Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സർക്കാർ ജീവനക്കാർക്കു ഫെബ്രുവരി മുതൽ പുതുക്കിയ നിരക്കിൽ ശമ്പളം; കുറഞ്ഞ ശമ്പള വർദ്ധന 2000 രൂപ, കൂടിയത് 12,000ഉം; 2014 മുതൽ മുൻകാല പ്രാബല്യവും; 2017 മുതൽ നാല് ഗഡുക്കളായി നൽകുമെന്ന് മുഖ്യമന്ത്രി; ഖജനാവിന് അധികബാധ്യത 7222 കോടിയുടേത്

സംസ്ഥാന സർക്കാർ ജീവനക്കാർക്കു ഫെബ്രുവരി മുതൽ പുതുക്കിയ നിരക്കിൽ ശമ്പളം; കുറഞ്ഞ ശമ്പള വർദ്ധന 2000 രൂപ, കൂടിയത് 12,000ഉം; 2014 മുതൽ മുൻകാല പ്രാബല്യവും; 2017 മുതൽ നാല് ഗഡുക്കളായി നൽകുമെന്ന് മുഖ്യമന്ത്രി; ഖജനാവിന് അധികബാധ്യത 7222 കോടിയുടേത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഫെബ്രുവരി മുതൽ പുതുക്കിയ നിരക്കിൽ ശമ്പളം ലഭിക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിന് സംബന്ധിച്ച് ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ അദ്ധ്യക്ഷനായ കമ്മീഷൻ ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിന് മന്ത്രിസഭ ഇന്നാണ് അംഗീകാരം നൽകിയത്. ഇത് പ്രകാരം പുതുക്കിയ ശമ്പളം അടുത്തമാസം മുതൽ ജീവനക്കാർക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2014 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ വർദ്ധനവ് പ്രകാരം രണ്ട് വർഷത്തെ ശമ്പളവും ജീവനക്കാർക്ക് ലഭിക്കു. ഈതുക നാല് ഗഡുക്കളായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു 2017 ഏപ്രിൽ മുതൽ നാല് ഗഡുക്കളായാണ് ഈ തുക നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ ശുപാർശ പ്രകാരം ഏറ്റവും അടസ്ഥാന തസ്തികയായ പ്യൂൺ തസ്തികയിൽ അടക്കം 16,500 രൂപ ലഭിക്കും. അതായാത് കുറഞ്ഞ ശമ്പളം 2000 രൂപ ഉയർത്തി. സർവീസിൽ ഉയർന്ന ശമ്പളം പറ്റുന്നവർക്ക് 12,000 രൂപയും വർധിക്കും. കുറഞ്ഞ പെൻഷൻ 8500 രൂപയാക്കി ഉയർത്തിക്കൊണ്ടും അടിസ്ഥാന ശമ്പളം 17000 രൂപയാക്കി കൊണ്ടുമാണ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് നേരത്തെ സർക്കാറിന് സമർപ്പിച്ചിരുന്നത്. സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവുമായി നിശ്ചയിച്ചാണ് ശമ്പള കമ്മീഷന് ശുപാർശ സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തിരുത്തലുകൾ വരുത്തിയാണ് മന്ത്രിസഭ അംഗീകരം നൽകിയത്.

ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ അദ്ധ്യക്ഷനായ കമ്മീഷൻ അധ്യക്ഷനായ കമ്മീഷൻ ശുപാർശ ചെയ്ത ശമ്പള ബത്തകളും അതേപടി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് പ്രകാരമുള്ള തുകയും സർക്കാർ ജീവനക്കാർക്ക് ലഭിക്കും. യൂണിവേഴ്‌സിറ്റികളിലെയും ശമ്പളം വർദ്ധിപ്പിച്ചും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം 8122 കോടി രൂപയുടെ അധികബാധ്യതയായിരുന്നു പുതുക്കിയ നിരക്കിൽ ശമ്പളം നൽകുമ്പോൾ ഉണ്ടാകേണ്ടിയിരുന്നത്. ഇത് 7222 കോടിയായി കുറച്ചുള്ള പരിഷ്‌ക്കരങ്ങൾക്കാണ് സർക്കാർ അംഗീകാരം നൽകിയതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തസ്തികകളിലെ ശമ്പളം ഇങ്ങനെ: നിലവിലുള്ളത് ബ്രായ്ക്കറ്റിൽ

  • എൽഡി ക്ലർക്ക് 19,000 രൂപ (9940 രൂപ)
  • പൊലീസ് കോൺസ്റ്റബിൾ 22,200 രൂപ (10,480 രൂപ)
  • എൽപി/യുപി ടീച്ചർ 25,200 രൂപ (13,210)
  • ഹൈസ്‌കൂൾ ടീച്ചർ 29.200 രൂപ (15,380 രൂപ)
  • അസിസ്റ്റന്റ് ടീച്ചർ 39,500 രൂപ (20,740)
  • അസിസ്റ്റന്റ് സർജൻ 51,600 രൂപ (27,140 രൂപ)
  • സ്റ്റാഫ് നഴ്‌സ് 27,800 രൂപ (13,900 രൂപ)

അതേസമയം സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ജോലി സമയം കണക്കാക്കി മാത്രം ശമ്പളം നൽകണമെന്നും ഉയർന്ന തസ്തികകളിൽ സീനിയോറിട്ടി പ്രൊമോഷൻ നിയമനം റദ്ദാക്കണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഈ ശുപാർശകളിന്മേൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കൂടാതെ പെൻഷൻകാർക്ക് മെഡിക്കൽ ഇൻഷുറൻസ് ലഭിക്കും. കമ്മീഷൻ ശുപാർശ ചെയ്ത ബത്തകൾ അതേപടി ലഭ്യമാക്കും. പെൻഷൻ നിർണയത്തിനുള്ള ശുപാർശകളും അംഗീകരിച്ചു. പെൻഷൻ പ്രായം 58 ആക്കി ഉയർത്താൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇതിന്മേലും തീരുമാനം ഉണ്ടായിട്ടില്ല.

ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്കിന്റെ അടിസ്ഥാന ശമ്പളം 21,000 രൂപയും അപ്പർ ഡിവിഷൻ ക്ലാർക്കിന്റേത് 26,500 രൂപയുമാക്കി ഉയർത്തിയിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കാകട്ടെ 16,500 രൂപയാണ് അടിസ്ഥാന ശമ്പളം, അലവൻസുകൾ ഉൾപെടെ പരമാവധി 35,700 രൂപയും. അതായത് സർവീസ് പുരോഗമിക്കുന്തോറാകും ഈ പരമാവധി തുകയിലേക്ക് എത്തുക. തുടക്കത്തിൽ ഒരു ലാസ്റ്റ് ഗ്രേഡ് സർവന്റിന് 16,500 രൂപയാണ് ലഭിക്കുക. ഓരോ വർഷം കഴിയുന്തോറും ഇൻക്രിമെന്റ് വർധിക്കും. ബേസിക് പേയിൽ അതാതു തോതിൽ വർധന വരികയും ചെയ്യും.

നിലവിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 8,730- 12,550 രൂപയാണ്. ഈ സ്‌കെയിലിൽ നിന്നാണ് 16,500 - 35,700 എന്ന സ്‌കെയിലിലേക്ക് ഉയർത്താനുള്ള ശുപാർശ. ഈ ശുപാർശയും അംഗീകരിച്ചിട്ടുണ്ട്. പരമാവധി ശമ്പളമായ 35,700ലേക്ക് ഘട്ടം ഘട്ടമായി മാത്രമാകും എത്താനാകുക. സർവീസിന്റെ അവസാനഘട്ടത്തിലാകും ഈ ഫുൾ സാലറി എന്ന നിലയിലേക്ക് ചില ജീവനക്കാർക്ക് എത്താൻ കഴിയുക. ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ കയറാൻ കഴിയുന്നവർക്ക് നേരത്തെതന്നെ മുഴുവൻ ശമ്പളമെന്ന നിലയിലേക്ക് എത്താനാകും.

ഹൈസ്‌കൂൾ അദ്ധ്യാപകരുടെ (എച്ച്എസ്എ) അടിസ്ഥാന ശമ്പളം 30,700 രൂപയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റേത് 28,000 രൂപയുമായി ഉയർത്താനും ശുപാർശണ്ടായിരുന്നു. നിലവിൽ ഹൈസ്‌കൂൾ അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളം 14,620 മാത്രമാണ്. 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചാണ് പുതിയ സ്‌കെയിലുകൾക്ക് രൂപം നൽകിയിട്ടുള്ളതെന്നാണ് സർക്കാർ പറയുന്നത്. പന്ത്രണ്ട് ശതമാനം വീതം വെയിറ്റേജും ഫിറ്റ്‌മെന്റ് അലവൻസുകളും ഉൾപ്പെടുത്തി അടിസ്ഥാന ശമ്പളം 17,000 രൂപയായി നിശ്ചയിക്കുകയായിരുന്നു. 8,500 രൂപയായിരുന്നു കഴിഞ്ഞ ശമ്പളക്കമ്മിഷൻ റിപ്പോർട്ടിലെ അടിസ്ഥാന ശമ്പളം. കഴിഞ്ഞ തവണത്തെ കൂടിയ ശമ്പളം 59,840 ആയിരുന്നു. 2000 മുതൽ 12,000 രൂപവരെയാണ് വർദ്ധന. കഴിഞ്ഞ തവണത്തെ വർദ്ധന 1104 മുതൽ 4,490 രൂപ വരെയായിരുന്നു. ഏറ്റവും കുറഞ്ഞ ഇംക്രിമെന്റ് 450 രൂപ. കൂടിയത് 2000 രൂപ. നിലവിൽ 230 രൂപയും 1200 രൂപയുമാണ്.

പൂർണ പെൻഷനുള്ള കുറഞ്ഞ സർവീസ് പരിധി 30 വർഷമെന്നത് 25 വർഷമായി കുറയ്ക്കാനും വിരമിക്കൽ പ്രായം 56 വയസ്സിൽ നിന്ന് 58 വയസ്സാക്കി ഉയർത്താനുമായിരുന്നു ശുപാർശ. യുവജനങ്ങളുടെ പ്രതിഷേധം ഉയർത്തിയ ഈ സംഭവത്തിൽ എന്ത് തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത് എന്ന് വ്യക്തമല്ല. ശുപാർശ പ്രകാരം ഏറ്റവും കുറഞ്ഞ പെൻഷൻ 8,500 രൂപയും കൂടിയത് 60,000 രൂപയുമായിരിക്കും.

ഉയർന്ന ശമ്പള സ്‌കെയിലുകൾ നിർദ്ദേശിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലിയിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ എല്ലാ ജീവനക്കാർക്കും നൽകിയിരുന്ന സ്‌പെഷ്യൽ പേ നിറുത്തലാക്കാനും നിർദ്ദേശമുണ്ടായിരുന്നു. സിറ്റി കോമ്പൻസേറ്ററി അലവൻസ്, വീട്ടുവാടക, യാത്രാബത്ത, ദിനബത്ത, കണ്ണട അലവൻസ് തുടങ്ങിയവയിൽ വർദ്ധന വരും. നിലവിലുള്ള 27 സ്‌കെയിലുകൾ നിലനിർത്തും. ഗ്രാറ്റുവിറ്റി പതിനഞ്ച് ലക്ഷമായി ഉയർത്തും. നിലവിൽ കുറഞ്ഞ ഗ്രാറ്റുവിറ്റി ഏഴ് ലക്ഷമാണ്. ഇതിന്മേൽ സർക്കാർ എന്ത് തീരുമാനം കൈക്കൊണ്ടു എന്ന് ഇനിയും വ്യക്തമാകേണ്ടതായുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP