Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം; ലഹരി ഇടപാടുകാരൻ അറസ്റ്റിൽ

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം; ലഹരി ഇടപാടുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാക്കനാട്: എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തുതിയൂർ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവന്ന കാക്കനാട് നിലംപതിഞ്ഞമുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. പരിശീലനം നൽകിയ സൈബീരിയൻ ഹസ്‌കി ഇനത്തിലുള്ള നായയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം ഇയാളെ കുടുക്കുക ആയിരുന്നു.

ഇയാളുടെ പക്കൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ.യും മൂന്നു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഈ യുവാവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. സിറ്റി മെട്രോ ഷാഡോയും ഇന്റലിജൻസ് വിഭാഗവും സ്ഥലത്ത് എത്തിയെങ്കിലും പട്ടിയെ മുറിയിൽ അഴിച്ചുവിട്ടിരിക്കുന്നതിനാൽ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ റൂമിൽ പ്രവേശിച്ച എക്‌സൈസ് സംഘം പട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇയാളെ കീഴ്പ്പെടുത്തി.

മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാൽ പിടിയിലായ ശേഷവും ലിയോൺ റെജി അക്രമസ്വഭാവം കാണിക്കുകയും അലറി വിളിക്കുകയും ചെയ്തു. എന്നാൽ പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെതിരേയും നടപടിയുണ്ടാകും.

നാലു ദിവസം മുൻപാണ് തുതിയൂർ സെയ്ന്റ് ജോർജ് കപ്പേള റോഡിലെ വീട്ടിൽ ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന പ്രതി വാടകയ്ക്ക് താമസം തുടങ്ങിയത്. ഇൻഫോ പാർക്ക് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുന്ന ഇയാൾ വീടിന് പുറത്ത് ഇറങ്ങിയിരുന്നില്ല.

മയക്കുമരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകിയാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകുകയും വീട്ടിൽവെച്ചു തന്നെ ഇടപാട് നടത്തുകയുമായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

മയക്കുമരുന്ന് ഗ്രാമിന് 2500 രൂപയ്ക്ക് വാങ്ങി 4000 മുതൽ 6000 രൂപവരെ നിരക്കിൽ വിൽപ്പന നടത്തിവരുകയായിരുന്നു. എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ, സ്‌ട്രൈക്കിങ് ഫോഴ്‌സ് ഇൻസ്‌പെക്ടർ സിജോ വർഗീസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സിഇഒ. ടി.ആർ. അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP