Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടികൾ വില പറഞ്ഞുറപ്പിച്ച് 'ഇരുതലമൂരി'യുമായി തട്ടിപ്പ് നടത്തുന്ന സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ; നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി പിടിയിലായത് ഹെൽത്ത് ഇൻസ്പെക്ടറടക്കം ഏഴുപേർ

കോടികൾ വില പറഞ്ഞുറപ്പിച്ച് 'ഇരുതലമൂരി'യുമായി തട്ടിപ്പ് നടത്തുന്ന സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ; നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി പിടിയിലായത് ഹെൽത്ത് ഇൻസ്പെക്ടറടക്കം ഏഴുപേർ

ജംഷാദ് മലപ്പുറം

മലപ്പുറം: കോടികൾ വില പറഞ്ഞുറപ്പിച്ച് 'ഇരുതലമൂരി'യുമായി തട്ടിപ്പ് നടത്തുന്ന സംഘം പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിൽ. നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി പിടിയിലായത് ഹെൽത്ത് ഇൻസ്പെക്ടറടക്കം ഏഴുപേർ. ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായും ജില്ലയിൽ ടൗണുകൾ കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകൾ നടക്കുന്നതായും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ , സിഐ .പ്രേംജിത്ത് , എസ്‌ഐ.ഷിജോ.സി.തങ്കച്ചൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെ കുറിച്ചും ജില്ലയിലെ ഏജന്റുമാരെ കുറിച്ചും സൂചന ലഭിക്കുന്നത്.

കൂടുതൽ അന്വേഷണം നടത്തിയതിൽ സംസ്ഥാനത്തിനകത്തും പുറത്തും പലഭാഗങ്ങളിൽ നിന്നും ആളുകളും ഇടനിലക്കാരായി ഇവരെ സമീപിക്കുന്നതായും ആറു കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചത്. തുടർന്ന് മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഈ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാനത്തുമംഗലം ജംഗ്ഷന് സമീപം വച്ച് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്പുമായി ഏഴംഗസംഘത്തെ പിടികൂടിയത്.

പറവൂർ വടക്കും പുറം സ്വദേശി കള്ളംപറമ്പിൽ പ്രഷോബ്(36),തിരുപ്പൂർ സ്വദേശികളായ രാമു(42), ഈശ്വരൻ(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ(40), പെരിന്തൽമണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷറഫ്(44), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പനക്കുന്നിൽ ഹംസ(53),കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻകുഞ്ഞ് (50) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്‌ഐ.ഷിജോ.സി.തങ്കച്ചനും സംഘവും കസ്റ്റഡിയിലെടുത്തത്.

പ്രഷോബ്, നിസാമുദ്ദീൻ എന്നിവരാണ് തമിഴ്‌നാട്ടിലെ രാമു, ഈശ്വരൻ എന്നിവർ മുഖേന നാലര ലക്ഷം രൂപ കൊടുത്ത് ആന്ധ്രയിൽ നിന്ന് എത്തിച്ച് ഇരുതലമൂരി പാമ്പിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ശേഷം മറ്റുള്ള ഏജന്റുമർ മുഖേന ആറുകോടിയോളം വിലപറഞ്ഞുറപ്പിച്ച ശേഷമാണ് വിൽപ്പനയ്ക്കായി പെരിന്തൽമണ്ണയിലെത്തിയത്. പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയിൽ ഹെൽത്ത് ഇൻസ്പെക്ടറാണ്. പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതർക്ക് കൈമാറി. തലയും വാലും കാണാൻ ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന് വിളിക്കുന്നത്.

ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലയുള്ളതായും, അന്ധവിശ്വാസത്തിന്റെ പേരിൽ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണിയുള്ള ജീവികളുടെ ഗണത്തിൽ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ, വിൽപ്പന നടത്തുന്നതോ ചെയ്താൽ കടുത്ത ശിക്ഷയാണ് നിയമം നൽകുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി കോടികൾ തട്ടിയെടുക്കുന്ന ഈ സംഘത്തിലെ മറ്റു ഇടനിലക്കാരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പെരിന്തൽമണ്ണ ഡിവൈഎസ് പി. എം. സന്തോഷ് കുമാർ ,സിഐ. പ്രേംജിത്ത് എന്നിവർ അറിയിച്ചു. പെരിന്തൽമണ്ണ എസ്‌ഐ.ഷിജോ.സി.തങ്കച്ചൻ, എഎസ്ഐ അബ്ദുൾസലാം, എസ്.സി.പി.ഒ ബാലചന്ദ്രൻ, മിഥുൻ,സുരേഷ്, ഉല്ലാസ്, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ,എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP