Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2003ലെ പിഎസ്‌സി എൽഡി ക്ലാർക്ക് ചോദ്യ പേപ്പർ ചോർച്ച; കൊല്ലം ജില്ലയിലെ 22 ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പർ വിറ്റഴിച്ചത് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങിക്കൊണ്ട്; സംഭവം പുറത്തറിഞ്ഞത് ജോലിക്ക് കയറിയവരുടെ വീമ്പിളക്കലിലും; പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തരവിട്ട് കോടതി

2003ലെ പിഎസ്‌സി എൽഡി ക്ലാർക്ക് ചോദ്യ പേപ്പർ ചോർച്ച; കൊല്ലം ജില്ലയിലെ 22 ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പർ വിറ്റഴിച്ചത് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങിക്കൊണ്ട്; സംഭവം പുറത്തറിഞ്ഞത് ജോലിക്ക് കയറിയവരുടെ വീമ്പിളക്കലിലും; പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തരവിട്ട് കോടതി

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എൽ.ഡി.ക്ലാർക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ കേസിൽ 3 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.കോടതി നേരിട്ട് നടത്തുന്ന ചോദ്യം ചെയ്യലിന് ഈ മാസം 30 ന് ഹാജരാകാനാണ് ഉത്തരവ്. സാക്ഷി വിസ്താര വേളയിൽ കോടതി മുമ്പാകെ വന്ന 48 സാക്ഷികളുടെ വായ് മൊഴിതെളിവുകളുടെയും കോടതി തെളിവിൽ സ്വീകരിച്ച 47 പ്രോസിക്യൂഷൻ രേഖകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകൾ വച്ചു കൊണ്ടാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് കോടതി പ്രതികളെ നേരിട്ട് ചോദ്യം ചെയ്യുന്നത്.

ചോദ്യ പേപ്പർ മോഷണ കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ തലസ്ഥാന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗവ: മോഡൽ സ്‌ക്കൂളിലെ ക്ലാസ് ഫോർ ജീവനക്കാരനായ വിജയകുമാർ , ചോദ്യ പേപ്പർ വിറ്റഴിച്ച ഇടനിലക്കാരും കൊല്ലം സ്വദേശികളുമായ ബോബൻ , രമേശ് കുമാർ എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.2003 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച നടത്തേണ്ട ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ മുദ്ര വച്ച കവറിൽ ഗവ: മോഡൽ സ്‌ക്കൂളിൽ വെള്ളിയാഴ്ചയോടെ എത്തി. സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ അവ തന്റെ ഓഫീസിലെ അലമാരയിൽ ഭദ്രമായി പൂട്ടി വച്ച് താക്കോൽ കൈവശം സൂക്ഷിച്ചു. പ്രധാന അദ്ധ്യാപകനടക്കമുള്ള ജീവനക്കാർ സ്‌ക്കൂൾ വിട്ട് പോയ ശേഷം ക്ലാസ് ഫോർ ജീവനക്കാരനായ വിജയകുമാർ കള്ള താക്കോലുപയോഗിച്ച് അലമാരയുടെ പൂട്ട് തുറന്ന് ചോദ്യ പേപ്പർ കൈവശപ്പെടുത്തിയ ശേഷം കൊല്ലം സ്വദേശികളായ ഇട നിലക്കാർ വഴി 22 ഉദ്യോഗാർത്ഥികൾക്ക് വിറ്റഴിച്ചതായാണ് കേസ്.

ഈ ചോദ്യ പേപ്പറിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കാണാതെ പഠിച്ച് പരീക്ഷയെഴുതിയ 22 പേരും ഫലം വന്നപ്പോൾ ചുരുക്കപ്പട്ടികയിൽ കടന്നു കൂടി. സ്വതവേ കട്ടിയായ ചോദ്യങ്ങളായിരുന്നു പരീക്ഷക്ക് ചോദിച്ചത്. ചോർത്തിയ ചോദ്യ പേപ്പർ ഉപയോഗിച്ച് പഠിച്ച് ലിസ്റ്റിൽ ഇടം നേടിയ കൊല്ലം സ്വദേശികളായ 22 ഉദ്യോഗാർത്ഥികളിൽ ചിലർ മറ്റു ദ്യോഗാർത്ഥികളോട് സംഭവം സംബന്ധിച്ച് വീമ്പിളക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഇതോടെ മറ്റുള്ളവർ പരാതിയുമായി പി എസ് സി സെക്രട്ടറിയെ സമീപിക്കുകയായിരുന്നു. പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി സംസ്ഥാന ഡി. ജി. പിക്ക് കൈമാറി. ഡി ജി പി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷ പി.എസ്.സി റദ്ദാക്കുകയും പുനർ വിജ്ഞാപനം നടത്തി പുതിയ ചോദ്യ പേപ്പർ അച്ചടിച്ച് പി എസ് സി പരീക്ഷ വീണ്ടും നടത്തേണ്ടതായും വന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ചോദ്യ പേപ്പർ വിറ്റഴിച്ചത് അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണെന്ന് കണ്ടെത്തി. 2005 ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 82 പേരടങ്ങുന്ന സാക്ഷിപ്പട്ടികയാണ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുള്ളത്. അതേ സമയം പ്രതികളിൽ നിന്ന് തൊണ്ടി മുതലായ മോഷ്ടിച്ച ചോദ്യപേപ്പർ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല.ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി ( കുറ്റകരമായ ഗൂഢാലോചന ) , 461 ( വസ്തു അടങ്ങിയ അലമാര നേരു കേടായി കുത്തിത്തുറക്കൽ ) , 420 ( വിശ്വാസ വഞ്ചന ), 409 ( പൊതു സേവകൻ ചെയ്യുന്ന കുറ്റകരമായ ട്രസ്റ്റ് ലംഘനം) എന്നീ കുറ്റങ്ങളാണ് കോടതി പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP