Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതീ പ്രവേശന വിധിക്ക് നാളെ ഒരു വർഷം; പന്ത്രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പറഞ്ഞ വിധി കേരളത്തിൽ സൃഷ്ടിച്ചത് വൻ കോളിളക്കം; പുനഃപരിശോധനാ ഹർജികളും റിട്ടുകളും ഉൾപ്പെടെ സുപ്രീംകോടതിയിലെത്തിയത് അറുപത്തഞ്ചോളം പരാതികൾ; 50 ദിവസത്തിനുള്ളിൽ പുതിയ വിധി വരാനിരിക്കേ പ്രതീക്ഷയോടെ വിശ്വാസികളും യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരും

ശബരിമല യുവതീ പ്രവേശന വിധിക്ക് നാളെ ഒരു വർഷം; പന്ത്രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പറഞ്ഞ വിധി കേരളത്തിൽ സൃഷ്ടിച്ചത് വൻ കോളിളക്കം; പുനഃപരിശോധനാ ഹർജികളും റിട്ടുകളും ഉൾപ്പെടെ സുപ്രീംകോടതിയിലെത്തിയത് അറുപത്തഞ്ചോളം പരാതികൾ; 50 ദിവസത്തിനുള്ളിൽ പുതിയ വിധി വരാനിരിക്കേ പ്രതീക്ഷയോടെ വിശ്വാസികളും യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സംഭവബഹുലമായ വിധിക്ക് നാളെ ഒരു വർഷം തികയും. വിധി വന്നത് മുതൽ ഇന്ന് വരെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. പന്ത്രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു ശബരിമലക്കേസിൽ സുപ്രീംകോടതി വിധിപറഞ്ഞത്. പുനഃപരിശോധനാ ഹർജികളും റിട്ടുകളും ഉൾപ്പെടെ അറുപത്തഞ്ചോളം പരാതികളാണ് വിധിക്കുശേഷം സുപ്രീംകോടതിയിലെത്തിയത്. ഈ ഹർജികളിലെ തീരുമാനമാണ് ഇനി വരാനിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17-ന് വിരമിക്കുംമുമ്പ് കേസിൽ വിധിപറയണം എന്നാണ് പറഞ്ഞിരിക്കുന്നത്. കൂടിപ്പോയാൽ 50 ദിവസം അതിനുള്ളിൽ വിധി വരുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

സെപ്റ്റംബർ 28-നു വിധിപറഞ്ഞ അഞ്ചംഗബെഞ്ചിലംഗമായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ശബരിമല കേസിലെ പുനഃപരിശോധനാഹർജികൾ കേട്ട ബെഞ്ചിന്റെ ഭാഗമായത്. ആദ്യ വിധിപറഞ്ഞ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ. എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരും അംഗമായ ബെഞ്ച് ഫെബ്രുവരി ആറിനാണ് പുനഃപരിശോധനാ ഹർജികളിൽ വാദംകേട്ടശേഷം വിധിപറയാൻ മാറ്റി വെച്ചത്.

2006-ൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ എന്ന സംഘടനയാണ് ശബരിമല വിഷയത്തെ സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവസമയത്ത് സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു മുഖ്യ ആവശ്യം. ആദ്യവർഷം ഹർജിയിൽ കാര്യമായി ഒന്നും സംഭവിച്ചില്ല. തുടർന്ന് 2007-ൽ അന്നത്തെ ഇടതുസർക്കാർ ശബരിമലയിലെ സ്ത്രീ പ്രവേശത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകി. ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഈ വിഷയം പഠിക്കാൻ കമ്മിഷനെ ഏർപ്പെടുത്തണമെന്നും സ്ത്രീകൾക്കുമാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുകയുണ്ടായി.

എട്ടുവർഷത്തോളം കേസിൽ പ്രത്യേകിച്ച് ചലനങ്ങളൊന്നുമുണ്ടായില്ല. 2016-ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിനുമുമ്പാകെ കേസെത്തി. അപ്പോൾ അധികാരത്തിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടിസർക്കാർ ശബരിമലയിൽ സ്ത്രീപ്രവേശം ആവശ്യമില്ലെന്നും ഇപ്പോഴത്തെ സ്ഥിതി തുടരണമെന്നും പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റത്തെ കോടതി ചോദ്യം ചെയ്തു. പിന്നീട്, കേസ് ഭരണഘടനാബെഞ്ച് പരിഗണിച്ചപ്പോൾ പിണറായി വിജയൻ സർക്കാരായിരുന്നു അധികാരത്തിൽ. സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന ആദ്യ സത്യവാങ്മൂലത്തിലെ നിലപാടാണു തങ്ങൾക്കെന്ന് ഇടതുസർക്കാർ അറിയിച്ചു. സ്ത്രീവിലക്കിനെതിരേ ശക്തമായി വാദിക്കുകയും ചെയ്തു.

അതേ സമയം ഓരോ സന്ദർഭത്തിലും വ്യത്യസ്തമായ നിലപാടാണ് ദേവസ്വം ബോർഡ് ഈ വിഷയത്തിൽ സ്വീകരിച്ചത്. ആചാര സംരക്ഷണം എന്ന് പറഞ്ഞ് നിന്നത് പിന്നീട് സ്ത്രീകളോട് വിവേചനം പാടില്ലെന്ന രീതിയിലെത്തി. നിലപാട് മാറ്റത്തെക്കുറിച്ച് ് ബെഞ്ച് ചൂണ്ടിക്കാട്ടിയപ്പോൾ വിധിയെ ബഹുമാനിക്കുന്നുവെന്നായിരുന്നു മറുപടി. ആരാധനയ്ക്കുള്ള തുല്യസ്വാതന്ത്ര്യം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനാവിരുദ്ധമാണെന്നും ബോർഡ് വാദിച്ചു.

50 ദിവസത്തിനുള്ളിൽ വിധി പറയണമെന്നിരിക്കേ പ്രധാനമായും രണ്ട് സാധ്യതകളാണ് കേസിലുള്ളത്. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങൾ തീരുമാനിച്ചുകൊണ്ട് ഹർജികൾ തള്ളാമെന്നതാണ് ഒന്ന്. പിന്നെയുള്ളത് തിരുത്തൽ ഹർജി എന്ന സാധ്യത മാത്രമാണ്. ഭൂരിഭാഗം അംഗങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിക്കുകയാണ് രണ്ടാമത്തെ സാധ്യത. അങ്ങനെയെങ്കിൽ പഴയവിധി സ്വാഭാവികമായും ഇല്ലാതാകും. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസയച്ചുകൊണ്ട് കേസിൽ വീണ്ടും വാദം കേൾക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP