Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.വി.അൻവർ എംഎ‍ൽഎക്ക് വേണ്ടി സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല; യുവാവിനെ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മനാഫിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്; സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നു കുടുംബം; നീതി സമരം നാളെ മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ

പി.വി.അൻവർ എംഎ‍ൽഎക്ക് വേണ്ടി സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല; യുവാവിനെ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മനാഫിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്; സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നു കുടുംബം; നീതി സമരം നാളെ മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ഒതായി മനാഫ് വധക്കേസ് വിചാരണക്ക് സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ കേസിൽ പ്രതിയായിരുന്ന പി.വി അൻവർ എംഎ‍ൽഎയേയും ബന്ധുക്കളേയും രക്ഷിക്കാൻ ശ്രമിക്കുകയാണന്നാവശ്യപ്പെട്ട് മനാഫിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതിന്റെ മുന്നോടിയായി മനാഫ് വധക്കേസ് വിചാരണക്ക് സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ പ്രതികളെ രക്ഷിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മനാഫിന്റെ കുടുംബം ജൂലൈ ഒന്നിന് രാവിലെ 10.30തിന് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നീതി സമരം നടത്തും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. വിചാരണ അട്ടിമറിച്ച് അൻവർ എംഎ‍ൽഎയുടെ അനന്തിരവന്മാരടക്കമുള്ള പ്രതികളെ രക്ഷിക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. തുല്യനീതി എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ അട്ടിമറിച്ച് എംഎ‍ൽഎക്കു വേണ്ടി ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മനാഫിന്റെ ബന്ധുക്കൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മനാഫ് വധ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ രണ്ടു തവണയാണ് ഹൈക്കോടതി ഉത്തരവിട്ടത്. കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൾറസാഖ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും സർക്കാർ ഈ ആവശ്യം പരിഗണിച്ചില്ല. ഇതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂട്ടർ നിയമനകാര്യത്തിൽ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ 2019 മെയ് 20ന്് ഉത്തരവിട്ടു. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികൾ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ്് ഹൈക്കോടതി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി നടത്തിയ വിചാരണയിൽ സ്പെഷൽ പ്രോസിക്യൂട്ടർ അനുവദിക്കാമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) സി.ശ്രീധരൻനായർ നൽകിയ എതിർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളുകയായിരുന്നു.

മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും 21 പ്രതികളെ വെറുതെവിട്ട കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയോഗിക്കുന്നത് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും പറഞ്ഞാണ് ഡി.ജി.പി സ്‌പെഷൽ പ്രോസിക്യൂട്ടർ ആവശ്യമില്ലെന്ന റിപ്പോർട്ട് നൽകിയത്. ഈ കേസിൽ സി. ശ്രീധരൻനായർ തന്നെയായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടറെന്നും വെറുതെവിട്ട പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട സർക്കാർ അപ്പീലും മനഫിന്റെ സഹോദരന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതും മറച്ചുവെച്ചു. സ്‌പെഷൽ പ്രോസിക്യൂട്ടറുടെ വേതനം നൽകാൻ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതുപോലും പരിഗണിക്കാതെയാണ് സർക്കാർ സ്‌പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്. ഇതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

മനാഫിന്റെ സഹോദരൻ നിർദ്ദേശിക്കുന്ന അഭിഭാഷക പാനലിൽ നിന്നും രണ്ടു മാസത്തിനകം സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ജസ്റ്റിസ് അശോക് മേനോൻ 2019 നവംബർ 27ന് ഉത്തരവിട്ടു. മനാഫിന്റെ സഹോദരൻ അഭിഭാഷക പാനൽ സമർപ്പിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല.1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.

നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. നിലവിലെ ഡി.ജി.പി ( ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) സി. ശ്രീധരൻനായരായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നൽകാനോ ശ്രമിക്കാതെ ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് കേസിൽ ഉടനീളമുണ്ടായഅട്ടിമറികൾ തെളിയിക്കുന്നത്.

കേസിലെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടൻ കബീർ എന്ന ജാബിർ ,നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവർ നിയമവ്യവസ്ഥയെ കബളിപ്പിച്ച് ജാമ്യം നേടിയതിന് ഹൈക്കോടതി 15,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചിരുന്നു. സംഭവം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്.

ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവച്ചാണ് ഇരുവരും വിചാരണ കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും ജാമ്യം നേടിയത്. മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തി ജാമ്യം അനുവദിച്ച മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയെ താക്കീതു ചെയ്തിരുന്നു.

കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്. ലുക്കൗട്ട് സർക്കുലർ ഇറക്കിയതോടെയാണ് പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രൻ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് ജൂൺ 24ന് ഷാർജയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി.

എംഎ‍ൽഎയായിട്ടും കൊലപാതകക്കേസ് പ്രതികളായ സഹോദരീ പുത്രന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ അവരെ സംരക്ഷിക്കുകയും ഒളിവിൽകഴിയാൻ സഹായം ചെയ്യുകയും ചെയ്ത പി.വി അൻവർ എംഎ‍ൽഎക്കെതിരെ ക്രിമിനൽ കേസെടുക്കണം. എംഎ‍ൽഎയായിരിക്കെ തന്നെ അൻവർ പലതവണ ദുബായിൽപോയി സഹോദരീപുത്രന്മാരെ സന്ദർശിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് മനാഫിന് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് കുടുംബം നീതി സമരം നടത്തുന്നതെന്നും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മനാഫിന്റെ പിതൃസഹോദരൻ പള്ളിപ്പറമ്പൻ അബൂബക്കർ, മനാഫിന്റെ സഹോദരങ്ങളായ ഫാത്തിമ, മൻസൂർ, അബ്ദുൽറസാഖ് പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP