Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജീവ് രവിയുടെ തുറമുഖം സിനിമക്ക് നിദാനമായ ചരിത്ര സംഭവം പുസ്തകമാകുന്നു; മട്ടാഞ്ചേരി വെടിവെപ്പിന്റെ പിന്നാമ്പുറ രഹസ്യങ്ങളുമായി ‘അടയാളം’ വരുന്നു; അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ പുസ്തകം സെപ്റ്റംബർ15ന് പ്രകാശനം ചെയ്യും

രാജീവ് രവിയുടെ തുറമുഖം സിനിമക്ക് നിദാനമായ ചരിത്ര സംഭവം പുസ്തകമാകുന്നു; മട്ടാഞ്ചേരി വെടിവെപ്പിന്റെ പിന്നാമ്പുറ രഹസ്യങ്ങളുമായി ‘അടയാളം’ വരുന്നു; അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ പുസ്തകം സെപ്റ്റംബർ15ന് പ്രകാശനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

മട്ടാഞ്ചേരിയിൽ 1953ൽ നടന്ന തൊഴിലാളി വിപ്ലവത്തിന്റെ അണിയറയിൽ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ടുള്ള ചരിത്രാന്വേഷണ പുസ്തകം ‘അടയാളം’ വെളിച്ചം കാണുന്നു. പത്രപ്രവർത്തകനും സമര സേനാനിയുടെ മകനുമായ അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ ‘അടയാളം’ എന്ന പുസ്തകത്തിലൂടെയാണ് കാലം കാത്ത്വെച്ച ആ രഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നത്. മട്ടാഞ്ചേരി വെടിവെപ്പിന്റെ 68മത് വാർഷികദിനമായ സെപ്തംബർ 15ന് പുസ്തകം പ്രകാശനം ചെയ്യും.

ഇവിടെ കത്തി നിന്ന കനലിനെ ഇത്വരെ ചാരം കൊണ്ട് മൂടിയിടുകയായിരുന്നു. ആ കനലിൽ നിന്നുള്ള പ്രകാശരശ്മികൾക്ക് പല ബിംബങ്ങളേയും ഭസ്മീകരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. അത്കൊണ്ട് തന്നെയാണ് തൊഴിലാളി വർഗ സമര ചരിത്രങ്ങളിൽ സമാനതകളില്ലാത്ത ആ വിപ്ലവത്തെ, ചരിത്ര രചനകളിൽ നിന്ന് ഇത്വരെ മറച്ചുപിടിച്ചുപോന്നത്

1953ലെ മട്ടാഞ്ചേരി വെടിവെപ്പ് രക്തപങ്കിലമായിരുന്നു. ആ തൊഴിലാളി മുന്നേറ്റം ദക്ഷിണേന്ത്യയുടെ സമരഭൂമികയിൽ സമാനതകളില്ലാത്തതാവാൻ കാരണം അതിലെ ബഹുജന പങ്കാളിത്വമായിരുന്നു. ആ സമരമുഖത്ത് അണിനിരന്നവരിൽ പുന്നപ്ര-വയലാർ, കയ്യൂർ, കരിവെള്ളൂർ സമരങ്ങൾ നയിച്ച് അനുഭവസമ്പത്ത് നേടിയവർവരെ ഉണ്ടായിരുന്നു. അവർക്ക് നേതൃത്വം നൽകാൻ കമ്യൂണിസ്റ്റുകാരായ ടി.എം അബു, ജോർജ് ചടയംമുറി, പി. ഗംഗാധരൻ, കോൺഗ്രസുകാരായ കെ.എച്ച് സുലൈമാൻ മാസ്റ്റർ, എം.കെ. രാഘവൻ വക്കീൽ, എ.എ കൊച്ചുണ്ണി മാസ്റ്റർ, ജി.എസ് ധാരാസിങ്, പി.എസ്.പി ഭാരവാഹിയായിരുന്ന ടി.പി പീതാംബരൻ മാസ്റ്റർ എന്നീ നേതാക്കളുണ്ടായിരുന്നു.

കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ള പ്രദേശങ്ങളിൽ നിന്ന് നിരവധി തൊഴിലാളികളാണ് അന്ന് കൊച്ചി തുറമുഖത്ത് ജോലി തേടി എത്തിയിരുന്നത്. വിവിധ മേഖലകളിൽ തൊഴിലെടുത്തിരുന്ന ഇവരോടൊപ്പം ആന്ധ്രപ്രദേശിൽ നിന്നെത്തിയ കോക്കനാടന്മാർ, തമിഴ്നാട്ടിൽ നിന്നെത്തിയ പാണ്ടികശാല തൊഴിലാളികൾ തുടങ്ങി ദക്ഷിണേന്ത്യയുടെ മൊത്തം പ്രാതിനിധ്യം അന്ന് ഇവിടെ സമ്മേളിച്ചിരുന്നു. മട്ടാഞ്ചേരിയിലെ തൊഴിലാളി വിപ്ലവം ഐതിഹാസികമായി വേറിട്ടുനിൽക്കാൻ കാരണവും വിവിധ ദേശക്കാരായ തൊഴിലാളികളുടെ ഈ വൈവിധ്യം തന്നെയായിരുന്നു.

നേർക്ക്നേർ നടന്ന പോരാട്ടത്തിൽ സെയ്ത്, സെയ്താലി എന്നീ തൊഴിലാളികൾ വെടിയേറ്റ് മരിച്ചു. ആൻറണിയെന്ന തൊഴിലാളി കസ്റ്റഡിയിലെ മർദനം മൂലം വീട്ടിലെത്തിയശേഷം മരിച്ചുവീഴുകയും ചെയ്തു. മൂന്ന്പേർ രക്തസാക്ഷികളാവുകയും ആയിരങ്ങൾ ജീവിക്കുന്ന രക്തസാക്ഷികളാവുകയും ചെയ്ത ഈ സമരത്തെ ഒറ്റുകൊടുത്തതും സമാനതകളില്ലാത്ത ചതി പ്രയോഗത്തിലൂടെയായിരുന്നു. സമരത്തെ മുന്നിൽ നിന്ന് നയിച്ചവരിൽ ചിലർക്ക് സംഭവിച്ച സാമ്പത്തിക അപഭ്രംശമാണ്, നേതൃസ്ഥാനത്ത് നിന്ന് ഒറ്റുകാരിലേക്കും അതുവഴി ചരിത്രത്തിെൻറ ചവറ്റുകുട്ടയിലേക്കും അവരെ നയിച്ചത്. അതിലൂടെ ലോകത്തിന് നഷ്ടപ്പെട്ടത് തൊഴിലാളി വർഗ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരദ്ധ്യായമായിരുന്നു.

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരത്തെ അത് നയിച്ചവരിൽ ചിലർ ചേർന്ന് വഴിതിരിച്ചുവിട്ട് സമ്പത്ത് നേടുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. തൊഴിലാളി-തൊഴിലുടമ ബന്ധംപോലെ പുതിയൊരു തൊഴിൽ സംസ്കാരമാണ് വെടിവെപ്പാനന്തരം ഇവിടെ സംജാതമായത്. ലോക െതാഴിലാളി സമര ചരിത്രങ്ങളിൽ കേട്ടുകേഴ്വി പോലുമില്ലാത്ത തരത്തിൽ സമരത്തിന് നേതൃത്വം നൽകിയ നേതാക്കളിൽ ഒരു വിഭാഗം ഇവിടെ തൊഴിലുടമകളായിത്തീർന്നു.

കങ്കാണിമാരിൽ നിന്ന് ചാപ്പയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഈ നേതാക്കൾ കങ്കാണിമാരെക്കാൾ ക്രൂരമായ ചൂഷണം നടത്തുകയായിരുന്നു ഇവിടെ. കങ്കാണിമാർ അവരുടെ വീടിന് മുന്നിൽ എറിഞ്ഞിരുന്ന ചാപ്പ, പുതിയ കങ്കാണിമാരായെത്തിയ നേതാക്കൾ അവരുടെ യൂനിയൻ ഓഫീസ് വഴിയാണ് വിതരണം ചെയ്തിരുന്നത്. സാർവദേശീയ തൊഴിലാളിവർഗ സമരചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു ഇത്. അത്കൊണ്ട്തന്നെ അത് പുറത്തറിയാൻ പാടില്ലാത്ത അണിയറ രഹസ്യമായിരുന്നു. അത്കൊണ്ടാണ് ഹേയ് മാർക്കറ്റിനെപ്പോലെ ചുവന്നൊഴുകിയ മട്ടാഞ്ചേരിയുടെ ചരിത്രം ആർക്കൈവ്സിൽ നിന്ന്പോലും അപ്രത്യക്ഷമായത്. ഇങ്ങനെ കുഴിച്ചുമൂടിയ ചരിത്രമാണ് മട്ടാഞ്ചേരിക്കാരനായ അബ്ദുല്ല ‘അടയാളം’ എന്ന പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നത്.

പുസ്തക പ്രകാശനത്തിനായി ജോൺ ഫെർണാണ്ടസ് എംഎൽഎ, എ.എ അബ്ദുൽ അസീസ്, മുകേഷ് ജെയിൻ, അലിസാർ ഷെരീഫ്, ഫാ. റാഫി പര്യാത്തുശേരി, വി.എ എൻട്രീറ്റ, പത്മനാഭ മല്യ തുടങ്ങിയവർ ചേർന്ന് സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. പ്രണതാ ബുക്സാണ് പ്രസാധകർ. എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 100രൂപ വിലക്കാണ് ഈ പുസ്തകം വിൽപനക്കെത്തുന്നത്. അബ്ദുല്ല മട്ടാഞ്ചേരി 1990ൽ മാധ്യമം പത്രത്തിലും 2018ൽ ഓൺലൈനിലും ഇത് സംബന്ധിച്ചെഴുതിയ ലേഖനത്തിന്റെ പ്ലോട്ട്, ചിദംബരൻ മാസ്റ്റർ മുമ്പെഴുതിയ നാടകത്തോട് ചേർത്ത് സംവിധായകൻ രാജീവ്രവി ‘തുറമുഖം’ എന്ന പേരിൽ സിനിമ എടുത്തിട്ടുണ്ട്. അത് ഇത്വരെ പുറത്തിറങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP