Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അദാനിക്ക് വിമാനത്താവളം പതിച്ച് കൊടുക്കരുത്; സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് നടത്തിപ്പ് ചുമതല നൽകണം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി വിജയൻ; പൊതുജനങ്ങളിൽ വലിയ എതിർപ്പെന്നും മുഖ്യമന്ത്രി

അദാനിക്ക് വിമാനത്താവളം പതിച്ച് കൊടുക്കരുത്; സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് നടത്തിപ്പ് ചുമതല നൽകണം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി വിജയൻ; പൊതുജനങ്ങളിൽ വലിയ എതിർപ്പെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപിക്കാനുള്ള നടപടികൾ നിർത്തിവെപ്പിക്കുന്നതിനും കെ.എസ്‌ഐ.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത്തിപ്പിന്റെ ചുമതല നൽകുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും താല്പര്യം അതുവഴി സംരക്ഷിക്കാൻ കഴിയുമെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാൻ വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്ന് വലിയ എതിർപ്പ് ഉയരുകയാണ്. തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെ ബിഡിലും ഒരേ സ്വകാര്യ ഏജൻസി തന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിർപ്പ് വർധിക്കാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജൻസിക്ക് പിന്തുണ നൽകാൻ സംസ്ഥാന സർക്കാരിന് പ്രയാസമായിരിക്കും.

തിരുവനന്തപുരം വിമാനത്താവളത്തിന് കേരളം 635 ഏക്ര ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമ്മിക്കുന്നതിന് 23.57 ഏക്ര സൗജന്യമായി കൈമാറാൻ 2005-ൽ തീരുമാനിച്ചത് ഉപാധിയോടെയായിരുന്നു. ഏതെങ്കിലും കാരണവശാൽ വിമാനത്താവളം ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കിൽ സർക്കാർ സൗജന്യമായി നൽകിയ ഭൂമിയുടെ വില സർക്കാരിന്റെ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന. മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന തീരുമാനം എടുക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാരുമായി ആലോചിക്കുമെന്ന് 2003-ൽ സിവിൽ ഏവിയേഷൻ സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന് സർക്കാർ ഭൂമിയും മറ്റ് സഹായവും നൽകിയത് കണക്കിലെടുത്തു കൊണ്ടാണ് കേന്ദ്ര സർക്കാർ അന്ന് അത്തരമൊരു നിലപാട് എടുത്തത്. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്‌പി.വി.) രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്നും അന്ന് നൽകിയ ഉറപ്പിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

പ്രത്യേക കമ്പനി രൂപീകരിച്ച് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സംസ്ഥാന സർക്കാരിന് നല്ല പരിചയമുള്ള കാര്യം നേരത്തെ തന്നെ സിവിൽ ഏവിയേഷൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. സിവിൽ ഏവിയേഷൻ സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും എയർപോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യാ ചെയർമാനും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് കേരളത്തിന് പങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവളം ഏൽപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും നിർദേശിക്കുകയുണ്ടായി. ഭൂമിയുടെ വില കേരളത്തിന്റെ ഓഹരിയായും എയർപോർട്‌സ് അഥോറിറ്റിയുടെ മുതൽ മുടക്ക് അവരുടെ ഓഹരിയായും മാറ്റി കമ്പനി രൂപീകരിക്കാമെന്ന നിർദേശമാണ് താൻ സിവിൽ ഏവിയേഷൻ മന്ത്രിയുടെ മുമ്പിൽ വെച്ചിരുന്നത്.

എന്നാൽ നീതി ആയോഗ് സിഇഒ ചെയർമാനായ കേന്ദ്ര സെക്രട്ടറിമാരുടെ കമ്മിറ്റി മുമ്പാകെ കേരളത്തിന്റെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള നിർദേശമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് മുമ്പിൽ കേരളം രണ്ടു നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്. ഒന്ന്: കേരള സർക്കാർ രൂപീകരിക്കുന്ന പ്രത്യേക കമ്പനിയെ വിമാനത്താവളം ഏൽപിക്കുക. അന്താരാഷ്ട്ര തലത്തിൽ വിമാനത്താവള നടത്തിപ്പിൽ വൈദഗ്ധ്യം തെളിയിച്ച പങ്കാളിയുമായി ചേർന്ന് ഈ കമ്പനി വിമാനത്താവളം നടത്തുകയും വികസിപ്പിക്കുകയും ചെയ്യുക. 99 വർഷത്തേക്ക് വിമാനത്താവളം പാട്ടത്തിന് നൽകണം.

രണ്ട്: ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന്റെ കമ്പനിയെ അനുവദിക്കുകയും കമ്പനിക്ക് 'റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ' അവകാശം നൽകുകയും ചെയ്യുക. എന്നാൽ ഈ രണ്ടു നിർദേശങ്ങളും സിവിൽ ഏവിയേഷൻ മന്ത്രാലയം സ്വീകരിച്ചില്ല. 'റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ' അനുവദിച്ചത് 10 ശതമാനം മാത്രം നിരക്ക് വ്യത്യാസം എന്ന ഉപാധിയോടെയാണ്.

ടെണ്ടർ രേഖയിൽ മുൻകാല പരിചയം എന്ന വ്യവസ്ഥ ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം പശ്ചാത്തല സൗകര്യവികസനത്തിൽ പരിചയമുണ്ടായാൽ മതി എന്ന് വെച്ചു. വിമാനത്താവള നടത്തിപ്പിൽ ഒരുവിധ പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളുടെ ലേലത്തിലും മുമ്പിൽ വന്നു എന്നത് ഈ പ്രക്രിയയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രി സുരേഷ് പ്രഭുവിനും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ കെ.എസ്‌ഐ.ഡി.സി കേരള ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ ഹൈക്കോടതിയുടെ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഈ കേസിൽ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP