Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലികമാരെ ഇല്ലാതാക്കിയ നരാധമന്മാരെ തുറുങ്കിലടയ്ക്കാൻ കഴിയാതെ പോയത് പൊലീസിന്റെ ഗുരുതര വീഴ്‌ച്ച; ദരിദ്ര കുടുംബങ്ങളിൽ സംഭവിക്കുന്ന കേസുകളിൽ ഉണ്ടാകുന്നതും ഇതേ അനുഭവം; വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ടത് ചെയ്യണമെന്നും മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

ബാലികമാരെ ഇല്ലാതാക്കിയ നരാധമന്മാരെ തുറുങ്കിലടയ്ക്കാൻ കഴിയാതെ പോയത് പൊലീസിന്റെ ഗുരുതര വീഴ്‌ച്ച; ദരിദ്ര കുടുംബങ്ങളിൽ സംഭവിക്കുന്ന കേസുകളിൽ ഉണ്ടാകുന്നതും ഇതേ അനുഭവം; വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ടത് ചെയ്യണമെന്നും മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നും വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കത്തയച്ചു. പൊലീസ് അന്വേഷണത്തിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ ഒരു ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. വാളയാറിലെ പെൺകുട്ടികളെ ഇല്ലാതാക്കിയ കുറ്റവാളികളെ തുറുങ്കിലടയ്ക്കാൻ കഴിയാതിരുന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തുന്നു.

കത്തിന്റെ പൂർണരൂപം...

പ്രിയപ്പെട്ട മുഖ്യമന്ത്രി,

രണ്ട് പിഞ്ചു പെൺകുട്ടികളാണ്, ദളിത് വിഭാഗത്തിൽപ്പെട്ടവരാണ്, അങ്ങയുടെ കൺമുന്നിൽ നീതി നിഷേധിക്കപ്പെട്ടവരാണ്, അവരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായാണ് ഈ കത്ത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുകയും ഏറെ വിവാദങ്ങൾക്കു വഴി ചെയ്ത വാളയാർ അട്ടപ്പള്ളത്ത് ദളിത് വിഭാഗത്തിൽപ്പെട്ട രണ്ട് ബാലികമാരുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികളെക്കൂടി പാലക്കാട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക് കോടതി വെറുതെ വിട്ടുവെന്ന വാർത്ത അങ്ങും അറിഞ്ഞു കാണുമല്ലോ.

പതിമൂന്നും ഒൻപതും വയസു മാത്രം പ്രായമുള്ള ആ കുട്ടികളെ ഒറ്റമുറി കൂരയുടെ ജനാലപ്പടിയിൽ തൂങ്ങി നിൽക്കുന്ന രൂപത്തിലാണ് കണ്ടെത്തിയത്. അയൽവാസി ഉൾപ്പെടെ അഞ്ച് പ്രതികളിൽ ഒരാളെ നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. ഇനി ഒരു പ്രതിയുടെ കേസിലാണ് വിധി വരാനുള്ളത്.

ആ പ്രതി പ്രായപൂർത്തിയാകാത്ത പതിനാറുകാരനായതിനാൽ ജുവനൈൽ കോടതിയാണ് വിധി പറയേണ്ടത്. ആ ബാലികമാരെ ഇല്ലാതാക്കിയ നരാധമന്മമാരെ തുറങ്കിലടയ്ക്കാൻ കഴിയാതെ പോയത് കേസ് കൈകാര്യം ചെയ്ത അങ്ങ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലെ പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ്. ഈ പെൺകുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമല്ല ദരിദ്ര വിഭാഗത്തിൽപ്പെടുന്ന ഏതു കുടുംബത്തിലും സംഭവിക്കുന്ന കേസുകളിലും ഇത് തന്നെയാണ് അനുഭവം.

അട്ടപ്പളത്ത് സംഭവിച്ചത് ലോക്കൽ പൊലീസ് ആത്മഹത്യ എന്ന് പറഞ്ഞ് എഴുതിത്ത്തള്ളാൻ ശ്രമിച്ച കേസ് വിവാദം ഉയർന്നപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചത്. ആദ്യ അന്വേഷണത്തിൽ വീഴ്ച കാണിച്ച് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിരുന്ന സിഐയ്ക്കും ഡിവൈഎസ് പിക്കമെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവർക്കൊന്നും ഒരു പോറൽ പോലും ഉണ്ടായില്ല.

മൂത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് മാതാവ് ദൃക്‌സാക്ഷിയാണ് ആ വിവരം പൊലീസിനോട് പറയുകയും ചെയ്തു തെളിവുകൾ ശക്തമായി ഇരുന്നിട്ടും വിചാരണയിൽ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ പോയത് വളരെ ദുഃഖകരമാണ്. കോടതി കേസിൽ വിധി പറയുന്ന ദിവസം ആ വിവരം കുടുംബത്തെ അറിയിച്ചു പോലുമില്ലെന്ന് അവരുടെ പരാതിയും കൂട്ടത്തിലുണ്ട്. നിർഭയവും സത്യസന്ധമായും കേസ് മുന്നോട്ട് കൊണ്ടുപോയ പ്രോസിക്യൂട്ടർ അഡ്വ.ജലജയെ ആരുടെ സമർദ്ദത്തിന് വഴങ്ങിയാണ് മാറ്റിയത്? സി.ഡബ്ല്യു.സി ചെയർമാനോ, പാർട്ടിയോ അറിഞ്ഞാണോ മാറ്റിയതെന്ന് അങ്ങ് വിശദീകരിക്കണം.

പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട കർശന മാനദണ്ഡങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട് ഒരുതരത്തിലുള്ള അലംഭാവവും അന്വേഷണത്തിൽ ഉണ്ടാകരുതെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ അങ്ങ് നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പിന് കഴിയുന്നുണ്ടോ? അങ്ങ് അത് പരിശോധിക്കണം.

സ്ത്രീ സുരക്ഷ ഇല്ലാത്ത ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഈ സർക്കാരിന്റെ തുടക്കത്തിൽ അങ്ങ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ച തലശ്ശേരിയിൽ ദളിത് കുടുംബത്തിലെ രണ്ട് യുവതികൾക്കെതിരായി നടന്ന ആക്രമണം ഓർക്കുന്നുണ്ടാകുമല്ലോ. ഈ കേസില്ലെങ്കിലും അങ്ങ് ഗൗരവപൂർണ്ണമായ അന്വേഷണം കൊണ്ടുവരണം പക്ഷപാതപരമായി കേരളപൊലീസ് പെരുമാറുന്നു എന്ന ആരോപണം ഉള്ളതുകൊണ്ട് നിക്ഷ്പക്ഷമായ ഒരു ഏജൻസിയെക്കൊണ്ട് ഈ കേസ് അന്വേഷിക്കണം.

കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതക കേസുകളിൽ പാർട്ടിയുമായി ബന്ധമുള്ള പ്രതികളെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീംകോടതിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അട്ടപ്പളത്തെ ബാലികമാർക്കുണ്ടായ ദുര്യോഗത്തിൽ അവരുടെ കുടുംബത്തിന് നീതി ലഭിക്കണം. ജില്ലാ കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയിൽ അപ്പീൽ പോവുകയാണ് വേണ്ടത്. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെപ്പറ്റി വാ തോരാതെ പറയുന്ന അങ്ങേയുടെ സർക്കാർ വാളയാറിലെ ദളിത് ബാലികമാരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരണമെന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP