Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെപിസിസി പ്രസിഡന്റിന്റേത് സമനില തെറ്റിയ ജൽപ്പനങ്ങൾ; മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച 'തീവ്രഹിന്ദുത്വവാദി' എന്ന ആക്ഷേപം മുല്ലപ്പള്ളി ഒഴികെ ഒരു കേരളീയനും വിശ്വസിക്കില്ല; വിലകുറഞ്ഞ പ്രസ്താവനകളിലൂടെ സ്വന്തം സ്ഥാനത്തിന്റെ മഹത്വമാണ് മുല്ലപ്പള്ളി ഇടിച്ചുതാഴ്‌ത്തുന്നത്; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി സിപിഎം

കെപിസിസി പ്രസിഡന്റിന്റേത് സമനില തെറ്റിയ ജൽപ്പനങ്ങൾ; മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച 'തീവ്രഹിന്ദുത്വവാദി' എന്ന ആക്ഷേപം മുല്ലപ്പള്ളി ഒഴികെ ഒരു കേരളീയനും വിശ്വസിക്കില്ല; വിലകുറഞ്ഞ പ്രസ്താവനകളിലൂടെ സ്വന്തം സ്ഥാനത്തിന്റെ മഹത്വമാണ് മുല്ലപ്പള്ളി ഇടിച്ചുതാഴ്‌ത്തുന്നത്; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി സിപിഎം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശിച്ച് സിസിപിഎം. പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകൾ സമനില തെറ്റിയ ജൽപ്പനങ്ങളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകളുടെ ഗുണഭോക്താവ് സംഘപരിവാറും നരേന്ദ്ര മോദിയുമാണ്.

നരേന്ദ്ര മോദി സർക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള നിലപാടുകൾക്കെതിരെ ദേശവ്യാപകമായി നടക്കുന്ന സമരങ്ങൾക്ക് ഊർജ്ജം പകർന്ന പങ്കാണ് കേരള സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. ഈ വിഷയത്തിൽ എല്ലാവരേയും ഒരുമിപ്പിച്ച് സമരങ്ങൾ നടത്താനാണ് മുഖ്യമന്ത്രി മുൻകൈയെടുത്തത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയ്ക്കും, തുടർന്ന് നടന്ന സർവ്വകക്ഷി യോഗത്തിനും മുഖ്യമന്ത്രി മുൻകൈയെടുത്തു.

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലായെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേശീയ പൗരത്വ രജിസ്റ്ററും ഇവിടെ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി. തുടർന്ന് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തു. കേരളത്തിന്റെ ഈ ധീരമായ നിലപാടുകൾ സാമ്രാജ്യത്വ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിൽ ആവേശം ഉൾക്കൊള്ളുന്ന, ദേശീയ ഐക്യം, മതനിരപേക്ഷത, ഭരണഘടന ഇവ നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന മുഴുവൻ ആളുകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ അംഗീകരിച്ചു.

ഈ വിഷയത്തിൽ മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് 13 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി കത്തെഴുതുകയും ചെയ്തു. കോൺഗ്രസ്സിനേയും യുഡിഎഫിനേയും പിന്തുണയ്ക്കുന്നവരുൾപ്പെടെ അഭിനന്ദിച്ച ഈ നിലപാടിനെതിരെ തുടക്കം മുതൽ എതിർപ്പ് പ്രകടിപ്പിച്ച ആളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപി കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കും തെറ്റായ സാമ്പത്തിക നയങ്ങൾക്കുമെതിരെ രാജ്യമാകെ വ്യാപമായ പ്രതിരോധം ഉയരുമ്പോഴാണ് കെപിസിസി അധ്യക്ഷൻ കേരള മുഖ്യമന്ത്രിയെ തുടർച്ചയായി കടന്നാക്രമിക്കുന്നത്. മുല്ലപ്പള്ളി, മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ഭതീവ്രഹിന്ദുത്വവാദി' എന്ന ആക്ഷേപം മുല്ലപ്പള്ളി ഒഴികെ ഒരു കേരളീയനും വിശ്വസിക്കില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ സ്വന്തം സ്ഥാനത്തിന്റെ മഹത്വമാണ് മുല്ലപ്പള്ളി ഇടിച്ചുതാഴ്‌ത്തുന്നത്.

ബിജെപി സർക്കാരുകളുടെ നിഷ്ഠൂരമായ പൊലീസ് അതിക്രമങ്ങളും വെടിവെയ്‌പ്പുകളും നേരിട്ടുകൊണ്ട് പുതുതലമുറയിലെ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെ ദശലക്ഷക്കണക്കിന് സാധാരണക്കാർ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ തെരുവിൽ നടത്തുന്ന പോരാട്ടങ്ങളോട് വഞ്ചനാപരമായ നിലപാടാണ് കെപിസിസി അധ്യക്ഷൻ സ്വീകരിക്കുന്നത്.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചതു പോലുള്ള നിലപാടുകൾ പല കോൺഗ്രസ്സ് സംസ്ഥാന സർക്കാരുകൾക്കും ഇതുവരെ സ്വീകരിക്കാനായിട്ടില്ലെന്നും മുല്ലപ്പള്ളി മനസ്സിലാക്കണം. അവരെ തിരുത്താനാണ് മുല്ലപ്പള്ളി തയ്യാറാകേണ്ടത്. സംഘപരിവാർ നയങ്ങൾക്കെതിരെ രാജ്യം ഒന്നിക്കേണ്ട സന്ദർഭത്തിൽ അതിന് മുൻകൈയെടുത്ത കേരള മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി നടത്തുന്ന ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP