ക്കലിലും പമ്പയിലും വ്യാപക അക്രമം നടത്തുന്നത്. പൊലീസിനെ ആക്രമിച്ചും പൊലീസ് വാഹനങ്ങൾ തകർത്തും അരാജകത്വവും കൊള്ളയും കൊള്ളിവെപ്പും നടത്തി കലാപമുണ്ടാക്കാനുള്ള ബോധപൂർവ ശ്രമമാണ് ഇത്തരം അരാജകത്വവാദികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ശബരിമലയിലെ സമാധാനാന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള നീക്കം രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള വെല്ലുവിളികൂടിയാണെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, ശബരിമല പ്രക്ഷോഭത്തെ തർക്കാനുള്ള ഗൂഢാലോചനയാണ് പൊലീസ് അതിക്രമനമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ബിജെപിയുമായോ, സംഘപരിവാറുമായോ ബന്ധപ്പെട്ട ഒരു പ്രവർത്തകനും മാധ്യമപ്രവർത്തകർക്ക് നേരേയുള്ള അക്രമത്തിൽ ഏർപ്പെട്ടിട്ടില്ല. വളരെ സുതാര്യമായാണ് ഞങ്ങൾ സമരം നടത്തുന്നുണ്ട്. സർക്കാരിന്റെ പ്രകോപനഫലമായാണ് അക്രമമുണ്ടായത്. സർക്കാരിന്റെയും പൊലീസിന്റെയും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

കേരളത്തിലെ അയ്യപ്പഭക്തന്മാരെല്ലാം ആർഎസ്എസുകാരും ബിജെപിക്കാരുമാണെനന് എങ്ങനെ പറയാൻ കഴിയും? സംഘപരിവാർ സംഘടനകൾ അമ്മമാരുടെ സമാധാനാപരമായ സമരമാണ് നടത്തിയത്. ഏതുതരത്തിലുള്ള അന്വേഷണവും ഇക്കാര്യത്തിൽ ആവാം. അയ്യപ്പഭക്തരുടെ വികാരത്തെ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിൽ സിപിഎമ്മിന്റെ പങ്കിനെയും സംശയിക്കുന്നു. ഒന്നാം നമ്പർ ഉത്തരവാദി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്തെ ബിജെപിയുടെയോ ആർംഎസ്എസിന്റെയോ ഒരു സമരവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പമ്പയിലും നിലയ്ക്കിലും ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.അക്രമികളെ പിരിച്ചുവിടാൻ പ്രതിഷേധക്കാർക്ക് നേരേ പൊലീസ് ലാത്തി വീശി. ആചാരസംരക്ഷണ സമിതി നടത്തുന്ന സമരത്തിന്റെ മറവിലാണ് ഒരുവിഭാഗം അക്രമം നടത്തുന്നുണ്ട്. വാഹനങ്ങൾ തടയുന്നതിനപ്പുറം, മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നതിലേക്കും, കല്ലേറിലേക്കും കാര്യങ്ങൾ വഴുതിയതോടെയാണ് പൊലീസ് ലാത്തി ചാർജിലേക്ക് നീങ്ങിയത്. പ്രവർത്തകർക്ക് നേരേ പൊലീസും കല്ലെറിയുന്നത് കാണാമായിരുന്നു.

അതിനിടെ ശബരിമലയിലേക്ക് കമാന്റോകളെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 300 ഓളം കമാന്റോകളെയാണ് നിയോഗിക്കുന്നത്. പമ്പയിലും നിലയ്ക്കലിലുമായി 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ നൽകുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

700 പേരിൽ നൂറു വനിതാ പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, കെഎപി മൂന്നാം ബറ്റാലിയൻ കമൻഡാന്റ് കെ.ജി.സൈമൺ, പൊലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്‌പി വി.അജിത്, തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മിഷണർ ആർ.ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്‌പിമാർ, നാല് ഡിവൈഎസ്‌പിമാർ, ഒരു കമാൻഡോ ടീം എന്നിവരെ ഉടൻതന്നെ ഇവിടെ നിയോഗിക്കും.

സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സർക്കിൾ ഇൻസ്പെക്ടർമാർ, 33 സബ് ഇൻസ്പെക്ടർമാർ, വനിതകൾ ഉൾപ്പെടെ 300 പൊലീസുകാർ എന്നിവരെയും ഉടൻതന്നെ നിയോഗിക്കും. കൂടാതെ ലോക്കൽ പൊലീസിനെയും സ്ഥലത്തു വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

അതിനിടെ പമ്പയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ താഴമൺ തന്ത്രികുടുംബത്തിലെ മുതിർന്ന അംഗം ദേവകി മഹേശ്വരര് അന്തർജനത്തെയും മകൾ മല്ലിക നമ്പൂതിരിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പമ്പയിലെ സംഘർഷ സാധ്യത വർധിക്കുന്നതിനെ തുടർന്നാണിത്. പമ്പയിലും സന്നിധാനത്തും സ്ഥാപിച്ച ബോർഡുകൾ നേരത്തെ പ്രതിഷേധക്കാർ തകർത്തിരുന്നു.

നേരത്തെ നിലയ്ക്കലിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം നടന്നിരുന്നു. ന്യൂസ് മിനിറ്റിലെ റിപ്പോർട്ടർ സരിതയടക്കം നിരവധി മാധ്യമപ്രവർത്തകർക്ക് മർദനമേറ്റിരുന്നു.

ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, തുടങ്ങിയ ചാനലുകളിലെ മാധ്യമപ്രവർത്തകർക്ക നേരെ തുടങ്ങിയ ആക്രമണം അവരുടെ വാഹനങ്ങൾ അടിച്ചു തകർക്കുന്ന നിലയിലേക്കും നീങ്ങി. റിപ്പബ്ലിക് ടിവി റിപ്പോർട്ടറായ പൂജ പ്രസന്ന എത്തിയ കാർ തകർത്തു. ദി ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിതയെ ബസിൽ നിന്ന് ഇറക്കി വിട്ടു. കെഎസ്ആർടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ സമരക്കാർ പരിശോധിക്കുന്നുണ്ട്. ന്യൂസ് 18 റിപ്പോർട്ടർ രാധിക എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ വാഹനങ്ങളും തകർക്കപ്പെട്ടു.

നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പബ്ലിക് ചാനലിന്റെ ട്വീറ്റിൽ പറയുന്നത്. തങ്ങൾക്കു നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും വാഹനം തല്ലിത്തകർക്കാൻ ശ്രമിക്കുകയും ചെയ്തതായും അവർ വ്യക്തമാക്കുന്നു. ന്യൂസ് മിനിറ്റ് റിപ്പോർട്ടറായ സരിതയെ നിലയ്ക്കലിൽ വച്ച് പ്രതിഷേധക്കാർ തടയുകയും വാഹനത്തിൽ നിന്ന് പുറത്തിറക്കി വിടുകയും ചെയ്തു. സിഎൻഎൻ-ന്യൂസ് 18 വാർത്താസംഘത്തിന് നേരെയും കയ്യേറ്റശ്രമമുണ്ടായതായാണ് റിപ്പോർട്ട്. അക്രമം ഉണ്ടായതോടെ മാധ്യമപ്രവർത്തകർ നിലയ്ക്കലിൽ നിന്നും മാറിയിട്ടുണ്ട്.

ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് മിനിട്ട്സ് റിപ്പോർട്ടർ സരിതാ ബാലനു നേരെയാണ് ആക്രമണമുണ്ടായത്. പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്മാർ മാന്യമായി പെരുമാറിയപ്പോൾ നിലയ്ക്കൽ മേഖലയിൽ തമ്പടിച്ച ആൾകൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറയുന്നു. ബസിനുള്ളിൽ നിന്ന തന്നെ കണ്ടതോടെ ആൾക്കൂട്ടം ഇരച്ച്കയറി അസഭ്യവർഷം നടത്തിയെന്നും ബസിൽ നിന്ന് ഇറക്കിവിട്ടെന്നും സരിത പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് മറച്ചു സ്ഥാപിച്ച ഫ്ളക്സ് പ്രതിഷേധക്കാർ വലിച്ചു കീറിയിട്ടുണ്ട്.

അതിനിടെ, അക്രമം തുടർന്നാൽ സർക്കാർ ഇടപെടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. അതേസമയം പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് നിലവിലെ കാര്യങ്ങൾ. ആൾക്കൂട്ടത്തിന് അനുസരിച്ച് പൊലീസ് സന്നാഹം സ്ഥലത്തില്ലാത്ത അവസ്ഥയാണ്. ശബരിമലയിൽ ഈ സീസണിൽ യുവതികൾക്കു സൗകര്യമൊരുക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏർപ്പെടുത്തണമെന്നും സന്നിധാനത്തുചേർന്ന അവലോകന യോഗത്തിൽ ദേവസ്വംമന്ത്രി നിർദ്ദേശം നൽകി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയസമരമാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തിരുന്ന പന്തളം രാജകുടുംബാംഗങ്ങളെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു നീക്കി. പമ്പ ഗണപതി കോവിലിന് സമീപം നാമജപ സമരം നടത്തിവന്ന പന്തളം രാജകുടുംബാംഗങ്ങളും തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നേരത്തെ സന്നിധാനത്തേക്കെത്തിയ യുവതിയെ പമ്പയിൽ തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പൊലീസ് കടന്നത്. ആന്ധ്രയിൽനിന്നുള്ള നാൽപത് വയസ്സുള്ള യുവതിയെയും കുടുംബത്തെയുമാണ് സമരക്കാർ തടഞ്ഞത്. അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ സന്നിധാനത്തു വച്ച് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. രാഹുലിനെ പമ്പയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP