Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിന്ദു ബിനുവിനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത് ശബരിയും ഡോ.രമണിയും ബിന്ദു മഹേഷും; ശബരിക്ക് സെഞ്ചുറിയൻ ബാങ്കിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന സർട്ടിഫിക്കറ്റ് കാട്ടിയെന്നും രണ്ടാം സാക്ഷി ബീന അനിൽ; 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കമുള്ളവർക്കെതിരെ സാക്ഷിമൊഴി ഇങ്ങനെ

ബിന്ദു ബിനുവിനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത് ശബരിയും ഡോ.രമണിയും ബിന്ദു മഹേഷും; ശബരിക്ക് സെഞ്ചുറിയൻ ബാങ്കിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന സർട്ടിഫിക്കറ്റ് കാട്ടിയെന്നും രണ്ടാം സാക്ഷി ബീന അനിൽ; 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കമുള്ളവർക്കെതിരെ സാക്ഷിമൊഴി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കമുള്ളവർക്കെതിരെ സാക്ഷിമൊഴി. കേസിലെ മുഖ്യപ്രതി ശബരിനാഥിന്റെ നെസ്റ്റ് എന്ന സ്ഥാപനത്തിലെ ജനറൽ മാനേജർ ബിന്ദു മഹേഷിന്റെ ബന്ധുവായ രണ്ടാം സാക്ഷി ബീന അനിലാണ് പ്രതികൾക്കെതിരെ സാക്ഷിമൊഴി നൽകിയത്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വിവീജ രവീന്ദ്രൻ മുമ്പാകെയാണ് വിചാരണ നടക്കുന്നത്. ശബരിയും ഡോ.രമണിയും ബിന്ദു മഹേഷും കേസിലെ ഒന്നാം സാക്ഷി ബിന്ദു ബിനുവിനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നത് കണ്ടതായി അവർ മൊഴി നൽകി. ശബരിക്ക് സെഞ്ചുറിയൻ ബാങ്കിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുള്ളതായ സർട്ടിഫിക്കറ്റ് ബിന്ദു ബിനുവിനെ കാണിച്ചത് താൻ കണ്ടു. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത് താൻ കണ്ടു. തന്റെ ബന്ധുവായ ബിന്ദു മഹേഷ് പറഞ്ഞത് പ്രകാരമാണ് താൻ ബിന്ദു ബിനുവിനെ കൂട്ടിക്കൊണ്ട് നെസ്റ്റ് എന്ന സ്ഥാപനത്തിൽ ചെന്നതെന്നും ബീനമൊഴി നൽകി.

പ്രതികളായ ശബരിയേയും ഡോ.രമണിയെയും ബിന്ദു മഹേഷിനെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ശബരിനാഥടക്കം 19 പ്രതികൾക്കുമെതിരായി നടക്കുന്ന പുനർ വിചാരണയിലാണ് സാക്ഷി വിസ്താരം പുരോഗമിക്കുന്നത്. എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ക്രൈംബ്രാഞ്ചിനോട് ഉത്തരവിട്ടിരുന്നു.

17 ലക്ഷം നിക്ഷേപിച്ച ഒന്നാം സാക്ഷിയായ ഉള്ളൂർ മണ്ണന്തല ലളിത സദനത്തിൽ ബിന്ദു ബിനു (48) കഴിഞ്ഞ ദിവസം സാക്ഷിമൊഴി നൽകിയിരുന്നു. തന്നെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും കൂടിയാണ് പ്രതികൾ തന്നെ പ്രലോഭിപ്പിച്ച് തന്നിൽ നിന്നും പണം തട്ടിച്ചെടുത്തതെന്ന് ബിന്ദു മജിസ്ട്രേട്ട് വിവിജ രവീന്ദ്രൻ മുമ്പാകെ മൊഴി നൽകി. പ്രതികൾ തലങ്ങും വിലങ്ങും ദീർഘനേരം ക്രോസ് ചോദ്യം ചോദിച്ചെങ്കിലും വാദിയുടെ ചീഫ് മൊഴിയെയും പ്രാമാണിക രേഖകളെയും ഖണ്ഡിക്കുന്ന തെളിവുകൾ നിരത്താനോ വാദിയുടെ മൊഴിയെ അവിശ്വസിപ്പിക്കാനോ നിന്ദാപാത്രമാക്കാനോ പ്രതികൾക്കായില്ല. വാദിയുടെ നിക്ഷേപ സർട്ടിഫിക്കറ്റുകൾ വാദിഭാഗം രേഖകളാക്കി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു.

64 സാക്ഷികളുടെ സാക്ഷി വിസ്താര വിചാരണ 8 മാസത്തിനകം പൂർത്തിയാക്കി കേസ് തീർപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് വിചാരണ കോടതി പ്രതികളെയും സാക്ഷികളെയും ഹാജരാക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2013 മാർച്ച് 7 ന് പ്രൊസിക്യൂഷൻ ഭാഗം ഒന്നാം സാക്ഷിയായ ബിന്ദുവിനെ ചീഫ് വിസ്തരിച്ച ശേഷം ക്രോസ് വിസ്തരിക്കാതെ പ്രതികൾ കൂടുതൽ സമയം തേടി 7 വർഷം കാലവിളംബം വരുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബിന്ദു ബിനു അഡ്വ. വി എസ്. വിനീത് കുമാർ മുഖേന ഹൈക്കോടതിയിൽ ഒ പി (ക്രിമിനൽ) 273/2020 നമ്പരായി സമർപ്പിച്ച കേസ് വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജിയിൽ മജിസ്ട്രേട്ടിനോട് ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുൺ റിപ്പോർട്ട് തേടിയിരുന്നു. കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ പരിമിത എണ്ണം കേസുകൾ മാത്രമാണ് കോടതി പരിഗണിക്കുന്നതെന്നും കേസിൽ 19 പ്രതികളും 64 സാക്ഷികളുമുണ്ടെന്നും ഒന്നാം സാക്ഷിയെ 2013 ൽ മുൻ മജിസ്ട്രേട്ട് ചീഫ് വിസ്തരിച്ചതായും ഒരു വർഷത്തിനകം കേസ് തീർപ്പാക്കാമെന്നും പുതുതായി സ്ഥാനമേറ്റ അഡീ. സിജെഎം ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഉറപ്പ് നൽകി. റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതി 2011 ൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസിൽ പ്രതികളുടെ വിമനസ്കത കാരണമാണ് സാക്ഷിയുടെ ക്രോസ് വിസ്താരം വർഷങ്ങളായി മാറ്റിവയ്ക്കപ്പെട്ടതെന്നും നിരീക്ഷിച്ചു. വിചാരണ പുനരാരംഭിക്കാൻ ഉത്തരവിടുകയും 8 മാസം കൊണ്ട് കേസിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി വിധിന്യായം പുറപ്പെടുവിക്കുകയുമായിരുന്നു.

2008 ൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ്‌പി ആർ. രഘുവാണ് 2011 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അതേ സമയം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പതിനാറാം പ്രതിയും സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരനുമായ സനലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ വിചാരണ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

2007 - 08 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരിയിൽ അഞ്ചിടത്തായി സ്ഥാപനം തുടങ്ങിയാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സ്റ്റാച്യു ഗവ. സെക്രട്ടറിയേറ്റിനെതിർവശം കാപ്പിറ്റൽ സെൻറർ ബിൽഡിംഗിലും മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിൽ മുണ്ടക്കൽ അർക്കേഡ് ബിൽഡിംഗിലും ' ടോട്ട് ടോട്ടൽ ' എന്ന പേരിലും , പടിഞ്ഞാറേക്കോട്ട പുന്നപുരം റാം ടവേഴ്സിൽ ' ഐ നെസ്റ്റ് ' , ' ടോട്ടൽ ഫോർ യു ' എന്നീ പേരുകളിലും , പാളയം പഞ്ചാപ്പുര റോഡിൽ ' എസ്. ജെ. ആർ. ഗ്രൂപ്പ് ' എന്ന പേരിലും തട്ടിപ്പ് സ്ഥാപനങ്ങൾ തുടങ്ങിയാണ് കോടികൾ കൈക്കലാക്കി ജനങ്ങളെ വഞ്ചിച്ചത്. തങ്ങൾക്ക് ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെ ലൈസൻസ് ഉണ്ടെന്നും നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 % വരെയുള്ള സമ്പത്തിക വളർച്ചാ പദ്ധതിയിൽ 30, 40,60,90 തുടങ്ങിയ ദിവസങ്ങൾക്കും പല വർഷക്കാലാവധിക്കുമുള്ള സ്ഥിര നിക്ഷേപ പദ്ധതിയുണ്ടെന്നും കാലാവധി കൂടുന്തോറും വളർച്ചാ നിരക്കും കൂടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ന്യായമായ പണമാണ് തരുന്നതെന്നും ജനങ്ങളുടെ നിക്ഷേപത്തുക തങ്ങൾ ഷെയർ മാർക്കറ്റ് , മ്യൂച്വൽ ഫണ്ട് , ക്രൂഡ് ഓയിൽ കമ്പനി , വെള്ളി കമ്പനി എന്നിവിടങ്ങളിൽ നിക്ഷേപിച്ച് അതിൽ നിന്നുള്ള ലാഭവിഹിതമാണ് തരുന്നതെന്നും നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കോടികൾ വഞ്ചിച്ചെടുത്തത്. മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ ശബരിനാഥിന്റെ പേരിൽ സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബിന്റെ തിരുവനന്തപുരം ശാഖയിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഉള്ളതായ വ്യാജ സ്ഥിര നിക്ഷേപ രസീതുകൾ കാട്ടിയാണ് വൻ കിട നിക്ഷേപകരുടെ വിശ്വാസം ആർജിച്ചെടുത്തത്.

' ടോട്ടൽ ഫോർ യു ' ധന കാര്യ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറും പാർട്ട്ണറുമായ അതിയന്നൂർ കൊടങ്ങാവിള ശരദാ വിലാസം വീട്ടിൽ ശബരിനാഥ് ( 21) , മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിൽ മുണ്ടക്കൽ അർക്കേഡ് ബിൽഡിംഗിലുള്ള ' നെസ്റ്റ് ഇൻവെസ്റ്റ്മെന്റ് സൊല്യൂഷൻസ് ' ജനറൽ മാനേജർ ബിന്ദു മഹേഷ് ( 32 ) , സിഡ്കോ സീനിയർ മാനേജർ ചന്ദ്രമതി അമ്മ ( 50 ) , ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക് (35) , ശബരിയുടെ പിതാവും നെസ്റ്റ് ഇൻവെസ്റ്റ്‌മെന്റ്' സൊല്യൂഷൻസ് എന്ന നാമധേയത്തിൽ വഞ്ചിയൂർ രജിസ്ട്രാർ ഓഫ് ഫേംസ് മുമ്പാകെ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ ശബരിയോടൊപ്പം പാർട്ണറും സ്ഥാപനങ്ങളുടെ ഡയറക്ടറുമായ കൊടങ്ങാവിള ശാരദാ വിലാസത്തിൽ രാജൻ ( 50 ) , പടിഞ്ഞാറേ കോട്ട പുന്നപുരം റാം ടവേഴ്സിൽ പ്രവർത്തിച്ച ' ഐ നെസ്റ്റ് ' സ്ഥാപനത്തിൽ ഡോക്യുമെന്റേഷൻ ഹെഡ്ഡായ ബിന്ദു സുരേഷ് ( 30 ) , തിരുവനന്തപുരം ധനലക്ഷ്മി ബാങ്ക് മാനേജരും ടോട്ടൽ സ്ഥാപനങ്ങളുടെ അക്കൗണ്ട് കാര്യങ്ങൾ നോക്കിയിരുന്നതും ക്യാൻവാസിങ് ഏജന്റുമായ ഹേമലത ( 50 ) , ഹേമലതയുടെ മകളും ശബരിനാഥിന്റെ സ്നേഹിതയും എയർഹോസ്റ്റസും ക്യാൻവാസിങ് ഏജന്റുമായ ലക്ഷ്മി മോഹൻ ( 28 ) , പുന്നപുരം ' ഐനെസ്റ്റിൽ ' ബ്രാഞ്ച് മാനേജരായി നിയോഗിക്കപ്പെട്ട മിലി. എസ്. നായർ ( 38 ) , ടോട്ടൽ സ്ഥാപനങ്ങളുടെ ധന കാര്യ ഉപദേഷ്ടാവ് കൊല്ലം അശ്വനി ഹോസ്പിറ്റൽ ഉടമ ഡോ. രമണി ( 38 ) , കേരളാ ഗവ. സെക്രട്ടറിയേറ്റിൽ നിന്നും അണ്ടർ സെക്രട്ടറി തസ്തികയിൽ വിരമിച്ചതും സ്റ്റാച്യു കാപ്പിറ്റൽ ടവറിൽ ടോട്ട് ടോട്ടലിലും തുടർന്ന് പുന്നപുരം ഐ നെസ്റ്റിലും ബ്രാഞ്ച് മാനേജരായ അഥീലാബീവി ( 58 ) , പട്ടം ചാലക്കുഴി നെസ്റ്റിലെ ബ്രാഞ്ച് മാനേജർ വിനോദ് (35 ) , നെസ്റ്റിലെ സീനിയർ സെയിൽസ് മാനേജർ ഫെനി ഫെലിക്സ് ( 32 ) , നെസ്റ്റിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ രാഹുൽ ( 33 ) , പുന്നപുരം ഐ നെസ്റ്റിലെ സെയിൽസ് മാനേജർ ജിജേഷ് ( 30 ) , ചാലക്കുഴി നെസ്റ്റിലെ സെയിൽസ് സ്റ്റാഫ് സനൽ ( 30 ) , ടോട്ടൽ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും ഏജൻറുമായ അവീഷ് ശിവ പ്രസാദ് ( 30 ) , ചാലക്കുഴി നെസ്റ്റിലെ ബ്രാഞ്ച് മാനേജർ ബിനീഫ് ( 32 ) , ടോട്ടൽ സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറും അഡ്വക്കേറ്റുമായ സുരേഷ് കുമാർ ( 39 ) , വഴുതക്കാട് ധനലക്ഷ്മി ബാങ്ക് ശാഖയിൽ എൻ ആർ ഐ ബ്രാഞ്ച് മാനേജരും കാൻവാസിങ് ഏജൻറുമായ ബൈജു ( 40 ) , ഏജന്റുമാരായ സെയ്ദലി ( 40 ) , ആദർശ് ലാൽ ( 38 ) , മാലാ നായർ ( 37 ) എന്നിവരാണ് ടോട്ടൽ നിക്ഷേപ തട്ടിപ്പു കേസിലെ 1 മുതൽ 23 വരെയുള്ള പ്രതികൾ. ഇവരിൽ 1 മുതൽ 19 വരെയുള്ള പ്രതികളാണ് ഈ കേസിൽ വിചാരണ നേരിടുന്ന 19 പ്രതികൾ.

ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് : നിയമവിരുദ്ധമായി പണമിടപാട് സ്ഥാപനങ്ങൾ പ്രവർത്തിച്ച് വ്യാജ പ്രലോഭനങ്ങൾ വഴിയും ഒന്നാം പ്രതിയുടെ പേരിൽ കാര്യമായ ബാങ്ക് നിക്ഷേപം ഉണ്ടെന്നുള്ള വ്യാജ രേഖകൾ ചമച്ച് ആയത് അസ്സൽ നിക്ഷേപ സർട്ടിഫിക്കറ്റുകളാണെന്ന് നിക്ഷേപകരെയും മറ്റും കാണിച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് , നിക്ഷേപകരെ വശീകരിച്ച് കോടിക്കണക്കിന് രൂപ നിക്ഷേപ ഇനത്തിൽ സ്വരൂപിച്ച് വിശ്വാസ വഞ്ചന നടത്തി കഷ്ടനഷ്ടപ്പെടുത്തി അമിതാദായം ഉണ്ടാക്കണമെന്നുള്ള പൊതു ഉദ്ദേശ്യത്തോടും കരുതലോടും കൂടി ശബരി ,പിതാവ് രാജന്റെ ഒത്താശയോടെ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി തലസ്ഥാന നഗരിയിൽ അഞ്ചിടത്തായി 2007 ഏപ്രിൽ 30 മുതൽ 2008 ഓഗസ്റ്റ് 21 വരെ അനധികൃതമായി നിക്ഷേപ സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ച് , നിക്ഷേപ ഇനത്തിൽ സ്വരൂപിക്കുന്ന തുക കമ്മോദിറ്റി ഷെയർ മാർക്കറ്റിൽ ഗോൾഡ് , അലുമിനിയം ഷെയർ മേഖലകളിലും റിയൽ എസ്‌റ്റേറ്റ് മേഖലകളിലും ആണ് നിക്ഷേപിക്കുന്നതെന്നും ശബരിയും പിതാവ് രാജനും പാർട്ട്ണർമാരായുള്ള ഈ സ്ഥാപനങ്ങൾക്ക് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്നും , നിക്ഷേപകരെ 'മെറ്റ് ലൈഫ് ഇൻഷുറൻസ് ' കമ്പനിയുടെ ഇൻഷുറൻസ് പരിരക്ഷക്ക് വിധേയമാക്കുമെന്നും നിക്ഷേപകർക്ക് 100 % വരെ ഗ്രോത്ത് നൽകുമെന്നും ശബരിയുടെ പേരിൽ സെഞ്ചൂറിയൻ ബാങ്ക് തിരുവനന്തപുരം ബ്രാഞ്ചിൽ കോടിക്കണക്കിന് രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്നും മറ്റുമുള്ള വ്യാജ പ്രലോഭനങ്ങളും , വാഗ്ദാനങ്ങളും നൽകി ചുരുങ്ങിയ കാലയളവിനുള്ളിൽ എങ്ങനെയും ഭീമമായ ഒരു സംഖ്യ നിക്ഷേപ ഇനത്തിൽ സ്വരൂപിച്ച് രൂപ അപഹരിച്ചെടുക്കണമെന്ന് പ്രതികൾ ഗൂഢാലോചന നടത്തി നിക്ഷേപകർക്ക് വിവിധ സ്കീമുകളും ഗ്രോത്ത് നിരക്കുകളും , നിക്ഷേപത്തിന് 20 % വരെയുള്ള ഏജൻറ് കമ്മീഷനും നിശ്ചയിച്ച് ഇല്ലാത്ത കമ്പനിയുടെയും മറ്റും പേരിൽ വ്യാജ രസീതുകളും ലെറ്റർ പാഡുകളും തയ്യാറാക്കിയും ഗൂഢാലോചന തീരുമാനങ്ങൾ പ്രതികൾ മറ്റു ജീവനക്കാർക്കും ഏജന്റുമാർക്കും കൈമാറി നിക്ഷേപം നടത്തിപ്പിക്കുന്നതിന് പ്രേരിപ്പിച്ചും പ്രതിമാസം 30 ലക്ഷം രൂപ വീതം നിക്ഷേപം നടത്തിച്ച് കൊള്ളാമെന്ന് ശബരിയുമായി 10 പ്രതികൾ കരാറുണ്ടാക്കി.

ശബരി മാനേജിങ് ഡയറക്ടറായും പിതാവ് രാജൻ ഡയറക്ടറായും എസ്.ജെ.ആർ റിസോർട്ട്സ് ആൻഡ് ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്ട്രാർ ഓഫ് കമ്പനീസിൽ രജിസ്റ്റർ ചെയ്ത് ഈ സ്ഥാപനങ്ങൾ രജിസ്റ്റേഡ് കമ്പനി ആണെന്ന ധാരണ നിക്ഷേപകരിൽ ഉളവാക്കി. ശബരി 2007 നവംബർ 23 ന് സെഞ്ചൂറിയൻ ബാങ്ക് തിരുവനന്തപുരം ശാഖയിൽ തന്റെ പേരിൽ തുറന്ന ഒരു കറന്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപം നടത്താൻ കഴിയില്ലെന്നിരിക്കെ ശബരിയും പിതാവും സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബിൽ നിന്നും സ്ഥിര നിക്ഷേപ രസീതുകൾ ഏതോ വിധത്തിൽ എടുത്ത് കറന്റ് അക്കൗണ്ട് തുടങ്ങും മുമ്പുള്ള തീയതികളിലായി 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഈ ബാങ്കിൽ ഉണ്ടെന്ന് വ്യാജമായി ചമച്ചും , ഈ രസീതുകളുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ ഡോ. രമണിയെയും പ്രമോദ് ഐസക്കിനെയും ഏൽപ്പിച്ചും അവർ ഇത് വ്യാജമാണെന്നറിഞ്ഞു കൊണ്ട് അസ്സലിന്റെ പകർപ്പാണെന്ന് നിക്ഷേപകരെ കാണിച്ച് പ്രേരിപ്പിച്ച് നിക്ഷേപം സ്വീകരിച്ചു. ഇത്തരത്തിൽ സ്വരൂപിച്ച 50 കോടിയിൽപരം രൂപയിൽ നിന്നും 2.25 കോടി രൂപ ചെലവഴിച്ച് ശബരി തന്റെ പേരിൽ 15 ആഡംബര കാറുകൾ വാങ്ങി. മറ്റു 4 ആഡംബര കാറുകൾ ചന്ദ്രമതി , രാജൻ , ഹേമലത , ലക്ഷ്മി മോഹൻ എന്നിവരുടെ പേരിൽ വാങ്ങി നൽകി.

കുമാരപുരത്ത് 462 ഏക്കർ വസ്തു വില വാങ്ങുന്നതിന് 4.62 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ ഉടമക്ക് അഡ്വാൻസ് നൽകി. 10 സെന്റ് വസ്തു 45 ലക്ഷം രൂപ വില സമ്മതിച്ച് 15 ലക്ഷം രൂപ ഉടമക്ക് അഡ്വാൻസ് നൽകി. 9.94 സെന്റ് വസ്തുവും വീടും 1.4 കോടി രൂപ വില സമ്മതിച്ച് 70 ലക്ഷം രൂപ അഡ്വാൻസ് നൽകി.ശബരിയുടെ സ്വപ്ന പദ്ധതിക്കായി മലയിൻകീഴ് പിടാരത്തുള്ള 8. 22 ഏക്കർ വസ്തു 4.11 കോടി രൂപ വില സമ്മതിച്ച് 2 കോടി 11 ലക്ഷം രൂപ അഡ്വാൻസ് നൽകി. മറ്റൊരു വീടും വസ്തുവും 1. 5 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാറുകളിൽ ഏർപ്പെട്ടു.

കുട്ടനാടുള്ള സിനിക് വില്ല വില വാങ്ങുന്നതിന് 2 കോടി രൂപ വില സമ്മതിച്ച് 50 ലക്ഷം രൂപ അഡ്വാൻസ് നൽകി. മണക്കാട് വില്ലേജിൽ കരമന കാലടിയിൽ 26 ലക്ഷം രൂപക്ക് 6 സെൻറ് വില വാങ്ങി. വസ്തു വകകൾ വാങ്ങുന്നതിന് ബ്രോക്കർ ഫീസായി 36 ലക്ഷം രൂപയും കൈ വായ്പയായി 8 ലക്ഷം രൂപയും നൽകി.

എറണാകുളം വൃന്ദാവൻ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് 9, 000 രൂപ മാസ വാടകയിൽ ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി ഹേമലതക്കും ലക്ഷ്മി മോഹനും താമസിക്കുന്നതിനായി വാടകക്ക് ഏറ്റെടുത്തു. ഈ ഫ്ലാറ്റിൽ അവരോടൊപ്പം പല ദിവസങ്ങളിലും ശബരി താമസിച്ചതായും ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ട്. ടോട്ടൽ സ്ഥാപനങ്ങളുടെ ഓഫീസുമുറികൾക്കായി 7.15 ലക്ഷം രൂപ അഡ്വാൻസും 33, 000 രൂപ നിരക്കിൽ മാസ വാടക നൽകി. ശബരിയുടെ താമസത്തിന് കവടിയാർ ക്യൂൻസ് വെ പോയിന്റിലെ ഐ ഒ ബി ഫ്ലാറ്റിന് 20, 000 മാസവാടകയിൽ 2, 40, 000 രൂപ അഡ്വാൻസ് നൽകി. ശബരിയുടെ കൊടങ്ങാവിളയിലെ വീട് മോടി പിടിപ്പിക്കാനായി 25 ലക്ഷം രൂപ ചെലവഴിച്ചു.

ലക്ഷ്മി മോഹന് 25 ലക്ഷം രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങി നൽകി. ആലപ്പുഴ കൺട്രി വെക്കേഷണൽ ഹോളിഡേ ക്ലബ്ബ് അംഗത്വം നേടാൻ 1. 35 ലക്ഷം രൂപ ചെലവഴിച്ചു. കൂട്ടുപ്രതികളുടെ പേരിൽ നിക്ഷേപങ്ങൾ നടത്തി പണാപഹരണം നടത്തിയതായും മറ്റു പ്രതികൾ നിക്ഷേപകരെ പ്രലോഭിപ്പിച്ച് തുകകൾ നിക്ഷേപിപ്പിച്ച് കമ്മീഷൻ ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായും റബ്ബർഎസ്‌റ്റേറ്റ് , വസ്തുവകകൾ , ആഡംബര കാറുകൾ എന്നിവയടക്കം വാങ്ങിക്കൂട്ടി ഗൂഢാലോചനയിലും വഞ്ചനയിലും പങ്കാളികളയായതായും കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. പി. രഘു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP