Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പെരുമ്പാവൂരിലും ഉണ്ട് 'പുണ്യവാളൻ അഗർബത്തീസ്' മോഡൽ ഒരു'ജോയ് താക്കോൽക്കാരൻ'; ആനപ്പിണ്ടത്തിൽ നിന്ന് ജൈവ വളവും മൃഗവിസർജ്ജ്യത്തിൽ നിന്ന് പാചക വാതകവും; കേരളത്തിൽ ഇതാദ്യമായി അഭയാരണ്യം ശുചിത്വ പദ്ധതിക്ക് തുടക്കം

പെരുമ്പാവൂരിലും ഉണ്ട് 'പുണ്യവാളൻ അഗർബത്തീസ്' മോഡൽ ഒരു'ജോയ് താക്കോൽക്കാരൻ'; ആനപ്പിണ്ടത്തിൽ നിന്ന് ജൈവ വളവും മൃഗവിസർജ്ജ്യത്തിൽ നിന്ന് പാചക വാതകവും; കേരളത്തിൽ ഇതാദ്യമായി അഭയാരണ്യം ശുചിത്വ പദ്ധതിക്ക് തുടക്കം

സ്വന്തം ലേഖകൻ

 

പെരുമ്പാവൂർ: ആനപ്പിണ്ടത്തിൽ നിന്ന് ജൈവ വളവും മൃഗവിസർജ്ജ്യത്തിൽ നിന്ന് പാചക വാതകവും നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയായ അഭയാരണ്യം ശുചിത്വ പദ്ധതിയുടെ ഉത്ഘാടനം എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർവ്വഹിച്ചു.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയും ശുചിത്വ മിഷന്റെ ഗോബർധൻ പദ്ധതിയിൽ 4 ലക്ഷം രൂപയുമുൾപ്പെടെ 19 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ വനം വകുപ്പിന് കീഴിലുള്ള അഭയാരണ്യം ഇക്കോ ടൂറിസം സെന്ററിൽ സ്ഥാപിക്കുന്ന പദ്ധതി മാലിന്യ നിർമ്മാർജ്ജനത്തിന് ഇവിടെ അനിവാര്യവുമാണ്. പർവ്വതനിരയുടെ പനിനീരായൊഴുകുന്ന പെരിയാർ നദിയുടെ തീരത്തുള്ള 250 ഏക്കർ സ്ഥലത്താണ് അഭയാരണ്യം ഇക്കോ ടൂറിസം സെന്റർ സ്ഥിതി ചെയ്യുന്നത് ഇവിടത്തെ പ്രധാന ആകർഷണം 6 ആനകളും 300 ൽ പരം മാനുകളുമാണ്.

അഭയാരണ്യത്തിലെ കാടുകൾ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.തിങ്ങി നിറഞ്ഞ മരങ്ങൾ ,നിറയെ ദേശാടന പക്ഷികൾ ,വിവിധ തരം സസ്യങ്ങൾ എല്ലാം മനോഹരങ്ങളാണ്. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി പെരിയാറിനു മറുകരയിലാണ്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് കോടനാട് വർഷംതോറും എത്തുന്നത്. പിണ്ഡവും ,മൃഗ വിസർജ്യവും ശാസ്ത്രീയമായി സംസ്‌ക്കരിക്കുവാനും, ഇതിൽ നിന്ന് ജൈവവളവും പാചകഗ്യാസും ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് അഭയാരണ്യം ശുചിത്വ പദ്ധതി.

ആന പിണ്ടവും, മൃഗങ്ങളുടെ വിസർജ്ജ്യവും ,ഭക്ഷണ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടാത്തതുമൂലം ഗുരുതരമായ പരിസ്ഥിതി, ആരോഗ്യ പ്രശ്‌നങ്ങൾ ഇവിടെ സൃഷ്ടിക്കുന്നുണ്ട്. പെരിയാറിനോട് ചേർന്ന് കിടക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രത്തിൻ നിന്നും മഴക്കാലമായാൽ മലിനജലം നദിയിലേക്ക് ഒഴുകിയെത്തും. കൂടാതെ സംസ്‌കരിക്കപ്പെടാത്ത ആന പിണ്ടവും തീറ്റ കഴിഞ്ഞ് ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്രദേശത്തെ മലിനപ്പെടുത്തുകയാണ്. ഇതു മൂലം ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാകുകയും ചെയ്തിരുന്നു. ഇത് പ്രദേശത്ത് താമസിക്കുന്ന ആന പാപ്പാന്മാർക്കും , പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.

സസ്യഭുക്കുകളായ ആനകളുടെ പ്രധാന തീറ്റ തെങ്ങിന്റെയും പനയുടെയും ഓലകളാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ 40% മാത്രം ദഹിപ്പിക്കാനുള്ള ശേഷിയേ ആനകൾക്കുള്ളൂ. ബാക്കി 60% പിണ്ടമായി പുറംതള്ളുകയാണ്. അങ്ങനെ ആരോഗ്യമുള്ള ഒരു ആന 100 മുതൽ 150 കിലോ പിണ്ടം ഒരു ദിവസം പുറംതള്ളുന്നു. ഈ പിണ്ടം ആനയുടെ അടുത്തുതന്നെ കുമിഞ്ഞുകൂടുന്നത് അതിന്റെ തന്നെ ആരോഗ്യത്തിനു നല്ലതല്ല. സാധാരണ ഇതു കത്തിച്ചുകളയുകയാണ് പതിവ്. ഇത് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു. നേരിട്ടു വിളകൾക്കു വളമായി ഉപയോഗിച്ചാൽ ചൂടുകൂടി അവ കരിഞ്ഞുപോകും. അതുകൊണ്ട് ജൈവവളമാക്കി മാറ്റുകയാണ് എന്തുകൊണ്ടും ഉത്തമം അതുകൊണ്ടാണ് ഇക്കാര്യത്തിൽ ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയതെന്ന് പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എംപി.പ്രകാശ് പറഞ്ഞു.

പദ്ധതിക്ക് വനം വകുപ്പ് പൂർണ്ണ പിന്തുണയും മേൽനോട്ടവും നൽകി.
ആനപ്പിണ്ടം സംസ്‌കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ 10 എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട് ദിവസേന ശേഖരിക്കുന്ന ആന പിണ്ഡം ചോപ്പർ മെഷീന്റെ സഹായത്തോടെചെറിയ കഷണങ്ങളാക്കി കമ്പോസ്റ്റ് ബിന്നിൽ വിതറി നിക്ഷേപിക്കും ഇതോടൊപ്പം ചെറിയ ചില്ലക്കമ്പുകൾ, പുല്ല് തീറ്റ കഴിഞ്ഞ് ബാക്കി വരുന്ന വേസ്റ്റ് എന്നിവയും മെഷീനിൽ കഷണങ്ങളാക്കി ബിന്നിൽ നിക്ഷേപിക്കും. തുടർന്ന് ആന മൂത്രവും ഇന്നോക്കുലവും ചേർന്ന വെള്ളം തളിച്ച് വയ്ക്കും ,ദിനംപ്രതി ഇത് തുടരും ഒരു ബിൻ നിറയുന്നത് വരെ ഇത് തുടരും. നിറച്ച് വച്ച ബിൻ 60 ദിവസം കഴിയുമ്പോൾ ബാക്ടീരിയയുടെ പ്രവർത്തനത്താൽ പൊടിഞ്ഞ് ജൈവവളമായി മാറും. ഇത് ഇതിൽ നിന്ന് മാറ്റി അരിച്ചെടുക്കും തുടർന്ന് ഇത് പാക്കറ്റുകളിലാക്കി കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് നൽകും. ഈ വളത്തിൽ 48% ജൈവാംശം ഉള്ളതിനാൽ കർഷകർക്ക് ഏറെ പ്രയോജനപ്രദവുമാണ്. മാനുകളുടെ വിസർജ്ജ്യം സംസ്‌ക്കരിക്കാൻ രണ്ടു ഫ്‌ളോട്ടിങ് ഡോം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

ദിനം പ്രതി 100 കിലോ മാലിന്യം ഓ രോന്നിലും നിക്ഷേപിക്കാം. ഇത് വഴി ഒരു ദിവസം നാലു കിലോ പാചകഗ്യാസ് ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. ഇത് പൈപ്പ് വഴി ആനകൾക്ക് ആഹാരം പാചകം ചെയ്യുന്ന അടുപ്പുമായി ബന്ധിപ്പിക്കും. ദൂരം കൂടുതൽ ഉള്ളതിനാൽ ഗ്യാസിനെ ശക്തിയിൽ തള്ളിവിടാൻ ബ്ലോവർ മെഷീനും സ്ഥാപിച്ചിട്ടുണ്ട് ഇതിലൂടെ നിലവിൽ അടുപ്പിൽ പാചകത്തിനായി ഉപയോഗിക്കുന്ന വിറകിന്റെ ഉപയോഗം കുറയ്ക്കാനും കഴിയും .കോടനാട് ആന പരിശീലന കേന്ദ്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാളുകളായ ഇത്തരത്തിലുള്ള മാലിന്യപ്രശ്‌നം പരിഹരിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണിത്.

വനം വകുപ്പിന് കീഴിലെ അഭയാരണ്യം എഫ്.ഡി.എ വഴി സർക്കാർ അക്രഡിറ്റ് ഏജൻസിയായ സോഷ്യോ എക്കണോമിക് ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല വഹിച്ചത് കപ്രിക്കാട് വനം സംരക്ഷണ സമിതിക്കാണ് നടത്തിപ്പ് ചുമതല. ഉറവിടത്തിലെ മാലിന്യ സംസ്‌കരണ പദ്ധതി സഞ്ചാരികൾക്ക് നേരിട്ട് കാണാനും , പ്രദേശവാസികൾക്ക് കുറെ തൊഴിലവസരങ്ങളും കർഷകർക്ക് നല്ല ജൈവവളവും ലഭിക്കാനും പദ്ധതി പ്രയോജനപ്പെടും.

പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ തനി തൃശൂർക്കാരനായ ജോയ് താക്കോൽക്കാരനെ പ്രേക്ഷകർക്ക് മറക്കാനാവില്ല. നവീന ആശയങ്ങൾ ഏറെയുള്ള അദ്ദേഹം ആന പിണ്ഡത്തിൽ നിന്ന് ചന്ദനത്തിരിയുണ്ടാക്കുന്ന കമ്പനി ആരംഭിക്കുന്നതും അത് മൂലമുണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ട്കളും പ്രയാസങ്ങളുമായിരുന്നു പ്രമേയം. ഇത് പോലെ ഏറെ നവീന ആശയമുള്ളാരാൾ ആന പിണ്ഡത്തിൽ നിന്നും ജൈവ വളവും മൃഗ വിസർജ്ജ്യത്തിൽ നിന്ന് പാചക ഗ്യാസും നിർമ്മാണമെന്ന ആശയം പ്രാവർത്തികമാക്കാൻ രണ്ട് വർഷമായി നെട്ടോട്ടമോടിയിരുന്നു. ഒടുവിൽ പ്രതിസന്ധികളും പലവിധ തടസ്സങ്ങളും മാറി പദ്ധതി യാഥാർത്ഥ്യത്തിലേയ്ക്ക് എത്തുകയാണ്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും കോടനാട്ടുകാരനുമായ എംപി. പ്രകാശിന്റെ ആശയമാണ് യാഥാർത്ഥ്യമാകുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ .എംപി. പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.സി.എഫ് സാജു കെ.എ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാർ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സാബു പാത്തിക്കൽ , എഫ്.ഡി.എ കോർഡിനേറ്റർ വിനയൻ , വി. എസ് .എസ് പ്രസിഡന്റ് സുകുമാരൻ എം.എസ്, ജെസ്സി എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP