Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി തള്ളിപ്പറഞ്ഞിട്ടും ഘർവാപ്പസി; പരിവാർ സംഘടനകൾ പിന്നോട്ട് പോയപ്പോൾ ദൗത്യം ഏറ്റെടുത്ത് ചേങ്കോട്ടുകോണം ആശ്രമം; കോട്ടയം ഉഴവൂരിൽ ക്രിസ്തുമതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മടങ്ങിയത് 17 പേർ; ചടങ്ങു നടന്നത് ശ്രീരാമദാസ മിഷന്റെ നേതൃത്വത്തിൽ

ബിജെപി തള്ളിപ്പറഞ്ഞിട്ടും ഘർവാപ്പസി; പരിവാർ സംഘടനകൾ പിന്നോട്ട് പോയപ്പോൾ ദൗത്യം ഏറ്റെടുത്ത് ചേങ്കോട്ടുകോണം ആശ്രമം; കോട്ടയം ഉഴവൂരിൽ ക്രിസ്തുമതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മടങ്ങിയത് 17 പേർ; ചടങ്ങു നടന്നത് ശ്രീരാമദാസ മിഷന്റെ നേതൃത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഘർ വാപ്പസിയുടെ അലയൊലികൾ കേരളത്തിൽ അടങ്ങുന്നില്ല. കോട്ടയത്താണ് ഇത്തവണ മതപരിവർത്തനം നടന്നത്. ഉഴവൂർ കരിനൊച്ചിയിൽ പതിനാറു പേരെയാണ് ഘർവാപ്പസിയുടെ ഭാഗമായി ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്തത്. ശ്രീരാമദാസ മിഷന്റെ നേതൃത്വത്തിലാണ് ചടങ്ങു സംഘടിപ്പിച്ചത്.

ഉഴവൂർ കരുനെറ്റി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. കേരളത്തിൽ മതപരിവർത്തനം നടത്താൻ അനുമതിയുള്ള ഹിന്ദു മഠമാണ് ചെങ്കോട്ടുകോണം. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഭാർഗവറാം ശ്രീരാമ ദാസ മിഷന് കീഴിലുള്ള ബ്രഹ്മചാര്യയാണ്. ഭാർഗ്ഗവറാമിന്റെ നേതൃത്വത്തിലാണ് ഹിന്ദു ഐക്യവേദി ഘർവാപ്പസി നടത്തുന്നത്. വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ഘർവാപ്പസിയിൽ നിന്ന് സംഘപരിവാർ പിന്നോട്ട് പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദിയുടെ പിന്തുണയോടെ ശ്രീ രാമദാസ മിഷൻ മതപരിവർത്തനത്തിന് നേതൃത്വം നൽകുന്നത്. ദിനം പ്രതി നിരവധി പേർ ചെങ്കോട്ടുകോണം, ആര്യസമാജം തുടങ്ങിയ സ്ഥാപനങ്ങൾ വഴി നിരവിധി പേർ മതപരിവർത്തനം നടത്താറുണ്ടെന്നും സംഘാടകർ പറയുന്നു.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നേരത്തെ തന്നെ നിരവധി പേർ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഹിന്ദുമതത്തിൽ നിന്ന് നേരത്തെ മറ്റ് മതങ്ങളിലേക്ക് പോയവർ തിരികെ എത്തുന്ന ഘർ വാപ്‌സി തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു. ആഗ്രയിൽ ഘർവാപ്പസി പരിപാടിയിലൂടെ നിരവധി പേരെ മതം മാറ്റിയതിനു പിന്നാലെയാണ് കേരളത്തിലും ഘർ വാപ്പസി നടത്താൻ വിഎച്ച്പി തീരുമാനിച്ചത്. ദേശീയതലത്തിൽ പ്രതിഷേധത്തിന്റെ അലകൾ ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെട്ടു. ഇതോടെ ആർഎസ്എസ് പ്രതിരോധത്തിലായി.

ഘർവാപ്പസിക്ക് തുടക്കമിട്ട പ്രചാരകനെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി. ഇതോടെ സംഘപരിവാർ നേരിട്ട് മതപരിവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതും നിറുന്നത്. ധരം ജാഗരൺ സമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ദിനത്തിൽ നടത്താനിരുന്ന കൂട്ടമതപരിവർത്തനം വിവാദങ്ങളെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ആഗ്രയിലെ കൂട്ടമതപരിവർത്തനം വൻ വിവാദമായത് പാർലമെന്റിനകത്തും പുറത്തും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും പുനർമതപരിവർത്തന പരിപാടികൾ ആവർത്തിച്ചതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചത്. സർക്കാരിന്റെ വികസന അജൻഡയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിയാൻ വിവാദങ്ങൾ കാരണമായെന്നാണ് പ്രധാനമന്ത്രിയുടെ ആക്ഷേപം.

ഇതോടെയാണ് കേരളത്തിൽ ശ്രീരാമദാ മിഷൻ ചടങ്ങ് ഏറ്റെടുത്തത്. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ധർമ്മപ്രസാരണന്റെ നേതൃത്വത്തിലാണ് ഘർ വാപ്പസി നടത്തിയിരുന്നത്. ഡിസംബർ 21നാണ് കേരളത്തിൽ ഘർവാപ്പസിയുടെ ആരംഭം. വിവിധ ജില്ലകളിൽ നിന്ന് അമ്പതോളം പേരാണ് ആ ദിവസം ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദു മതത്തിൽനിന്ന് മറ്റു മതങ്ങളിലേക്കു മുമ്പു പോയവരെ തിരികെ ഹിന്ദുമതത്തിലെത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ഘർവാപ്പസിക്കു നേതൃത്വം നൽകുന്നവർ പറയുന്നത്.

ആലപ്പുഴ, കാസർകോട്, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ നിന്നൊക്കെയായി നിരവധി പേരാണ് ഘർവാപ്പസിയുടെ ഭാഗമായി ഹിന്ദുമതത്തിലെത്തിയത്. ഏറ്റവുമൊടുവിലായാണ് ഇന്ന് കോട്ടയത്തും ചടങ്ങുകൾ നടന്നത്. വസ്ത്രവും നിലവിളക്കും മന്ത്രദീക്ഷയുമൊക്കെ നൽകിയാണ് ഹിന്ദുമതത്തിലേക്കു സ്വീകരിച്ചത്. പ്രത്യേക ഹോമവും ഇവർക്കായി സംഘടിപ്പിച്ചു. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും കേരളത്തിലെ വിവിധ ജില്ലകളിൽ ഘർ വാപ്പസി പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് വിവാദമായി. ബിഷപ്പ് സൂസപാക്യം പരസ്യമായി തന്നെ എതിർപ്പുമായി രംഗത്തു വന്നു. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടെന്നും സൂസപാക്യം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്യുമെന്ന നിലപാടിലാണ് ഹിന്ദു ഐക്യവേദി. ഇതിൽ നിയമ പ്രശ്‌നമൊന്നുമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഘർ വാപ്‌സി തുടങ്ങിയശേഷം വിവിധ ജില്ലകളിലായി ആയിരത്തിലേറെപ്പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു. കേരളത്തിൽ മധ്യകേരളത്തിലാണ് കൂടുതൽപേർ തിരികെ ഹിന്ദുമതം സ്വീകരിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നൂറിലേപ്പേർ മതംമാറാൻ സന്നദ്ധത അറിച്ചിട്ടുണ്ടെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു. ഇതിന് അനുസരിച്ച് സർക്കാർ രേഖകളിൽ മാറ്റം വരുത്തുന്ന നടപടികൾക്ക് സഹായം നൽകുന്നതിന് പുറമെ ആചാരപരമായ ചടങ്ങുകൾക്കും ഹിന്ദു ഐക്യവേദി നേതൃത്വം നൽകും.

പൂർവവിശ്വാസത്തിൽ മടങ്ങിയെത്തുന്നവർക്ക് എല്ലാസഹായവും തുടർന്നും ലഭ്യമാക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി ഭാർഗവറാം നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP