Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ലീ​ഗിന്റെ ആ 21കാരി പ്രസിഡന്റിന് അന്ന് പ്രായം 24; ആര്യാ രാജേന്ദ്രന് ചെക്ക് പറയാനുള്ള സൈബർ ലീ​ഗിന്റെ 'തള്ള്' പൊളിഞ്ഞത് ഇങ്ങനെ

മുസ്ലിം ലീ​ഗിന്റെ ആ 21കാരി പ്രസിഡന്റിന് അന്ന് പ്രായം 24; ആര്യാ രാജേന്ദ്രന് ചെക്ക് പറയാനുള്ള സൈബർ ലീ​ഗിന്റെ 'തള്ള്' പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തിരുവനന്തപുരം മേയറായി 21 കാരിയായ ആര്യാ രാജേന്ദ്രനെ സിപിഎം തീരുമാനിച്ചതിന് പിന്നാലെ യുവത്വത്തിന് സിപിഎം നൽകുന്ന പരി​ഗണനയെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. എന്നാൽ, ഇതൊക്കെ ഞങ്ങൾ പണ്ടേ വിട്ട സീനാണ് എന്ന നിലപാടായിരുന്നു സൈബർ ലോകത്തെ മുസ്ലിം ലീ​ഗ് പ്രവർത്തകർക്ക്. 1995 ലെ തദ്ദേശതെരഞ്ഞെടുപ്പിൽ തന്നെ 21കാരിയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചരിത്രം തങ്ങളുടെ പാർട്ടിക്ക് ഉണ്ടെന്നായിരുന്നു ലീ​ഗ് പ്രവർത്തകരുടെ പ്രചാരണം.

1995ൽ മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിൽ 21 കാരിയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചരിത്രമാണ് ലീഗിനുള്ളതെന്നാണ് വാദം. ഈ വാദത്തെ പിന്താങ്ങി ’21 വയസ്സുകാരി പഞ്ചായത്ത് പ്രസിഡണ്ട്’ എന്ന തലക്കെട്ടോടെ ഒരു പഴയ പത്രവാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഖദീജ മൂത്തേടത്ത് ആയിരുന്നു ഈ വനിതാ പ്രസിഡന്റ്. എന്നാൽ ലീഗ് വാദങ്ങളെ പൊളിക്കുന്ന ചില രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റാകുന്ന സമയത്ത് ഖദീജയുടെ പ്രായം 21 ആയിരുന്നില്ലെന്നാണ് സർക്കാർ രേഖകൾ തന്നെ പറയുന്നത്.

കാരണം 2010 ലെ തെരഞ്ഞെടുപ്പിൽ ഖദീജ മൂന്നാം പ്രാവശ്യവും പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സമയത്തെ തദ്ദേശ വകുപ്പിന്റെ രേഖകളിൽ ഇവരുടെ പ്രായം 39 ആണ്. ഇതുപ്രകാരം 15 വർഷം മുമ്പ് നടന്ന 1995 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഖദീജയുടെ പ്രായം 24 ആണ്. അന്ന് തനിക്ക് 21 വയസല്ലായിരുന്നെന്ന് ഖദീജയും വ്യക്തമാക്കുന്നു. 21 വയസ് കഴിഞ്ഞിരുന്നെന്നും വോട്ടർപട്ടികയിലെ പിശക് ആകാം കാരണമെന്നും ഖദീജ പറഞ്ഞു.

അതേസമയം, ആര്യ തകർത്തത് ബിജെപി നേതാവും മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റെക്കോർഡാണ്. ആര്യ തിരുവനന്തപുരം മേയറായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മേയറായി എന്ന ഫഡ്നാവിസിന്റെ വിശേഷണം ആണ് ഇല്ലാതാകുന്നത്. ഫഡ്‌നാവിസ് നാഗ്പുർ കോർപ്പറേഷൻ മേയറായി ഇരുപത്തിയേഴാം വയസ്സിലാണ് സ്ഥാനമേറ്റത്. ഇരുപത്തിയൊന്നാം വയസ്സിൽ കോർപ്പറേഷൻ കൗൺസിലർ ആയിട്ടുണ്ട്, ഫഡ്‌നാവിസ്. അന്ന് അതും റെക്കോർഡ് ആയിരുന്നു. കൗൺസിലർ ആയ ശേഷം ഫഡ്‌നാവിസിന് മേയർ പദത്തിൽ എത്താൻ ആറു വർഷം കാത്തിരിക്കേണ്ടി വന്നു. ആര്യ പക്ഷേ, ഇരുപത്തിയൊന്നാം വയസ്സിൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കിപ്പുറം മേയർ പദവിയിൽ എത്തും.

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയാണ് ആര്യ തിങ്കളാഴ്ച സ്ഥാനമേൽക്കാനൊരുങ്ങുന്നത്. മേയർ ആയി ആര്യയെ നിയോഗിക്കാനുള്ള നിർദ്ദേശത്തിന് ഇന്നലെ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിരുന്നു. മുടവന്മുകളിൽനിന്ന് 549 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ആര്യ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. പൊതു പ്രവർത്തനവും പഠനവും ഒന്നിച്ചുകൊണ്ടുപോവാനാണ് താത്പര്യപ്പെടുന്നതെന്ന് ആര്യ പറഞ്ഞു. പാർട്ടിയാണ് സ്ഥാനാർത്ഥിയാക്കിയത്, പാർട്ടി തരുന്ന ഏതു ചുമതലയും ഏറ്റെടുക്കും. പക്വതയായില്ലെന്ന വിമർശനങ്ങളിലൊന്നും കാര്യമില്ല, പ്രായമല്ല ഒരാളുടെ പക്വത നിശ്ചയിക്കുന്നത്- ആര്യ പറഞ്ഞു.

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ബഹുമതിയാണ് ആര്യയെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയം മറന്ന് ആര്യക്ക് കൈയടി ലഭിക്കുന്നത്. യുഡിഎഫ് നേതാക്കളും അണികളും അടക്കമുള്ളവർ ആര്യയെ മേയറാക്കിയ തീരുമാനത്തിന് കൈയടി നൽകി. അടുത്തകാലത്തായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം യുവാക്കൾക്ക് കൂടുതൽ പങ്കാളിത്തം നൽകാനാണ് സിപിഎം ശ്രമം. യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യവും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് സിപിഎമ്മിന് ഉയർത്തിക്കാട്ടാനുള്ള നേട്ടമാകും.യഥാർഥ നവോഥാനം എന്നു നിരവധി പേർ ഫേസ്‌ബുക്കിൽ കുറിച്ചപ്പോൾ ചിലർ യുഡിഎഫ് പഠിക്കേണ്ട കാര്യമാണെന്നാണ് പൊതുവേ ചൂണ്ടിക്കാട്ടിയത്.

21 വയസ്സുകാരി ആര്യ രാജേന്ദ്രൻ മേയറാകുമ്പോൾ യുഡിഎഫ് പാളയത്തിൽ ചർച്ചകൾ കൊഴുക്കുമെന്നും ഉറപ്പാണ്. തലമുറമാറ്റം, യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം എന്നിങ്ങനെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്നുവരാറുള്ള സ്ഥിരം മുറവിളികൾ ശക്തമാകാനും ഇത് ഇടയാക്കും. 'ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം. 21 വയസാണ്, എസ്എഫ്‌ഐ നേതാവാണ്, പക്വതയെത്താത്ത കുട്ടിയാണ് എന്നൊക്കെ പറയലാണ് എളുപ്പം. പക്ഷെ എന്തു ചെയ്യാം. ഈ പാർട്ടി ഇപ്പോ ഇങ്ങനെയൊക്കെയാണ്. വിമർശനങ്ങൾ വന്നോട്ടെ, കാര്യങ്ങൾ ഉഷാറായി നടക്കട്ടെ എന്നായിരിക്കുന്നു. സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ.' ചിത്രം പങ്കുവച്ച് ഫേസ്‌ബുക്കിൽ ഇത്തരത്തിലുള്ള അഭിനന്ദനകുറിപ്പുകൾ നീളുകയാണ്.

അതേസമയം വ്യക്തിക്കപ്പുറം പാർട്ടിക്കാണ് പ്രാധാന്യമെന്ന് ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. ഏറ്റവും പ്രായം കുറഞ്ഞയാൾ എന്നതിനപ്പുറം സംഘടനാഭാരവാഹി എന്ന വലിയൊരു ഉത്തരവാദിത്തമുണ്ട്. വാർഡിലെ കാര്യവും പഠനവും ഒരുമിച്ച് കൊണ്ടു പോകും. സഹപാഠികളും അദ്ധ്യാപകരും സഹായിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പാർട്ടി പറഞ്ഞാണ്. പാർട്ടിയെ അംഗീകരിക്കാൻ പഠിക്കുക എന്നുപറഞ്ഞാണ് അച്ഛൻ വളർത്തിയിട്ടുള്ളത്. വ്യക്തി എന്നതിനപ്പുറം പാർട്ടിക്കാണ് പ്രാധാന്യമെന്നും ആര്യ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വലിയ മാതൃകയാണെന്നും ആര്യ പറഞ്ഞു.

തിരുവനന്തപുരം മനോഹരമായ നഗരമാണ്. അതിനെ അങ്ങനെ നിലനിർത്താൻ നഗരം മാലിന്യമുക്തമാവേണ്ടതുണ്ട്. പൊതുസ്ഥലത്ത് മാലിന്യമിടുന്നവർ ഇപ്പോഴുമുണ്ട്. അവരെ കുടുതൽ ബോധവത്കരിക്കണം. മാലിന്യമുക്തവും സ്ത്രീസുരക്ഷിതവുമായ തിരുവനന്തപുരം തന്റെ മുൻഗണനകളാണെന്ന് ആര്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP