Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ നിന്നും ഇത്തവണ ഹജിന് പോകുന്നത് 13472 പേർ; സർവീസ് നടത്തുന്നത് 36 വിമാനങ്ങൾ; ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ രണ്ട് എംബാർക്കേഷൻ പോയിന്റുകൾ; കരിപ്പൂരിൽ നിന്നും നെടുമ്പാശേരിയിൽ നിന്നും ഹജ് യാത്രികർ പുറപ്പെടും; ഹജ്ജിന് പുറപ്പെടുന്നതിൽ 70 വയസിന് മുകളിലുള്ള 1199 പേരും

കേരളത്തിൽ നിന്നും ഇത്തവണ ഹജിന് പോകുന്നത് 13472 പേർ; സർവീസ് നടത്തുന്നത് 36 വിമാനങ്ങൾ; ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ രണ്ട് എംബാർക്കേഷൻ പോയിന്റുകൾ; കരിപ്പൂരിൽ നിന്നും നെടുമ്പാശേരിയിൽ നിന്നും ഹജ് യാത്രികർ പുറപ്പെടും; ഹജ്ജിന് പുറപ്പെടുന്നതിൽ 70 വയസിന് മുകളിലുള്ള 1199 പേരും

ജംഷാദ് മലപ്പുറം

മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീർത്ഥാടക സംഘം ഏഴിന് കരിപ്പൂരിൽ നിന്നും പുറപ്പെടും. ഉച്ചയ്ക്ക് 2.25നു പുറപ്പെടുന്ന ആദ്യ സംഘത്തിൽ മൂന്നൂറുപേരാണുള്ളത്. ഈമാസം ഏഴ് മുതൽ 20 വരെ സൗദി എയർലൈൻസിന്റെ 36 വിമാനങ്ങളിലായാണ് ഹാജിമാർ യാത്രയാവുക.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 2019 വർഷത്തെ ഹജ്ജിന് പുറപ്പെടുന്നവർക്കായി കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് എംബാർക്കേഷൻ പോയിന്റുകൾ അനുവദിക്കുന്നത്. ആകെ 13472 പേരാണ് കേരളത്തിൽ നിന്ന് ഇത്തവണ ഹജ്ജിന് പോകുന്നത്.

ഇതിൽ 10732 പേർ കരിപ്പൂരിൽ നിന്നും 2740 പേർ നെടുമ്പാശ്ശേരിയിൽ നിന്നുമാണ് യാത്ര പുറപ്പെടുന്നത്. 8026 സ്ത്രീകളും 5446 പുരുഷന്മാരുമടങ്ങുന്നതാണ് യാത്രികർ. എഴുപത് വയസ്സിനു മുകളിലുള്ള 1199 പേരും 19 കുട്ടികളും മെഹറം ഇല്ലാതെ 45 വയസ്സിനു മുകളിലുള്ള 2011 സ്ത്രീകളും സംഘത്തിലുണ്ട്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഹാജിമാരുള്ളത്. 3830 പേരാണ് ജില്ലയിൽ നിന്നും പോവുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നും 3457 പേരും യാത്ര പുറപ്പെടും.

സർക്കാർ നിയോഗിച്ച 55 ഹജ്ജ് സെൽ അംഗങ്ങൾ ഇന്ന് കരിപ്പൂർ ഹജ്ജ് ഹൗസിലെത്തി ചുമതലയേൽക്കും. ഡി. വൈ.എസ്‌പി. എസ്.നജീബാണ് ഹജ്ജ് സെൽ ഓഫീസർ. ഹാജിമാരെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും പൂർണ്ണമായും പ്രവർത്തന സജ്ജമായിട്ടുണ്ട്.

ഹജ്ജ് സെൽ സൗകര്യങ്ങൾ വിലയിരുത്താനായി ട്രയൽ റൺ ഇന്നു നടന്നു. ഹജ്ജാജിമാരുടെ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോർട്ടുകൾ കഴിഞ്ഞ ദിവസം മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്ന് കരിപ്പൂരിലെത്തിച്ചിട്ടുണ്ട്.ഹജ് ഹൗസിനോട് ചേർന്നു 20000 അടിയിൽ 15000 ത്തിൽ അധികം പേരെ ഉൾക്കൊള്ളവുന്ന വിശാലമായ പന്തലിന്റെ നിർമ്മാണം പൂർത്തിയായി. ഹജ്ജ് ഹൗസിലെ അറ്റകുറ്റപ്പണികളും പൂർത്തിയായി. ഹജ്ജ് ഹൗസിലെ രണ്ടാം ഘട്ട ശുചീകരണവും സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ പൂർത്തിയാക്കി. കരിപ്പൂർ ഹജ് ഹൗസിൽ ഒരേ സമയം 700 പേർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

നെടുമ്പാശ്ശേരി ഹജ് ക്യാമ്പ് 13 ന് വൈകീട്ട് അഞ്ചിന് മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. നെടുമ്പാശ്ശേരിയിൽ നിന്നും ജൂലൈ 14 മുതൽ 17 വരെ എയർ ഇന്ത്യയാണ് സർവ്വീസ് നടത്തുന്നത്. എട്ട് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ നിന്നു ഹജിനായി സർവീസ് നടത്തുന്നത്.സംസ്ഥാന ഹജ് ക്യാമ്പ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഹജ് ഹൗസിനോടനുബന്ധിച്ച് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മവും മുഖ്യമന്ത്രി നിർവ്വഹിക്കും.
നാളെ വൈകീട്ട് 4.30 ന് ഹജ് ഹൗസിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. എ.പി.അബൂബക്കർ മുസ്ലിയാർ ഉൽബോധന പ്രസംഗം നടത്തും.

എംപി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എളമരം കരീം, എം.കെ.രാഘവൻ, പി.വി.അബ്ദുൽ വഹാബ്, എംഎ‍ൽഎ മാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിൻ, പി.ടി.എ. റഹീം, മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, ടി.കെ.ഹംസ, മുൻ എംഎ‍ൽഎ കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, കരിപ്പൂർ വിമാനത്താവള ഡയറക്ടർ കെ.ശ്രീനിവാസ റാവു, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ കെ.സി.ഷീബ വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. അതേസമയം കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ മന്ത്രി ഡോ. കെ. ടി ജലീലിന്റെ നേതൃത്വത്തിൽ ഇന്നു വിലയിരുത്തി.മലപ്പുറം. ജില്ലാ കളക്ടർ ജാഫർ മാലികിനൊപ്പമാണ് ജലീൽ ഹജ് ഹൗസിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP