Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഗേഷിനെ തിരിച്ച് കൊണ്ടു വന്ന് കോർപ്പറേഷനിൽ യു.ഡി.എഫ് ആധിപത്യം കൊണ്ടുവരാനുള്ള സുപ്രധാന ചർച്ച; കണ്ണൂർ കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിക്കുമോ ?

രാഗേഷിനെ തിരിച്ച് കൊണ്ടു വന്ന് കോർപ്പറേഷനിൽ യു.ഡി.എഫ് ആധിപത്യം കൊണ്ടുവരാനുള്ള സുപ്രധാന ചർച്ച; കണ്ണൂർ കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിക്കുമോ ?

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിക്കുമോ ?. അത് സംബന്ധിച്ച് നിർണ്ണായക ചർച്ച ഇന്ന് നടക്കും. കോൺഗ്രസ്സ് വിമതനായ ഡപ്യൂട്ടി മേയർ പി.കെ രാഗേഷിനെ തിരിച്ച് കൊണ്ടു വന്ന് കോർപ്പറേഷനിൽ യു.ഡി.എഫ് ആധിപത്യം കൊണ്ടുവരാനുള്ള സുപ്രധാന ചർച്ച ഇന്ന് നടക്കും. കണ്ണൂർ എം. പി. കെ. സുധാകരൻ നേരിട്ട് ഇറങ്ങിയാണ് ഇന്നത്തെ ചർച്ച. സുധാകരന്റെ വസതിയിൽ നടക്കുന്ന ചർച്ചയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എ. ഡി. മുസ്തഫ, ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുൾ ഖാദർ മൗലവി, ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, എന്നിവർ സംബന്ധിക്കും.

ഇരു പാർട്ടികളിലേയും പ്രശ്നക്കാരെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നില്ല. ഏതെങ്കിലും വികാരത്തിന്റെ പേരിൽ പരസ്പരം അസ്വാരസ്യങ്ങൾ ചർച്ചയിൽ ഇരുത്തിരിയാതിരിക്കാൻ വളരെ കരുതുലോടെയാണ് ഇരു കക്ഷികളും യോഗത്തിൽ പങ്കെടുക്കുക. എന്ത് വിലകൊടുത്തും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാക്കണമെന്ന് ഇരു കക്ഷികളിലേയും നേതാക്കൾ ഉറപ്പിക്കുന്നു. ഒരു വർഷം മാത്രം കാലാവധി അവസാനിക്കാനുള്ള കണ്ണൂർ കോർപ്പറേഷന്റെ അവസാനകാലത്തെങ്കിലും യു.ഡി.എഫിന്റെ പേരെഴുതി ചേർക്കണമെന്ന നിർബന്ധവും കോൺഗ്രസ്സ്- ലീഗ് അണികൾക്കുണ്ട്.

ഡപ്യൂട്ടി മേയർ പി.രാഗേഷിനെ തിരികെ കൊണ്ടു വന്ന് ഭരണം പിടിക്കുമ്പോൾ മേയർ പദവിയോ ഡപ്യൂട്ടി മേയറോ ഏതെങ്കിലും ഒന്ന് തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. എന്നാൽ ഇത് കോൺഗ്രസ്സ് അംഗീകരിച്ചിരുന്നില്ല. കോൺഗ്രസ്സ് നിലപാട് മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ടാവുകയും യു.ഡി.എഫ് പരിപാടികൾ മുസ്ലിം ലീഗ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ കെ. സുധാകരന് മുസ്ലിം ലീഗിന്റെ വിയോജിപ്പ് കാരണം കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള പര്യടനം പോലും മാറ്റി വെക്കേണ്ടി വന്നു.

യു.ഡി.എഫ് പരിപാടികളും മുസ്ലിം ലീഗ് ബഹിഷ്‌ക്കരിച്ചു തുടങ്ങുകയായിരുന്നു. കോർപ്പറേഷൻ ഭരണ കാലാവധി ഒരു വർഷം മാത്രം അവശേഷിച്ചിരിക്കേ ആറ് മാസം വീതം മേയർ സ്ഥാനം കോൺഗ്രസ്സും ലീഗും മാറി മാറി പങ്കുവെക്കാനുള്ള നിർദേശമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. എന്നാൽ ആദ്യത്തെ ആറ് മാസം ആര് വഹിക്കണമെന്ന കാര്യത്തിൽ ഭിന്നത തുടരുകയാണ്. എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിൽ പി.കെ. രാഗേഷ് ഡപ്യൂട്ടി മേയർസ്ഥാനം വിട്ട് നൽകാൻ ഒരുക്കമല്ല. രാഗേഷിനെ അതേ സ്ഥാനത്തു നിർത്തി പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷ് കെ. സുധാകരനെ വെല്ലുവിളിച്ചാണ് മത്സരത്തിനിറങ്ങിയത്. യു.ഡി.എഫിന്റെ മൊത്തം എതിർപ്പിനെ അവഗണിച്ച് മത്സരിച്ച രാഗേഷ് പള്ളിക്കുന്ന് ഡിവിഷനിലെ പഞ്ഞിക്കാ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും 27 വീതം അംഗങ്ങളുള്ള കോർപ്പറേഷനിൽ രാഗേഷിന് ഡപ്യൂട്ടി മേയർ സ്ഥാനം നൽകി എൽ.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു. മേയർ സ്ഥാനം വനിതക്ക് സംവരണം ചെയ്യപ്പെട്ടതായതിനാൽ കെ.പി.സി. സി. ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനെ മേയറാക്കാനാണ് കോൺഗ്രസ്സ് ഉദ്ദേശിച്ചിരുന്നത്.

എന്നാൽ രാഗേഷിനെ സ്ഥാനത്തു നിന്നും മാറ്റാതെ മാത്രമേ നഗരഭരണം പിടിച്ചെടുക്കാൻ പറ്റൂ. അതിനാൽ മുസ്ലിം ലീഗ് ഉറച്ച് നിന്നാൽ മേയർ പദവി ആദ്യത്തെ ആറുമാസം ലീഗിന് നൽകേണ്ടി വരും. ആദ്യം ആർക്ക് മേയർ പദവി എന്ന നിലയിൽ തർക്കമുയർന്നാൽ ഇന്നത്തെ ചർച്ചയും ഫലം കാണാതെ പോകും. അത്തരത്തിൽ ഇനിയും സംഭവിക്കരുതെന്ന് ഇരു കക്ഷികളും ആഗ്രഹിക്കുന്നു. ഇന്നത്തെ ചർച്ചയോടെ കോർപ്പറേഷൻ കാര്യത്തിൽ യു.ഡി.എഫിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് കരുതുപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP