Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബില്ലിന് വിപുലമായ സംവാദങ്ങൾക്ക് ശേഷം മാത്രം അന്തിമ രൂപമെന്ന് നിയമ പരിഷ്‌കാര കമ്മിഷൻ; സർക്കാരിന് സമർപ്പിക്കുന്നത് അഭിപ്രായ സമന്വയത്തിന് ശേഷം; കരട് ബിൽ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നും കമ്മിഷൻ ചെയർമാൻ

കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബില്ലിന് വിപുലമായ സംവാദങ്ങൾക്ക് ശേഷം മാത്രം അന്തിമ രൂപമെന്ന് നിയമ പരിഷ്‌കാര കമ്മിഷൻ; സർക്കാരിന് സമർപ്പിക്കുന്നത് അഭിപ്രായ സമന്വയത്തിന് ശേഷം; കരട് ബിൽ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നും കമ്മിഷൻ ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്തീയ സഭകളുടെ നേതൃത്വത്തിലുള്ള ഇടവകകളിലും മറ്റ് സ്ഥാപനങ്ങളിലും ഏതെങ്കിലും തരത്തിലുള്ള സ്വത്ത് തർക്കമുണ്ടാകുന്നതുമായി ബന്ധപ്പെട്ട ബില്ലിന് ഉടൻ തീരുമാനമാകില്ല. സ്വത്തു സംബന്ധിച്ച തർക്കങ്ങൾ ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് വിടണമെന്ന് വ്യവസ്ഥ ചെയ്യുന്ന കേരള ചർച്ച് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബില്ലിന് വിശദമായ സംവാദങ്ങൾക്ക് ശേഷമേ അന്തിമ രൂപം നൽകൂ എന്നാണ് നിയമ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ ഉത്തരവിട്ടത്.

അഭിപ്രായ സമന്വയവും പരിഗണിച്ചാവും ബിൽ സർക്കാരിന് സമർപ്പിക്കുന്ന കാര്യത്തിൽ തീരുമാനമാകുന്നതെന്നും കമ്മിഷൻ അറിയിച്ചു. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷൻ 2009ലാണു കരട് ബിൽ തയാറാക്കി സർക്കാരിൽ സമർപ്പിച്ചത്. ഇതിനു പിന്നാലെ ബില്ലുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും കമ്മിഷന് ലഭിച്ചിരുന്നു. ഇതോടെയാണ് ഇതിന്റെ കരട് ബിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മാത്രമല്ല ഈ സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള ആശങ്കയ്ക്കും പ്രസക്തിയില്ലെന്നും കമ്മിഷൻ ചെയർമാൻ വ്യക്തമാക്കി.

കേരളാ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ

ഇതുവരെ സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യൻ സഭാ ഭരണരീതികളിൽ കാര്യമായ മാറ്റങ്ങൾ ഉറപ്പുവരുത്തും വിധമാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബില്ലിന്റെ കരട് പുറത്തു വന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമകാര്യ മന്ത്രി എകെ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് കെടി തോമസ് ചെയർമാനായും കെ ശശിധരൻ നായർ വൈസ് ചെയർമാനായും കെ ജോർജ് ഉമ്മൻ, എൻ കെ ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷനാണ് കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ബില്ലിന്റെ രൂപീകരണത്തിനായി സർക്കാർ ഉയർത്തുന്ന വാദം ഇങ്ങിനെയാണ്. ഇന്ത്യൻഭരണഘടനയുടെ ആർട്ടിക്കിൾ 26(റ) പ്രകാരം എല്ലാ മതവിഭാഗങ്ങൾക്കും നിയമാനുസൃതം വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിന് അവകാശമുണ്ട്. നിലവിൽ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ മതവിഭാഗങ്ങളുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങൾ വൻതോതിൽ വസ്തുവകകൾ ആർജിച്ചിട്ടുണ്ട്. ഈ വസ്തുക്കളെല്ലാം കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്.

മതിയായ കൂടിയാലോചനകൾ ഇല്ലാതെ വസ്തുവകകൾ വക മാറ്റം ചെയ്തും പണയപ്പെടുത്തിയും ദേവാലയങ്ങൾക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വിശ്വാസികളുടെ മനോവീര്യത്തെ തകർക്കുന്നു. നിലവിൽ ഇത്തരം വിഷയങ്ങളിൽ പരാതി നൽകാനുള്ള സംവിധാനം ഇല്ല.അതിനാൽ അത്തരത്തിൽ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സർക്കാർ കരുതുന്നു. അതിനാലാണ് ഈ കരട് നിയമം. സർക്കാർ പറയുന്നു.

ബിൽ കരടിന്റെ ആമുഖം തന്നെ ക്രിസ്ത്യൻ സഭാ നേതൃത്വത്തെ അസ്വസ്ഥമാക്കാൻ പര്യാപ്തമായിട്ടുള്ളതാണ്. നിലവിൽ ദേവാലയ സ്വത്തുക്കളുടെ പരിപാലനം സുതാര്യവും നീതിപൂർവ്വവുമല്ല എന്ന ധ്വനി ആമുഖത്തിൽ തന്നെയുണ്ട്. സഭാ സ്വത്തുക്കളുടെ ദുരുപയോഗത്തിനെതിരെ പരാതി നൽകാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ആമുഖത്തിൽ പറയുന്നുമുണ്ട്. കേരളത്തിലെ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും പള്ളികളും സഭകളും ബില്ലിന്റെ പരിധിയിൽ വരും. പള്ളി സ്വത്ത് സംബന്ധിച്ചു തർക്കമുണ്ടാവുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുരുപയോഗപ്പെടുത്തുകയോ ചെയ്താൽ ഇനി ട്രിബ്യൂണൽ മുമ്പാകെ പരാതിപ്പെടാം. ഈ നിയമത്തിലെ വകുപ്പ് 8 പ്രകാരമാണ് സർക്കാർ രൂപീകരിക്കുന്ന ഈ ട്രിബ്യൂണൽ നിലവിൽ വരുന്നത്. റിട്ട.ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലാണു ഈ ട്രിബ്യൂണൽ നിലവിൽ വരുന്നത്. ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള ഒരാൾ, വിരമിച്ച ഗവ. സെക്രട്ടറി എന്നിവരായിരിക്കും അംഗങ്ങൾ. ഇടവകയിൽ പരാതി ഉന്നയിച്ച് നടപടിയുണ്ടാകാത്ത വിഷയങ്ങളിലും ട്രിബ്യൂണലിൽ പരാതി നൽകാം. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.

അവതരിപ്പിക്കുന്ന ദിവസം തന്നെ നിയമമാക്കുന്ന വിധത്തിലാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ നിയമം ആക്കുന്നത്. സഭകളെ പിടിച്ചു കുലുക്കും വിധമുള്ള നിർദ്ദേശങ്ങളാണ് കരടിൽ പറയുന്നത്. ബൈബിളിൽ വിശ്വസിക്കുന്നവരും യേശുക്രിസ്തുവിനെ ഏകജാതനായ ദൈവ പുത്രനായി വിശ്വസിക്കുന്നവരും മാമ്മോദീസാ മുങ്ങിയവരും എല്ലാം ബില്ലിലെ ക്രിസ്ത്യൻ എന്ന ഈ നിർവചനത്തിൽ ഉൾപ്പെടും. ബില്ലിന്റെ കരട് പ്രകാരം വിവിധ ഡിനോമിനേഷനുകൾ ഇടവകാ തലത്തിൽ തന്നെ വരും. ആധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളിൽ ഏതെങ്കിലും സഭാധ്യക്ഷനോടും സിനഡിനോട് / കൗൺസിലിനോട് വിധേയപ്പെട്ടിരിക്കുന്നവരെ ഡിനോമിനേഷൻ എന്ന് പറയും. യഹോവ സാക്ഷികളും, സഭാധ്യക്ഷന്മാർ ഇല്ലാതെ ഏതെങ്കിലും പാസ്റ്റർ തുടങ്ങിയവരിൽ മേൽനോട്ട അധികാരം അർപ്പിച്ചിരിക്കുന്ന വിഭാഗങ്ങളും ഇതിൽ ഉൾപ്പെടും.

സഭയുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം, വരിസംഖ്യയിലൂടെ സംഭാവനകളിലൂടെ, നേർച്ച കാഴ്ചകളിലൂടെ വരുന്ന എല്ലാ സംഭാവനകളും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഭാവനകളും കൈകാര്യം ചെയ്യുന്നതിന് പുതുതായി വരുന്ന ഡിനോമിനേഷന് അവകാശമുണ്ടായിരിക്കും. ബില്ലിന്റെ കരട് അനുസരിച്ച് ഓരോ ഡിനോമിനേഷനും അവരവരുടെ അധികാരപരിധിയിൽ വരുന്ന അതത് ഇടവകകൾ ഭരിക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കണം.എല്ലാ ഡിനോമിനേഷനുകളും വരവ് ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കണം..ഈ കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് വാർഷിക ഓഡിറ്റ് നടത്തണം. ഓഡിറ്റ് വാർഷിക പ്രതിനിധി യോഗത്തിൽ സമർപ്പിക്കണം.ഓരോ ഇടവകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കേണ്ടതും അവ ഓഡിറ്റിന് വിധേയമാക്കേണ്ടത് ഓഡിറ്റ് റിപ്പോർട്ട് ഇടവക പൊതുയോഗം മുമ്പാകെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുമാണ്.

ബില്ലിന്റെ കരട് നിയമപരിഷ്‌ക്കരണ കമ്മീഷന്റെ വെബ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ക്രിസ്ത്യൻസഭാ നേതൃത്വത്തിൽ നിന്നും എതിർപ്പും തലപൊക്കിയിട്ടുണ്ട്. കത്തോലിക്കാ കോൺഗ്രസ് ആണ് പ്രതിഷേധ സ്വർണവുമായി രംഗത്തുള്ളത്. ചർച്ച് ആക്ട് : സഭയെ തകർക്കാനുള്ള കമ്മ്യുണിസ്റ്റ് അജണ്ടയുടെ ഭാഗമാണ്.-കത്തോലിക്ക കോൺഗ്രസ് പ്ര സിഡന്റ് ബിജു പറയനിലം പറയുന്നു. ചർച്ച് ആക്ട് ആക്ട് ബില്ലുമായി ബില്ലുമായി ബന്ധപ്പെട്ട് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ തോമസിൽ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളുടെ അടിയന്തിര യോഗം ഇന്നു ചേരുന്നുമുണ്ട്.

കെസിബിസി മുൻപ് ചർച്ച ചെയ്ത കാര്യമാണ് ചർച്ച് ആക്റ്റ് ബിൽ. ഇപ്പോൾ സർക്കാർ ബിൽ നിയമമാക്കാൻ പോവുകയാണ്. പക്ഷെ ഉടനടി ഒരു പ്രതികരണത്തിന് കെസിബിസി തയ്യാറല്ല-കെസിബിസി വക്താവ് വർഗീസ് വള്ളിക്കാട്ട് മറുനാടൻ മലയാളിയോട് പറഞ്ഞു. ബില്ലിന്റെ കരട് മനസിരുത്തി പഠിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രം പ്രതികരണം നടത്തിയാൽ മതി എന്നാണ് കെസിബിസി തീരുമാനം. സർക്കാരിന്റെ തീരുമാനങ്ങളിൽ നിലപാട് എടുക്കേണ്ട അവസ്ഥ ഇപ്പോൾ വന്നിട്ടില്ല. പക്ഷെ നിയമവശം ആലോചിക്കും. കൂടുതൽ അഭിപ്രായങ്ങൾ സഭാ നേതൃത്വത്തിൽ നിന്നും വരേണ്ടതുമുണ്ട്. അതിനാൽ ആലോചിച്ച് മാത്രം പിന്നീട് തീരുമാനം പറയും-വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.

മുൻപ് നിയമപരിഷ്‌ക്കാര കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വി എസ് അച്യുതാനന്ദൻ സർക്കാരിനു സമർപ്പിച്ച ബിൽ ആണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ. ഒരു പതിറ്റാണ്ടു മുൻപ് തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച ബിൽ ആണിത് വി എസ് സർക്കാരിനു ശേഷം ഉമ്മൻ ചാണ്ടി സർക്കാർ വന്നെങ്കിലും ബിൽ കോൾഡ് സ്റ്റോറെജിൽ നിലകൊള്ളുകയായിരുന്നു. ഇപ്പോൾ പിണറായി സർക്കാർ വന്നശേഷമാണ് ബിൽ വീണ്ടും നിയമമാക്കാൻ ശ്രമിക്കുന്നത്. പള്ളികളുടെ ഭരണത്തിൽ വിശ്വാസികൾക്കും കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ബിൽ ആണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP