Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

14 വയസ്സുകാരനെ കുറ്റിക്കാട്ടിൽ വെച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മുസ്തഫയുടെ ജാമ്യം തള്ളി മഞ്ചേരി പോക്‌സോ കോടതി; പ്രതി കുട്ടിയെ മൂന്നു തവണ പീഡിപ്പിച്ചതായും റിപ്പോർട്ട്; മലപ്പുറം ജില്ലയിൽ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം അവതാളത്തിലാണെന്നും ആക്ഷേപം

14 വയസ്സുകാരനെ കുറ്റിക്കാട്ടിൽ വെച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മുസ്തഫയുടെ ജാമ്യം തള്ളി മഞ്ചേരി പോക്‌സോ കോടതി;  പ്രതി കുട്ടിയെ മൂന്നു തവണ പീഡിപ്പിച്ചതായും റിപ്പോർട്ട്; മലപ്പുറം ജില്ലയിൽ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം അവതാളത്തിലാണെന്നും ആക്ഷേപം

ജംഷാദ് മലപ്പുറം

മലപ്പുറം: പതിനാലു വയസ്സുകാരനെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. മമ്പാട് കോലോത്തുംകുന്ന് കക്കുണ്ടിൽ മുഹമ്മദ് മുസ്തഫ എന്ന ജയൻ (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി നാരായണൻ തള്ളിയത്. പതിനാലു വയസ്സു പ്രായമുള്ള ആൺകുട്ടിയെ മമ്പാട് തോണിക്കടവിലുള്ള കുറ്റിക്കാട്ടിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. 2018 ജനുവരിയിലെ ഒരു ദിവസവും പിന്നീട് രണ്ടു തവണയും പീഡിപ്പിച്ചതായാണ് പരാതി. 2019 മെയ് രണ്ടിന് നിലമ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം മറ്റൊരു പ്രകൃതി വിരുദ്ധ പീഡനക്കേസിൽ മഞ്ചേരി സബ് ജയിലിൽ കഴിയുന്ന പ്രതിയുടെ ജാമ്യഹർജിയും ജില്ലാ പോക്സോ സ്പെഷ്യൽ കോടതി തള്ളി. മമ്പാട് പള്ളിക്കുന്ന് പുളിക്കത്തൊടിക മുസ്തഫ എന്ന ചെറിയാപ്പുവിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി നാരായണൻ തള്ളിയത്. 2019 മാർച്ച് മാസത്തിലും ഏപ്രിൽ 29നുമാണ് കേസിനാസ്പദമായ സംഭവങ്ങൾ. പതിനാലു വയസ്സു പ്രായമുള്ള ആൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതി പ്രകാരം ഇന്ത്യൻ ശിക്ഷാനിയമം 377, പോക്സോ ആക്ട് എന്നീ വകുപ്പുകളനുസരിച്ച് നിലമ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പതിനാലുകാരനെ പീഡിപ്പിച്ചുവെന്ന മറ്റൊരു കേസിൽ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത മമ്പാട് കളംകുന്ന് പൊങ്ങല്ലൂർ പൈക്കാടൻ ഫിറോസ് എന്ന പുട്ട് ഫിറോസ് (35)ന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ.വി നാരായണൻ തള്ളി. 2018 ഡിസംബർ ആദ്യ വാരത്തിലാണ് കേസിനാാസ്പദമായ സംഭവം. കുട്ടിയെ മമ്പാട് വളം ഡിപ്പോയുടെ അടുത്തുള്ള വാടക ക്വാർട്ടേഴ്സിന്റെ ടെറസിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മൂന്നു തവണ ഇത്തരത്തിൽ പീഡിപ്പിച്ചതായി കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നിലമ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം മലപ്പുറം ജില്ലയിൽ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം അവതാളത്തിലാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കുട്ടികൾക്കെതിരെ അതിക്രമം വർധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്. ഇതിന് കീഴിൽ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വിപുലപ്പെടുത്താൻ ഇത് വരെ സാധ്യച്ചിട്ടില്ല.

ലൈംഗിക ചൂഷണം, ദത്തെടുക്കൽ, ബാലവേല, ബാലവിവാഹം എന്നിവക്കെതിരെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലയിൽ ബാലസംരക്ഷണ സമിതി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ 94 പഞ്ചായത്തുകളുള്ള ജില്ലയിൽ ബാലസംരക്ഷണ സമിതി പ്രവർത്തനം 40 പഞ്ചായത്തുകളിൽ മാത്രമാണ് ആരംഭിച്ചത്. 54 പഞ്ചായത്തുകളിൽ പദ്ധതി ഇത് വരെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ പദ്ധതിക്ക് വേണ്ട പ്ലാനുകൾ പോലും ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്ന് ജില്ലാ ചൈൽഡ് പ്രാട്ടക്ഷൻ യൂനിറ്റ് ഉദ്യോഗസ്ഥർ പറയുന്നു.

ഇത് കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലെ പ്രസിഡന്റുമാർ, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ, പഞ്ചായത്തിലെ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപക പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് അംഗങ്ങൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിവരാണ് ബാലസംരക്ഷണ സമിതിയിലെ അംഗങ്ങൾ. ഈ സമിതി ഒരോ പഞ്ചായത്തുകളിലും രൂപവത്കരിച്ച് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടത്. കുട്ടികളുടെ സുരക്ഷിതത്തിനും ചൂഷണം തടയാനും ഇടയക്കുമായിരുന്ന പദ്ധതിയായിരുന്നു ഇത്.

എന്നാൽ ജില്ലയിലെ മിക്ക പഞ്ചായത്തിലും ഇത്തരത്തിലൊരു സമിതി പോലും രൂപവത്കരിക്കാൻ സാധിച്ചിട്ടില്ല. പലർക്കും ഇതിനെക്കുറിച്ച് അവബോധമില്ലാത്തതാണ് പദ്ധതിയുടെ മെല്ലോപ്പോക്കിന് ഇടയാക്കുന്നത്. സമിതി രൂപവത്കരിച്ച പഞ്ചായത്തുകളിലാകട്ടെ കാര്യക്ഷമതയുള്ള പ്രവർത്തനവും നടക്കുന്നില്ല. കുട്ടികൾക്കെതിരെയുള്ള വിവിധ അതിക്രമങ്ങൾ പ്രതികരിക്കുക, സമയോചിതമായ ഇടപെടൽ നടത്തുന്നതിന് പൊതു സമൂഹത്തെ പ്രാപ്തരാക്കുക, കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ സർക്കാർ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പും വിവിധ സമൂഹധിഷ്ഠിത പദ്ധതികളും നടപ്പിലാക്കുക എന്നിവയായിരുന്നു പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP