Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതു നേതാക്കൾക്കെല്ലാം വേണ്ടപ്പെട്ടവനായ രവി പിള്ളയെ പിണറായി എങ്ങനെ കൈവിടും? കോവളം കൊട്ടാരം തിരിച്ചുപിടിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; റവന്യു വകുപ്പിന്റെ ഫയലിൽ ഒരു മാസമായിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

ഇടതു നേതാക്കൾക്കെല്ലാം വേണ്ടപ്പെട്ടവനായ രവി പിള്ളയെ പിണറായി എങ്ങനെ കൈവിടും? കോവളം കൊട്ടാരം തിരിച്ചുപിടിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; റവന്യു വകുപ്പിന്റെ ഫയലിൽ ഒരു മാസമായിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വേണ്ടപ്പെട്ടവനാണ് പ്രവാസി വ്യവസായി രവി പിള്ള. ഇടതുപക്ഷവുമായാണ് കൂടുതൽ അടുപ്പവും. പ്രമുഖരായ സിപിഐ(എം) നേതാക്കളുടെ മക്കൾ ജോലി ചെയ്തിരുന്നത് ആർ പി ഗ്രൂപ്പിന് കീഴിലായിരുന്നു എന്നതാണ് ഈ അടുപ്പത്തിന് കൂടുതൽ കാരണം. അങ്ങനെയുള്ള പ്രവാസി വ്യവസായി രവി പിള്ളയെ പിണക്കാർ ഇടതു സർക്കാർ ഭരിക്കുമ്പോൾ തീരുമാനിക്കുമെന്ന് കരുതുന്നത് വെറും മിഥ്യാബോധമാണ്. അത്തരമൊരു അവസരമാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ വന്നിരിക്കുന്നത്.

പ്രവാസിയും വൻകിട വ്യവസായിയുമായ രവിപിള്ള കണ്ണുവച്ചിരിക്കുന്ന കോവളം കൊട്ടാരം തിരിച്ചുപിടിക്കുന്നതിന് സിവിൽകേസ് നൽകാമെന്നാണ് സർക്കാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. കോവളം കൊട്ടാരം വിലയ്ക്ക് വാങ്ങിയ ഹോട്ടൽഗ്രൂപ്പിന് കോടതിയിൽ നിന്നും അനുകൂല വിധിയുള്ള സാഹചര്യത്തിൽ വിട്ടുകൊടുക്കണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. മന്ത്രി എ.സി മൊയ്തീൻ ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ഈ വിട്ടുകൊടുക്കാനുള്ള നിർദ്ദേശം ഉയർന്നത്.

തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി ഇക്കാര്യം അവതരിപ്പിക്കുന്നത്. പിന്നാലെയാണ് റവന്യുവകുപ്പ് നിയമസെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും നിയമോപദേശം തേടി. സർക്കാരിന്റെ പൊതു ഉടമസ്ഥതയിൽ കോവളം കൊട്ടാരം നിലനിർത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നതാണ് റവന്യുവകുപ്പ് ആരാഞ്ഞതും. വിഷയത്തിൽ സിവിൽകേസ് ഫയൽ ചെയ്യാമെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ ഉപദേശം.

എജിയുടെ ഉപദേശമടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ പക്കൽ എത്തിയിട്ട് നിലവിൽ ഒരുമാസമായി. എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിന്കാരണമായി പലരും അടക്കം പറയുന്നത് രവി പിള്ളയുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പം തന്നെയാണ്. അടുത്തിടെ പിണറായി വിജയൻ ബഹ്‌റിനിൽ പോയ വേളയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൂടെ നിന്നത് രവി പിള്ളയായിരുന്നു. അതുകൊണ്ടു തന്നെ കോവളം കൊട്ടാരത്തിന്റെ വിഷയത്തിൽ പിണറായി മൗനം പാലിക്കുമെന്നാണ് അറിയുന്നത്.

ഐടിഡിസിയുടെ കൈവശമായിരുന്ന കൊട്ടാരവും ഭൂമിയും 2002ലാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചത്. 43.68 കോടി രൂപയ്ക്ക് ഗൾഫാർ ഗ്രൂപ്പാണ് കൊട്ടാരം വാങ്ങിയത്. തുടർന്ന് ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ലീലാ ഗ്രൂപ്പിന് ഇവർ കൊട്ടാരം വിറ്റു. എന്നാൽ 2004-ൽ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കൊട്ടാരവും ഭൂമിയും തിരിച്ചു പിടിച്ചു. തുടർന്ന് കൊട്ടാരം ഏറ്റെടുത്തതിന് നിയമ പരിരക്ഷ നൽകാൻ സർക്കാർ 2005ൽ നിയമം കൊണ്ടുവരുകയും ചെയ്തു. സർക്കാർ ഏറ്റെടുത്ത നടപടിക്കെതിരെ ലീലാ ഹോട്ടൽ ഗ്രൂപ്പ് നൽകിയ കേസ് സർക്കാരിന് തിരിച്ചടിയാകുകയും ചെയ്തു. കോവളം കൊട്ടാരം ഏറ്റെടുത്ത സർക്കാർ നടപടി ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.

പിന്നാലെ ഡിവിഷൻ ബെഞ്ചും സിംഗിൽ ബെഞ്ച് വിധി ശരിവച്ച് സർക്കാരിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014ൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിനെതിരായി ഹോട്ടൽ ഗ്രൂപ്പ് അനുകൂല വിധി നേടി. എന്നാൽ ഇതുവരെ കോവളം കൊട്ടാരം കൈമാറ്റം ചെയ്തിട്ടില്ല. സർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെയാണ് ഇതുള്ളതും. പ്രവാസിയും വ്യവസായിയുമായ രവിപിള്ളയുടെ കൈകളിൽ എത്തിയ കൊട്ടാരം നിലവിൽ റാവിസ് എന്നാണ് അറിയപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP