Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ കൂറുമാറി പ്രതിയുടെ പിതാവ്; മകൻ മാനസിക രോഗിയെന്നും ചികിൽസ തുടരുകയാണെന്നും ശശിധരൻ നായർ; കൃത്യത്തിനുപയോഗിച്ച വെട്ടുകത്തിയും കത്തിയും വീട്ടിലേതായിരുന്നുവെന്ന പൊലീസ് മൊഴിയും പിതാവ് കോടതിയിൽ തിരുത്തി

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ കൂറുമാറി പ്രതിയുടെ പിതാവ്; മകൻ മാനസിക രോഗിയെന്നും ചികിൽസ തുടരുകയാണെന്നും ശശിധരൻ നായർ; കൃത്യത്തിനുപയോഗിച്ച വെട്ടുകത്തിയും കത്തിയും വീട്ടിലേതായിരുന്നുവെന്ന പൊലീസ് മൊഴിയും പിതാവ് കോടതിയിൽ തിരുത്തി

പി നാഗരാജ്‌

തിരുവനന്തപുരം: പിരപ്പൻകോട് സ്വകാര്യ ആശുപത്രി നഴ്‌സ് സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തന്റെ മൂന്നാമത്തെ മകൻ ഷിജു മാനസിക രോഗിയാണെന്നും കൃത്യത്തിന് 8 വർഷം മുമ്പും മകന് മാനസിക അസുഖമുണ്ടായിരുന്നുവെന്നും ചികിൽസ ഇപ്പോഴും തുടരുകയാണെന്നും വിവരങ്ങൾ കൊല്ലപ്പെട്ട സൂര്യക്ക് അറിയാമായിരുന്നുവെന്നും പ്രതിയുടെ പിതാവ് ശശിധരൻ നായർ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകി. സൂര്യ കൊലക്കേസിൽ പ്രോസിക്യൂഷൻ ഭാഗം പത്തൊമ്പതാം സാക്ഷിയായി മൊഴി നൽകവേയാണ് പിതാവ് കൂറുമാറി പ്രതിഭാഗം ചേർന്നത്. തനിക്ക് 3 മക്കളുണ്ട്. മൂത്ത മകൻ ഷൈജു ബിവറേജസ് കോർപറേഷനിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകളെ വിവാഹം കഴിപ്പിച്ചയച്ചു . മൂന്നാമത്തെ മകനായ ഷിജു ബി .എ ഡിഗ്രി പഠനം പൂർത്തിയാക്കി തൊഴിൽ രഹിതനായി നിൽക്കവേ സൂര്യയുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും അമ്മമാർ തമ്മിൽ സംസാരിച്ച് വിവാഹ ധാരണയിൽ എത്തി. സൂര്യ തന്റെ വീട്ടിൽ വന്നിട്ടുണ്ട്. വിവാഹത്തിന് സമ്മതവുമറിയിച്ചിരുന്നു. സൂര്യ വിളക്കിത്തല നായർസമുദായവും തങ്ങൾ നായർ തറവാട്ടുകാരുമായിരുന്നിട്ടും ഇരുവരുടെയും സ്‌നേഹ ബന്ധം ബോദ്ധ്യപ്പെട്ടതിനാൽ തങ്ങൾക്ക് വിവാഹത്തിന് സമ്മതവുമായിരുന്നു.

പ്രതി കൃത്യത്തിനുപയോഗിച്ചതായി പ്രോസിക്യൂഷൻ ആരോപിക്കുന്ന വെട്ടുകത്തിയും കത്തിയും തന്റെ കട്ടിലിനടിയിലും അടുക്കളയിലുമായുള്ളതല്ലെന്നും തങ്ങളുടേതേയല്ലെന്നും പിതാവ് കോടതിയിൽ മൊഴി നൽകി. ആറ്റിങ്ങൽ പൊലീസ് ആയുധങ്ങളായ വെട്ടുകത്തിയും കത്തിയും തന്റെ വീട്ടിൽ കൊണ്ടുവന്ന് കാണിച്ചു തന്നതായും അത് വീട്ടിലുള്ളതാണെന്നും ആറ്റിങ്ങൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് നൽകിയ ആദ്യ മൊഴിയാണ് പിതാവ് കോടതിയിൽ തിരുത്തിയത്. കൂടാതെ ആയുധങ്ങൾ ഒളിപ്പിച്ചതിനുപയോഗിച്ചതായി പ്രോസിക്യൂഷൻ ഹാജരാക്കിയ കറുത്ത സ്‌കൈ ബാഗ് മകന്റേതല്ലെന്നും പിതാവ് മൊഴി നൽകി.ആറ്റിങ്ങൽ പൊലീസ് തനിക്ക് തന്ന കൃത്യ സ്ഥല മഹസർ മാത്രം അടിസ്ഥാനമാക്കിയാണ് താൻ ' സീൻ പ്ലാൻ ' തയ്യാറാക്കിയതെന്നും സ്‌കെച്ച് പ്ലാനിൽ ദിശ രേഖപ്പെടുത്താൻ വിട്ടു പോയതായും മുൻ ആറ്റിങ്ങൽ വില്ലേജ് ഓഫീസർ ആർ.എസ്. സജു കോടതിയിൽ പ്രോസിക്യൂഷൻ ഭാഗം പതിനേഴാം സാക്ഷിയായി മൊഴി നൽകി. സ്‌കെച്ച് പ്ലാൻ പ്രോസിക്യൂഷൻ ഭാഗം പന്ത്രണ്ടാം രേഖയായി കോടതി തെളിവിൽ സ്വീകരിച്ചു.

കൃത്യദിവസമായ 2016 ജനുവരി 27ന് ഉച്ചകഴിഞ്ഞ് താൻ പൊലീസിനൊപ്പം കൃത്യ സ്ഥലത്ത് ഹാജരായതായും സീൻ ഓഫ് ക്രൈമിൽ നിന്ന് 9 ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായും അവ ശാസ്ത്രീയ പരിശോധനക്കയറാനായി മുദ്രവെച്ച കവറിൽ തന്റെ ഒപ്പും ഔദ്യോഗിക മുദ്രയും പതിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടറെ ഏൽപ്പിച്ചതായും തിരുവനന്തപുരം ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോയിലെ സയന്റിഫിക് അസിസ്റ്റന്റ് എൻ. സബീന പ്രോസിക്യൂഷൻ ഭാഗം പതിനെട്ടാം സാക്ഷിയായി കോടതിയിൽ മൊഴി നൽകി. കൃത്യ സ്ഥലത്ത് കാണപ്പെട്ട രക്തക്കറ കലർന്ന മണൽ , സൂര്യയുടെ ചുരിദാർ ഷാളിൽ കാണപ്പെട്ട നീളം കുറഞ്ഞ ചെറിയ തലമുടി , കൃത്യ സ്ഥലത്ത് കാണപ്പെട്ട പൊട്ടിയ ഗ്ലാസ് കഷണങ്ങൾ , സൂര്യയുടെ തലമുടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് സ്ലൈഡ് , ഹെയർ പിൻ , പഴ്‌സിൽ കാണപ്പെട്ട രക്തക്കറ , തറയിൽ കണ്ട ഉണങ്ങിയ രക്തക്കറ എന്നിവയാണ് ആ 9 വസ്തുക്കളെന്നും അവയുടെ ഫോറൻസിക് പരിശോധന കഴിഞ്ഞുള്ള അവശിഷ്ടങ്ങളാണ് ഇപ്പോൾ കോടതിയിലുള്ളതെന്നും അവ തിരിച്ചറിഞ്ഞ് അവർ സാക്ഷിമൊഴിനൽകി.

കൂടാതെ പ്രതി കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം തപസ്യ ലോഡ്ജിലെ നൂറ്റി പതിനൊന്നാം നമ്പർ മുറിയിൽ താൻ ആറ്റിങ്ങൽ പൊലീസിനൊപ്പം 2016 ജനുവരി 28 ന് ചെന്നുവെന്നും റൂമിനുള്ളിൽ കാണപ്പെട്ട രക്തക്കറ സീൽ ചെയ്ത് ബന്തവസ്സിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനെ ഏൽപ്പിച്ചതായും അവർ മൊഴി നൽകി. കൃത്യത്തിന് ശേഷം ആറ്റിങ്ങലിൽ നിന്നും കടന്ന പ്രതിയെ ടവർ ലൊക്കേഷൻ വഴി പൊലീസ് കൊല്ലത്തെ ലോഡ്ജ് മുറിയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് സംഘം അകത്ത് പ്രവേശിച്ചപ്പോൾ പ്രതി മരണത്തോട് മല്ലിടുകയായിരുന്നു. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലും റിമാന്റിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി റിമാന്റ് തടവുകാരുടെ സെല്ലിലും പാർപ്പിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിയുടെ മരണ മൊഴി ജുഡീഷ്യൽ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.

പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും ആറ്റിങ്ങൽ മജിസ്‌ട്രേട്ട് കോടതി പൊലീസിന്റെ ആവശ്യം തള്ളി. അത്യാസന്ന നിലയിൽ കഴിയുന്ന പ്രതി മാനസികമോ ശാരീരികമായോ ആരോഗ്യവാനല്ല എന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കസ്റ്റഡി ആവശ്യം കോടതി തള്ളിയത്. തുടർന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് വീഴ്ച വരുത്തിയതിനാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 ( 2 ) പ്രകാരം പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അതിനാൽ തന്നെ പ്രതിയുടെ സാന്നിദ്ധ്യത്തിൽ പൊലീസിന് തൊണ്ടിമുതലുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

കൊലക്ക് ശേഷം പ്രതി നടന്നു പോകുന്നത് കണ്ടവർ ഉണ്ടെന്നല്ലാതെ കൊലപാതകത്തിന് ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ - സൈബർ തെളിവുകളും ആണ് പ്രോസിക്യൂഷൻ കേസ് തെളിയിക്കാൻ ആശ്രയിച്ചിരിക്കുന്നത്.സൂര്യ വീട്ടിൽ നിന്നും സ്‌ക്കൂട്ടർ ഓടിച്ചു വന്ന് വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ച് പൂട്ടിയ ശേഷം അവിടെ കാത്തു നിന്ന ഷിജുവിനൊപ്പം സ്വകാര്യ ബസ്സിൽ കയറി ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിജു ആറ്റിങ്ങൽ സ്റ്റാന്റിന് സമീപത്തെ ഇടവഴിയിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് ട്രാൻസ്‌ഫോർമറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നിർവ്വഹിക്കുകയായിരുന്നു.

സൂര്യ കൊല്ലപ്പെട്ടത് 2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി.പിരപ്പൻകോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോൺസ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടു കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന് കൃത്യത്തിനുപയോഗിച്ച വെട്ടു കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് കുറച്ചു നാൾ മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.ബംഗ്‌ളുരുവിൽക്രിസ്ത്യൻ മിഷനറി കോളേജിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. കൊലക്ക് തലേന്ന് ഇരുവരും തമ്മിൽ ഒരു മണിക്കൂർ 10 മിനിറ്റ് സംസാരിച്ചതിന്റെ കാൾ ഡീറ്റയിൽസ് റെക്കോർഡ് ( സി. ഡി . ആർ ) പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുള്ളതായ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെയും മറ്റും പേരുകൾ കുറിച്ച് വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാൻ ഇയാൾ ആശുപത്രിയിൽ ചെല്ലുമ്പോൾ സൂര്യയുമായി സംസാരിച്ചു നിൽക്കുന്ന സോക്ടർമാരുടെയും മറ്റും പേരുകളാണ് ഇയാൾ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്.ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21നാണ് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP