Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്; പ്രതികളുടെ പങ്കും പങ്കാളിത്തവും വ്യക്തമാക്കാൻ പ്രോസിക്യൂഷന് ജില്ലാ കോടതി ഉത്തരവ്; മജിസ്ട്രേട്ട് കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിൽ എന്തു മാറ്റമാണുണ്ടായതെന്ന് പ്രതിഭാഗവും വ്യക്തമാക്കണം; ജാമ്യ ഹർജികളിൽ വിധി പറയാനിരിക്കെ ഇരു ഭാഗത്തോടും വ്യക്തത തേടി കോടതി

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്; പ്രതികളുടെ പങ്കും പങ്കാളിത്തവും വ്യക്തമാക്കാൻ പ്രോസിക്യൂഷന് ജില്ലാ കോടതി ഉത്തരവ്; മജിസ്ട്രേട്ട് കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിൽ എന്തു മാറ്റമാണുണ്ടായതെന്ന് പ്രതിഭാഗവും വ്യക്തമാക്കണം; ജാമ്യ ഹർജികളിൽ വിധി പറയാനിരിക്കെ ഇരു ഭാഗത്തോടും വ്യക്തത തേടി കോടതി

അഡ്വ പി നാഗരാജ്

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് എഫ് ഐ പ്രവർത്തകരും കോളജ് യൂണിറ്റ് അംഗങ്ങളുമായ 5 പ്രതികൾക്ക് കൃത്യത്തിലുള്ള പങ്കും പങ്കാളിത്തവും വ്യക്തമാക്കാൻ പ്രോസിക്യൂഷനോട് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. അഞ്ച് പ്രതികൾക്കും തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചപ്പോഴുണ്ടായ സാഹചര്യങ്ങളിൽ എന്തു മാറ്റമാണിപ്പോഴുണ്ടായിരിക്കുന്നതെന്ന് തുറന്ന കോടതിയിൽ ഇന്ന് ( ചൊവ്വാഴ്ച ) വ്യക്തമാക്കാൻ പ്രതിഭാഗത്തോടും ജില്ലാ ജഡ്ജി കെ.ബാബു നിർദേശിച്ചു. റിമാന്റിൽ കഴിയുന്ന അഞ്ച് പ്രതികളുടെയും ജാമ്യഹർജികളിൽ വാദം കേട്ട് ഇന്നലെ വിധി പറയാനിരിക്കെ കോടതി സ്വമേധയാ ഹർജികൾ റീ ഓപ്പൺ ചെയ്ത് ഇരുഭാഗത്തോടും വ്യക്തത ബോധിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

കത്തിക്കുത്ത് കേസിൽ ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന നാലു മുതൽ ആറ് വരെ പ്രതികളായ കുളത്തുപ്പുഴ സ്വദേശി അദ്വൈത് മണികണ്ഠൻ , നെയ്യാറ്റിൻകര സ്വദേശി ആരോമൽ. എസ്. നായർ , കിളിമാനൂർ സ്വദേശി ആദിൽ മുഹമ്മദ് , എട്ടാം പ്രതി നേമം സ്വദേശി ഇജാബ് , പതിനാലാം പ്രതി ബി എ അറബിക് രണ്ടാം വർഷ വിദ്യാർത്ഥി മുന്നാനക്കുഴി സ്വദേശി സ്വഫ് വാൻ എന്നിവരുടെ ജാമ്യ ഹർജിയാണ് ഇന്ന് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. വിദ്യാർത്ഥികളുടെ സമാധാനപരമായ പഠനാന്തരീക്ഷം തകർത്ത് നിഷ്ഠൂരവും ക്രൂരവുമായ കൃത്യം ചെയ്ത പ്രതികളുടെ സംഘാംഗങ്ങൾക്ക് അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്ന് ജാമ്യം നിരസിച്ച ഉത്തരവിൽ മജിസ്ട്രേട്ട് അനീസ് വ്യക്തമാക്കിയിരുന്നു. ജാമ്യത്തിൽ വിട്ടയച്ചാൽ ഇനി പിടികൂടാനുള്ള മറ്റു പ്രതികളോടൊപ്പം ഒളിവിൽ പോകാൻ സാധ്യതയുള്ളതായും സാക്ഷികളെ ഭീഷണിപ്പെടുത്തിയോ സ്വാധീനിച്ചോ അന്വേഷണം അട്ടിമറിക്കുമെന്ന അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ വാദവും അംഗീകരിച്ചു കൊണ്ടാണ് മജിസ്ട്രേട്ട് കോടതി ജാമ്യഹർജികൾ തള്ളിയത്.

ജൂലൈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകൽ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ അഞ്ചു പ്രതികൾ തടഞ്ഞുവെച്ച് രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം അപകടകരമായ കത്തി കൊണ്ട് ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരുവരും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു . ആഭ്യന്തര വകുപ്പിൽ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്.14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ , ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴങ്ങെിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP