Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീറാമിനെ മാറ്റാൻ അനുവദിക്കില്ല; കയ്യേറ്റവും ഒഴിപ്പിക്കുമന്ന് റവന്യൂമന്ത്രി; സബ് കളക്ടറെ ലക്ഷ്യമിട്ടുള്ള കള്ളക്കളികൾ പൊളിക്കാനുറച്ച് മന്ത്രി ചന്ദ്രശേഖരൻ; വില്ലേജ് ഓഫീസ് നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു; കോവളത്തിന് പിന്നാലെ മൂന്നാറിലും സമവായമില്ല

ശ്രീറാമിനെ മാറ്റാൻ അനുവദിക്കില്ല; കയ്യേറ്റവും ഒഴിപ്പിക്കുമന്ന് റവന്യൂമന്ത്രി; സബ് കളക്ടറെ ലക്ഷ്യമിട്ടുള്ള കള്ളക്കളികൾ പൊളിക്കാനുറച്ച് മന്ത്രി ചന്ദ്രശേഖരൻ; വില്ലേജ് ഓഫീസ് നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു; കോവളത്തിന് പിന്നാലെ മൂന്നാറിലും സമവായമില്ല


തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ വി.ശ്രീറാമിന്റെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ പരിശോധിക്കാൻ യോഗം ചേരണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം തള്ളി റവന്യൂമന്ത്രി. യോഗം ചേരേണ്ട ആവശ്യമുണ്ടോയെന്ന് ആരാഞ്ഞു മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്കു കത്തു നൽകി. ശ്രീറാമിനെ നീക്കാൻ അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഇതോടെ മൂന്നാറിൽ സി.പി.എം-സിപിഐ പോര് ശക്തമാവുകയാണ്. കോവളം കൊട്ടാരവും ഭൂമിയും സ്വകാര്യ വ്യക്തിക്കു പൂർണമായി കൈമാറുന്നതിലും നേരത്തേ റവന്യു വകുപ്പ് എതിർപ്പ് അറിയിച്ചിരുന്നു.

മൂന്നാർ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഒൻപതിനു സബ് കലക്ടർ നോട്ടിസ് നൽകിയിരുന്നു. സർക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയിൽ നേരത്തേയുണ്ടായിരുന്ന കെട്ടിടം പുതുക്കിപ്പണിതശേഷം ഹോംസ്റ്റേ നടത്തിവരുന്ന സ്വകാര്യ വ്യക്തിക്കാണു നോട്ടിസ് നൽകിയത്. ഇതിനെ എതിർക്കാൻ സിപിഎമ്മും കോൺഗ്രസും രംഗത്ത് വന്നു.

മന്ത്രി എം.എം.മണി, എസ്.രാജേന്ദ്രൻ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി തുടങ്ങിയവരുൾപ്പെട്ട സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു്. ഇടുക്കി ജില്ലയിലെ മുതിർന്ന നേതാവും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ സി.എ.കുര്യനാണു നിവേദനത്തിൽ ആദ്യം ഒപ്പിട്ടത്. ഇതോടെ സിപിഐയും കളക്ടർക്ക് എതിരായി എന്ന വ്യാഖ്യാനങ്ങളെത്തി. എന്നാൽ കുര്യൻ ഈ വിഷയത്തിൽ സിപിഐയിൽ ഒറ്റപ്പെട്ടു. മന്ത്രി ഈ സംഘത്തിനെതിരെ ഉറച്ച നിലപാടാണ് എടുത്തത്.

ഈ 22 സെന്റ് സ്ഥലം ഒഴിപ്പിച്ചശേഷം സബ് കലക്ടർ മറ്റു കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തുടങ്ങുമെന്ന ആശങ്കയാണു നിവേദനത്തിനു പിന്നിൽ. ഈ നിവേദനത്തെക്കുറിച്ചു ചർച്ച ചെയ്യാനാണു ബന്ധപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നവരെയും പങ്കെടുപ്പിച്ചു യോഗം വിളിക്കാൻ റവന്യു മന്ത്രിയോടു മുഖ്യമന്ത്രി നിർദേശിച്ചത്. എന്നാൽ, വില്ലേജ് ഓഫിസ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം കയ്യേറിയത് ഒഴിപ്പിക്കണമെന്ന മന്ത്രി പറയുന്നു. നിവേദനത്തിൽ ഒപ്പിട്ടവരെ എല്ലാം യോഗത്തിൽ പങ്കെടുപ്പിക്കുന്നത് ഉചിതമായ തീരുമാനവുമല്ല. കയ്യേറിയ വ്യക്തി പോലും യോഗത്തിൽ പങ്കെടുക്കുന്ന സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കുന്നതിനാണു യോഗം ചേരണമോ എന്നാരാഞ്ഞു മുഖ്യമന്ത്രിക്ക് ഇന്നലെ കത്തു നൽകിയത്.

അതിനിടെ മൂന്നാർ വില്ലേജ് ഓഫിസിനു യോജിച്ചതെന്നു തഹസിൽദാർ കണ്ടെത്തിയ സ്ഥലത്താണ് അനധികൃത ഹോംസ്റ്റേ പ്രവർത്തിക്കുന്നതെന്നു റവന്യു വകുപ്പ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സർക്കാർ ആവശ്യത്തിന് ഉടൻ സ്ഥലം ലഭ്യമാക്കേണ്ടതിനാലാണു ഹോംസ്റ്റേ പ്രവർത്തിക്കുന്ന സ്ഥലം രണ്ടുദിവസത്തിനകം ഒഴിയാൻ നോട്ടിസ് നൽകിയതെന്നും അറിയിച്ചു. 2014 നവംബർ ഏഴിലെ സർക്കാർ ഉത്തരവനുസരിച്ച് നിലവിലെ കെഡിഎച്ച് വില്ലേജ് വിഭജിച്ച് മൂന്നാർ ടൗൺ ആസ്ഥാനമായി മൂന്നാർ വില്ലേജ് രൂപീകരിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മൂന്നാർ ടൗൺപരിധിയിൽ ആവശ്യത്തിനു ഭൂമിയോ കെട്ടിടമോ ഇല്ലാത്തതിനാൽ ഇതു നടപ്പാക്കാനായില്ല. സർക്കാരിന്റെയും കലക്ടറുടെയും നിർദ്ദേശം മാനിച്ചും പൊതുജനങ്ങളുടെ താൽപര്യം മുൻനിർത്തിയും ഉചിതമായ സ്ഥലം കണ്ടെത്തണം.

ലവ്‌ഡേൽ ഹോംസ്റ്റേ പ്രവർത്തിക്കുന്ന സ്ഥലത്തു സർക്കാർ ഭൂമിയുൾപ്പെട്ടിട്ടുണ്ട്. സർക്കാർ ഭൂമിയിൽ കയ്യേറ്റമില്ലെന്നുറപ്പാക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം ഉദ്യോഗസ്ഥർക്കു ബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. കേരള ഭൂമി പതിച്ചുനൽകൽ നിയമപ്രകാരം കലക്ടർക്ക് അപ്പീലോ റിവിഷനോ പരിഗണിക്കാൻ അധികാരമില്ലാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നും ദേവികുളം ആർഡിഒ ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചു.

ഉപപാട്ടത്തിനു നേടിയ 22 സെന്റും ടാറ്റാ ടീയിൽ നിന്നു ലൈസൻസ് കരാർ പ്രകാരം നേടിയ മൂന്നര സെന്റും ഉൾപ്പെടെ 25.5 സെന്റ് സ്ഥലമാണു കൈവശത്തിലുള്ളതെന്നു ചൂണ്ടിക്കാട്ടി ഹോംസ്റ്റേ നടത്തിപ്പുകാരനായ വി.വി. ജോർജ് നൽകിയ ഹർജിയിലാണു വിശദീകരണം. 2017 ജൂൺ ആറിനു ദേവികുളം തഹസിൽദാർ നൽകിയ ഒഴിപ്പിക്കൽ നോട്ടിസ് ചോദ്യം ചെയ്താണു ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP