Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംരക്ഷിത സ്ഥലത്ത് 13 നില ഉയർന്നപ്പോൾ ഹീരാ ബാബുവിന് ഒറ്റയടിക്ക് ലാഭം പത്ത് കോടി; അനുമതിക്ക് ചുക്കാൻ പിടിച്ച സിപിഐ(എം) നേതാക്കൾക്ക് ലക്ഷങ്ങൾ; വഷളാക്കാതെ കാത്ത കോൺഗ്രസ്സിനും ബിജെപിക്കും നക്കാപ്പിച്ച

സംരക്ഷിത സ്ഥലത്ത് 13 നില ഉയർന്നപ്പോൾ ഹീരാ ബാബുവിന് ഒറ്റയടിക്ക് ലാഭം പത്ത് കോടി; അനുമതിക്ക് ചുക്കാൻ പിടിച്ച സിപിഐ(എം) നേതാക്കൾക്ക് ലക്ഷങ്ങൾ; വഷളാക്കാതെ കാത്ത കോൺഗ്രസ്സിനും ബിജെപിക്കും നക്കാപ്പിച്ച

തിരുവനന്തപുരം: രണ്ട് നില മാത്രം പണിയാൻ നിയമം ഉള്ളിടത്ത് 13 നില ഉയർന്നതിന്റെ പിന്നാമ്പുറ ചരിത്രം ചികഞ്ഞാൽ കണ്ടെത്തുന്നത് കേരളം എക്കാലവും നേരിടുന്ന കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റ നാണംകെട്ട ചിത്രങ്ങൾ. സിപിഐ(എം) ഭരിച്ചിരുന്ന കോർപ്പറേഷൻ നിയമം ലംഘിച്ച് അനുമതി നൽകിയപ്പോൾ പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിന്റെ നവീകരണമായിരുന്നു പ്രതിഫലമെങ്കിൽ നിശബ്ദരായിരിക്കാൻ കോൺഗ്രസിലേയും ബിജെപിയിലേയും ഉന്നതർക്ക് ഫ്‌ളാറ്റ് തന്നെ സമ്മാനിച്ചു എന്നാണ് ആരോപണം. ഒരു സാധാരണ പൗരൻ ഇത് കുത്തിപ്പൊക്കി കോടതിയിൽ പോയില്ലായിരുന്നെങ്കിൽ ഒരുകാലത്തും കേസ് ഉണ്ടാകുകയോ നാട്ടുകാർ അറിയുകയോ ഉണ്ടാകുമായിരുന്നില്ല. കോടതി ഉത്തരവ് മൂലം നിവൃത്തിയില്ലാതെ കേസെടുത്ത വിജിലൻസ് കേസ് തള്ളിക്കളയാൻ ആണ് ശ്രമിച്ചത്. എന്നാൽ കോടതി അതിന് അനുവദിച്ചില്ല. അതുകൊണ്ട് തന്നെ കോടതി നടപടികളും കേസുകളും ഇഴഞ്ഞു നീങ്ങുകയാണ്. പ്രതിഫലം കൈപ്പറ്റിയ എല്ലാവരും ഒരുമിച്ച് കേസ് ഒതുക്കാനും മാദ്ധ്യമങ്ങൾ വാർത്ത മുക്കാനും ഒരുമിച്ചാൽ പിന്നെന്താണ് പ്രശ്‌നം?

തലസ്ഥാനത്തെ പ്രമുഖരായ ബിൽഡേഴ്‌സായ ഹീരാ ഗ്രൂപ്പിന് ഉദ്യോഗസ്ഥ തലത്തിലും വൻ പിടിപാടാണ് ഉള്ളത്. വളർന്നുവരുന്ന ഉദ്യോഗസ്ഥരെ പാട്ടിലാക്കാനായി ഹീരയ്ക്ക് ഐഎഎസ് അക്കാദമി പോലുമുണ്ട്. ഇങ്ങനെ എല്ലാ മേഖലയിലും ഒതുക്കേണ്ടവരെ ഒതുക്കിയും എതിർശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കിയുമാണ് ഹീര ബാബു രണ്ട് നില കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയിൽ 13 നില കെട്ടിപ്പൊക്കിയത്. സിപിഐ(എം) രാഷ്ട്രീയമാണ് ഹീരയ്ക്ക് വഴിവിട്ട് സഹായം നൽകിയതിന്റെ പേരിൽ വിമർശനം നേരിടുന്നത്. എന്നാൽ ഗ്രൂപ്പിസം രൂക്ഷമായ കാലത്തും രണ്ട് വിഭാഗങ്ങൾക്കും പ്രിയങ്കരനായാണ് ഹീര ബാബു തന്റെ ആവശ്യങ്ങൾ നേടിയെടുത്തതത്രേ.

ഹീരയ്ക്ക് വേണ്ടി പാർട്ടി ജില്ലാ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് അന്ന് മേയറായിരുന്ന പ്രൊഫ. ജെ ചന്ദ്ര നിയമങ്ങൾ കാറ്റിപറത്താൻ കൂട്ടുനിന്നത്. നിയമങ്ങൾ മറികടന്നപ്പോൾ ഒറ്റ കച്ചവടത്തിൽ ബാബുവിന്റെ കീശയിൽവീണത് പത്ത് കോടി രൂപയാണെങ്കിൽ ചന്ദ്രയ്ക്ക് നഷ്ടമായത് മേയർ കുപ്പായവും സൽപേരുമാണ്.

പ്രൊഫ: ജെ ചന്ദ്ര മോയറായിരുന്ന 2000-2005 കാലത്താണ് ഹീരാ ബാബുവിന് കവടിയാറിലെ ഹീരാ വെൽമൗണ്ട് പാലസ് അനധികൃതായി പണിയാൻ തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നൽകിയത്. കഴിഞ്ഞ തവണ വീണ്ടും ചന്ദ്രയെ തേടി മേയർ സ്ഥാനം എത്തിയപ്പോൾ സി.പി.എമ്മിലെ പിണറായി പക്ഷം വിജിലൻസ് കേസെടുത്ത് കാട്ടി ചന്ദ്രയെ വെട്ടിവീഴ്‌ത്തി. പകരം ഇപ്പഴത്തെ മോയറായ കെ ചന്ദ്രികയ്ക്ക് നറുക്ക് വീഴുകയും ചെയ്തു. ഒരു വട്ടം തന്നെ മേയറാക്കാൻ ശക്തമായി നിന്ന സിപിഐ(എം) ജില്ലാ നേതൃത്വത്തിനോടുളള കടപാടാണ് ഹീരയ്ക്ക് വേണ്ടി ചന്ദ്ര നിയമം മാറ്റിമറിച്ചത്. സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസിന്റെ വരെ നവീകരണം ഇതിലൂടെ നടന്നെന്നാണ് പാർട്ടി സംസാരം. ബാക്കി ബാബുവിന്റെ ചെക്കുകൾ എവിടൊക്കെ എത്തിയെന്നത് ആർക്കും അറിയില്ല.

2002 ൽ ചന്ദ്ര മേയറായപ്പോൾ ശക്തമായ എതിർപ്പ് പാർട്ടിയിലെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. പുരോഗമന കാലസാഹിത്സംഘത്തിന്റെ നേതാവുകൂടിയയ ലളിതാംമ്പികയെ മേയറാക്കാനായിരുന്നു മറു വിഭാഗത്തിന്റെ നീക്കം. എന്നാൽ വെട്ടിനിരത്തലിലൂടെ ചന്ദ്രയെ മേയറാക്കാൻ അന്നത്തെ പ്രബലരായ വി.എസ് പക്ഷത്തിന് സാധിച്ചു. ഉറച്ച വി.എസ് പക്ഷക്കാരികൂടിയായിരുന്നു ചന്ദ്ര. ഇതിനുളള പ്രത്യുപകരമായാണ് അന്നു തന്നെ സഹായിച്ച സി.പി.എമ്മിലെ ഉന്നതർ ആവശ്യപ്പെട്ടതു പ്രകാരം ഹീരാ ഗ്രൂപ്പിന് വേണ്ടി നിയമങ്ങൾ മറികടന്ന് കെട്ടിടം പണിയാൻ അനുമതി നൽകിയത്.

ഹീരാ ഗ്രൂപ്പിന്റെ മുതലാളിയായ ഹീരാ ബാബുവെന്ന അബ്ദുൾ റഷീദിന് സി.പി.എമ്മിലുളള സ്വാധീനം വളരെ വലുതാണ്. കാലകാലങ്ങളായി നഗരസഭാ ഭരണം നടത്തുന്നത് സിപിഐ(എം) നേതൃത്വത്തിലുളള ഭരണ സമിതിയാണ്. കോർപ്പേറേഷൻ പരിധിയിലാണ് ഹീരയുടെ മിക്ക ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്ന്ത്. മിക്ക കെട്ടിടങ്ങളും നിയമവിരുദ്ധമായാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട നിയങ്ങളെല്ലാം കാറ്റിൽപറത്തിയാണ് നിർമ്മാണം നടത്തുന്നത്. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ കോർപ്പറേഷനോ മാറിമാറിവരുന്ന സർക്കാരുകളോ തയ്യാറാകുന്നില്ല. ഗുണനിലവാരത്തിന്റെ കാര്യത്തിൽ വലിയ അവകാശവാദം ഉന്നയിക്കുന്ന ഹീരാ ഗ്രൂപ്പിന്റെ പല ഫ്‌ളാറ്റുകളും വാങ്ങുന്നവർ വലിയ ദുരിതമാണ് പീന്നീട് അനുഭവിക്കുന്നത്. വെളളയമ്പലത്തെ ബ്ലൂ ബെൽസ് എന്നഫ്‌ളാറ്റ് സമുച്ചയം വിങ്ങിയവർ എങ്ങനെയും വിറ്റുപോകാൻ നോക്കുകയാണ്. കവടിയാറിലെ ഹീരാ വെൽമൗണ്ട് പാലസ് വാങ്ങിയവരും കഷ്ടതയിലാണ്.അനധികൃതമായി പണിതുയർത്തിയ ഫളാറ്റിന് അടിയലൂടെ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്നുണ്ട്. ഇത്തരത്തിൽ കോർ#്‌പ്പേറേഷന് പരിധിയിൽ തന്നെ ഹീരയുടെ നിയമലംഘനങ്ങൾ നിരവധിയാണ്.

സിപിഐ(എം) നേതൃത്വത്തിലുളള കോർപ്പറേഷനിൽ അന്നത്തെ മേയറായ പ്രൊഫ. ജെ ചന്ദ്ര പ്രത്യേക കൗൺസിൽ യോഗം കൂടി അനുമതി നൽകിയത് സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു#്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം.വിജ.കുമാറിയാരുന്നു അന്നത്തെ സിപിഐ(എം) ജില്ലാ സെക്രട്ടറി. കോർപ്പേറേനിൽ സ്‌പെഷ്യൽ കൗൺസിൽ യോഗം ചേരണമെങ്കിൽ സിപിഐ(എം) പാർലമെന്ററി പാർട്ടിയുടെ അനുമതി വാങ്ങണം. സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ സ്‌പെഷ്യൽ കൗൺസിൽ യോഗം ചേരാറുളളു. കവടിയാർ മ്യൂസിയം റോഡിലെ ഡീറ്റെയിൽഡ് ടൗൺ പ്‌ളാനിങ് പദ്ധതിയില്പെട്ട പ്രദേശത്ത് രണ്ടുനില കെട്ടിടത്തിനു മാത്രമേ അനുമതി പാടുള്ളുവെന്നുളള നിയമം മറികടന്ന്#ാണ് കൂറ്റൻ കെട്ടിടം പണിയാൻ അനുമതി നൽകിയത്. റോഡ് വികസന കമ്മിറ്റി ചട്ടങ്ങൾ കാറ്റില്പറത്തി ഉടമയ്ക്കു പത്തു കോടിയോളം രൂപ ലാഭമുണ്ടാക്കാൻ 13 നില ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു.

മുൻ മേയർ ജെ. ചന്ദ്ര, ഫ്‌ളാറ്റ് ഉടമ ഹീരാ ബാബു എന്നിവർക്കു പുറമെ കോർപറേഷനിലെ ടൗൺ പ്‌ളാനിങ് ഓഫിസർമാരായിരുന്ന ജെ. മൺസൂർ, ബി.എസ്. ജയകുമാർ, അസിസ്റ്റന്റ് ടൗൺ പ്‌ളാനിങ് ഓഫിസറായിരുന്ന കെ. ബാലഗോപാൽ, ബിൽഡിങ് ഇൻസ്‌പെക്ടർ എസ്. രാജു, റീജനൽ ടൗൺ പ്‌ളാനർ എ.വിജയകുമാർ, ആർക്കിടെക്ട് പി. ശ്രീലത എന്നിവരാണ് പ്രതി പ്രതിപട്ടികയിൽ ഉളളത്.
കോർപറേഷൻ മുൻ സെക്രട്ടറി രവീന്ദ്രൻ മരണപ്പെട്ടു. തിരുവനന്തപുരം സിറ്റിസൺസ് പ്രൊട്ടക്ഷൻ കൗൺസിൽ അധ്യക്ഷൻ എം. കൃഷ്ണൻ നായർ 2007ൽ നൽകിയ പരാതിയിലാണു ക്രമക്കേട് വെളിച്ചത്തുവന്നത്.

അതേസമയം ഇത്തരമൊരു ക്രമക്കേട് പുറത്തുവന്നെങ്കിലും കോൺഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ എതിർശബ്ദം പുറത്തുവന്നിട്ടില്ല. ഇതിന് കാരണവും മറ്റൊന്നുമല്ല. ഫ്‌ളാറ്റ് മുതലാളിയുടെ സ്വാധീന വലയം തന്നെയാണ് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ഒതുക്കിയതെന്നാണ് ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP